പ്രവാസികളുടെ ദുരിതം കാണാതെ പോകരുത്
കോവിഡ് 19 കൂടുതൽ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലെല്ലാം മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്. രോഗവ്യാപനം തടയാൻ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ | Editorial | Malayalam News | Manorama Online
കോവിഡ് 19 കൂടുതൽ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലെല്ലാം മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്. രോഗവ്യാപനം തടയാൻ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ | Editorial | Malayalam News | Manorama Online
കോവിഡ് 19 കൂടുതൽ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലെല്ലാം മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്. രോഗവ്യാപനം തടയാൻ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ | Editorial | Malayalam News | Manorama Online
കോവിഡ് 19 കൂടുതൽ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലെല്ലാം മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്. രോഗവ്യാപനം തടയാൻ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതും 23 ലക്ഷത്തോളം പ്രവാസികളുള്ള കേരളത്തെത്തന്നെ. യാത്രാനിയന്ത്രണങ്ങൾ മൂലം പ്രവാസി പദവി തന്നെ നഷ്ടമാകുമെന്ന ആശങ്കയും ഇതോടൊപ്പം വ്യാപകമാണ്.
സൗദി അറേബ്യയും കുവൈത്തും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ യാത്രാനിയന്ത്രണങ്ങളെത്തുടർന്ന് ആയിരക്കണക്കിനു മലയാളികളാണു ദുരിതത്തിലായത്. പലരും വിമാനത്താവളങ്ങളിൽ കുടുങ്ങി. നീണ്ട കാലത്തിനുശേഷം അവധിയെടുത്തു നാട്ടിലേക്കു തിരിക്കാനിരുന്ന പ്രവാസികളും നാട്ടിലെത്തി തിരിച്ചുപോകാനിരിക്കുന്നവരുമെല്ലാം ആശങ്കയിലാണ്. കൃത്യസമയത്തു മടങ്ങിയെത്തിയില്ലെങ്കിൽ ജോലി നഷ്ടമാകുമെന്ന അവസ്ഥയിലാണു പലരും. കേരളത്തിലെ കോവിഡ് ബാധയെത്തുടർന്ന് തൽക്കാലം മടങ്ങിവരേണ്ടെന്നു പല കമ്പനികളും നിർദേശിച്ചുകഴിഞ്ഞു.
അവധിക്കാലം കൂടി മുന്നിൽക്കണ്ട് വൻതുക മുടക്കി ടിക്കറ്റെടുത്തവരിൽ പലരും യാത്ര റദ്ദാക്കേണ്ട സാഹചര്യത്തിലുമായി. അവധിക്കു പോയവർ മടങ്ങിയെത്തുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സൗദി അറേബ്യയുടെയും കുവൈത്തിന്റെയും നിർദേശവും പ്രവാസികൾക്കു വലിയ തിരിച്ചടിയാവുന്നുണ്ട്. കോവിഡ് ബാധയില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതു പ്രായോഗികമല്ലെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ഇളവുകൾക്കായി വിദേശരാജ്യങ്ങളുമായി ചർച്ച നടത്തണമെന്നാണു കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ യാത്രാവിലക്കും വിമാനസർവീസുകൾ റദ്ദാക്കലും മൂലം പ്രവാസി പദവി നഷ്ടപ്പെടുമെന്ന ആശങ്കയിലാണു പലരും. ഒരു വർഷം 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ പ്രവാസി പദവി നഷ്ടപ്പെടുമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ വ്യവസ്ഥ ആശങ്ക വർധിപ്പിക്കുന്നു. നേരത്തേ 182 ദിവസമായിരുന്നു പ്രവാസി പദവിക്കുള്ള കാലാവധി. പുതിയ കേന്ദ്ര ബജറ്റിൽ ഇതു 120 ദിവസമാക്കി ചുരുക്കി. പുതിയ നിർദേശം എന്നുമുതലാണു പ്രാബല്യത്തിൽ വരുന്നതെന്ന കൃത്യമായ വിവരം അധികൃതർ നൽകുന്നുമില്ല. ഈ സാഹചര്യത്തിൽ, യാത്ര മുടങ്ങിയാൽ കാലാവധി പാലിക്കാനാകുമോ എന്നാണു പ്രവാസികളുടെ ആശങ്ക. യാത്രാനിയന്ത്രണങ്ങൾ സംബന്ധിച്ച സംശയങ്ങളുമായി ഒട്ടേറെപ്പേർ ‘നോർക്ക’യുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അതതു രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കുക മാത്രമേ ഇപ്പോൾ വഴിയുള്ളൂ എന്നാണ് അവരുടെ വിശദീകരണം.
അതേസമയം, ഏറ്റവുമധികം പ്രവാസി മലയാളികളുള്ള ഗൾഫിൽനിന്നു മാതൃകാപരമായ ചില തീരുമാനങ്ങൾ വരുന്നുവെന്നതും ശ്രദ്ധേയം. നാട്ടിൽ കുടുങ്ങിപ്പോയവരുടെ ഇഖാമ (താമസാനുമതി) കാലഹരണപ്പെടാതെ കാലാവധി നീട്ടിനൽകുമെന്നാണു കുവൈത്ത് സർക്കാരിന്റെ പ്രഖ്യാപനം.
ഈ രോഗവേളയിൽ പല രാജ്യങ്ങളിലും നമ്മുടെ പ്രവാസികൾ കുടുങ്ങിക്കിടക്കുന്നതു മറ്റൊരു ആശങ്കയാവുന്നു. രോഗമില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന വ്യവസ്ഥ മൂലം ഇറ്റലിയിലെ റോമിൽ കുടുങ്ങിയ മലയാളികളിൽ ഗർഭിണികളും കുട്ടികളും വരെയുണ്ട്. നമ്മുടെ പൗരന്മാർ ഇന്ത്യയിൽ വരാൻ പാടില്ലെന്ന സമീപനം അപരിഷ്കൃതമാണെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്നും യാത്രാവിലക്കുകൾ കാരണം പ്രവാസികളുടെ ഇപ്പോഴുള്ള ജോലി നഷ്ടപ്പെടാതിരിക്കാൻ സാധ്യമായ നടപടികളെല്ലാം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനു കത്തുകളയച്ചിട്ടുമുണ്ട്. ഇതിനിടെ, ഇറ്റലിയിൽ കുടുങ്ങിയവരുടെ കാര്യത്തിലും ഗൾഫിലെ പ്രവാസികൾക്ക് ഇപ്പോഴുണ്ടായ തൊഴിൽ പ്രശ്നങ്ങളിലും ആവശ്യമായ നടപടികളിലേക്കു കേന്ദ്ര സർക്കാർ നീങ്ങുന്നത് ആശ്വാസകരമാണ്.
പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ അതീവഗൗരവത്തോടെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരിഗണിക്കേണ്ടതുണ്ട്. നയതന്ത്രതലത്തിൽ ഇടപെട്ടു പരിഹാരം കാണേണ്ട വിഷയങ്ങൾ കേരളം അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര സർക്കാരിനെ അറിയിക്കണം. ലോകം മുഴുവൻ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലം പരിഗണിച്ച് നിയമങ്ങളിലും നിബന്ധനകളിലും ഇളവുകൾ വരുത്തണമെന്നുകൂടി കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടണം.