നിത്യഹരിത സോഷ്യലിസ്റ്റ്; വിജയശ്രീലാളിതനായ വീരൻ
വിജയശ്രീലാളിതനായ വീരൻ, ഒറ്റ വാക്യത്തിൽ വീരേന്ദ്രകുമാറിനെ അങ്ങനെ വിശേഷിപ്പിക്കാം. ഏതു മേഖലയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തോട്ടം ഉടമയാണെങ്കിലും ആദ്യം വിളിച്ച മുദ്രാവാക്യം, പാട്ടം കൊടുക്കരുതെന്നാണ്. | MP Veerendrakumar | Manorama News
വിജയശ്രീലാളിതനായ വീരൻ, ഒറ്റ വാക്യത്തിൽ വീരേന്ദ്രകുമാറിനെ അങ്ങനെ വിശേഷിപ്പിക്കാം. ഏതു മേഖലയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തോട്ടം ഉടമയാണെങ്കിലും ആദ്യം വിളിച്ച മുദ്രാവാക്യം, പാട്ടം കൊടുക്കരുതെന്നാണ്. | MP Veerendrakumar | Manorama News
വിജയശ്രീലാളിതനായ വീരൻ, ഒറ്റ വാക്യത്തിൽ വീരേന്ദ്രകുമാറിനെ അങ്ങനെ വിശേഷിപ്പിക്കാം. ഏതു മേഖലയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തോട്ടം ഉടമയാണെങ്കിലും ആദ്യം വിളിച്ച മുദ്രാവാക്യം, പാട്ടം കൊടുക്കരുതെന്നാണ്. | MP Veerendrakumar | Manorama News
വിജയശ്രീലാളിതനായ വീരൻ, ഒറ്റ വാക്യത്തിൽ വീരേന്ദ്രകുമാറിനെ അങ്ങനെ വിശേഷിപ്പിക്കാം. ഏതു മേഖലയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തോട്ടം ഉടമയാണെങ്കിലും ആദ്യം വിളിച്ച മുദ്രാവാക്യം, പാട്ടം കൊടുക്കരുതെന്നാണ്. തൊഴിലാളികളെ സംഘടിപ്പിച്ചു ബെംഗളൂരുവിലേക്ക് കാപ്പിക്കർഷക മാർച്ച് നടത്തിയാണ് ഈ കാപ്പിത്തോട്ടം ഉടമ നാടിനെ ഞെട്ടിച്ചത്.
പിതാവ് പത്മപ്രഭ ഗൗഡറുടെ സോഷ്യലിസ്റ്റ് ആദർശങ്ങളാണ് മകനായ വീരേന്ദ്രകുമാറിലേക്കും കൈവന്നത്. കോഴിപ്പുറത്ത് മാധവമേനോന് എതിരെ ഗൗഡർ മത്സരിക്കുമ്പോൾ പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കാൻ ജയപ്രകാശ് നാരായൺ കോഴിക്കോട്ടു വന്നു. ഗൗഡറോടൊപ്പം പതിനഞ്ചു വയസ്സുകാരൻ വീരേന്ദ്രകുമാറും ജയപ്രകാശ് നാരായണെ കാണാൻ പോയി. പാർട്ടിയിൽ ചേരണമെന്ന് ആഗ്രഹം പറഞ്ഞു. ‘‘യൂ ആർ ടൂ യങ്’’ എന്നായിരുന്നു മറുപടി. അപ്പോൾ, ഗൗഡർ ഇടപെട്ടു– ‘അവൻ വലുതാകുമല്ലോ’. അങ്ങനെ അന്ന് ഒരു രൂപ കൊടുത്തു പാർട്ടിയിലെ അംഗമായി വീരേന്ദ്രകുമാർ. പിന്നെ കേന്ദ്രമന്ത്രി പദത്തിലും ജനതാദൾ (യു) എന്ന പ്രസ്ഥാനത്തിന്റെ കേരളത്തിന്റെ അമരക്കാരനെന്ന നിലയിലേക്കും എത്തുന്നതു വരെ ജീവിതത്തിൽ പലപ്പോഴും ഇങ്ങനെയുള്ള ‘ട്വിസ്റ്റു’കളാണ് അദ്ദേഹത്തെ ‘വീരനാക്കിയത്’.
തോറ്റിട്ടും തോൽക്കാതെ
എസ്എസ്എൽസി പരീക്ഷ തോറ്റ ചരിത്രമാണ് വീരേന്ദ്രകുമാറിന്റേത്. അതോടെ പഠനം നിർത്തി കാലികളെ മേയ്ക്കാനും കാപ്പി പറിക്കാനുമായിരുന്നു അച്ഛന്റെ കൽപന. അതു ചെവിക്കൊള്ളാതെ പഠിച്ചുമുന്നേറാൻ തീരുമാനിച്ചു. കൽപറ്റയിലും കോഴിക്കോട്ടും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മദിരാശി വിവേകാനന്ദ കോളജിൽനിന്നു ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എംബിഎ ബിരുദവും നേടി.
