സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് യുവഡോക്ടർക്കെതിരെ പരാതി നല്‍കാനൊരുങ്ങി ഗായിക ചിന്മയി ശ്രീപദ. ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ നടന്ന പൊതു ചർച്ചയിൽ പങ്കെടുക്കവെയാണ് ചിന്മയിക്കെതിരെ ഡോ.അരവിന്ദ് രാജ് വ്യക്തിഹത്യ നടത്തിയത്. താൻ ചിന്മയിയുടെ ഡോക്ടർ ആയിരുന്നു എന്നാണ് അരവിന്ദ് പറഞ്ഞത്. ഗായികയുടെ മനോനില ശരിയല്ലെന്നും അവർ മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോർട്ടുകളെക്കുറിച്ചും തനിക്ക് അറിയാമെന്നുമായിരുന്നു ഡോക്ടറുടെ വാദം. ചിന്മയിയുടെ ഹോർമോൺ തോതിനെക്കുറിച്ചും തനിക്കു വ്യക്തത ഉണ്ടെന്ന് അരവിന്ദ് പറഞ്ഞു. 

തനിക്കെതിരെ ഉയർന്ന അധിക്ഷേപങ്ങളോട് രൂക്ഷമായാണ് ചിന്മയി ശ്രീപദ പ്രതികരിച്ചത്. താൻ രോഗിയാണെന്നു വരുത്തിത്തീർക്കാനാണ് അരവിന്ദ് ശ്രമിച്ചതെന്ന് ചിന്മയി കുറ്റപ്പെടുത്തി. അരവിന്ദ് രാജ് പറഞ്ഞതൊക്കെ അടിസ്ഥാനരഹിതമാണെന്നും ഒരു ഡോക്ടറുടെഭാഗത്തു നിന്നും ഇത്തരം പൊള്ളയായ വാക്കുകൾ കേൾക്കേണ്ടി വരുന്നതിൽ കഷ്ടം തോന്നുന്നു എന്നും ഗായിക പറഞ്ഞു. 

പൊതു മാധ്യമത്തിലൂടെ തന്നെ വ്യക്തിഹത്യ ചെയ്തതിന് അരവിന്ദിനെതിരെ പരാതി നൽകുമെന്ന് ചിന്മയി വ്യക്തമാക്കി. അരവിന്ദിന്റെ വാക്കുകൾ തന്നെ മാനസികമായി മുറിപ്പെടുത്തി എന്നു പറഞ്ഞ ചിന്മയി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പരാതി നൽകുമെന്നു അറിയിച്ചു. അരവിന്ദിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തുകൊണ്ടാണ് ചിന്മയിയുടെ പ്രതികരണം. വിഷയത്തെ എങ്ങനെയാണ് നിയമപരമായി സമീപിക്കേണ്ടതെന്ന് അറിയാൻ എല്ലാവരും സഹായിക്കണം എന്നും ഗായിക സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. 

സംഭവം വിവാദമായതോടെ ഡോ.അരവിന്ദ് രാജ് ചിന്മയയിയെ ഫോണിൽ വിളിച്ച് മാപ്പ് ചോദിച്ചു. എന്നാൽ അരവിന്ദിന്റെ വാക്കുകൾ അംഗീകരിക്കാതെ പരാതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് ഗായിക എന്നാണ് റിപ്പോർട്ടുകൾ.