രഹസ്യാന്വേഷണ പരാജയങ്ങൾ
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും ഉന്നത ഉദ്യോഗസ്ഥവൃന്ദങ്ങളിലും സ്വപ്ന സുരേഷ് നടത്തിവന്ന സമ്പർക്കങ്ങളെക്കുറിച്ചു സർക്കാരിന് ഒരു അപകടസൂചനയും മുൻകൂട്ടി ലഭിച്ചിരുന്നില്ലേ? ‘സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ടുണ്ടായിരുന്നു | Keraleeyam | Manorama News
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും ഉന്നത ഉദ്യോഗസ്ഥവൃന്ദങ്ങളിലും സ്വപ്ന സുരേഷ് നടത്തിവന്ന സമ്പർക്കങ്ങളെക്കുറിച്ചു സർക്കാരിന് ഒരു അപകടസൂചനയും മുൻകൂട്ടി ലഭിച്ചിരുന്നില്ലേ? ‘സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ടുണ്ടായിരുന്നു | Keraleeyam | Manorama News
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും ഉന്നത ഉദ്യോഗസ്ഥവൃന്ദങ്ങളിലും സ്വപ്ന സുരേഷ് നടത്തിവന്ന സമ്പർക്കങ്ങളെക്കുറിച്ചു സർക്കാരിന് ഒരു അപകടസൂചനയും മുൻകൂട്ടി ലഭിച്ചിരുന്നില്ലേ? ‘സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ടുണ്ടായിരുന്നു | Keraleeyam | Manorama News
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും ഉന്നത ഉദ്യോഗസ്ഥവൃന്ദങ്ങളിലും സ്വപ്ന സുരേഷ് നടത്തിവന്ന സമ്പർക്കങ്ങളെക്കുറിച്ചു സർക്കാരിന് ഒരു അപകടസൂചനയും മുൻകൂട്ടി ലഭിച്ചിരുന്നില്ലേ? ‘സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ടുണ്ടായിരുന്നു; പക്ഷേ, മുഖ്യമന്ത്രിയുടെ സവിധത്തിൽ അത് എത്തിയില്ല’ എന്നാണു പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തിൽ നൽകിയ മറുപടികളിൽനിന്നു മനസ്സിലാകുന്നത്.
പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു തട്ടിപ്പുകാരി യുഎഇ കോൺസുലേറ്റിലെ പദവിയും സംസ്ഥാന ഭരണത്തിലെ സ്വാധീനവും കരുവാക്കി ഒരു അധോലോക സാമ്രാജ്യം തന്നെ സ്ഥാപിക്കുകയും തൽഫലമായി കേരളത്തിന്റെ മുഖ്യമന്ത്രി പ്രതിസന്ധിയിലാകുകയും ചെയ്ത ഗുരുതര സാഹചര്യം മുൻകൂട്ടി സർക്കാരിനെ ബോധ്യപ്പെടുത്താൻ ഇന്റലിജൻസിന് എന്തുകൊണ്ടു കഴിഞ്ഞില്ല? കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്കും (ഐബി) സൂചനയൊന്നും കിട്ടിയില്ലേ? മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ 25 മണിക്കൂറോളം എൻഐഎ ചോദ്യം ചെയ്യുന്നതിലേക്കു കാര്യങ്ങളെത്തുമ്പോൾ, ഉന്നത രാഷ്ട്രീയകേന്ദ്രങ്ങളിൽ ഈ ചോദ്യങ്ങൾ ശക്തം.
സർക്കാരിന്റെ കണ്ണും കാതും
മുഖ്യമന്ത്രിയുടെ അല്ലെങ്കിൽ ആഭ്യന്തരമന്ത്രിയുടെ കണ്ണും കാതുമാണ് ഇന്റലിജൻസ് വിഭാഗം. മേധാവിയായ അഡീഷനൽ ഡിജിപി (ഇന്റലിജൻസ്) ദിവസവും രാവിലെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ നേരിട്ടോ ഫോണിലെങ്കിലുമോ ഭരണത്തെ ബാധിക്കുന്ന കാര്യങ്ങൾ ധരിപ്പിക്കുന്നതാണു കീഴ്‌വഴക്കം. രാഷ്ട്രീയ – ഭരണ പ്രാധാന്യമുള്ള സംഭവങ്ങളുടെ വിശദാംശങ്ങൾ ദിവസവും വൈകിട്ട് അവർ മുഖ്യമന്ത്രിക്കു രേഖാമൂലം ലഭ്യമാക്കുകയും ചെയ്യും.
സമീപകാലത്ത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ച കോടിയേരി ബാലകൃഷ്ണനും ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും വരെയുള്ളവർ ഇന്റലിജൻസ് വിഭാഗത്തിനു കൊടുത്ത ഈ പ്രാധാന്യം പിണറായി നൽകിയിരുന്നില്ലെന്ന സൂചനകളാണ് ഉന്നത കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്നത്. പേരുദോഷം കേൾപ്പിക്കാത്ത, നല്ല ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥൻ എന്ന വിശേഷണമാണ് ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാറിനുള്ളത്. പക്ഷേ, മുഖ്യമന്ത്രിയുടെ വിശ്വസ്തവലയത്തിലെ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നില്ല. മാത്രമല്ല, ഡിജിപി ലോക്നാഥ് ബെഹ്റയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും എല്ലാം നിയന്ത്രിക്കുന്ന പൊലീസ് നേതൃത്വത്തിൽ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയാണ് അദ്ദേഹത്തിനുള്ളത്.