എം എ പഠനം പൂർത്തിയാക്കി വന്നപ്പോൾ അച്ഛൻ ചോദിച്ചു– ‘‘നീ എന്തൊക്കെ പഠിച്ചു?’’ പഠിച്ച പല കാര്യങ്ങളും പറഞ്ഞെങ്കിലും ഉത്തരങ്ങളൊന്നും അച്ഛനെ തൃപ്തിപ്പെടുത്തിയില്ല. ഒാരോ മനുഷ്യനും ഓരോ ജീവിയും പ്രപഞ്ചമാണ്. നീ അതു പഠിച്ചെന്നു പറഞ്ഞില്ല എന്നായിരുന്നു ഗൗഡറുടെ മറുപടി. അതു പഠിച്ചെന്നു പറഞ്ഞപ്പോൾ അടുത്ത ചോദ്യം– എങ്കിൽ പിന്നെ നിനക്ക് എന്തുകൊണ്ടു കാലികളെ മേയ്ച്ചുകൂടാ?!
രാഷ്ട്രീയം എന്ന കളരി
സജീവരാഷ്ട്രീയത്തിലേക്ക് കടന്നതോടെ അടയന്തരാവസ്ഥക്കാലത്ത് ജയിലിലായി. സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടി. റാം മനോഹർ ലോഹ്യയും എ.കെ.ഗോപാലനുമാണ് ഏറെ സ്വാധിനിച്ച വ്യക്തികളെന്നു വീരേന്ദ്രകുമാർ പറഞ്ഞിട്ടുണ്ട്. ശ്രീനാരായണ ഗുരുവും വി.ടി.ഭട്ടതിരിപ്പാടും ഭൗതികമായും മാനസികമായും വൈകാരികമായും പലതിലേക്കും അടുപ്പിക്കാൻ പ്രചോദനമായി. എന്റെ ധൈര്യത്തിന്റെ സമ്പൂർണ ഉത്തരവാദികൾ എന്നാണ് അവരെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുള്ളത്.
തത്വശാസ്ത്രം പഠിച്ച വീരേന്ദ്രകുമാർ വളരെ ലളിതമായി, സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിലാണ് എഴുതുന്നതും സംസാരിക്കുന്നതുമെല്ലാം. ഞാൻ എന്ന് അഭിമാനിക്കുന്നവരോട് വീരേന്ദ്രകുമാർ ചോദിക്കുന്നത് ഇങ്ങനെയാണ്– നിങ്ങൾ പലരോടും പലതും സംസാരിക്കുന്നു. എന്നാൽ, സ്വയം സംസാരിക്കുന്നുണ്ടോ? ഞാൻ ആരാണെന്നും ഞാൻ എന്തു നിസ്സാരനാണെന്നും മനസ്സിലാക്കണമെങ്കിൽ വല്ലപ്പോഴും സ്വയം സംസാരിക്കണം, അഥവാ ധ്യാനിക്കണം.
തോറ്റാലും ജയിച്ചാലും ഞാൻ എംപിയാണ്, എന്റെ ഇനിഷ്യൽ എം.പി. എന്നാണ്. പക്ഷേ, നിങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ച് എന്നെ മറ്റൊരു എംപിയാക്കണം. വീരന്റെ തിരഞ്ഞെടുപ്പു പ്രചാരണ കാലത്തെ ഈ പ്രസംഗം ഏറെ കയ്യടി നേടിയിരുന്നു.
വിവാഹം
മഹാരാഷ്ട്രക്കാരി ജീവിതത്തിലേക്കു കടന്നു വന്നതാണ് മറ്റൊരു ട്വിസ്റ്റ്. ഉഷ ജീവിതസഖിയായ ശേഷം വീരേന്ദ്രകുമാർ ഒരിക്കൽ രാഷ്ട്രീയം പ്രസംഗിച്ചതിലും തമാശയുണ്ടായിരുന്നു. എതിരാളികളുടെ ചില ആരോപണങ്ങളോട് മൗനം പാലിക്കുന്നതെന്താണെന്നായിരുന്നു ചോദ്യം. അതിനു വീരന്റെ മറുപടി ഇങ്ങനെ: ‘‘ഞാൻ കല്യാണം കഴിച്ചത് ഒരു മഹാരാഷ്ട്രക്കാരി പെണ്ണിനെയാ. ആദ്യ വർഷം ഞങ്ങൾക്കിടയിൽ ഒരു പ്രശ്നങ്ങളുമില്ലായിരുന്നു. കാരണം എന്റെ മലയാളം ഓൾക്കും മനസ്സിലാകില്ല, ഓൾടെ മറാഠി എനിക്കും മനസ്സിലാകില്ല. രണ്ടു പേരും ഭാഷ പഠിച്ചതോടെ ചില്ലറ പ്രശ്നങ്ങളും തുടങ്ങി. അവരുടെ ചില ആരോപണങ്ങൾ മനസ്സിലാകാതിരിക്കുന്നതാ നല്ലത്. മറുപടി പറഞ്ഞാൽ ഏറെ പറയാനുണ്ട്.’’
