‘നമ്മുടെ ആഴക്കടലിൽ കൂന്തൽ ചാകര, കൊള്ള നടത്തി ചൈനയും; തടയാൻ നിയമം വേണം’
ഇന്ത്യൻ അതിർത്തിക്കു പുറത്ത്, ചൈനയടക്കമുള്ള രാജ്യങ്ങൾ അത്യാധുനിക ബോട്ടുകളും കപ്പലുകളുമായി വന്ന് ആഴക്കടൽ മത്സ്യബന്ധനം നിർബാധം നടത്തുന്നു. ദിനംപ്രതി 10–15 ടൺ മീനാണ് അവർ ഓരോ ദിവസവും പിടിക്കുന്നത്. കൂന്തലിന്റെ ഭക്ഷണമായ ലാന്റേൺ ഫിഷിന്റെ വൻ ശേഖരവും നമ്മുടെ കടലിലുണ്ട്. ഇവയും... Deep Sea Trawling Deal . Dr. Sunil Muhammed
ഇന്ത്യൻ അതിർത്തിക്കു പുറത്ത്, ചൈനയടക്കമുള്ള രാജ്യങ്ങൾ അത്യാധുനിക ബോട്ടുകളും കപ്പലുകളുമായി വന്ന് ആഴക്കടൽ മത്സ്യബന്ധനം നിർബാധം നടത്തുന്നു. ദിനംപ്രതി 10–15 ടൺ മീനാണ് അവർ ഓരോ ദിവസവും പിടിക്കുന്നത്. കൂന്തലിന്റെ ഭക്ഷണമായ ലാന്റേൺ ഫിഷിന്റെ വൻ ശേഖരവും നമ്മുടെ കടലിലുണ്ട്. ഇവയും... Deep Sea Trawling Deal . Dr. Sunil Muhammed
ഇന്ത്യൻ അതിർത്തിക്കു പുറത്ത്, ചൈനയടക്കമുള്ള രാജ്യങ്ങൾ അത്യാധുനിക ബോട്ടുകളും കപ്പലുകളുമായി വന്ന് ആഴക്കടൽ മത്സ്യബന്ധനം നിർബാധം നടത്തുന്നു. ദിനംപ്രതി 10–15 ടൺ മീനാണ് അവർ ഓരോ ദിവസവും പിടിക്കുന്നത്. കൂന്തലിന്റെ ഭക്ഷണമായ ലാന്റേൺ ഫിഷിന്റെ വൻ ശേഖരവും നമ്മുടെ കടലിലുണ്ട്. ഇവയും... Deep Sea Trawling Deal . Dr. Sunil Muhammed
കൊച്ചി ∙ ഇന്ത്യൻ സമുദ്രാതിർത്തിയിൽ ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ചു കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നു സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റും ഫിഷറീസ് വിഭാഗം തലവനുമായിരുന്ന ഡോ. സുനിൽ മുഹമ്മദ്. കേരള തീരത്തു മത്സ്യബന്ധനത്തിനു യുഎസ് കമ്പനിയുമായി സംസ്ഥാന സർക്കാർ കരാറുണ്ടാക്കിയെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘കടലിൽ 12 നോട്ടിക്കൽ മൈലിനും 200 നോട്ടിക്കൽ മൈലിനും ഇടയിൽ മത്സ്യബന്ധനം എങ്ങനെ വേണമെന്നതിനു പ്രത്യേകിച്ചു നിയമമൊന്നും ഇപ്പോൾ നിലവിലില്ല. സംസ്ഥാനങ്ങളുടെ അതിർത്തിയായ 12 നോട്ടിക്കൽ മൈലിനകത്ത് ഉപയോഗിക്കാവുന്ന യാനങ്ങളുടെ പ്രത്യേകത, ലൈസൻസ്, വലുപ്പം, മോട്ടർ, മത്സ്യബന്ധന രീതി എന്നിവ പ്രതിപാദിക്കുന്ന നിയമങ്ങൾ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്.
ഇതിനു പുറത്തു വരുന്ന കടൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ്. പക്ഷേ, എന്തൊക്കെ ചെയ്യാമെന്ന് ഇത്രയും വർഷങ്ങളായിട്ടും ഒരു നിയമമില്ല. സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇവിടെയും മത്സ്യബന്ധനം നടക്കുന്നു. നിയമമില്ലാതെ മത്സ്യബന്ധനം നടത്തുന്നത്, മത്സ്യസമ്പത്തിന്റെ നാശത്തിനിടയാക്കും.’
വിദേശ കമ്പനികൾക്ക് ആഴക്കടൽ മത്സ്യബന്ധനം നേരത്തേ അനുവദിച്ചിരുന്നില്ലേ?
