പേരറിവാളൻ; ജയിലിൽ 30 വർഷം, കാത്തിരിക്കുന്നത് ഇരുളോ വെളിച്ചമോ?
അമേരിക്കയിലെ ജനപ്രിയ റിയാലിറ്റി ഷോയായ ‘അമേരിക്കാസ് ഗോട്ട് ടാലന്റിന്റെ’ ഒരു എപ്പിസോഡ് തമിഴ്നാട്ടിൽ വലിയ ചർച്ചയായി. പീഡനക്കേസിൽ തെറ്റായി പ്രതി ചേർക്കപ്പെട്ടു 36 വർഷം ജയിലിൽ | Perarivalan case | Rajiv Gandhi assassination | Tamil Nadu Governor | Supreme Court | Rajiv Gandhi assassination case | Manorama Online
അമേരിക്കയിലെ ജനപ്രിയ റിയാലിറ്റി ഷോയായ ‘അമേരിക്കാസ് ഗോട്ട് ടാലന്റിന്റെ’ ഒരു എപ്പിസോഡ് തമിഴ്നാട്ടിൽ വലിയ ചർച്ചയായി. പീഡനക്കേസിൽ തെറ്റായി പ്രതി ചേർക്കപ്പെട്ടു 36 വർഷം ജയിലിൽ | Perarivalan case | Rajiv Gandhi assassination | Tamil Nadu Governor | Supreme Court | Rajiv Gandhi assassination case | Manorama Online
അമേരിക്കയിലെ ജനപ്രിയ റിയാലിറ്റി ഷോയായ ‘അമേരിക്കാസ് ഗോട്ട് ടാലന്റിന്റെ’ ഒരു എപ്പിസോഡ് തമിഴ്നാട്ടിൽ വലിയ ചർച്ചയായി. പീഡനക്കേസിൽ തെറ്റായി പ്രതി ചേർക്കപ്പെട്ടു 36 വർഷം ജയിലിൽ | Perarivalan case | Rajiv Gandhi assassination | Tamil Nadu Governor | Supreme Court | Rajiv Gandhi assassination case | Manorama Online
അമേരിക്കയിലെ ജനപ്രിയ റിയാലിറ്റി ഷോയായ ‘അമേരിക്കാസ് ഗോട്ട് ടാലന്റിന്റെ’ ഒരു എപ്പിസോഡ് തമിഴ്നാട്ടിൽ വലിയ ചർച്ചയായി. പീഡനക്കേസിൽ തെറ്റായി പ്രതി ചേർക്കപ്പെട്ടു 36 വർഷം ജയിലിൽ കഴിയേണ്ടിവന്ന തീവ്ര വേദനയുടെ അനുഭവം ആർച്ചി വില്യംസ് എന്ന മനുഷ്യൻ വിവരിക്കുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ചെയ്യാത്ത തെറ്റിനു ശിക്ഷിക്കപ്പെട്ട്, ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ ചെലവിട്ട്, പുറത്തിറങ്ങുമ്പോൾ ലൂസിയാന ജില്ലാ അറ്റോർണി ആർച്ചി വില്യംസിനോടു മാപ്പു പറഞ്ഞു.നല്ലൊരു തുക നഷ്ടപരിഹാരമായും കോടതി അനുവദിച്ചു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടു 30 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളൻ എന്ന അറിവിന്റെ അനുഭവം സമാനമാണെന്നു തമിഴ്നാട്ടിലെ നല്ലൊരു വിഭാഗം ജനം വിശ്വസിക്കുന്നു.
