വേഗ റെയിൽ: പ്രതീക്ഷകളുടെ കുതിപ്പും കിതപ്പും
സിൽവർ ലൈൻ വേഗറെയിൽ പദ്ധതിക്കു സംസ്ഥാന സർക്കാർ അംഗീകാരം നൽകിയെങ്കിലും നേരത്തേ സർക്കാർ മുന്നോട്ടുവച്ച അതിവേഗ റെയിൽപാതയുടെ ഗതി വരുമോയെന്ന ആശങ്കയുമുണ്ട്. 2009ൽ രൂപം നൽകിയ കേരള ഹൈ സ്പീഡ് റെയിൽ കോർപറേഷന്റെ നേതൃ | Highspeed Rail | Malayalam News | Manorama Online
സിൽവർ ലൈൻ വേഗറെയിൽ പദ്ധതിക്കു സംസ്ഥാന സർക്കാർ അംഗീകാരം നൽകിയെങ്കിലും നേരത്തേ സർക്കാർ മുന്നോട്ടുവച്ച അതിവേഗ റെയിൽപാതയുടെ ഗതി വരുമോയെന്ന ആശങ്കയുമുണ്ട്. 2009ൽ രൂപം നൽകിയ കേരള ഹൈ സ്പീഡ് റെയിൽ കോർപറേഷന്റെ നേതൃ | Highspeed Rail | Malayalam News | Manorama Online
സിൽവർ ലൈൻ വേഗറെയിൽ പദ്ധതിക്കു സംസ്ഥാന സർക്കാർ അംഗീകാരം നൽകിയെങ്കിലും നേരത്തേ സർക്കാർ മുന്നോട്ടുവച്ച അതിവേഗ റെയിൽപാതയുടെ ഗതി വരുമോയെന്ന ആശങ്കയുമുണ്ട്. 2009ൽ രൂപം നൽകിയ കേരള ഹൈ സ്പീഡ് റെയിൽ കോർപറേഷന്റെ നേതൃ | Highspeed Rail | Malayalam News | Manorama Online
സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകി സർക്കാർ മുന്നോട്ടു പോകുമ്പോഴും ചില ആശങ്കകൾ ബാക്കി. പ്രാഥമിക പഠനവും രൂപരേഖ തയാറാക്കലും ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം ഉപേക്ഷിച്ച ‘അതിവേഗ റെയിൽപാത’ പോലെയാകുമോ ഇതും?....
സിൽവർ ലൈൻ വേഗറെയിൽ പദ്ധതിക്കു സംസ്ഥാന സർക്കാർ അംഗീകാരം നൽകിയെങ്കിലും നേരത്തേ സർക്കാർ മുന്നോട്ടുവച്ച അതിവേഗ റെയിൽപാതയുടെ ഗതി വരുമോയെന്ന ആശങ്കയുമുണ്ട്. 2009ൽ രൂപം നൽകിയ കേരള ഹൈ സ്പീഡ് റെയിൽ കോർപറേഷന്റെ നേതൃത്വത്തിൽ, പദ്ധതിയുടെ പ്രാഥമിക പഠനവും രൂപരേഖ തയാറാക്കലും ഉൾപ്പെടെ പൂർത്തിയാക്കിയിരുന്നു. എന്നാൽ, 10 വർഷങ്ങൾക്കുശേഷം ഈ കോർപറേഷന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് ചെലവു കുറഞ്ഞ സെമി ഹൈസ്പീഡ് റെയിൽപാത എന്ന ആശയവുമായി സർക്കാർ മുന്നോട്ടുപോയത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽപാത പദ്ധതിക്ക് 1.2 ലക്ഷം കോടി രൂപയായിരുന്നു ചെലവു കണക്കാക്കിയിരുന്നത്. ഇതു പിന്നീട് മംഗളൂരു വരെ നീട്ടാനും തീരുമാനിച്ചിരുന്നു. ടി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇതിനായി ഹൈസ്പീഡ് റെയിൽ കോർപറേഷൻ രൂപീകരിച്ചു. ഇ.ശ്രീധരൻ മുൻകയ്യെടുത്ത് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ വഴിയാണു സാധ്യതാപഠനവും അലൈൻമെന്റ് രൂപവൽക്കരണവും നിർവഹിച്ചത്.
മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പാതയാണു വിഭാവനം ചെയ്തത്. സ്ഥലമേറ്റെടുപ്പിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാൻ 430 കിലോമീറ്റർ വരുന്ന പാതയുടെ ഭൂരിഭാഗവും ഭൂമിക്കടിയിലൂടെയും മേൽപാലങ്ങളിലൂടെയും നിർമിക്കാനായിരുന്നു ആലോചന. 94 കിലോമീറ്റർ മാത്രമായിരുന്നു ഉപരിതലത്തിലൂടെയുള്ള പാത.
തുടക്കം മുതൽ പദ്ധതിക്കു വ്യാപക എതിർപ്പു നേരിടേണ്ടിവന്നു. അലൈൻമെന്റ് തയാറാക്കാനുള്ള സർവേ നടത്താൻ പോലും പലയിടങ്ങളിലും ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. ഇതോടെ രൂപരേഖ തയാറാക്കൽ നീണ്ടു. ഒടുവിൽ ഡിഎംആർസി രൂപരേഖ തയാറാക്കി നൽകിയെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല.
