മാനിക്കപ്പെടട്ടെ, ഈ മഹാദാനം
ഈ ലോകത്തു ജീവിക്കാൻ കുറെപ്പേർക്കുകൂടി അവസരമൊരുക്കുന്ന അവയവദാനം എന്ന ജീവസന്ദേശത്തിന്റെ പ്രസക്‌തി മുൻപെന്നത്തെക്കാൾ വർധിച്ചുവരികയാണിപ്പോൾ. ‘ദയവുചെയ്തു നിങ്ങളുടെ അവയവങ്ങൾ സ്വർഗത്തിലേക്കു കൊണ്ടുപോകരുത്. ഭൂമിയിലാണതിന്റെ ആവശ്യമെന്നു സ്വർഗത്തിനറിയാം.’
ഈ ലോകത്തു ജീവിക്കാൻ കുറെപ്പേർക്കുകൂടി അവസരമൊരുക്കുന്ന അവയവദാനം എന്ന ജീവസന്ദേശത്തിന്റെ പ്രസക്‌തി മുൻപെന്നത്തെക്കാൾ വർധിച്ചുവരികയാണിപ്പോൾ. ‘ദയവുചെയ്തു നിങ്ങളുടെ അവയവങ്ങൾ സ്വർഗത്തിലേക്കു കൊണ്ടുപോകരുത്. ഭൂമിയിലാണതിന്റെ ആവശ്യമെന്നു സ്വർഗത്തിനറിയാം.’
ഈ ലോകത്തു ജീവിക്കാൻ കുറെപ്പേർക്കുകൂടി അവസരമൊരുക്കുന്ന അവയവദാനം എന്ന ജീവസന്ദേശത്തിന്റെ പ്രസക്‌തി മുൻപെന്നത്തെക്കാൾ വർധിച്ചുവരികയാണിപ്പോൾ. ‘ദയവുചെയ്തു നിങ്ങളുടെ അവയവങ്ങൾ സ്വർഗത്തിലേക്കു കൊണ്ടുപോകരുത്. ഭൂമിയിലാണതിന്റെ ആവശ്യമെന്നു സ്വർഗത്തിനറിയാം.’
ഈ ലോകത്തു ജീവിക്കാൻ കുറെപ്പേർക്കുകൂടി അവസരമൊരുക്കുന്ന അവയവദാനം എന്ന ജീവസന്ദേശത്തിന്റെ പ്രസക്‌തി മുൻപെന്നത്തെക്കാൾ വർധിച്ചുവരികയാണിപ്പോൾ. ‘ദയവുചെയ്തു നിങ്ങളുടെ അവയവങ്ങൾ സ്വർഗത്തിലേക്കു കൊണ്ടുപോകരുത്. ഭൂമിയിലാണതിന്റെ ആവശ്യമെന്നു സ്വർഗത്തിനറിയാം.’ – വിദേശത്തു പ്രചാരത്തിലുള്ള ഈ സ്വർഗീയചിന്തയ്ക്കു മഹനീയ തുടർച്ചകൾ ഉണ്ടാവുന്നതിൽ കേരളത്തിനും അഭിമാനിക്കാം. മഹാദാനത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശമറിയിച്ച്, ഹാർട്ട് കെയർ ഫൗണ്ടേഷൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ ട്രാൻസ്പ്ലാന്റ് ഗെയിംസ് അവയവദാന മേഖലയിൽ പുതുചരിത്രമാണെഴുതിയത്.
അവയവദാതാക്കളും സ്വീകർത്താക്കളും അവരുടെ കുടുംബാംഗങ്ങളും ഒരുമിച്ച ട്രാൻസ്പ്ലാന്റ് ഗെയിംസ് ഇത്തരത്തിൽ രാജ്യത്തു നടന്ന ആദ്യ കായികമേളയാണ്. ഏറ്റവും കൂടുതൽ അവയവദാതാക്കളെയും സ്വീകർത്താക്കളെയും ഒരേ വേദിയിൽ അണിനിരത്തിയ ഈ ഗെയിംസ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. അവയവമാറ്റ ശസ്ത്രക്രിയകൾക്കു വിധേയരായവരും അവയവങ്ങൾക്കായി കാത്തിരിക്കുന്നവരുമായ ആയിരങ്ങൾക്കു പ്രചോദനവും അവരുടെ ഭാവിജീവിതത്തെപ്പറ്റിയുള്ള ആശങ്കകൾക്കു മറുപടിയുമായി ട്രാൻസ്പ്ലാന്റ് ഗെയിംസ്.