വസ്തുതകളുടെ അടിസ്ഥാനമില്ലാത്തതല്ല, ആ ബോധ്യം. പേരറിവാളനെതിരെ കേസിൽ കുറ്റക്കാരനാക്കുന്ന പ്രധാന തെളിവ് അദ്ദേഹം സിബിഐയ്ക്കു മുന്നിൽ നടത്തിയ കുറ്റസമ്മത മൊഴിയാണ്. എന്നാൽ, കുറ്റസമ്മതമൊഴി പൂർണമായി രേഖപ്പെടുത്തിയില്ലെന്നു അതിന്റെ ചുമതലയുണ്ടായിരുന്ന സിബിഐ ഉദ്യോഗസ്ഥൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
അതുകൊണ്ടാണ്, സാധാരണ രീതിയിൽ സംസ്ഥാനം ശ്രദ്ധിക്കാത്ത റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡിനെക്കുറിച്ച് ജനം സംസാരിച്ചത്. പേരറിവാളൻ ഉൾപ്പെടെ, രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം വീണ്ടും തമിഴ്നാട്ടിൽ പ്രധാന ചർച്ചയായിക്കഴിഞ്ഞു. ഭരണഘടനയിലെ പ്രത്യേക അവകാശം ഉപയോഗിച്ചു പ്രതികളെ വിട്ടയയ്ക്കണമെന്ന ശുപാർശ സംസ്ഥാന മന്ത്രിസഭ ഗവർണർ ബൻവാരിലാൽ പുരോഹിത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടു. മന്ത്രിസഭാ ശുപാർശ രണ്ടു വർഷത്തിലധികം രാജ്ഭവനിൽ കെട്ടിക്കിടന്ന ശേഷമാണു കയ്യൊഴിയൽ.
∙അഴിക്കുള്ളിൽ, മൂന്നു പതിറ്റാണ്ട്
രാജീവ് ഗാന്ധി വധക്കേസിൽ ഏഴു പ്രതികളാണു നിലവിൽ ശിക്ഷയനുഭവിക്കുന്നത്. എല്ലാവരും രണ്ടര പതിറ്റാണ്ടിലേറെയായി ജയിലിലാണ്. മുരുകൻ,ഭാര്യ നളിനി, റോബർട്ട് പയസ്, ജയകുമാർ, രവി ചന്ദ്രൻ എന്നിവരാണു പേരറിവാളനൊപ്പം ശിക്ഷയനുഭവിക്കുന്നവർ.നേരത്തെ വധശിക്ഷയ്ക്കു വിധിച്ചെങ്കിലും സുപ്രീം കോടതി അതു ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു. ഇതിൽ പേരറിവാളനും നളിനിയുമൊഴികെയുള്ളവർ ശ്രീലങ്കൻ തമിഴരാണ്.
രാജീവ് ഗാന്ധി വധിക്കപ്പെട്ട് ഒരു മാസം കഴിഞ്ഞ്, 1991 ജൂൺ 18 നു നഗരത്തിലെ പെരിയാർ സ്മാരകത്തിനു സമീപത്തു നിന്നു അറസ്റ്റു ചെയ്യപ്പെടുമ്പോൾ പേരറിവാളനു പ്രായം 20. ഇലക്ട്രോണിക്സ് ആൻഡ് എൻജിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കി നിൽക്കുന്ന സമയം. വെല്ലൂർ ജില്ലയിലെ ജോലാർപേട്ടിൽ തമിഴ് കവി കുയിൽദാസൻ എന്ന ജ്ഞാന ശേഖരന്റെയും അർപുത അമ്മാളിന്റെയും മകൻ. മാതാപിതാക്കൾ പെരിയാർ ഇ.വി.രാമസ്വാമിയുടെ ദ്രാവിഡ ആശയത്തിന്റെ അനുഭാവികൾ. മകന്റെ നിരപരാധിത്വം തെളിയിക്കാനായി മൂന്നു പതിറ്റാണ്ടായി ഇവർ പോരാട്ടത്തിലാണ്. വാർധക്യസഹജമായ അവശതകൾക്കിടയിൽ, ജീവിത സായാഹ്നത്തിൽ ആശ്വാസമായി മകൻ വരുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളി നീക്കുന്നു.
∙ചെയ്ത കുറ്റമെന്ത്?
1989 മുതൽ പേരറിവാളൻ എൽടിടിഇ അനുഭാവിയാണെന്നാണു കേസ് അന്വേഷിച്ച സിബിഐയുടെ ആരോപണം. തമിഴ് പുലികളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾ തമിഴ്നാട്ടിൽ വിറ്റിരുന്ന പേരറിവാളൻ ശ്രീലങ്കയിൽ പോയി പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ കണ്ടതായും കുറ്റപത്രത്തിലുണ്ടായിരുന്നു.രാജീവ് ഗാന്ധി വധിക്കപ്പെടുന്നതിനു രണ്ടാഴ്ച മുൻപ്, എൽടിടിഇ നേതാവ് ശിവരശനു സ്വന്തം പേരിൽ പേരളിവാളൻ ബൈക്ക് വാങ്ങി നൽകിയെന്നു ആരോപണമുണ്ടായി. ഇതിനായി നൽകിയതു തെറ്റായ മേൽവിലാസമാണെന്നും അന്വേഷണ ഏജൻസി വാദിച്ചു.
