മുടക്കിയത് വെറും 22 കോടി; ‘കോള’ടിക്കുമോ മുകേഷ് അംബാനിക്ക്? തിരിച്ചു വരുന്നു കാംപ
ചരൺജിത് സിങ് സ്ഥാപിച്ച കാംപ കോള ഇതിനിടെ ഇന്ത്യൻ വിപണിയിലൂടെ തട്ടിമുട്ടി നീങ്ങുകയായിരുന്നു. കോക്കിന്റെയും പെപ്സിയുടെയും മൽസരം അതിജീവിക്കാൻ കഴിയില്ല. സർവ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അവരുടെ പരസ്യങ്ങളിലുണ്ട്. കാംപ കോള ഡൽഹി പരിസരത്തു മാത്രമായി വിപണനം ചെയ്തു. ചരൺജിത് സിങ് ഫൈവ് സ്റ്റാർ ഹോട്ടൽ ഉൾപ്പടെ മറ്റു പല ബിസിനസുകളിലേക്കും തിരിയുകയും ചെയ്തു. ഇപ്പോൾ റിലയൻസ് കാംപ കോളയെ ഏറ്റെടുക്കുകയാണ്..
ചരൺജിത് സിങ് സ്ഥാപിച്ച കാംപ കോള ഇതിനിടെ ഇന്ത്യൻ വിപണിയിലൂടെ തട്ടിമുട്ടി നീങ്ങുകയായിരുന്നു. കോക്കിന്റെയും പെപ്സിയുടെയും മൽസരം അതിജീവിക്കാൻ കഴിയില്ല. സർവ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അവരുടെ പരസ്യങ്ങളിലുണ്ട്. കാംപ കോള ഡൽഹി പരിസരത്തു മാത്രമായി വിപണനം ചെയ്തു. ചരൺജിത് സിങ് ഫൈവ് സ്റ്റാർ ഹോട്ടൽ ഉൾപ്പടെ മറ്റു പല ബിസിനസുകളിലേക്കും തിരിയുകയും ചെയ്തു. ഇപ്പോൾ റിലയൻസ് കാംപ കോളയെ ഏറ്റെടുക്കുകയാണ്..
ചരൺജിത് സിങ് സ്ഥാപിച്ച കാംപ കോള ഇതിനിടെ ഇന്ത്യൻ വിപണിയിലൂടെ തട്ടിമുട്ടി നീങ്ങുകയായിരുന്നു. കോക്കിന്റെയും പെപ്സിയുടെയും മൽസരം അതിജീവിക്കാൻ കഴിയില്ല. സർവ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അവരുടെ പരസ്യങ്ങളിലുണ്ട്. കാംപ കോള ഡൽഹി പരിസരത്തു മാത്രമായി വിപണനം ചെയ്തു. ചരൺജിത് സിങ് ഫൈവ് സ്റ്റാർ ഹോട്ടൽ ഉൾപ്പടെ മറ്റു പല ബിസിനസുകളിലേക്കും തിരിയുകയും ചെയ്തു. ഇപ്പോൾ റിലയൻസ് കാംപ കോളയെ ഏറ്റെടുക്കുകയാണ്..