പാഴായത് 30 കോടി
ഇപ്പോഴത്തെ ഇടതുസർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതി തികച്ചും അവഗണിക്കപ്പെട്ടു. ഹൈസ്പീഡ് റെയിലിന്റെ ചെലവ് കേരളത്തിനു താങ്ങാനാകില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഇ.ശ്രീധരനുമായി സർക്കാരിനുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടിയായതോടെ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചു. 2019 ജനുവരിയിൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ പൂട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഏകദേശം 30 കോടിയോളം രൂപയാണു പദ്ധതിക്കായി ചെലവാക്കിയത്.
അതിനു പകരം, ചെലവു കുറച്ച് വേഗത്തിൽ പോകുന്ന റെയിൽപാത നിർമിക്കാനാകുമോ എന്ന സർക്കാരിന്റെ അന്വേഷണമാണ് സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയിലേക്കു നയിച്ചത്. പദ്ധതിയിൽ പങ്കാളിത്തം വഹിക്കാൻ റെയിൽവേ ബോർഡും തയാറായതോടെ 2017ൽ സംയുക്ത സംരംഭമായി കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ തുടങ്ങി. ചെലവ് 50,000 കോടി രൂപയിൽ ഒതുക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദേശം. പാത കാസർകോടു വരെ നീട്ടി 100 കിലോമീറ്റർ ദൂരം വർധിപ്പിച്ചു. വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കണമെന്നും നിർദേശം നൽകിയിരുന്നു.
പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ
തിരുവനന്തപുരം മുതൽ കാസർകോടു വരെയുള്ള വേഗ റെയിൽപാത പദ്ധതി നടപ്പാകുമെന്നു പ്രതീക്ഷയില്ലെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ നേരത്തേ തന്നെ തുറന്നടിച്ചിരുന്നു. ചെലവു കുറയ്ക്കാൻ വേണ്ടിയാണു സർക്കാർ ഹൈസ്പീഡ് റെയിൽവേക്കു പകരം സെമി ഹൈസ്പീഡ് പദ്ധതി പ്രഖ്യാപിച്ചത്. ഇതുകൊണ്ടു ചെലവിൽ കാര്യമായ കുറവുണ്ടാകുമെന്നു കരുതുന്നില്ല.
വേഗപാതാ പദ്ധതിയിൽ പാളത്തിന് ഇരുവശത്തും ഉയരത്തിൽ മതിൽ വേണ്ടിവരും. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 6 ഹൈസ്പീഡ് – സെമി ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ കേരളത്തിന്റെ പദ്ധതി ഉൾപ്പെട്ടിട്ടില്ല. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ യാത്രാ ട്രെയിനുകൾ ഓടിക്കുന്ന പാളത്തിലൂടെ 75 കിലോമീറ്റർ വേഗത്തിൽ ഗുഡ്സ് ട്രെയിൻ ഓടിക്കാനാകില്ല. ഗുഡ്സ് ട്രെയിനുകൾ ഓടിക്കണമെങ്കിൽ പാളത്തിന്റെ ആക്സിൽ ലോഡ് കുറഞ്ഞത് 25 ടൺ ആയിരിക്കണം.
ഹൈസ്പീഡ് റെയിൽവേ ലൈൻ തൂണുകളിൽ ഉറപ്പിച്ചോ ഭൂമിക്ക് അടിയിലൂടെയോ ആണു നിർദേശിച്ചത്. എന്നാൽ, സെമി ഹൈസ്പീഡ് പദ്ധതിയിൽ ഭൂനിരപ്പിൽ പാളമിടുകയാണ്. ഇതിനു കൂടുതൽ സ്ഥലം ഏറ്റെടുക്കണം. ഹൈസ്പീഡ് പദ്ധതിയിൽ 6000 കുടുംബങ്ങളെ പുനരധിവസിപ്പിച്ചാൽ മതിയായിരുന്നു. പുതിയ പദ്ധതിയിൽ 20,000 കുടുംബങ്ങളെയെങ്കിലും മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നും ശ്രീധരൻ വിമർശിച്ചിരുന്നു.
ഹൈസ്പീഡ് റെയിൽ കോറിഡോർ
തിരുവനന്തപുരം – കണ്ണൂർ 430 കിലോമീറ്റർ
വേഗം മണിക്കൂറിൽ 300 – 350 കി.മീ.
ചെലവ് 1.2 ലക്ഷം കോടി രൂപ
ഏറ്റെടുക്കേണ്ട ഭൂമി- 790 ഹെക്ടർ
ഒഴിപ്പിക്കേണ്ട കെട്ടിടങ്ങൾ- 6000
190 കിലോമീറ്റർ മേൽപാത, 146 കിലോമീറ്റർ ഭൂഗർഭപാത, 94 കിലോമീറ്റർ ഉപരിതലപാത
സ്ഥലം ഏറ്റെടുക്കേണ്ടത്- 20 മീറ്റർ വീതിയിൽ.
നിർമാണ കാലാവധി- 9 വർഷം
സ്റ്റേഷനുകൾ- 9
ചെലവ്- പൂർണമായും കേരളം.
സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ (സിൽവർ ലൈൻ)
തിരുവനന്തപുരം–കാസർകോട്- 530.6 കിലോമീറ്റർ
വേഗം മണിക്കൂറിൽ- 200 കിലോമീറ്റർ
ചെലവ്- 63,941 കോടി രൂപ
ഏറ്റെടുക്കേണ്ട ഭൂമി- 1300 ഹെക്ടർ.
ഒഴിപ്പിക്കേണ്ട കെട്ടിടങ്ങൾ 9000
സ്ഥലം ഏറ്റെടുക്കേണ്ടത്- 20–25 മീറ്റർ
നിർമാണകാലാവധി- 5 വർഷം
സ്റ്റേഷനുകൾ 11
ചെലവ്- 50% റെയിൽവേ, 50% സംസ്ഥാനം.