കണിശത, കരുതൽ, ഉറപ്പ്... ഇതൊക്കെയാണ് പിണറായി വിജയൻ
ഭരണത്തുടർച്ചയുമായി രണ്ടാം വട്ടം മുഖ്യമന്ത്രിക്കസേരയിലേക്ക് പിണറായി വിജയൻ. നേതാവെന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും അദ്ദേഹത്തിന്റെ വ്യക്തിത്വ സവിശേഷതകൾ ഓർത്തെടുക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളുമായ കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, ടി.പത്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ
ഭരണത്തുടർച്ചയുമായി രണ്ടാം വട്ടം മുഖ്യമന്ത്രിക്കസേരയിലേക്ക് പിണറായി വിജയൻ. നേതാവെന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും അദ്ദേഹത്തിന്റെ വ്യക്തിത്വ സവിശേഷതകൾ ഓർത്തെടുക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളുമായ കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, ടി.പത്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ
ഭരണത്തുടർച്ചയുമായി രണ്ടാം വട്ടം മുഖ്യമന്ത്രിക്കസേരയിലേക്ക് പിണറായി വിജയൻ. നേതാവെന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും അദ്ദേഹത്തിന്റെ വ്യക്തിത്വ സവിശേഷതകൾ ഓർത്തെടുക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളുമായ കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, ടി.പത്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ
ഭരണത്തുടർച്ചയുമായി രണ്ടാം വട്ടം മുഖ്യമന്ത്രിക്കസേരയിലേക്ക് പിണറായി വിജയൻ. നേതാവെന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും അദ്ദേഹത്തിന്റെ വ്യക്തിത്വ സവിശേഷതകൾ ഓർത്തെടുക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളുമായ കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, ടി.പത്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ എന്നിവർ
കണിശം കൃത്യം
∙ കോടിയേരി ബാലകൃഷ്ണൻ
നയപരമായ എല്ലാ കാര്യങ്ങളും അദ്ദേഹം പാർട്ടിയിൽ ചർച്ച ചെയ്യാറുണ്ട്
ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അതു പിണറായി വിജയൻ ചെയ്തിരിക്കും എന്ന് പലരും പറയാറുള്ള കാര്യമാണ്. അതു പോലെ തന്നെയാണ് ഒരു കാര്യം വേണ്ടെന്നു തീരുമാനിച്ചാലും. ചെറുപ്പത്തിൽ സഖാവിനു പുകവലി ശീലമുണ്ടായിരുന്നു. ഒരു ദിവസം ഞങ്ങളോടു പറഞ്ഞു: ‘അതങ്ങു നിർത്തി’. പിന്നെ തൊട്ടിട്ടില്ല. അതുപോലെ തന്നെയായിരുന്നു ചായ കുടിയും. ഒരു ദിവസം ചായ നീട്ടിയ ആളോടു പറഞ്ഞു: ‘എനക്ക് വേണ്ട’.
ശീലങ്ങൾ തൊട്ട് ആളുകളുടെ കാര്യത്തിൽ വരെ അതാണു രീതി. എന്തെങ്കിലും കാര്യത്തിന് അദ്ദേഹത്തിന്റെ പേരോ അടുപ്പമോ ദുരുപയോഗപ്പെടുത്തി എന്നു മനസ്സിലാക്കിയാൽ പിന്നെ അയാളോടു ക്ഷമിക്കുന്ന രീതിയില്ല. അറിയാതെ ഒരു തെറ്റോ പിശകോ സംഭവിച്ചാൽ അങ്ങനെയല്ല; പക്ഷേ മുഖത്തു നോക്കി അതു പറയും.
തിരുത്തേണ്ട കാര്യം തന്നെയാണ് പറഞ്ഞതെന്നു പിന്നീടു ബോധ്യപ്പെടുത്തുകയും ചെയ്യും. ചിലർ അതിനു തയാറാകില്ല. അങ്ങനെ ഉള്ളവരോട് പിന്നെ പറയില്ല.
