ഉടൽ മണ്ണിന്, ഉയിര് ഇന്ത്യക്ക്; 40 ധീരരെ ഏറ്റുവാങ്ങി ഇന്ത്യയുടെ മണ്ണ്
ഈ വാർത്തയെഴുതുമ്പോൾ കരയാനാകില്ല, വായിക്കുമ്പോഴും.കൊടിയ സങ്കടങ്ങളിലൂടെയും വലിയ അനാഥത്വത്തിലൂടെയും കടന്നു പോകുന്ന, പോകേണ്ട ജീവിതങ്ങളെക്കുറിച്ചാണ് എഴുതുന്നതെങ്കിലും, ഇത് ചങ്കുറപ്പുള്ള ധീരന്മാരുടെ കൂടി കഥയാണ്.പുൽവാമയിൽ കൊല്ലപ്പെട്ട ഉത്തരാഖണ്ഡിലെ മോഹൻ ലാൽ എന്ന സൈനികന്റെ മൃതദേഹം അഗ്നിനാളങ്ങൾ
ഈ വാർത്തയെഴുതുമ്പോൾ കരയാനാകില്ല, വായിക്കുമ്പോഴും.കൊടിയ സങ്കടങ്ങളിലൂടെയും വലിയ അനാഥത്വത്തിലൂടെയും കടന്നു പോകുന്ന, പോകേണ്ട ജീവിതങ്ങളെക്കുറിച്ചാണ് എഴുതുന്നതെങ്കിലും, ഇത് ചങ്കുറപ്പുള്ള ധീരന്മാരുടെ കൂടി കഥയാണ്.പുൽവാമയിൽ കൊല്ലപ്പെട്ട ഉത്തരാഖണ്ഡിലെ മോഹൻ ലാൽ എന്ന സൈനികന്റെ മൃതദേഹം അഗ്നിനാളങ്ങൾ
ഈ വാർത്തയെഴുതുമ്പോൾ കരയാനാകില്ല, വായിക്കുമ്പോഴും.കൊടിയ സങ്കടങ്ങളിലൂടെയും വലിയ അനാഥത്വത്തിലൂടെയും കടന്നു പോകുന്ന, പോകേണ്ട ജീവിതങ്ങളെക്കുറിച്ചാണ് എഴുതുന്നതെങ്കിലും, ഇത് ചങ്കുറപ്പുള്ള ധീരന്മാരുടെ കൂടി കഥയാണ്.പുൽവാമയിൽ കൊല്ലപ്പെട്ട ഉത്തരാഖണ്ഡിലെ മോഹൻ ലാൽ എന്ന സൈനികന്റെ മൃതദേഹം അഗ്നിനാളങ്ങൾ
ഈ വാർത്തയെഴുതുമ്പോൾ കരയാനാകില്ല, വായിക്കുമ്പോഴും.
കൊടിയ സങ്കടങ്ങളിലൂടെയും വലിയ അനാഥത്വത്തിലൂടെയും കടന്നു പോകുന്ന, പോകേണ്ട ജീവിതങ്ങളെക്കുറിച്ചാണ് എഴുതുന്നതെങ്കിലും, ഇത് ചങ്കുറപ്പുള്ള ധീരന്മാരുടെ കൂടി കഥയാണ്.
പുൽവാമയിൽ കൊല്ലപ്പെട്ട ഉത്തരാഖണ്ഡിലെ മോഹൻ ലാൽ എന്ന സൈനികന്റെ മൃതദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുന്നതിനു തൊട്ടുമുൻപ്, അദ്ദേഹത്തിന്റെ മകൾ തലയുയർത്തിപ്പിടിച്ചു നൽകിയ സല്യൂട്ടിലുണ്ട് ഏതു മഹാവിപത്തിനെയും ഒരുമിച്ചുനിന്നു നേരിടുമെന്ന ഈ നാടിന്റെ സ്ഥൈര്യമത്രയും.
12 സംസ്ഥാനങ്ങളിലായി, പൂർണ ഔദ്യോഗിക ബഹുമതികളോടെ, രാഷ്ട്രീയത്തിന്റെയും സമുദായത്തിന്റെയും സമ്പത്തിന്റെയും ഭേദങ്ങളൊന്നുമില്ലാതെ ഒത്തുചേർന്ന ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് 40 സിആർപിഎഫ് ജവാന്മാരെയും ഇന്നലെ രാജ്യം യാത്രയാക്കിയത്.