വാഴാത്ത മന്ത്രി
എംഎൽഎ, മന്ത്രി, ലോക്സഭാംഗം, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നീ പദവികളിൽ എത്തുന്ന ആദ്യ വയനാട്ടുകാരനാണ് വീരേന്ദ്രകുമാർ. ഏറ്റവും കുറച്ചുകാലം മന്ത്രിയായ ‘റെക്കോർഡ്’ വീരേന്ദ്രകുമാറിനാണ്. 1987ൽ നായനാർ മന്ത്രിസഭയിൽ വനം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വനമേഖലയിലെ ഒറ്റ മരം പോലും മുറിക്കാൻ പാടില്ലെന്നായിരുന്നു ആദ്യ ഉത്തരവ്. പാർട്ടിക്കാർ ഇടഞ്ഞു. അങ്ങനെ 48 മണിക്കൂറിനുള്ളിൽ രാജിവച്ച വീരേന്ദ്രകുമാർ അധികാര രാഷ്ട്രീയത്തോടു താൽപര്യമില്ലെന്ന വാക്കുകൾ വെറും വീരവാദമല്ലെന്നും തെളിയിച്ചു.
ആദ്യ വീഴ്ച അതായിരുന്നെങ്കിൽ രണ്ടാമത്തെ വീഴ്ച അങ്ങു കേന്ദ്രത്തിലാണ്. 1996ൽ ആദ്യ ലോക്സഭാ വിജയം. 97ൽ ദേവെ ഗൗഡ മന്ത്രിസഭയിൽ അംഗമായി. ആദ്യം ധനവകുപ്പും തൊട്ടുപിന്നാലെ അതുമാറ്റി വാണിജ്യ സഹമന്ത്രിയും. പക്ഷേ, മന്ത്രിസഭ വീണതോടെ വീരനും വീണു. രണ്ടു മാസം നീണ്ട ഭരണം. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോഴിക്കോട്ടുനിന്നു തിരഞ്ഞെടുക്കപ്പെട്ടു.
പിളർപ്പും ലയനവും
ഒട്ടേറെ പിളർപ്പുകളും ലയനങ്ങളും കണ്ട പാർട്ടിയാണ് ജനതാദൾ. കേരളത്തിലെ സോഷ്യലിസ്‌റ്റ് രാഷ്‌ട്രീയ ചരിത്രത്തിനു ദേശീയമുഖം നൽകി 2014 ഡിസംബറിലാണ് എം.പി. വീരേന്ദ്രകുമാർ നയിക്കുന്ന സോഷ്യലിസ്‌റ്റ് ജനത (ഡമോക്രാറ്റിക്) ദേശീയ പാർട്ടിയായ ജനതാദളിൽ (യു) ലയിച്ചത്. തുടർന്നിങ്ങോട്ട് വീരേന്ദ്രകുമാർ സംസ്ഥാന പ്രസിഡന്റുമായി.
കോൺഗ്രസ് വിരോധത്തിന്റെ രാഷ്‌ട്രീയം ഉപേക്ഷിച്ച എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ 2009ൽ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി. അതോടെ കാൽനൂറ്റാണ്ടു പിന്നിട്ട എൽഡിഎഫ് ബന്ധത്തിനു തിരശ്ശീല വീണു. രാജ്യസഭാംഗമായിരിക്കേ 2018 മാർച്ച് 24ന് അംഗത്വം രാജിവച്ച് വീണ്ടും എൽഡിഎഫിന്റെ ഭാഗമാവുകയും സ്വതന്ത്ര അംഗമായി വീണ്ടും രാജ്യസഭയിൽ എത്തുകയും ചെയ്തു.
എഴുത്തിന്റെ വഴി
തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിൽ എങ്ങനെയാണ് എഴുതാൻ സമയം കിട്ടുന്നത് എന്ന ചോദ്യം ഒരിക്കൽ ഉണ്ടായപ്പോൾ മറുപടി ഇങ്ങനെ: എല്ലാറ്റിനും സമയമുണ്ട്, സമയമില്ല എന്നൊരു അവസ്ഥ നമ്മളുണ്ടാക്കുന്നതാണ്. ഉറങ്ങാൻ നാം സമയം കണ്ടെത്താറുണ്ടല്ലോ.. അതുപോലെ വായിക്കാനും എഴുതാനും സമയം കണ്ടെത്താൻ പറ്റും. നാവിന്റെ മൂർച്ചകൊണ്ട് വാഗ്മിയായും അക്ഷരങ്ങളുടെ മൂർച്ചകൊണ്ട് എഴുത്തുകാരനായും അങ്ങനെ അദ്ദേഹം തിളങ്ങി.
English Summary: M.P. Veerendrakumar evergreen socialist