കൃത്യനിഷ്ഠയാണു എടുത്തു പറയേണ്ട കാര്യം. കൂടിക്കാഴ്ചയോ യോഗമോ തീരുമാനിച്ചാൽ അതിന് ഒരു മിനിറ്റ് മുൻപ് പിണറായി എത്തിയിരിക്കും. അഥവാ താമസം വന്നാൽ മുൻകൂട്ടി പറയും. നയപരമായ എല്ലാ കാര്യങ്ങളും അദ്ദേഹം പാർട്ടിയിൽ ചർച്ച ചെയ്യാറുണ്ട്. തന്റെ അഭിപ്രായം കൃത്യമായി രേഖപ്പെടുത്തും. എന്നാൽ അതല്ല, പാർട്ടിയുടെ തീരുമാനം എങ്കിൽ അതിനെ ബൈപാസ് ചെയ്തു പോകാൻ ശ്രമിക്കാറില്ല.
മറ്റുളളവരുടെ ആരോഗ്യത്തിലും ക്ഷേമത്തിലും വലിയ കരുതലുണ്ട്. എനിക്കു രോഗം ബാധിച്ചത് ഞാൻ പറയുന്നതിനു മുൻപു തന്നെ അദ്ദേഹം അറിഞ്ഞു. അതു തിരിച്ചറിഞ്ഞ സ്ഥലത്തുനിന്ന് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ഉടൻ വിളിച്ച് ബാക്കി ചികിത്സയ്ക്കു വേണ്ടതെല്ലാം ചെയ്തു. വിദേശത്തു ചികിത്സയ്ക്കു പോകുന്നതിനും ആദ്യം താൽപര്യമെടുത്തതു പിണറായിയാണ്. എന്റെ കാര്യത്തിൽ മാത്രമല്ല, അത്തരം ബുദ്ധിമുട്ടുകൾ വരുന്ന ഏതൊരു സഖാവിന്റെയും കാര്യത്തിൽ അതാണു രീതി.
**********
സഖാവ്
∙ പന്ന്യൻ രവീന്ദ്രൻ
നന്ദി പറയാൻ വിളിച്ചപ്പോൾ ഇതായിരുന്നു മറുപടി: ‘ഡ്യൂട്ടി അല്ലേ ഇതെല്ലാം പന്ന്യാ’
അത്യാവശ്യഘട്ടങ്ങളിൽ ഏതു രാത്രിയിലും പിണറായിയെ വിളിക്കാം. പ്രളയ സമയത്ത് ചെങ്ങന്നൂർ പാണ്ടനാടു നിന്ന് ഒരു കുടുംബം എന്നെ വിളിച്ചു. മരിക്കുന്നതിനു മുൻപ് ഒരിറ്റു നല്ല വെള്ളം കുടിക്കണം എന്ന ആഗ്രഹം മാത്രമേ ഉള്ളൂവെന്നു കരഞ്ഞു പറഞ്ഞാണ് ഗൃഹനാഥൻ ഫോൺ വച്ചത്. തുടർന്നു പലരെയും ഞാൻ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഒരു വഴി തെളിഞ്ഞില്ല. രാത്രി വൈകിയതു കൊണ്ട് മുഖ്യമന്ത്രിയെ വിളിക്കാൻ മടിച്ചെങ്കിലും ഒടുവിൽ 11.10ന് രണ്ടും കൽപിച്ചു വിളിച്ചു. അച്ഛനും അമ്മയും 3 മക്കളും ഉള്ള ആ കുടുംബം മരണത്തെ മുന്നിൽ കാണുന്ന കാര്യം അറിയിച്ചു. നാളെ ഉച്ചവരെ പിടിച്ചു നിൽക്കാൻ അവരോടു പറയണം എന്നായിരുന്നു അൽപം കഴിഞ്ഞു തിരിച്ചു വിളിച്ച അദ്ദേഹത്തിന്റെ നിർദേശം. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ രക്ഷപ്പെടുത്താമെന്ന് ഉറപ്പു നൽകി.
പിറ്റേന്ന് ഉച്ചകഴിഞ്ഞ് അതിരറ്റ ആശ്വാസത്തോടെ ആ കുടുംബം എന്നെ വിളിച്ചു. അതിന്റെ സന്തോഷത്തിൽ അദ്ദേഹത്തെ നന്ദി അറിയിച്ചു. ‘ഡ്യൂട്ടി അല്ലേ ഇതെല്ലാം പന്ന്യാ’ എന്നായിരുന്നു മറുപടി.