2017 വരെ അനുവദിച്ചിരുന്നു. വിദേശ കമ്പനികൾക്ക്, ഇന്ത്യൻ കമ്പനിയുമായി ചേർന്ന് മത്സ്യബന്ധനം നടത്താൻ അനുമതി നൽകുന്ന ലെറ്റർ ഓഫ് പെർമിറ്റ് സ്കീം 20 വർഷത്തോളമാണു തുടർന്നത്. മത്സ്യബന്ധനത്തിന്റെ കണക്കു കാണിക്കണമെന്ന നിബന്ധന ഇവർ പാലിച്ചിരുന്നില്ല.
മാത്രമല്ല, തീരക്കടലിലും മത്സ്യബന്ധനം നടത്തി. മത്സ്യത്തൊഴിലാളികളുടെ വ്യാപകമായ എതിർപ്പുമുണ്ടായിരുന്നു. 2018ലെ മത്സ്യമേഖലാ നയത്തോടെയാണ് ലെറ്റർ ഓഫ് പെർമിറ്റ് സ്കീം എടുത്തു കളഞ്ഞത്.
ആഴക്കടൽ മത്സ്യസമ്പത്തിനെ പറ്റി?
ആഴക്കടലിൽ വലിയ മത്സ്യ സമ്പത്തുണ്ട്. അതു നമ്മുടെ മത്സ്യത്തൊഴിലാളികൾക്കും നാടിനും പ്രയോജനപ്പെടുന്ന രീതിയിൽ പിടിച്ചെടുക്കേണ്ടതുമാണ്. നമ്മുടെ സമുദ്രാതിർത്തിക്കകത്ത് 6 ലക്ഷം ടൺ കൂന്തലുകളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു കണ്ടുവരുന്ന മേഖല, പിടിക്കാനുള്ള മാർഗം തുടങ്ങിയവയെല്ലാം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.
പക്ഷേ, ഇതുവരെ നടപടിയായിട്ടില്ലെന്നു മാത്രം. ഇവയെ പിടിക്കാൻ പ്രത്യേകതരം ബോട്ടുകൾ വേണം. രാത്രിയിൽ, പ്രകാശം കാണുമ്പോൾ ഇവ കടലിന്റെ മുകൾ ഭാഗത്തേക്കു വരും. അപ്പോൾ ചൂണ്ടയിട്ടു വേണം പിടിക്കാൻ. ഇന്ത്യൻ അതിർത്തിക്കു പുറത്ത്, ചൈനയടക്കമുള്ള രാജ്യങ്ങൾ അത്യാധുനിക ബോട്ടുകളും കപ്പലുകളുമായി വന്ന് ആഴക്കടൽ മത്സ്യബന്ധനം നിർബാധം നടത്തുന്നു. ദിനംപ്രതി 10–15 ടൺ മീനാണ് അവർ ഓരോ ദിവസവും പിടിക്കുന്നത്.
കൂന്തലിന്റെ ഭക്ഷണമായ ലാന്റേൺ ഫിഷിന്റെ വൻ ശേഖരവും നമ്മുടെ കടലിലുണ്ട്. ഇവയും രാത്രിയിൽ, കടലാഴത്തിൽനിന്ന് ഉയർന്നു വരും. 100 മീറ്റർ ആഴത്തിൽ വരെ ഇവ ഇതുപോലെ ഉയർന്നു വരാറുണ്ട്. അപ്പോൾ പിടിക്കാൻ എളുപ്പമാണ്. ഭക്ഷ്യയോഗ്യമല്ലെങ്കിലും മീൻ തീറ്റയുണ്ടാക്കാനും എണ്ണയുണ്ടാക്കാനും ഇവ ഉപയോഗിക്കാവുന്നതാണ്. ആഴക്കടൽ ചൂരയാണു മറ്റൊരു പ്രധാന മീൻ. ധാരാളം കയറ്റുമതി സാധ്യതയുള്ള മീനാണിത്. ഇതെല്ലാം ശേഖരിക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ സജീവമായ ഇടപെടലുണ്ടാകണം.
ഏതൊക്കെ കാര്യങ്ങളിലാണു സർക്കാരിന്റെ ശ്രദ്ധ പതിയേണ്ടത്?
വ്യവസായികാടിസ്ഥാനത്തിൽ മത്സ്യബന്ധനത്തെ കാണാൻ കഴിയണം. ആഴക്കടൽ മത്സ്യബന്ധനത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും മത്സ്യത്തൊഴിലാളികൾ ആരുടെയും പിറകിലല്ല. ഒമാൻ, സൊമാലിയ, ഡിയേഗോ ഗാർഷ്യ വരെ അവർ മത്സ്യ ബന്ധനത്തിനു പോകാറുണ്ട്. 30–40 ദിവസങ്ങളെടുക്കും. കൂടുതൽ പേരെ ഇതിനായി പരിശീലിപ്പിക്കണം.