ഇന്ത്യാ മഹാരാജ്യത്തിന് രണ്ട് കോള ബ്രാൻഡുകളുണ്ടായിരുന്നു. കാംപ കോളയും തംപ്‌സ് അപ്പും. പ്യുർ ഡ്രിങ്ക്സും പാർലെയുമായിരുന്നു നിർമാതാക്കൾ. പാർലെ ഗ്രൂപ്പ് ഇറക്കിയിരുന്ന തംപ്‌സ് അപ്പും ലിംകയും ഗോൾഡ് സ്പോട്ടും സിട്രയും എല്ലാവരുടെയും ഹരമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഈ കോളകൾ കുടിക്കുന്ന പരസ്യങ്ങൾ കണ്ട് ഒരു തലമുറ മുഴുവൻ അതിൽ ആകൃഷ്ടരായ ഗൃഹാതുര കാലം. പക്ഷേ വന്നല്ലോ ഉദാരവൽക്കരണം തൊണ്ണൂറുകളിൽ. കോക്ക കോളയും പെപ്സിയും അവരുടെ അമാനുഷ പണക്കൊഴുപ്പും പരസ്യങ്ങളുമായി ഇന്ത്യൻ കോള വിപണിയെ ബലാൽക്കാരം ചെയ്യുന്നതാണു പിന്നെ കണ്ടത്. പിടിച്ചു നിൽക്കാനാവാതെ പാർലെ ഉടമകൾ അരുമ ബ്രാൻഡുകളെ കോക്ക കോളയ്ക്ക് വെറും 160 കോടി രൂപയ്ക്കു വിറ്റൊഴിവാക്കുന്നതാണു പിന്നീട് കണ്ടത്. കോളയുടെ പേരിൽ ആരാധകർ കണ്ണീർ പൊഴിച്ച കാലം. കോക്ക കോളയാകട്ടെ തങ്ങളുടെ കോളയ്ക്ക് മേൽക്കൈ ലഭിക്കാൻ തംപ്‌സ് അപ്പിനേയും ലിംകയേയും മറ്റും ഒതുക്കി, ഉത്പാദനം ചുരുക്കി, ചിലയിടങ്ങളിൽ മാത്രം പേരിനു കിട്ടുമെന്നാക്കി. എന്നിട്ടും തംപ്‌സ് അപ് മരിക്കാൻ വിസമ്മതിച്ചു. കാംപകോളയാകട്ടെ, വിപണിയിൽ പിടിച്ചു നിൽക്കാനാവാതെ താനെ ഒതുങ്ങിപ്പോയി. വർഷങ്ങള്‍ക്കിപ്പുറം പ്രതികാരമെന്നവണ്ണം, വൻ തിരിച്ചുവരവിനൊരുങ്ങുകയാണ് കാംപകോള. അതിനു പിന്തുണയുമായെത്തുന്നതാകട്ടെ റിലയൻസും. എന്തുകൊണ്ടാണ് മുകേഷ് അംബാനി കാംപ കോള ഏറ്റെടുത്തത്? എന്താണ് ആ കമ്പനിയുടെ ചരിത്രം? ഇന്ത്യൻ കോള വിപണിയിൽ എത്ര കോടിയുടെ കച്ചവടമാണു നടക്കുന്നത്? ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ ഏതെല്ലാം കമ്പനികളാണ്? എന്താണ് ഇനി ഇന്ത്യൻ കോള വിപണിയിൽ കാത്തിരിക്കുന്നത്? റിലയൻസും കാംപ കോളയും ചേരുന്നതോടെ ഇന്ത്യയുടെ ‘കോളേതിഹാസ’ കഥയാകും അത്.
∙ എഴുപതുകൾ, ഹാ എത്ര സുന്ദരം!
നാൽപ്പതു കഴിഞ്ഞവരുടെയെല്ലാം ഗൃഹാതുരത്വമാണ് എഴുപതുകൾ. വയലാർ–ദേവരാജൻ പാട്ടുകളും പ്രേംനസീറിന്റെ സിനിമകളും ഇന്റർവെൽ സമയത്തെ കോക്ക കോള കുടിയും... അമേരിക്കൻ കോള ഭീമൻ കോക്കകോള 1949 മുതൽക്ക് ഇന്ത്യയിൽ കോള വിൽപന തുടങ്ങിയിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ് ജനതാഭരണം വന്നപ്പോൾ 1977ൽ മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അമേരിക്കൻ ബഹുരാഷ്ട്ര ഭീമൻമാരായ ഐബിഎമ്മിനെയും കോക്ക കോളയെയും പുറത്താക്കി. രണ്ടിനേയും കെട്ടുകെട്ടിച്ചു എന്ന് പൊതുവെ അഭിമാനിച്ച കാലം. തൊണ്ണൂറുകളിൽ ഇതു രണ്ടും ഇന്ത്യയിൽ തിരിച്ചെത്തുകയും ചെയ്തു.
കോക്ക കോളയ്ക്ക് ഇന്ത്യൻ വിപണിയുടെ 90% സ്വന്തമായിരുന്നു. ഇടയ്ക്ക് പൊതുമേഖലയിൽ ഡബിൾസെവൻ എന്നൊരു കോള അഥവാ കാർബണേറ്റഡ് കളർ പാനീയം ഇറങ്ങിയെങ്കിലും ക്ലച്ചു പിടിച്ചില്ല. കോക്ക കോള കമ്പനിക്കു വേണ്ടി കോള ഉണ്ടാക്കിയിരുന്നത് പ്യൂർ ഡ്രിങ്ക്സ് എന്ന കമ്പനിയായിരുന്നു. ചരൺജിത് സിങ്ങിന്റെ ഉടമസ്ഥതയിലായിരുന്നു പ്യൂർ ഡ്രിങ്ക്സ്. 2800 തൊഴിലാളികളുണ്ട്. പെട്ടെന്ന് കോക്ക കോളയെ പുറത്താക്കിയപ്പോൾ ജീവനക്കാരുടെ പണി പോകാതിരിക്കാനായി അവർ വേറൊരു കോള തുടങ്ങി– കാംപകോള!
