മുറിഞ്ഞ ചെവി, പൊട്ടിയ കൊമ്പ്, മുണ്ടേരി വനത്തെ നടുക്കി കൊലയാളി കൊമ്പൻ
ഓരോ ചവിട്ടടിയിലും സൂക്ഷിച്ച്, ഓരോ ഇലയനക്കത്തിലും കാതോർത്താണ് കുമ്പളപ്പാറക്കോളനിക്കാരുടെ പോക്കുവരവുകൾ. സന്ധ്യമയങ്ങുമ്പോൾ അകലെനിന്നു മുഴങ്ങുന്ന ചിന്നംവിളികളും | Wild Elephant | Malappuram | nilambur munderi forest | trigger panic among people | Elephant | Manorama Online
ഓരോ ചവിട്ടടിയിലും സൂക്ഷിച്ച്, ഓരോ ഇലയനക്കത്തിലും കാതോർത്താണ് കുമ്പളപ്പാറക്കോളനിക്കാരുടെ പോക്കുവരവുകൾ. സന്ധ്യമയങ്ങുമ്പോൾ അകലെനിന്നു മുഴങ്ങുന്ന ചിന്നംവിളികളും | Wild Elephant | Malappuram | nilambur munderi forest | trigger panic among people | Elephant | Manorama Online
ഓരോ ചവിട്ടടിയിലും സൂക്ഷിച്ച്, ഓരോ ഇലയനക്കത്തിലും കാതോർത്താണ് കുമ്പളപ്പാറക്കോളനിക്കാരുടെ പോക്കുവരവുകൾ. സന്ധ്യമയങ്ങുമ്പോൾ അകലെനിന്നു മുഴങ്ങുന്ന ചിന്നംവിളികളും | Wild Elephant | Malappuram | nilambur munderi forest | trigger panic among people | Elephant | Manorama Online
ഓരോ ചവിട്ടടിയിലും സൂക്ഷിച്ച്, ഓരോ ഇലയനക്കത്തിലും കാതോർത്താണ് കുമ്പളപ്പാറക്കോളനിക്കാരുടെ പോക്കുവരവുകൾ. സന്ധ്യമയങ്ങുമ്പോൾ അകലെനിന്നു മുഴങ്ങുന്ന ചിന്നംവിളികളും തൊട്ടടുത്ത്, ഒരു കാട്ടുമരത്തിന്റെ മറവിലെവിടെയോ അപകടം പതിയിരിക്കുന്നെന്നു തോന്നിപ്പിക്കുന്ന ആനച്ചൂരിന്റെ ഗന്ധവും അവരെ പതിവില്ലാതെ ഭീതിപ്പെടുത്തുന്നു.
ഉൾക്കാട്ടിൽനിന്നു വനവിഭവങ്ങൾ ശേഖരിക്കുന്ന, കാടിനെയും കാട്ടുമൃഗങ്ങളെയും കണ്ടുപരിചയിച്ച കോളനിക്കാരുടെ പേടിസ്വപ്നമായിരിക്കുകയാണ് തമിഴ്നാട് നീലഗിരി ജില്ലയിലെ ചേറമ്പാടിയിൽനിന്ന് അതിർത്തി കടന്നെത്തിയ കൊലയാളി കൊമ്പൻ. മലപ്പുറം എടക്കര മുണ്ടേരി വനമേഖലയിലുള്ള കുമ്പളപ്പാറ ആദിവാസി കോളിനിയുടെ പരിസരത്ത് കൊമ്പൻ തമ്പടിച്ചിട്ട് ആഴ്ചകളാകുന്നു. പകൽ ഉൾക്കാട്ടിൽ മേഞ്ഞുനടക്കും.
രാത്രി ചാലിയാർ കടന്ന് കുമ്പളപ്പാറയിലെത്തി കണ്ണിൽകണ്ടതെല്ലാം നശിപ്പിക്കും. ഇതു പതിവായതോടെ ഒട്ടേറെ ആദിവാസികളാണ് ഇവിടെനിന്നു താമസം മാറ്റിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുതപ്രതികരണ സേനാംഗങ്ങളും ആനയെ കണ്ടെത്താൻ ഇതിനകം പലവട്ടം കാടുകയറി.
∙ അതിർത്തി കടന്ന് തമിഴ് വില്ലൻ
ഡിസംബർ 14ന് ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ കൗൺസിലറെയും മകനെയും 16ന് മുതുമല കടുവ സങ്കേതത്തിനകത്തുള്ള ആനക്കട്ടി ഗ്രാമത്തിലെ ആദിവാസി സ്ത്രീയെയും കൊന്ന ആനയെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വയ്ക്കാൻ ശ്രമിച്ചെങ്കിലും വനത്തിലേക്കു കടക്കുകയായിരുന്നു. പിന്നീട് ഹെലിക്യാം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വനത്തിലെ കാട്ടാനക്കൂട്ടത്തിനൊപ്പം സഞ്ചരിക്കുന്നതായി കണ്ടെത്തി.
