കട്ടപ്പന∙ മസിലുകൾ ചുരുങ്ങുന്ന രോഗവുമായി ഒരു ചെറുപ്പക്കാരൻ ജിവിതത്തോടു മല്ലടിക്കുന്നു. വെള്ളിലാങ്കണ്ടം മറ്റത്തിൽ പ്രസാദിന്റെ മകനായ പ്രവീൺ (24) ആണ് അഞ്ചു വർഷത്തോളമായി മയോപ്പതി രോഗത്തിനടിമപ്പെട്ട് കിടക്കയിൽ കഴിയുന്നത്. കൈകാലുകൾക്ക് ചലനശേഷി നഷ്‌ടപ്പെട്ട് കിടക്കയിൽ കഴിയുന്ന പ്രവീണിന് പരസഹായം കൂടാതെ എഴുന്നേൽക്കാനോ മറ്റു പ്രവൃത്തികൾ ചെയ്യാനോ കഴിയില്ല. ഇനി നല്ല മനസ്സുള്ളവരുടെ സഹായമാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.
ആകെയുള്ള 10 സെന്റ് സ്ഥലത്താണ് പ്രസാദ് താമസിക്കുന്നത്. കൂലിപ്പണി ചെയ്താണു കുടുംബം പുലർത്തുന്നത്. ഇതിനിടെ ഭാര്യ ബീനയ്ക്ക് കാൻസർ രോഗവും പിടിപെട്ടു. ഭാര്യയുടെ ചികിൽസയ്ക്കായി സമ്പാദ്യം മുഴുവൻ ചെലവഴിച്ചപ്പോഴാണ് മകനും ഗുരുതരമായ രോഗം പിടിപെട്ടത്. പ്രവീണിന്റെ ചികിൽസയ്ക്കായി ഇതിനോടകം ആറു ലക്ഷം രൂപയോളം ചെലവഴിച്ചു കഴിഞ്ഞു.
എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ഇതുവരെ ചികിൽസ നടത്തിയിരുന്നത്. എന്നാൽ തുടർചികിൽസ കേരളത്തിൽ ലഭ്യമല്ലാത്തതിനാൽ ബെംഗളൂരുവിലെ മയോപ്പതി ആശുപത്രിയിലേക്കു കൊണ്ടുപോകണം. ഇവിടെ വിദഗ്ധ ചികിൽസ ലഭ്യമാണ്. എന്നാൽ ഇതിനു നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം. പ്രവീണിന് നിത്യേനയുള്ള മരുന്നു വാങ്ങുവാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഇവർ.
മകന്റെ തുടർചികിൽസയ്ക്കായി സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുകയാണ് പ്രസാദും കുടുംബവും. പ്രസാദിന്റെ പേരിൽ മാട്ടുക്കട്ട യൂണിയൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
നമ്പർ: 423202010015784
ഐഎഫ്എസ് കോഡ് – യുബിഐഎൻ0542326.