∙ കസറിക്കയറി കാംപ കോള!!
ഉത്തരേന്ത്യൻ വിപണിയിൽ കാംപകോള കസറിക്കയറുന്നതാണ് പിന്നീട് കണ്ടത്. കോക്ക കോള പോയതോടെ വിപണിയിൽ വന്ന ശൂന്യത മുതലാക്കാൻ, 1977ൽ തന്നെ പാർലെ ഗ്രൂപ്പ് വേറൊരു കോള തുടങ്ങി– തംപ്‌സ് അപ്! വരും വർഷങ്ങളിൽ തംപ്സ് അപ്പും കാംപ കോളയും വച്ചടി കയറുന്നതാണ് വിപണി കണ്ടത്. തംപ്‌സ് അപ് യുവതയുടെ ഹരമായി. ‘ടേസ്റ്റ് ദ് തണ്ടർ’ എന്ന പരസ്യ വാചകം തൊണ്ണൂറുകളുടെ തുടക്കത്തിൽ വന്നു. തംപ്‌സ് അപ് മാത്രമല്ല ലിംക, ഗോൾഡ് സ്പോട്ട്, സിട്ര എല്ലാം അവരുടെ ഉത്പന്നങ്ങളായിരുന്നു. ദൂരദർശനിൽ ക്രിക്കറ്റ് കാണുമ്പോൾ തംപ്‌സ് അപ്, ലിംക, ഗോൾഡ് സ്പോട്ട് പരസ്യങ്ങൾ കാണികളുടെ കണ്ണും മനവും നിറച്ചു.
പക്ഷേ അപ്പോഴേക്കും മൻമോഹൻസിങ് ധനമന്ത്രിയായി ഉദാരവൽക്കരണം കൊണ്ടുവന്നു. ഏത് വിദേശ കമ്പനിക്കും ഇന്ത്യയിൽ വരാം. അങ്ങനെ കോക്ക കോള വീണ്ടുമെത്തി. പെപ്സിയും വന്നു. ഈ കോളകളുടെ വമ്പൻ പരസ്യ പടയോട്ടത്തിൽ പിടിച്ചു നിൽക്കാൻ ഇന്ത്യൻ കമ്പനികള്‍ക്കു കഴിയില്ലെന്നു വ്യക്തമായിരുന്നു. കോക്ക കോളയാണ് ലോകത്തെ ഏറ്റവും വലിയ കോള ബ്രാൻഡ്. 3320 കോടി ഡോളർ വർഷം വരുമാനം. പെപ്സി രണ്ടാം സ്ഥാനത്ത് 1840 കോടി ഡോളർ. ഇതിനിടെ ഇന്ത്യൻ കമ്പനികൾ എവിടെ പിടിച്ചു നിൽക്കാൻ? അവർക്ക് ആയിരക്കണക്കിനു കോടി രൂപ പലതരം പരസ്യങ്ങൾക്കും താരങ്ങളുടെ കോള കുടിക്കാനുള്ള ശുപാർശകൾക്കുമായി ചെലവഴിക്കാൻ കഴിയും. അതിനിടെ ചെറിയ ഇന്ത്യൻ കമ്പനിക്കു രക്ഷയില്ലെന്നു വ്യക്തമായിരുന്നു.
∙ ഞെട്ടിച്ച പാർലെ!