എന്നാൽ, 9 വാട്ടിന്റെ 2 ബാറ്ററികളും കുറ്റസമ്മത മൊഴിയുമാണു പേരറിവാളനു രാജീവ് ഗാന്ധി വധക്കേസിൽ പങ്കുണ്ടെന്നതിന്റെ തെളിവായി പിന്നീട് കോടതിയിൽ സ്ഥിരീകരിക്കപ്പെട്ടത്.
രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബോംബിൽ ഉപയോഗിച്ച 2 ബാറ്ററികൾ വാങ്ങി നൽകിയതു പേരറിവാളനാണെന്നാണു കുറ്റം. ബാറ്ററി വാങ്ങി നൽകിയതായും ഇതു രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിക്കാനുള്ളതാണെന്നു നേരത്തെ അറിയാമായിരുന്നുവെന്നും പേരറിവാളൻ സമ്മതിച്ചുവെന്നു സിബിഐ അവകാശപ്പെടുന്നു. രാജീവ് ഗാന്ധിയെ വധിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ്, ചെന്നൈയിലെ നന്ദനത്തു മുൻ പ്രധാനമന്ത്രി വി.പി.സിങ്ങ് പങ്കെടുത്ത ചടങ്ങിൽ എൽടിടിഇ പ്രവർത്തകർക്കൊപ്പം പേരറിവാളൻ സന്ദർശിച്ചുവെന്നും കുറ്റമുണ്ട്. മുൻ പ്രധാനമന്ത്രിമാരുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനായിരുന്നു സന്ദർശനമെന്നു അന്വേഷണ സംഘം വാദിച്ചു.
∙മൊഴി കൊടുത്തു പക്ഷേ, വളച്ചൊടിച്ചു
ബാറ്ററി വാങ്ങി നൽകിയതായി സമ്മതിച്ചുവെന്ന അന്വേഷണ ഏജൻസിയുടെ അവകാശവാദം പേരറിവാളൻ സമ്മതിക്കുന്നുണ്ട്. എന്നാൽ, രാജീവ് ഗാന്ധിയെ വധിക്കാനുള്ള ബോംബ് നിർമിക്കാനാണു ബാറ്ററി ഉപയോഗിക്കുകയെന്നതു തനിക്കു അറിയില്ലായിരുന്നു. ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്ന രീതിയിൽ തന്റെ മൊഴി സിബിഐ വളച്ചൊടിക്കുകയായിരുന്നു. ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധ രൂക്ഷമായിരുന്ന കാലത്ത് തമിഴ്നാട്ടിലെ ചെറുപ്പക്കാരിൽ ഭൂരിഭാഗവും എൽടിടിഇയോടു മാനസിക അനുഭാവമുള്ളവരായിരുന്നുവെന്നും ഇതു കേസിൽ ഉൾപ്പെടുത്താനുള്ള കാരണമല്ലെന്നും പേരറിവാളനെ അനുകൂലിക്കുന്നവർ പറയുന്നു.
∙അന്വേഷണ ഉദ്യോഗസ്ഥന്റെ കുറ്റസമ്മതം
രാജീവ് ഗാന്ധി വധക്കേസ് അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന, സിബിഐ മുൻ എസ്പി വി.ത്യാഗരാജൻ വിരമിച്ചതിനു ശേഷം നടത്തിയ പ്രസ്താവന പേരറിവാളൻ ചെയ്യാത്ത തെറ്റിനു ശിക്ഷയനുഭവിക്കുകയാണെന്ന വാദത്തിനു ശക്തി പകരുന്നു. കേസിലെ പ്രതികളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിന്റെ ചുമതല ത്യാഗരാജനായിരുന്നു. ബാറ്ററി വാങ്ങി നൽകിയതായി സമ്മതിച്ച പേരറിവാളൻ, അതു എന്തിനു ഉപയോഗിക്കുമെന്നതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നു കൂട്ടിച്ചേർത്തിരുന്നുവെന്നു ത്യാഗരാജൻ പറയുന്നു.