തെറ്റിദ്ധാരണകൾ മൂലം അവയവദാനത്തെ ഭീതിയോടെ കാണുന്ന സമൂഹത്തിലെ സിംഹഭാഗത്തിനും വലിയൊരു സന്ദേശമാണ് ഈ ഗെയിംസിൽ രാജ്യമെമ്പാടും നിന്നുണ്ടായ പങ്കാളിത്തം; അവയവമാറ്റ ശസ്ത്രക്രിയയിലൂടെ കടന്നുപോകുന്നവർക്കു മറ്റാരെയും പോലെ സാധാരണ ജീവിതം സാധ്യമാണെന്ന മഹത്തായ സന്ദേശം. 10 മുതൽ 70 വരെ പ്രായമുള്ള 450 പേരാണ് 11 ഇനങ്ങളിലായി ഗെയിംസിൽ ആവേശത്തോടെ പങ്കെടുത്തത്. വൃക്കദാതാക്കളായ 47 പേരും വൃക്ക സ്വീകരിച്ച 56 പേരും കരൾ പകുത്ത 132 പേരും കരൾ സ്വീകരിച്ച 167 പേരും ഹൃദയം സ്വീകരിച്ച 38 പേരും ഇതിനെത്തി. പാൻക്രിയാസ്, കൈ എന്നിവ മാറ്റിവച്ചവരും മത്സരങ്ങളുടെ ഭാഗമായി.
കഴിഞ്ഞ ഏപ്രിലിൽ ഓസ്ട്രേലിയയിലെ പെർത്തിൽ നടന്ന ലോക ട്രാൻസ്പ്ലാന്റ് ഗെയിംസ് അടക്കമുള്ള ലോകമേളകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു ഹാർട്ട് കെയർ ഫൗണ്ടേഷൻ കേരളത്തിലും ഇതിനുള്ള ശ്രമം തുടങ്ങിയത്. കൂടെ കൈകോർത്ത കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ), ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്), കൊച്ചി നഗരസഭ, കെഎംആർഎൽ, റീജനൽ സ്‌പോർട്സ് സെന്റർ, ജിസിഡിഎ, സംസ്ഥാന യുവജനക്ഷേമ ബോർഡ് എന്നിവയും വലിയ കയ്യടി അർഹിക്കുന്നു.
അടുത്തകാലം വരെ അവയവമാറ്റ ശസ്ത്രക്രിയാരംഗത്തു മുൻനിരയിലായിരുന്നു കേരളത്തിന്റെ സ്ഥാനമെങ്കിലും ഇന്ന് അതല്ല സ്ഥിതി. മരണാനന്തര അവയവദാനം നാലിലൊന്നായി കുറഞ്ഞിരിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയകൾക്കായി പല രോഗികൾക്കും വൻതുക കൊടുത്ത് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. ഈ സങ്കീർണ സാഹചര്യത്തെ ഫലവത്തായ ബോധവൽക്കരണത്തിലൂടെ മറികടക്കാനുള്ള ശ്രമം കൂടിയാണു ട്രാൻസ്പ്ലാന്റ് ഗെയിംസ് പോലെയുള്ള മുന്നേറ്റങ്ങൾ.
ജീവിച്ചിരിക്കെത്തന്നെ അവയവദാനം ചെയ്യുന്നവർക്കും സമ്മതപത്രത്തിൽ ഒപ്പിടുന്നവർക്കും അർഹമായ പരിഗണന ഉണ്ടാകേണ്ടതുണ്ട്. ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ പ്രയാസങ്ങൾ സർക്കാർ കാണാതിരിക്കരുത്. വൻതുക മുടക്കി ശസ്ത്രക്രിയ ചെയ്തശേഷം, ജീവൻരക്ഷാ മരുന്നുകൾക്കായി പ്രതിമാസം 5000 മുതൽ 30,000 രൂപ വരെയാണ് ഇവരിൽ മിക്കവർക്കും ചെലവാക്കേണ്ടി വരുന്നത്. ഇവർക്കു സാമൂഹികക്ഷേമ പെൻഷനായി സർക്കാർ 1000 രൂപ നൽകിയിരുന്നുവെങ്കിലും ഏറെ വർഷങ്ങളായി ഇതു മുടങ്ങിക്കിടക്കുകയാണ്. ഇതു പുനഃസ്ഥാപിക്കണം.
അവയവദാനവുമായി ബന്ധപ്പെട്ട അനാവശ്യ സാങ്കേതിക നൂലാമാലകൾ ഒഴിവാക്കാനും സർക്കാർ തയാറാവണം. ഈ മഹാദാനത്തിന്റെ വലിയ സന്ദേശം സ്വന്തം ജീവിതത്താൽ എഴുതുന്നവർ ഉള്ളതുകൊണ്ടുകൂടിയാണ് ലോകം ഇത്രയേറെ പ്രകാശമാനമായി നിലകൊള്ളുന്നതെന്നു മറക്കാതിരിക്കാം. സർക്കാരും ആരോഗ്യമേഖലയും പൊതുസമൂഹവും ഒരുമിക്കുമ്പോൾ മാത്രമേ ട്രാൻസ്പ്ലാന്റ് ഗെയിംസ് പോലെയുള്ള പരിപാടികളുടെ ദൗത്യം പൂർണമായും സഫലമാവൂ.