വിനോദ നികുതി സിനിമാ മേഖലയെ തകർക്കും: കേരള ഫിലിം ചേംബർ

കൊച്ചി ∙ വിനോദ നികുതി വീണ്ടും ഏർപ്പെടുത്താനുള്ള നീക്കം സിനിമാ മേഖലയെ തകർക്കുമെന്നു കേരള ഫിലിം ചേംബർ. വിനോദ, പരസ്യ നികുതികൾ പിരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. നിലവിൽ ജിഎസ്ടി പ്രകാരം 28% നികുതിയാണു തിയറ്റർ ഉടമകൾ സർക്കാരിനു നൽകുന്നത്. ഇതിനു പുറമേ വിനോദ നികുതിയും ഏർപ്പെടുത്തിയാൽ സംസ്ഥാനത്തെ സിനിമാമേഖല കടുത്ത പ്രതിസന്ധിയിലാകുമെന്നു ഫിലിം ചേംബർ മുന്നറിയിപ്പു നൽകി. 

ജിഎസ്ടി നിലവിൽ വരുന്നതിനു മുൻപു കോർപറേഷനുകളിൽ 25 ശതമാനവും നഗരസഭകളിൽ 20 ശതമാനവും പഞ്ചായത്തുകളിൽ 15 ശതമാനവുമായിരുന്നു നികുതി. ജിഎസ്ടി വന്നതിനു ശേഷം നൂറു രൂപയിൽ താഴെയുള്ള ടിക്കറ്റിനു 18 ശതമാനവും അതിനു മുകളിലുള്ള ടിക്കറ്റിന് 28 ശതമാനവുമാണു നികുതിയായി നൽകുന്നത്.   ഇതിൽ ഒരു വിഹിതം സർക്കാർ നേരിട്ടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകേണ്ടതാണ്. 

എന്നാൽ, ജിഎസ്ടി വിഹിതം കൊടുക്കുന്നതിനു പകരം വിനോദ നികുതി തിരികെ കൊണ്ടുവരുവാനുള്ള നീക്കമാണു നടക്കുന്നതെന്നു ചേംബർ പ്രസിഡന്റ് കെ. വിജയകുമാർ, സെക്രട്ടറി സാഗാ അപ്പച്ചൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ എന്നിവർ ആരോപിച്ചു.