പാർലെ ഗ്രൂപ്പ് ജയന്തിലാൽ ചൗഹാൻ കുടുംബത്തിന്റെയാണ്. ജയന്തിലാൽ ചൗഹാന് നാല് ആൺമക്കളാണ്. മൂത്തയാൾ വിജയ് ചൗഹാനും രണ്ടാമൻ രമേഷ് ചൗഹാനും. രമേഷിനായിരുന്നു കോളകളുടെ ചുമതല. രമേഷ് ചൗഹാനും സഹോദരന്മാരും ചേർന്ന് തംപ്‌സ് അപ്പിനേയും മറ്റു കോളകളെയും കോക്ക കോളയ്ക്ക് വിറ്റു. 6 കോടി ഡോളർ കിട്ടി. അന്നത്തെ ഡോളർ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 160 കോടി രൂപ! സർവരും ഞെട്ടിപ്പോയ ബിസിനസ് ഡീൽ! തംപ്‌സ് അപ്പിനെ ഓർത്ത് പലരും കണ്ണീരൊഴുക്കി. ചിലർ രോഷം കൊണ്ടു. 160 കോടി അക്കാലത്ത് വൻ തുകയാണേ!
പാർലെ ഗ്രൂപ്പ് വേറെ കോള തുടങ്ങരുതെന്നു കരാറിലുണ്ടായിരുന്നു. ചൗഹാൻമാരെ സംബന്ധിച്ചിടത്തോളം വൻ ബിസ്ക്കറ്റ് ബിസിനസ് വേറേ ഉണ്ടായിരുന്നതിനാൽ പ്രശ്നമൊന്നുമില്ല. മുംബൈയിലെ വിലെ പാർലെയിൽ തുടങ്ങിയ കമ്പനിക്ക് പേരും പാർലെ എന്നു തന്നെ. അവരുടെ ബിസ്ക്കറ്റുകൾ ഇന്നും ലോകവിപണിയിലുണ്ട്. പാർലെ–ജി, 20–20, ക്രാക്ക് ജാക്ക്, ഹാപ്പി ഹാപ്പി തുടങ്ങിയ ബിസ്ക്കറ്റുകൾ. ലോക വിപണിയിൽ പാർലെ ഗ്രൂപ്പിന്റെ വിറ്റുവരവ് ഏകദേശം 14,000 കോടി രൂപയ്ക്കടുത്താണ്. ബിസ്ക്കറ്റിനു പുറമേ ബിസ്‌ലെരി വെള്ളവും പലതരം ജ്യൂസുകളുമുണ്ട്. ഇന്ത്യൻ വിപണിയിൽ ബ്രിട്ടാനിയയേക്കാൾ വലിയ ബ്രാൻഡാണ് പാർലെ. നുസ്‌ലി വാഡിയയുടെ ബ്രിട്ടാനിയയ്ക്ക് ഇന്ത്യൻ ബിസ്ക്കറ്റ് വിപണിയുടെ 38% ഉണ്ടെങ്കിൽ പാർലെയ്ക്ക് 45% ഉണ്ട്.
∙ എന്നിട്ടും മരിച്ചില്ല തംപ്‌സ് അപ്!
കോക്ക കോള വാങ്ങിയിട്ട് തംപ്‌സ് അപ്പിനെ ഒതുക്കിയെങ്കിലും ഇല്ലാതാക്കിയില്ല. കോക്ക കോളയുടെ വിൽപ്പന വച്ചടി കയറി. പെപ്സിയും കേറി. തംപ്‌സ് അപ് പരിമിതമായി തുടർന്നിരുന്നു. ജനത്തിന് ഇഷ്ടമാണ്. കോക്ക കോളയേക്കാളും തംപ്‌സ് അപ്പിനെ ഒരു പടി മുന്നിൽ നിർത്തുന്നു ജനം. അങ്ങനെ ഒതുക്കിയിട്ടും ഒതുങ്ങാതെ തംപ്‌സ് അപ് വളർന്ന് വാർഷിക വിൽപന 100 കോടി ഡോളർ (8000 കോടി) കവിഞ്ഞിട്ടുണ്ട്. ‘ഇല്ലാ തംപ്‌സ് അപ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന് കോള കുടിയൻമാർക്ക് മുദ്രാവാക്യം വിളിക്കാവുന്നതാണ്.
