മരുന്നു വാങ്ങാൻ പണമില്ല; ശരീരം തളർന്നുപോയ ഗൃഹനാഥനെ സഹായിക്കൂ

തൊടുപുഴ ∙ തലയിലെ ഞരമ്പിന്റെ തകരാറിനെത്തുടർന്നു ശരീരം തളർന്നുപോയ ഗൃഹനാഥൻ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. തൊടുപുഴ പട്ടാണിക്കുന്ന് മാവേലിക്കുന്നേൽ നാസർ(55) ആണ് ചികിത്സാ സഹായം തേടുന്നത്. ചുമട്ടുതൊഴിലാളിയായിരുന്ന നാസർ കഴിഞ്ഞ ഒന്നരവർഷത്തോളമായി കിടപ്പിലാണ്. ഇപ്പോൾ മരുന്നു വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഈ നിർധന കുടുംബം. നാസറിന്റെ ഭാര്യ സീനത്ത് അർബുദ രോഗത്തെത്തുടർന്നു കഴിഞ്ഞ അഞ്ചു വർഷത്തോളമായി ചികിത്സയിലാണ്.

സീനത്ത് നടത്തുന്ന പെട്ടിക്കടയിൽ നിന്നുള്ള തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഇതുകൊണ്ടു വീട്ടുചിലവു പോലും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇരുവർക്കും ചികിത്സയ്ക്കു മാത്രമായി മാസം 10,000 ഓളം രൂപ ചിലവു വരുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചികിത്സ ഇടയ്ക്കു തടസപ്പെട്ടതായി സീനത്ത് പറയുന്നു. മുൻപു പട്ടയം കവലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നാസറിന്റെ നട്ടെല്ലിനു ക്ഷതമേറ്റിരുന്നു. ഇതിനു ശേഷം ലോട്ടറി വിൽപ്പന നടത്തി ഉപജീവനം നടത്താൻ നാസർ ശ്രമിച്ചെങ്കിലും ദിവസങ്ങൾക്കകം ആരോഗ്യ സ്ഥിതി മോശമായതോടെ കുടുംബത്തിന്റെ പ്രതീക്ഷകളിൽ വീണ്ടും ഇരുൾ വീണു.

തുടർ ചികിത്സയ്ക്കു എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ഉദാരമതികളുടെ സഹായം ലഭിച്ചാൽ മാത്രമേ ഇനി ചികിത്സ തുടരാൻ സാധിക്കുകയുള്ളൂവെന്നു സീനത്ത് പറയുന്നു. സീനത്ത് നാസറിന്റെ പേരിൽ ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 851710110002005
ഐഎഫ്എസ്‍സി കോഡ്: BKID0008517