അപ്പോൾ, മുഖ്യമന്ത്രിയുടെ ഓഫിസ് നിയന്ത്രിക്കുന്ന എം.ശിവശങ്കറിനെതിരെ ഈ ഇന്റലിജൻസ് വിഭാഗം രേഖാമൂലം ഒരു റിപ്പോർട്ട് കൈമാറിയാൽ അതു മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ രേഖയായി നൽകാതെ, മുൻ എഡിജിപിമാർ അവലംബിക്കാറുള്ളതു പോലെ മുഖ്യമന്ത്രിയെ കണ്ടു വിവരം ധരിപ്പിക്കുന്ന ശൈലി ഇരുവർക്കുമിടയിലെ അകലം കൊണ്ടു സാധ്യമായതുമില്ല. അതിനു മുഖ്യമന്ത്രി കൊടുക്കേണ്ടിവന്ന വിലയാണ് ഇപ്പോഴത്തെ പ്രതിസന്ധിയെങ്കിൽ, ചിലതു തിരുത്താനുണ്ടെന്ന് അദ്ദേഹത്തിനും സിപിഎമ്മിനും കരുതേണ്ടിവരും; ചില മാറ്റങ്ങൾ ഇതിനിടെ പ്രകടവുമാണ്.
അസോസിയേഷനും ഐബിയും
സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഉൾപ്പെട്ട ഇന്റലിജൻസ് സേനയിലെ നിയമനങ്ങളിൽ സിപിഎം നിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷൻ ഇത്രമാത്രം കൈകടത്തിയ കാലഘട്ടം ചരിത്രത്തിലുണ്ടായിട്ടില്ല. തന്ത്രപ്രധാനമായ ഈ വിഭാഗത്തിലെ കോൺസ്റ്റബിൾ മുതൽ ഡിവൈഎസ്പി വരെയുള്ളവരുടെ കാര്യത്തിൽ ചില മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്ന രീതി അതോടെ പാളി.
ഉന്നത ഭരണനേതൃത്വത്തിന്റെ പിന്തുണ കുറയുകയും താഴെത്തട്ടിലെ ദൃഢത കൈമോശം വരികയും ചെയ്തതോടെ സംസ്ഥാന ഇന്റലിജൻസിനുണ്ടായിരുന്ന കുന്തമുന പോയി. സെക്രട്ടേറിയറ്റിൽ ഇലയനങ്ങിയാൽ അറിയേണ്ട വിഭാഗം, മുഖ്യമന്ത്രിയുടെ ഓഫിസിലെ ആ അധിനിവേശ നീക്കങ്ങളിൽപോലും ഉണർന്നില്ല. ഇക്കഴിഞ്ഞ ഒരു വർഷം സെക്രട്ടേറിയറ്റിൽ നടന്നത് എന്താണെന്നു പരിശോധിക്കാനായി സിസിടിവി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറേണ്ട നാണക്കേട് ഇതുമൂലം കേരളം നേരിടുന്നു. ഭരണസംവിധാനം കഴിഞ്ഞാൽ ഏറ്റവും കേന്ദ്രീകരിക്കേണ്ട വിമാനത്താവളങ്ങളിലൂടെയുള്ള വൻ മാഫിയാനീക്കം മുൻകൂട്ടി മനസ്സിലാക്കുന്നതിലും ഇന്റലിജൻസ് പൂർണമായും പരാജയപ്പെട്ടു.
ഇവിടെയാണ് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പൂർണ നിയന്ത്രണം കയ്യാളുന്ന കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഉറക്കമായിരുന്നോ എന്ന ചോദ്യം കൂടി ഉയരുന്നത്. സ്വപ്ന, സന്ദീപ്, സരിത് എന്നിവർ കണ്ണികളായ തിരുവനന്തപുരത്തെ സ്വർണക്കടത്ത് ഒരു വർഷത്തിലേറെയായി തുടരുകയായിരുന്നുവെന്നാണ് എൻഐഎ അന്വേഷണം വ്യക്തമാക്കുന്നത്. കോൺസുലേറ്റുകളിലെ നിരീക്ഷണം ഐബി പരസ്യമായി സമ്മതിക്കാത്ത അവരുടെ മുഖ്യ ഉത്തരവാദിത്തങ്ങളിലൊന്നും. ഈ രണ്ടിടത്തും ഐബിയുടെ ചാരക്കണ്ണുകൾ പതിഞ്ഞില്ലേ?
സ്വർണക്കടത്തും അനുബന്ധ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം, കേന്ദ്ര – സംസ്ഥാന ഇന്റലിജൻസുകളുടെ ഈ വീഴ്ച ആശങ്ക ഉളവാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ രാഷ്ട്രീയ ജാഗ്രത കുറഞ്ഞോ എന്നതിനെക്കുറിച്ചു മാത്രമല്ല മുൻ ആഭ്യന്തരമന്ത്രി നയിക്കുന്ന സിപിഎം വ്യാകുലപ്പെടുന്നത്; രാജ്യസുരക്ഷയുടെ കാര്യത്തിൽ ഇവിടെ വേണ്ട നിതാന്തജാഗ്രതയെക്കുറിച്ചു കൂടിയാണ്.
English Summary: Intelligence failures