∙ കാംപ കോള പുനർജനിക്കുന്നു
ചരൺജിത് സിങ് സ്ഥാപിച്ച കാംപ കോള ഇതിനിടെ ഇന്ത്യൻ വിപണിയിലൂടെ തട്ടിമുട്ടി നീങ്ങുകയായിരുന്നു. കോക്കിന്റെയും പെപ്സിയുടെയും മൽസരം അതിജീവിക്കാൻ കഴിയില്ല. സർവ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അവരുടെ പരസ്യങ്ങളിലുണ്ട്. കാംപ കോള ഡൽഹി പരിസരത്തു മാത്രമായി വിപണനം ചെയ്തു. ചരൺജിത് സിങ് ഫൈവ് സ്റ്റാർ ഹോട്ടൽ ഉൾപ്പടെ മറ്റു പല ബിസിനസുകളിലേക്കും തിരിയുകയും ചെയ്തു. ഇപ്പോൾ റിലയൻസ് കാംപ കോളയെ ഏറ്റെടുക്കുകയാണ്. റിലയൻസ് മാർട്ടുകളിലും ജിയോ മാർട്ടുകളിലും മറ്റും കാംപകോള വിൽക്കും. കാംപ കോളയെ റിലയൻസ് വാങ്ങിയ തുക എത്രയാണെന്നോ? വെറും 22 കോടി! അപ്പോൾ 160 കോടിക്ക് അന്നേ തംപ്‌സ് അപ്പിനു വേണ്ടി കയ്യടിച്ച രമേഷ് ചൗഹാനല്ലേ മിടുക്കൻ! 1993ൽ കിട്ടിയ കോടികളാണേ! കോക്ക കോള ഏറ്റെടുത്ത് ഒതുക്കി വിൽപ്പന നടത്തിയിട്ടും തംപ്‌സ് അപ് ഇപ്പോൾ 8000 കോടി വിറ്റുവരവിലെത്തി. രമേഷ് ചൗഹാനാണ് ഇപ്പോൾ ‘ടേസ്റ്റിങ് ദ് തണ്ടർ’!
∙ പാർലെയുടെ വിജയം
തംപ്‌സ് അപ്പും മറ്റ് കോളകളും വിറ്റിട്ട് ചൗഹാന്മാർ എന്തു ചെയ്തു? പാർലെ ബിസ്ക്കറ്റ് ബിസിനസ് നേരത്തേ തന്നെ ഉണ്ടായിരുന്നു. കോളകളുടെ ചുമതല വഹിച്ചിരുന്ന രമേഷ് ചൗഹാൻ 1984ൽ ബിസ്‌ലെരി തുടങ്ങിയിരുന്നു. കുപ്പിവെള്ള ബിസിനസ് ബിസ്‌ലെരിയുടെ പേരിൽ വിപുലമാക്കി. ഇന്ത്യയിൽ കുപ്പിവെള്ള വിൽപനയുടെ പാതിയും ബിസ്‌ലെരി കയ്യടക്കിയപ്പോൾ നിരവധി വിദേശ ബഹുരാഷ്ട്ര ഭീമൻമാർ അതു വാങ്ങാനെത്തി. തംപ്‌സ് അപ് വിറ്റതു പോലെ ബിസ്‌ലെരിയും വിൽക്കുമെന്നാണു കരുതിയത്. പക്ഷേ രമേഷ് ചൗഹാൻ വിറ്റില്ല. 1500–2000 കോടി വരെ വില പറഞ്ഞിട്ടും! രമേഷ് ചൗഹാന്റെ സഹോദരൻ പ്രകാശ് ചൗഹാൻ ചുമതല വഹിക്കുന്ന പാർലെ ആഗ്രോ ആണ് ഫ്രൂട്ടി ഇറക്കുന്നത്. രമേഷ് ചൗഹാന്റെ ഭാര്യ സൈനാബ് ചൗഹാനും മകൾ ജയന്തി ചൗഹാനും ഡയറക്ടർമാരാണ്. കുപ്പിവെള്ളത്തിന്റെ ബെയ്‌ലി ബ്രാൻഡും ഇതേ കമ്പനിയുടെ തന്നെ.
∙ കാംപ തിരിച്ചുവരുമോ?
റിലയൻസിന്റെ നേതൃത്വത്തിൽ കാംപ കോള തിരിച്ചുവരവ് നടത്തുമോ? കോക്കിനോടും പെപ്സിയോടും പിടിച്ചു നിൽക്കാവുന്ന ‘മണി പവർ’ മുകേഷ് അംബാനിക്കുണ്ട്. കാംപ കോള ഇന്ത്യയാകെ തിരിച്ചുവന്നാൽ അതൊരു വിജയേതിഹാസമായിരിക്കും. അമേരിക്കൻ കോളകളാകുന്ന ഗോലിയാത്തുമാരെ തറപറ്റിക്കുന്ന കാംപ കോള ഡേവിഡ്!
English Summary: Reliance to Relaunch iconic Softdrink Brand Campa Cola; What is Mukesh Ambani's aim?