കളിചിരിയുടെ ലോകത്തു തിരികെയെത്താൻ ആന്റണി സഹായം തേടുന്നു

അർത്തുങ്കൽ ∙ കളി ചിരിയുടെ ലോകത്തു നിന്നു ആന്റണിയെന്ന ബാലനെ വിധി കൂട്ടിക്കൊണ്ടുപോയത് വേദനയുടെ ലോകത്തേക്കാണ്. മനംമടുപ്പിക്കുന്ന വേദനസംഹാരികളും മരുന്നുകളുമായി ജീവിതം കൈവിട്ടുപോകുന്നത് അറിയാതെ ഡോക്ടർമാരെയും വീട്ടുകാരെയും ദൈനതയോടെയുള്ള ആന്റണിയുടെ നോട്ടം കരളലിയിക്കുന്നതാണ്.

മൽസ്യത്തൊഴിലാളിയായ കെ.എൻ. ജോസഫിന്റെയും കയർപിരിത്ത തൊഴിലാളിയായ ഡോളിയുടെയും മകനാണ് പതിനാറുകാരനായ കെ.ജെ. ആന്റണി(നിതിൻ). അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ആന്റണിക്ക് ഒരാഴ്ചയോളം മുമ്പാണ് തലകറക്കവും ഛർദിയുമുണ്ടായത്. തുടർന്ന് ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.

വിശദമായ പരിശോധനയിൽ രക്താർബുദമാണെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം റീജിയണൻ കാൻസർ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും അഡ്മിറ്റാക്കുകയും ചെയ്തു. ചികിൽസയ്ക്ക് ഒൻപത് ലക്ഷം രൂപ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

തീരപ്രദേശത്തെ അഞ്ച് സെന്റിലെ കൂരയിൽ താമസിക്കുന്ന ജോസഫിനും കുടുംബത്തിനും ഇത്രയും തുക ചിന്തകൾക്കും അപ്പുറമാണ്. എങ്ങനെയും മകനെ രക്ഷിക്കുവാൻ ജോസഫും ഭാര്യ ഡോളിയും നാട്ടുകാരുടെ സഹായം തേടുകയാണ്. സഹോദരങ്ങളായ എയ്ഞ്ചൽ സ്റ്റെഫിയും ആൽബർട്ടും ആന്റണിയുടെ ജീവനായി പ്രാർഥനകളുമായി കഴിയുന്നു.

ആന്റണിയുടെയും ജോസഫിന്റെയും പേരിൽ ചേർത്തല എസ്ബിടി ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

SBT, CHERTHALA

A/C NO.67172595516.

IFSC CODE- SBTR0000081.

PHONE- 8589953298