ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയ്ക്കുമെതിരെ കൊലക്കുറ്റം
കണ്ണൂർ ∙ എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂറിനെ പട്ടാപ്പകൽ ‘വിചാരണ നടത്തി’ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്യാശേരി എംഎൽഎ ടി.വി. രാജേഷ് എന്നിവർക്കെതിരെ | Shukkoor Murder Case | Manorama News
കണ്ണൂർ ∙ എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂറിനെ പട്ടാപ്പകൽ ‘വിചാരണ നടത്തി’ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്യാശേരി എംഎൽഎ ടി.വി. രാജേഷ് എന്നിവർക്കെതിരെ | Shukkoor Murder Case | Manorama News
കണ്ണൂർ ∙ എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂറിനെ പട്ടാപ്പകൽ ‘വിചാരണ നടത്തി’ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്യാശേരി എംഎൽഎ ടി.വി. രാജേഷ് എന്നിവർക്കെതിരെ | Shukkoor Murder Case | Manorama News
കണ്ണൂർ ∙ എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂറിനെ പട്ടാപ്പകൽ ‘വിചാരണ നടത്തി’ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്യാശേരി എംഎൽഎ ടി.വി. രാജേഷ് എന്നിവർക്കെതിരെ ക്രിമിനൽ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തി സിബിഐ. തുടരന്വേഷണത്തിനുശേഷം തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണിത്.
കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന വകുപ്പാണ് (ഐപിസി 118) ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയിരുന്നത്. ഇത് ഒഴിവാക്കിയാണ് 120 (ബി) പ്രകാരം ഗൂഢാലോചനയും അനുബന്ധമായി കൊലക്കുറ്റവും ചുമത്തിയത്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക സമർപ്പിച്ച ഹർജിയിലെ ഹൈക്കോടതി വിധി പ്രകാരമാണ് സിബിഐ അന്വേഷണം. ഇതിനെതിരെ പ്രതികൾ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ജയരാജൻ 32–ാം പ്രതി; രാജേഷ് 33
കേസിൽ ആകെ 33 പ്രതികൾ. ജയരാജൻ 32–ാം പ്രതി; രാജേഷ് 33–ാം പ്രതി. ഒന്നു മുതൽ 27 വരെ പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തെന്നും 28 – 31 പ്രതികൾ ഗൂഢാലോചന നടത്തിയെന്നും 32, 33 പ്രതികൾ ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചുവച്ചെന്നുമായിരുന്നു പൊലീസിന്റെ കുറ്റപത്രം. 32, 33 പ്രതികളെ ഗൂഢാലോചനയിൽനിന്ന് ഒഴിവാക്കിയതിനെതിരെയാണ് ഷുക്കൂറിന്റെ മാതാവ് ഹർജി നൽകിയത്. 32, 33 പ്രതികളും ഗൂഢാലോചനയിൽ നേരിട്ടു പങ്കെടുത്തതായി വ്യക്തമാക്കുന്നതാണ് സിബിഐ കുറ്റപത്രം.
കൊല്ലാനുള്ള നിർദേശം ഇരുവരും കേട്ടു
സിബിഐ പറയുന്നത്: ഷുക്കൂർവധം ആസൂത്രണം ചെയ്തത് പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും സാന്നിധ്യത്തിൽ. ഗൂഢാലോചനയിൽ ഇരുവരും പങ്കെടുത്തു. കൊല്ലാനുള്ള നിർദേശം നൽകുമ്പോൾ ജയരാജനും രാജേഷും ഗൂഢാലോചനക്കേസിലെ മറ്റു പ്രതികളും ഒരേ മുറിയിലുണ്ടായിരുന്നു. അവർ പറഞ്ഞത് ഇരുവരും കേട്ടതിനും സാക്ഷികളുണ്ട്.
എന്തിന് വധിച്ചു?
ജയരാജനും രാജേഷും സഞ്ചരിച്ച കാർ 2012 ഫെബ്രുവരി 20ന് തളിപ്പറമ്പ് പട്ടുവം അരിയിലിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ തടഞ്ഞു. ഇതിനു പ്രതികാരമായി മൂന്നര മണിക്കൂറിനുള്ളിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണു പൊലീസ് കേസ്.
പട്ടാപ്പകൽ പാടത്ത് ‘വിചാരണ’; വധം
കാർ തടയുമ്പോൾ സമയം രാവിലെ 11.00. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ ശേഷം ജയരാജനും രാജേഷും ആശുപത്രിയിലേക്ക്. സിപിഎം പ്രവർത്തകർ പിന്തുടർന്നതിനെത്തുടർന്ന് ഷുക്കൂർ ഒരു വീട്ടിൽ അഭയം തേടുന്നത് ഉച്ചയ്ക്ക് 12ന്. സിപിഎം പ്രവർത്തകർ വീട് വളഞ്ഞു. 2.15ന് ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടു ബാച്ചായി ബലം പ്രയോഗിച്ചു വീടിനു പുറത്തിറക്കി 50 മീറ്റർ അകലെയുള്ള പാടത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ‘പരസ്യവിചാരണ’യ്ക്കൊടുവിൽ 2.30ന് ഷുക്കൂറിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി.
∙ 'വ്യക്തിപരമായി പ്രതികരിക്കാനില്ല. എല്ലാം പാർട്ടി വ്യക്തമാക്കും' - പി. ജയരാജൻ
∙ 'യുഡിഎഫിന്റെ പൊലീസ് കണ്ടെത്താത്ത കാര്യമാണു സിബിഐ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നടത്തിയ രാഷ്ട്രീയ പ്രേരിതനീക്കം.' - ടി.വി. രാജേഷ്