എന്നാൽ, രണ്ടാമത്തെ ഭാഗം കോടതിയിൽ ഹാജരാക്കിയ രേഖകളില്ലായിരുന്നു. ഇതു വിട്ടുപോയതാണെന്നും ബാറ്ററി വാങ്ങുന്നതിന്റെ ഉദ്ദേശ്യം അറിയില്ലായിരുന്നുവെന്നു പേരറിവാളൻ മൊഴി നൽകിയിരുന്നുവെന്നും ത്യാഗരാജൻ 2018-ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്വന്തം മനസ്സാക്ഷിക്കു മുന്നിൽ തെറ്റുകാരനാകാതിരിക്കാനാണു ഇതു തുറന്നു പറയുന്നതെന്നും വെളിപ്പെടുത്തി.
രാജീവ് ഗാന്ധി വധിക്കപ്പെട്ട ബോംബ് സ്ഫോടനത്തിലെ പ്രധാന ആസൂത്രകരെക പിടികൂടാൻ സിബിഐയ്ക്കു കഴിഞ്ഞില്ലെന്ന ആരോപണമുയർന്നു. സിബിഐ കണ്ടെത്തലുകളിൽ വിടവുകളുണ്ടെന്നു ജസ്റ്റിസ് എം.എസ്.ജയിനിന്റെ നേതൃത്വത്തിനുള്ള അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെത്തുടർന്ന്, കേന്ദ്രത്തിലെ വിവിധ അന്വേഷണ ഏജൻസികൾ ചേർന്ന മൾട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജൻസി (എംഡിഎംഎ) രൂപീകരിച്ചു. 1998 ൽ തുടങ്ങിയ ഈ അന്വേഷണവും ഇതുവരെ പൂർത്തിയായിട്ടില്ല.
∙നീണ്ട് നീണ്ട് 30 വർഷം
കേസുമായി ബന്ധപ്പെട്ട പല നടപടികളും അസാധാരണമാം വിധം വൈകി. ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുക്കൻ വൈകിയെന്നു ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതി നളിനിയൊഴികെയുള്ള പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തത്. പ്രതികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന മന്ത്രിസഭ പാസാക്കി ഗവർണർക്കു സമർപ്പിച്ച ശുപാർശയും രണ്ടു വർഷത്തിലേറെ രാജ്ഭവനിലെ മേശപ്പുറത്തു കിടന്നു.
തീരുമാനമെടുക്കാൻ ഗവർണർക്കു നിർദേശം നൽകണമെന്നു പേരറിവാളൻ സുപ്രീം കോടതിയെ സമീപിച്ചു. ഒരാഴ്ചക്കകം തീരുമാനം വേണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടതോടെയാണു ഗവർണർ പന്ത് വീണ്ടും രാഷ്ട്രപതിയുടെ കോർട്ടിലേക്കു തട്ടിയത്. ഇതോടെ, പേരറിവാളനുൾപ്പെടെയുള്ള പ്രതികളുടെ മോചനം നിയമ യുദ്ധത്തിലേക്കു നീളുമെന്നുറപ്പായി.
‘ആൻ അപ്പീൽ ഫ്രം ദ ഡെത്ത് റോ’ എന്ന പുസ്തകത്തിൽ പേരറിവാളൻ പറയുന്നു- ‘ബോംബ് നിർമാണത്തിൽ എനിക്ക് പങ്കൊന്നുമില്ലായിരുന്നുവെന്നു എംഡിഎംഎ ഒടുവിൽ കണ്ടെത്തുമെന്നെനിക്കുറപ്പുണ്ട്. ജയിലറയ്ക്കുള്ളിൽ പൊലിഞ്ഞ എന്റെ ജീവിതത്തിലെ സുവർണ വർഷങ്ങൾ ആർക്കു തിരിച്ചു നൽകാൻ കഴിയും?.’
Content Highlights: Perarivalan case, Rajiv Gandhi assassination, Tamil Nadu Governor, Supreme Court