ഞാൻ ഒരു തവണ ലോക്സഭാംഗം ആയതിന്റെ നിമിത്തം തന്നെ പിണറായി വിജയനാണെന്നു പറയാം. പി.കെ. വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നു തിരുവനന്തപുരം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ സ്ഥാനാർഥിയാകണമെന്ന സമ്മർദം ശക്തമായി. പാർലമെന്ററി രംഗത്തേക്കില്ല എന്നതിൽ ഞാൻ ഉറച്ചു നിന്നു. ഒടുവിൽ സിപിഐയുടെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനു തലേന്ന് അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി എന്നെ വിളിച്ചു. പിണറായി പറഞ്ഞത് ഇന്നും എന്റെ മനസ്സിൽ മുഴങ്ങുന്നു:
‘തീരുമാനം മാറ്റണമെന്നു ഞാൻ പറയില്ല. താങ്കൾ സിപിഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ആണല്ലോ. പാർട്ടി നിർദേശം അനുസരിക്കാതെ മാറിനിൽക്കുകയും തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽക്കുകയും ചെയ്താൽ താങ്കൾക്ക് ഉത്തരവാദിത്തമില്ലേ?’ അന്നു രാത്രി ആ ചോദ്യം എന്നെ മഥിച്ചു. അത് ഉയർത്തിയ സന്ദേഹങ്ങൾക്കു മുന്നിൽ, മത്സരിക്കാനില്ലെന്ന എന്റെ ദൃഢനിശ്ചയം അലിഞ്ഞു.
**********
കരുതൽ
∙ ടി.പത്മനാഭൻ
ആശുപത്രിക്കിടക്കയിൽ മുക്കാൽ മണിക്കൂർ അടുത്തിരുന്നു അദ്ദേഹം
പിണറായി വിജയനെ ആദ്യം കാണുന്നതു കൊല്ലങ്ങൾക്കു മുൻപു ഞാൻ പരിയാരം മെഡിക്കൽ കോളജിൽ ചിക്കുൻഗുനിയ രോഗിയായി ചികിത്സയിൽ കഴിയുമ്പോഴാണ്. അതിനു മുൻപ് കേട്ടറിയാമെന്നല്ലാതെ നേരിട്ടു ബന്ധമുണ്ടായിരുന്നില്ല. എന്നെ കാണാൻ ആശുപത്രിയിലെത്തിയ പിണറായി മുക്കാൽ മണിക്കൂർ എന്റെ രോഗശയ്യക്കരികിൽ ചെലവഴിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കമലയും കൂടെയുണ്ടായിരുന്നു. ഡോക്ടർമാരോടു കാര്യങ്ങളെല്ലാം തിരക്കി വേണ്ട നിർദേശങ്ങളെല്ലാം നൽകിയാണു പോയത്. അന്ന് എനിക്ക് ആശുപത്രിയിൽ കൂട്ടിരുന്നതു സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിലെ സുനിയായിരുന്നു. പിണറായിയുമായുള്ള അടുപ്പത്തിന്റെ കണ്ണിയും സുനിയായിരുന്നു. ആശുപത്രി വിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്കു വീണ്ടും ചിക്കുൻഗുനിയ വന്നു. അന്നത്തെ അനുഭവം ‘മൃത്യുദേവതയുമായി ഒരു മുഖാമുഖം’ എന്ന പേരിൽ ഞാൻ മലയാള മനോരമ വാർഷിക പതിപ്പിൽ എഴുതിയിരുന്നു.
ആയിടയ്ക്ക് ഹൈദരാബാദിൽ മലയാളി അസോസിയേഷന്റെ വാർഷികത്തിൽ ഒ.വി. വിജയൻ സ്മാരക പ്രഭാഷണം നടത്താൻ പോയി. അന്നും സഹായിയായി സുനി കൂടെയുണ്ട്. പ്രസംഗിച്ചുകൊണ്ടിരിക്കെ ഞാൻ ബോധം കെട്ടു വീണു. അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ വിളിച്ചു സുനി കാര്യം പറഞ്ഞു. പിണറായി, ആന്ധ്രയിലെ സിപിഎം സംസ്ഥാന സെക്രട്ടറിയെ വിളിച്ചു വേണ്ട സഹായം ഉടൻ ചെയ്യണമെന്നു പറഞ്ഞു. ആ സഹായം വേണ്ടി വന്നില്ല, അവിടെ പരിപാടിക്കു കൊണ്ടുപോയവർ തന്നെ എല്ലാ സഹായവും ചെയ്തു. അവിടെ ഒരാഴ്ച ആശുപത്രിയിൽ കിടന്നു. അപ്പോഴും പിണറായി വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു.
