നുകരാന്‍ കഴിയാതെ പോയ സൗരഭ്യം; വെള്ളനാട് നാരായണന് എന്ന പ്രതിഭ
മൗനത്തിന്റെ കമ്പളം പൊതിഞ്ഞ പാട്ടുകളായിരുന്നു വെള്ളനാട്ടുകാരന്‍ നാരായണന്‍ എഴുതിയതൊക്കെയും. മന്ദഹാസത്തിലും ആ പാട്ടുകളില്‍ അശ്രുബിന്ദുക്കള്‍ മറ നീക്കി പുറത്തു വരും. കേള്‍ക്കുമ്പോള്‍ അതൊക്കെയും നമുക്കത്രമേല്‍ പ്രിയപ്പെട്ടതാകും. എന്നിട്ടും നമ്മളെന്തേ പാട്ടെഴുതിയ നാരായണനെ അറിയാതെ പോയതെന്നോര്‍ത്ത്
മൗനത്തിന്റെ കമ്പളം പൊതിഞ്ഞ പാട്ടുകളായിരുന്നു വെള്ളനാട്ടുകാരന്‍ നാരായണന്‍ എഴുതിയതൊക്കെയും. മന്ദഹാസത്തിലും ആ പാട്ടുകളില്‍ അശ്രുബിന്ദുക്കള്‍ മറ നീക്കി പുറത്തു വരും. കേള്‍ക്കുമ്പോള്‍ അതൊക്കെയും നമുക്കത്രമേല്‍ പ്രിയപ്പെട്ടതാകും. എന്നിട്ടും നമ്മളെന്തേ പാട്ടെഴുതിയ നാരായണനെ അറിയാതെ പോയതെന്നോര്‍ത്ത്
മൗനത്തിന്റെ കമ്പളം പൊതിഞ്ഞ പാട്ടുകളായിരുന്നു വെള്ളനാട്ടുകാരന്‍ നാരായണന്‍ എഴുതിയതൊക്കെയും. മന്ദഹാസത്തിലും ആ പാട്ടുകളില്‍ അശ്രുബിന്ദുക്കള്‍ മറ നീക്കി പുറത്തു വരും. കേള്‍ക്കുമ്പോള്‍ അതൊക്കെയും നമുക്കത്രമേല്‍ പ്രിയപ്പെട്ടതാകും. എന്നിട്ടും നമ്മളെന്തേ പാട്ടെഴുതിയ നാരായണനെ അറിയാതെ പോയതെന്നോര്‍ത്ത്
മൗനത്തിന്റെ കമ്പളം പൊതിഞ്ഞ പാട്ടുകളായിരുന്നു വെള്ളനാട്ടുകാരന്‍ നാരായണന്‍ എഴുതിയതൊക്കെയും. മന്ദഹാസത്തിലും ആ പാട്ടുകളില്‍ അശ്രുബിന്ദുക്കള്‍ മറ നീക്കി പുറത്തു വരും. കേള്‍ക്കുമ്പോള്‍ അതൊക്കെയും നമുക്കത്രമേല്‍ പ്രിയപ്പെട്ടതാകും. എന്നിട്ടും നമ്മളെന്തേ പാട്ടെഴുതിയ നാരായണനെ അറിയാതെ പോയതെന്നോര്‍ത്ത് അതിശയപ്പെടും. കലയ്ക്കുവേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച വെള്ളനാട് നാരായണനോട് കാലവും നീതി പുലര്‍ത്തിയില്ല. എഴുതാനേറെ ബാക്കിയുണ്ടായിരുന്നു. വെമ്പി കൊതിച്ചു കാത്തുനിന്ന നാരായണനെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഓര്‍ക്കാതെ പോയി. അതോ വിധി അതായിരുന്നോ? അതെന്തുമാവട്ടെ, നമുക്കാവോളം നുകരാന്‍ കഴിയാതെ പോയ സൗരഭ്യമാണ് വെള്ളനാട് നാരായണന്‍. 'നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ' എന്ന ഒരൊറ്റ ഗാനം മതി ആ പ്രതിഭയുടെ മാറ്റളക്കാന്‍.
ചെറുപ്പകാലം മുതലുള്ള ആഴമേറിയ വായന നാരായണനെ എഴുത്തിലേക്ക് അടുപ്പിച്ചു. നാടകരചനയിലൂടെയായിരുന്നു തുടക്കം. അക്കാലത്ത് കവിതയെഴുത്തിലും സജീവമായി. 1964ല്‍ 'വര്‍ഷമേഘങ്ങള്‍' എന്ന നാടകത്തിലൂടെ അമച്വര്‍ നാടകരംഗത്തേക്കെത്തി. പിന്നീടങ്ങോട്ട് നാടകരചനയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയ കാലമായിരുന്നു നാരായണന്റേത്. ഇതിനിടയില്‍ സുഹൃത്തായ കല്ലയം കൃഷ്ണദാസിന്റെ പ്രേരണയില്‍ 'അവളെന്റെ സ്വപ്‌നം' എന്ന പേരില്‍ ഒരു സിനിമ തിരക്കഥ പൂര്‍ത്തിയാക്കിയെങ്കിലും വെളിച്ചം കണ്ടില്ല.
'നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍
വേദനയോ വേദനയോ...
നിന്നെ തഴുകാന്‍ പാടിയ പാട്ടിലും
വേദനയോ വേദനയോ...
നിന്‍ മന്ദഹാസവും നിന്‍ മുഗ്ദ്ധരാഗവും
ബിന്ദുവായോ അശ്രുബിന്ദുവായോ...'
വെള്ളനാട് നാരായണനെന്ന ഗാനരചയിതാവിനെ മലയാളി ആദ്യമായി കേള്‍ക്കുന്നത് 1980ല്‍ എ. ടി. ഉമ്മര്‍ സംഗീതത്തില്‍ പുറത്തിറങ്ങിയ 'സരസ്വതിയാമ'-ത്തിലെ ഈ ഗാനത്തിലൂടെയാണ്. ജലവിഭവ വകുപ്പിലെ ജീവനക്കാരനായതിനാല്‍ ജോലിത്തിരക്കു കാരണം പാട്ടിന്റെ റെക്കോര്‍ഡിംഗിന് പോകാന്‍ നാരായണന് സാധിച്ചില്ല. പാട്ട് എന്തായി, എങ്ങനെയായി എന്നിങ്ങനെയുള്ള ആശങ്കയോടെ ഇരിക്കുമ്പോഴാണ് ദിവസങ്ങള്‍ക്ക് ശേഷം എ. ടി. ഉമ്മറിന്റെ ഒരു കുറിപ്പ് ലഭിക്കുന്നത്, 'പ്രിയപ്പെട്ട നാരായണാ, താങ്കളുടെ പാട്ട് സംഗീതം ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. മനോഹരമായ വരികള്‍, നന്നായി വാടാ....' നാരായണനെ പുണരാന്‍ നീട്ടിയ ആ കൈകളിലെ വാത്സല്യവും സ്‌നേഹവും പിന്നീടുള്ള പാട്ടുവഴിയിലെ തെളിച്ചമായി.
പാട്ടെഴുതുമ്പോള്‍ നാരായണന് അത്ര താല്‍പര്യമൊന്നും തോന്നാത്ത ഗാനമായിരുന്നു 'നിന്നെ പുണരാന്‍ നീട്ടിയ കൈകള്‍.' ഹിറ്റാകുമെന്ന് സ്വപ്‌നത്തില്‍പോലുമൊരു ചിന്തയില്ല. 'സരസ്വതിയാമ'ത്തിനുവേണ്ടി എഴുതിയ 'ശ്രീരഞ്ജിനി സ്വരരാഗിണി നീയെന്റെ ഭാവനാശില്പം' എന്ന കാവ്യസൗന്ദര്യം തുളുമ്പുന്ന ഗാനത്തിലായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍ ചരിത്രമായി മാറിയതാകട്ടെ നിന്നെ പുണരാന്‍ എന്ന ഗാനവും!
'ഇനിയും ഇതള്‍ ചൂടി ഉണരും
മധുര വികാരങ്ങള്‍ എന്നില്‍
മദഭര സ്വപ്നങ്ങള്‍
പൂവുംപൊട്ടുമണിഞ്ഞ മനസ്സില്‍
പുതിയ പ്രതീക്ഷകള്‍ വീണ്ടും
ഉത്സുക നിമിഷങ്ങള്‍'
നാരായണന്റെ അടുത്ത ഹിറ്റ് ഗാനം. 1983ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത 'പൗരുഷം' എന്ന ചിത്രത്തിന്റെ സംഗീതവും എ. ടി. ഉമ്മറായിരുന്നു. പാട്ടെഴുതുമ്പോള്‍ തന്നെ അതിലൊരു സംഗീതമുണ്ട്. സംഗീതത്തിന്റെ വഴി അതിലുണ്ടാകും. ആ രാഗം കണ്ടെത്തിയാല്‍ ആ പാട്ട് ശരിയായി വരും എന്നാണ് എ. ടി. ഉമ്മറിന്റെ വാദം. അതുകൊണ്ടു തന്നെ പാട്ടെഴുതി വന്ന വെള്ളനാട് നാരായണനോട് എ. ടി. ഉമ്മര്‍ മനസ്സിലുള്ള ഈണത്തില്‍ പാടുവാന്‍ പറഞ്ഞു. അങ്ങനെ നാരായണന്റെ താളത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് എ. ടി. ഉമ്മര്‍ ഈ ഗാനം വികസിപ്പിച്ചത്. യേശുദാസും എസ്. ജാനകിയും ചേര്‍ന്നാലപിച്ച ഗാനം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
'പൂവേ പൊലി പാടാന്‍ വരും പൂവാലിക്കിളിയേ
ഈണം നെഞ്ചിലൂറും ചുണ്ടില്‍ ചോരും പൈങ്കിളിയേ
പൂമണം പാവുമീ തേന്‍കണം തൂവുമീ
താലീപ്പീലിക്കാട്ടില്‍ കൂട്ടായ് വാ നീ......'