യുപിയിലെ കനൗജിൽ പ്രദീപ് സിങ് യാദവിന്റെ മകൾ 10 വയസ്സുകാരി സുപ്രിയ തലകറങ്ങി വീണപ്പോൾ താങ്ങാൻ ഒരുനൂറു കൈകളുണ്ടായിരുന്നു. അവളുടെ അനുജത്തി രണ്ടരവയസ്സുകാരിക്ക് കാര്യങ്ങളൊന്നും പിടികിട്ടിയിട്ടില്ല. അച്ഛൻ പോയെന്ന് അവൾ തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ.
ആഗ്രയിലെ കർഹായി ഗ്രാമത്തിൽ കൗശൽ കുമാർ റാവത്തിന്റെ മകൾ അപൂർവ പറഞ്ഞു, ‘അച്ഛന്റെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നാണ് എന്റെ പ്രതീക്ഷ.’
ബിഹാറിലെ ഭഗൽപുരിൽ നിന്നുള്ള രത്തൻ കുമാർ ഠാക്കൂറിന്റെ അച്ഛൻ നിരഞ്ജൻ ഠാക്കൂർ പറഞ്ഞത്, തന്റെ രണ്ടാമത്തെ മകനെയും സൈന്യത്തിലേക്കു തന്ന അയയ്ക്കുമെന്നാണ്. ‘അനുജനെ പഠിപ്പിച്ചു വലിയ നിലയിലെത്തിക്കണമെന്നായിരുന്നു അവന്റെ സ്വപ്നം. രണ്ടാമത്തവനെയും ഞാൻ സൈന്യത്തിലേക്കു തന്നെ അയയ്ക്കും. രത്തന്റെ മരണം വെറുതെയാകരുത്’ – വാക്കുകൾ ഇടറാതെ ആ അച്ഛൻ പറയുന്നു.
രത്തനും ഭാര്യ രാജ്നന്ദിനിയും രണ്ടാമത്തെ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയായിരുന്നു. വൈകിട്ട് ശ്രീനഗറിലെത്തിയിട്ട് ഫോൺ ചെയ്യാം എന്നു വ്യാഴാഴ്ച രാവിലെ വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. ആ വിളിയുണ്ടായില്ല.
കാൺപുർ സ്വദേശിയായ പ്രദീപ് കുമാർ സ്ഫോടനമുണ്ടാകുമ്പോൾ ഭാര്യ നീരജയോടു ഫോണിൽ സംസാരിക്കുകയായിരുന്നു. അത് പാതിയിൽ നിലച്ചു. തിരികെ വിളിക്കാൻ നീരജ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നാലെ സ്ഫോടനത്തിന്റെ വാർത്തയെത്തി. ഇനിയൊരിക്കലും ഫോണിനപ്പുറം പ്രദീപുണ്ടാകില്ലെന്ന ഏറ്റവും ദുഃഖഭരിതമായ അറിവും. ലീവ് കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രദീപ് ജോലി സ്ഥലത്തേക്കു മടങ്ങിയത്. 2 പെൺമക്കളാണ് പ്രദീപിനും നീരജയ്ക്കും.
ഹിമാചൽ പ്രദേശിലെ കാംഗ്രയിലെ തിലക് രാജ്, ഒരുമാസക്കാരൻ മകനെ കാണാൻ കഴിഞ്ഞയാഴ്ച വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ചയാണ് ജോലിസ്ഥലത്തേക്കു മടങ്ങിയത്. 3 വയസ്സുള്ള മറ്റൊരു മകനുമുണ്ട്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മകനെയോർത്ത് അഭിമാനമുണ്ടെന്നാണ്, കൊടുംവേദനയിലും ഇന്നലെ തിലകിന്റെ അച്ഛനമ്മാർ രാമറാമും ബിമലാദേവിയും പറഞ്ഞത്.
വയനാട്ടിലെ ലക്കിടിയിലെ വസന്തകുമാറിന്റെ ഫെയ്സ്ബുക് പേജ് ഇന്നലെ വെറുതെ എടുത്തുനോക്കിയപ്പോൾ കണ്ടു, അദ്ദേഹത്തിന്റെ ആദ്യത്തെ എഫ്ബി പോസ്റ്റ്. ഒരു സുഹൃത്ത് പോസ്റ്റ് ചെയ്ത ചിത്രം ഷെയർ ചെയ്തിരിക്കുകയാണ്. പട്ടാള ടാങ്കിൽ ഒരു സൈനികൻ നിൽക്കുന്ന ആ ചിത്രത്തിനുമേൽ ഇങ്ങനെ എഴുതിയിരുന്നു –‘നിങ്ങൾ സുഖമായി ഉറങ്ങിക്കൊള്ളൂ. ഞാനിവിടെ ഉണർന്നിരിക്കാം’.
പ്രിയപ്പെട്ടവരേ,
ഇനി നിങ്ങൾ സുഖമായുറങ്ങുക. ഈ രാജ്യം ഉണർന്നിരിക്കും.