അവിടെനിന്ന് തമിഴ്നാട്ടിലെ ചേരമ്പാടി, ഗ്ലെൻ റോക്ക് വഴി അതിർത്തി കടന്ന് നിലമ്പൂർ റേഞ്ചിലെ മുണ്ടേരി വനത്തിലേക്ക് എത്തിയെന്നാണു കരുതുന്നത്. കൊമ്പൻ അതിർത്തി കടന്നതിനു പിന്നാലെ തമിഴ്നാട് ദൗത്യസംഘവും കേരളത്തിലെത്തിയിരുന്നു. കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം കാട്ടിൽ തിരച്ചിൽ നടത്തി ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തമിഴ്നാട്ടിലേക്ക് മടങ്ങിയാൽ കണ്ടെത്താൻ വനാതിർത്തിയിൽ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു.
∙ മനുഷ്യനെ കണ്ടാൽ ഓടിയടുക്കും
വനത്തിൽ പതിയിരുന്ന്, മനുഷ്യനെക്കണ്ടാൽ പാഞ്ഞെത്തി ആക്രമിക്കുന്ന പ്രകൃതമാണ് കൊലയാളി കൊമ്പന്റേത്. ഗൂഡല്ലൂരിൽ 10 മിനിറ്റ് വ്യത്യാസത്തിലാണ് അച്ഛനെയും മകനെയും കൊമ്പൻ ആക്രമിച്ചത്. വീടിനു മുന്നിൽവച്ച് മകനെ ആന ആക്രമിച്ചു എന്നറിഞ്ഞ് ഓടിയെത്തിയ അച്ഛനെ വഴിയിൽവച്ച് ചവിട്ടിക്കൊല്ലുകയായിരുന്നു. അടുത്ത ദിവസം മുതുമല കടുവ സങ്കേതത്തിനകത്തുള്ള ആനക്കട്ടി ഗ്രാമത്തിൽ, വീടിനു സമീപം പുല്ലുമുറിച്ചുകൊണ്ടിരുന്ന സ്ത്രീയെ പിന്നിലൂടെയെത്തി ആക്രമിച്ചു കൊന്നു. മകനും സഹോദരിയും നോക്കിനിൽക്കെയായിരുന്നു ആക്രമണം.
∙ പൊട്ടിയ കൊമ്പ്, മുറിഞ്ഞ ചെവി
വലുപ്പം കുറഞ്ഞു കുറുകിയ കൊമ്പുകളിൽ പൊട്ടലുണ്ട്. മറ്റ് ആനകളോട് കൊമ്പുകോർത്തിട്ടാവണം, ചെവി കീറിയിട്ടുണ്ട്. ഈ അടയാളങ്ങൾ വച്ചാണ് വനംവകുപ്പ് ദൗത്യസംഘം ആനയെ തേടി കാടുകയറുന്നതെന്ന് വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.എസ്.ജയ്കുമാർ പറയുന്നു.
രാവിലെ നടന്നുതുടങ്ങിയാൽ നേരം ഇരുട്ടുന്നതിനു മുൻപ് കാടിറങ്ങണം. വഴിയിൽ മറ്റ് ആനക്കൂട്ടങ്ങളുമുണ്ടാകും. കൊലയാളി കൊമ്പനെ കണ്ടെത്തിയാൽ ദ്രുതപ്രതികരണ സേനയുടെ സഹായത്തോടെ റബർ ബുള്ളറ്റോ പടക്കമോ വച്ച് ജനവാസ മേഖലയിൽനിന്ന് മാറ്റും. പിന്നീട് മയക്കുവെടി വച്ചോ കുങ്കിയാനകളുടെ സഹായത്തോടെയോ പിടികൂടാനാണു ശ്രമം.
കഴിഞ്ഞ ദിവസം കൊമ്പൻ വീണ്ടും പ്ലാന്റേഷൻ കോർപറേഷന്റെ മുണ്ടേരി വാണിമ്പുഴ തോട്ടത്തിലെത്തിയിരുന്നു. തമിഴ്നാട്ടിലെ വാറ്റ് കേന്ദ്രങ്ങളിൽനിന്ന് വാഷ് കുടിച്ച് ശീലിച്ചതിനാലാവണം ഷെഡുകളിലെത്തി സാധനങ്ങൾ തട്ടിമറിച്ച് കൊമ്പൻ പരതുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മുണ്ടേരി വനമേഖലയുടെ ഭീതിയൊഴിയാൻ കൊലയാളി കൊമ്പൻ പിടിയിലാകണം. കുറഞ്ഞപക്ഷം, അതിർത്തി കടക്കുകയെങ്കിലും ചെയ്യണം.
English Summary: Wild Elephant roams in Malappuram, nilambur munderi forest, trigger panic among people