'ഓരോ പൂവിലും' എന്ന ചിത്രത്തിനുവേണ്ടി രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ വെള്ളനാട് നാരായണന്‍ എഴുതിയ ഗാനം. വരികള്‍ മുന്‍കൂട്ടി എഴുതി തയാറാക്കിയാണ് വെള്ളനാട് നാരായണന്‍ രവീന്ദ്രന്‍ മാഷിനെ കാണാന്‍ എത്തുന്നത്. രവീന്ദ്രന്‍ മാഷിനത് തിരക്കൊഴിഞ്ഞ് നേരമില്ലാത്ത കാലമാണ്. നാരായണനെഴുതിയ 'മനയോല ചായമിട്ട മലമുടിയില്‍' എന്നു തുടങ്ങുന്ന ഗാനം വായിച്ച് ഇഷ്ടമായെങ്കിലും അതിനനുസരിച്ച് സംഗീതം ചെയ്യാന്‍ സമയം തികയില്ലെന്ന് പറഞ്ഞു. അങ്ങനെ രവീന്ദ്രന്‍ മാഷ് മുന്‍കൂട്ടി തയാറാക്കി വന്ന സംഗീതം നാരായണന് പാടി കൊടുത്തു. മാഷിന്റെ ധൃതി കണ്ടതോടെ നാരായണന്‍ മിനിറ്റുകള്‍ കൊണ്ടാണ് ഈ ഗാനം എഴുതി പൂര്‍ത്തിയാക്കിയതത്രേ.
നല്ല ഗാനങ്ങള്‍ ഏറെ രചിക്കുവാന്‍ പ്രാപ്തിയുണ്ടായിട്ടും മലയാള സിനിമ വേണ്ടവിധം ഉപയോഗിക്കാതെ പോയ കലാകാരന്‍മാരുടെ കൂട്ടത്തിലാകും വെള്ളനാട് നാരായണന്റെ പേരും. ഇരുപത്തഞ്ചിലധികം സിനിമകള്‍ക്ക് തിരക്കഥകള്‍ രചിച്ചെങ്കിലും പലതും നടക്കാതെ പോയി. സിനിമയില്‍ സജീവമാകാനുള്ള ശ്രമങ്ങള്‍ക്കിടയിലും നാടകരചനയില്‍ സജീവ സാന്നിധ്യമായി. നിരവധി പ്രൊഫഷണല്‍ നാടകങ്ങളും ബാലേകളും രചിച്ചു. സര്‍ക്കാര്‍ ജീവനക്കാരനായതുകൊണ്ട് അതിന്റെ തിരക്കുകളും പിന്തുടര്‍ന്നു. പില്‍ക്കാലത്ത് നിരവധി ഹിറ്റ് സീരിയലുകളുടെയും രചന നാരായണന്റേതായിരുന്നു.
ആരോടും പരാതികളും പരിഭവങ്ങളുമില്ലാതെ, താളങ്ങളില്ലാത്ത ലോകത്തേക്ക് നാരായണന്‍ മറഞ്ഞപ്പോഴും അദ്ദേഹത്തിന്റെ പാട്ടുകള്‍ക്കിന്നും നിത്യയൗവനമാണ്. കയറ്റിറക്കങ്ങളുടെ ജീവിതവഴിയില്‍ പ്രതിസന്ധികളേറെയുണ്ടായിട്ടും നാരായണന്‍ ഒരിക്കലും അക്ഷരങ്ങളോടു പിണങ്ങിയില്ല. എഴുതി പൂര്‍ത്തിയാക്കിയ പല ചിത്രങ്ങളും നടക്കാതെ പോയപ്പോഴും നല്ല പാട്ടെഴുത്തുകാരനെന്ന് വാഴ്ത്തിയിട്ടും അവസരങ്ങള്‍ തേടി വരാതായപ്പോഴും ആ മനസ്സൊട്ടും പതറിയില്ല. കാരണം, വെള്ളനാട് നാരായണന് അറിയാമായിരുന്നു കലാലോകം ഇങ്ങനെയൊക്കെയാണെന്ന്! അവസാന നാളുകളില്‍ രോഗം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയപ്പോഴും നാരായണന്റെ ഔഷധം അക്ഷരങ്ങളും തന്റെ പാട്ടുകളുമായിരുന്നു. അപ്പോഴും തളരാതെ പരിശ്രമിച്ചതുകൊണ്ടാകാം നല്ല കലാകാരന്‍മാര്‍ക്കിടയില്‍ നാരായണന്റെയും പേര് എഴുതിച്ചേര്‍ക്കപ്പെടുന്നത്.