ഞാൻ ഏതെങ്കിലും മന്ത്രിയുടെ വീട്ടിൽ പോയിട്ടില്ല. സുഹൃത്തുക്കളായ മന്ത്രിമാർ ഇല്ലാഞ്ഞിട്ടല്ല, പോയിട്ടില്ല; മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലല്ലാതെ. അങ്ങനെയൊരിക്കൽ പോയപ്പോഴാണ്, ‘‘പപ്പേട്ടൻ നന്നായി ക്ഷീണിച്ചിട്ടുണ്ടല്ലോ, നിങ്ങളൊന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പോകൂ. ഞാൻ എല്ലാം നോക്കിക്കോളാം’’ എന്നു പറഞ്ഞു. രണ്ടു ദിവസങ്ങളിലായി അപ്പോളോയിൽ പരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലായിരുന്നു.
പിണറായിയുടെ തിരഞ്ഞെടുപ്പു പ്രചാരണ സമാപനത്തിനു ധർമടത്ത് ‘വിജയം’ എന്ന പേരിൽ പരിപാടി നടത്തിയിരുന്നു. ഞാനായിരുന്നു പ്രധാന ഭാഷണം. ‘‘തേരിതു തെളിച്ചീടുക ധീരനാം സാരഥേ, നേരുന്നു ഞങ്ങളങ്ങേക്കഖില ഭാവുകം’’– എന്ന് എൻ.വി. കൃഷ്ണ വാരിയർ നെഹ്റുവിനെക്കുറിച്ചെഴുതിയ വരികൾ ഞാൻ ഉദ്ധരിച്ചു. അതു കഴിഞ്ഞശേഷം ഞാൻ പറഞ്ഞു, ഇതെല്ലാം പറഞ്ഞെന്നു കരുതി ഇദ്ദേഹത്തിന് യാതൊരു കുറ്റവും കുറവും ഇല്ലെന്ന് അർഥമില്ല. തെറ്റുകൾ ചെയ്യുന്നില്ല എന്നും അർഥമില്ല, തെറ്റുകൾ മനുഷ്യ സഹജമാണ്.
**********
ഉറപ്പ്
∙ അടൂർ ഗോപാലകൃഷ്ണൻ
പറയുന്നത് ശ്രദ്ധിച്ചു കേൾക്കുന്ന മുഖ്യമന്ത്രി
ഒരു കാര്യം ആലോചിച്ചു തീരുമാനിച്ചാൽ അതിൽ ഉറച്ചു നിൽക്കും എന്നതാണു പിണറായി വിജയന്റെ നല്ല ഗുണം. തീരുമാനം എടുത്ത ശേഷം ചാഞ്ചാടുന്നതു ഭരണാധികാരിക്കു യോജിച്ച കാര്യമല്ല. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ എന്ന നിലയിലും വർക്കല കലാകേന്ദ്രം മുഖ്യ ഉപദേഷ്ടാവ് എന്ന നിലയിലും പലപ്പോഴും എനിക്കു മുഖ്യമന്ത്രിയുമായി ഇടപഴകേണ്ടി വന്നിട്ടുണ്ട്. എന്തെങ്കിലും കാര്യം അദ്ദേഹത്തോടു പറഞ്ഞാൽ വളരെ ശ്രദ്ധിച്ചു കേട്ട ശേഷം കൃത്യമായി മറുപടി പറയും.
തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് സാംസ്കാരിക രംഗത്തെ നൂറോളം പേരുടെ യോഗം പിണറായി വിളിച്ചു ചേർത്തിരുന്നു. ഞാൻ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്ത 22 പേരാണു സംസാരിച്ചത്.ഓരോരുത്തരുടെയും നിർദേശങ്ങൾ അദ്ദേഹം കുറിച്ചെടുത്തു. അവസാനം ഈ 22 പേർക്കും അദ്ദേഹം മറുപടി പറഞ്ഞു. സ്വീകരിക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു വ്യക്തമാക്കി. പല ഭരണാധികാരികൾക്കും കേൾക്കാൻ ക്ഷമയില്ല. ഇനി എല്ലാം കേട്ടാൽ പോലും മനസ്സിലാക്കാൻ സാധിക്കാത്ത ഭരണാധികാരികളുമുണ്ട്. ആ സ്ഥാനത്താണ് 22 പേരുടെയും നിർദേശങ്ങൾ കൃത്യമായി മനസ്സിലാക്കി അതിന്റേതായ ഗൗരവത്തോടെ പിണറായി മറുപടി നൽകിയത്.