തീരക്കടലിൽ ഇപ്പോൾതന്നെ മത്സ്യബന്ധനം വളരെക്കൂടുതലാണ്. കുറേപേരെ പരിശീലനം നൽകി ആഴക്കടലിലേക്കു മാറ്റുന്നതു തീരക്കടലിലെ മത്സ്യബന്ധന മേഖലയിലെ സമ്മർദം കുറയ്ക്കാനും സഹായിക്കും. സംസ്കരണ സംവിധാനമാണു നമ്മുടെ തൊഴിലാളികൾ നേരിടുന്ന പ്രധാന വെല്ലുവിളി. അവർ ധാരാളം മീൻപിടിക്കുമെങ്കിലും തിരിച്ചെത്തുന്നതു വരെ കേടുകൂടാതെ നോക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ബോട്ടുകളിൽ കുറവാണ്. ആധുനിക മത്സ്യബന്ധന ഉപകരണങ്ങളും സംസ്കരണ സംവിധാനങ്ങളും അവർക്കു നൽകണം.
കേരളം നേരിടുന്ന വെല്ലുവിളി?
തീരക്കടൽ മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിനു പ്രാപ്തരാക്കാൻ പരിശീലനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ചു സിഎംഎഫ്ആർഐയും മറ്റു ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരിനു നേരത്തേതന്നെ നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇവിടെ ഒന്നും നടന്നില്ലെന്നു മാത്രം.
അതേസമയം, ആഴക്കടൽ മത്സ്യബന്ധനത്തിനു തമിഴ്നാട് മുൻകൈയെടുത്തിട്ടുണ്ട്. തൊഴിലാളികൾക്കു പരിശീലനം നൽകുകയും സഹായം നൽകുകയും ചെയ്യുന്നു. കേരളം, പക്ഷേ അത്ര ഗൗരവത്തോടെയെടുത്തിട്ടില്ല. കേരളത്തിന് അനുമതി ലഭിച്ചിട്ടില്ലെന്നാണു പറയുന്നത്. കന്യാകുമാരിയിൽനിന്നുള്ള തൊഴിലാളികൾ പോലും കൊച്ചിയിലാണു ബോട്ട് അടുപ്പിക്കുക. ഇതിനു ഫീസ് അടച്ച് അനുമതിയെടുത്താൽ മതി. ഇവിടെ നല്ല വില കിട്ടുമെന്നതാണ് ആകർഷണം.
വിവാദമുയർത്തിയ കരാർ, ഈ പ്രശ്നങ്ങൾക്കു പരിഹാരമാകുമോ?
തീരക്കടലിൽ ഇപ്പോൾതന്നെ ആവശ്യത്തിലധികം മത്സ്യബന്ധന യാനങ്ങളുണ്ട്. മാത്രമല്ല, കരാറിൽ പറയുന്ന കമ്പനിക്ക് ഈ മേഖലയിൽ വേണ്ടത്ര പരിചയമില്ലെന്നാണ് അവരുടെ വെബ്സൈറ്റിൽനിന്നു വ്യക്തമാകുന്നത്. ഇത്, ആഴത്തിലും പരപ്പിലും പരിചയം ആവശ്യമായ മേഖലയാണ്. അനുഭവജ്ഞാനമുള്ള മത്സ്യത്തൊഴിലാളികൾ നമുക്കുണ്ട്. അവരെ വേണ്ടവിധത്തിൽ ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധി കാണിച്ചാൽ മതി.
ട്രോളിങ്ങിനു പകരം മറ്റൊരു മാർഗത്തിലൂടെ മീൻ പിടിക്കുമെന്നാണു നിർദേശങ്ങളിൽ പറയുന്നതെങ്കിലും പുതിയ മാർഗമെന്താണെന്നു വ്യക്തമല്ല. മത്സ്യബന്ധനത്തിന് അനുമതി നൽകേണ്ടതു സംസ്ഥാന സർക്കാരാണ്. അത്, കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുമായി ആലോചിച്ച ശേഷമാണു നൽകാറുള്ളത്. നിലവിൽ, തീരക്കടലിൽ മത്സ്യബന്ധന യാനങ്ങൾ, മത്സ്യശേഷിയുമായി തട്ടിച്ചു നോക്കുമ്പോൾ വളരെയധികമാണു താനും.
ട്രോളിങ്ങിനെ പറ്റി?
ട്രോളിങ്ങിനു പകരം പുതിയ മാർഗം ഏർപ്പെടുത്തുമെന്നു പറയുന്നതു സ്വാഗതാർഹമാണ്. ട്രോളിങ്, ആഴക്കടൽ മത്സ്യ സമ്പത്തിനെ നശിപ്പിക്കും. െചറുമീനുകളും മീൻ മുട്ടകളും മാത്രമല്ല ആഴക്കടലിലെ ആവാസ വ്യവസ്ഥ തന്നെ നശിക്കാനിടയാകും. മികച്ചൊരു ബദൽ മാർഗം അവലംബിക്കണം. ചൂണ്ട, ഗിൽനെറ്റ്, സ്ക്വിഡ് ജിഗ്ഗിങ് എന്നീ മാർഗങ്ങളുണ്ട്.
മീൻ മേഖലകൾ കണ്ടെത്താനുള്ള ശാസ്ത്രീയ രീതികൾ മത്സ്യത്തൊഴിലാളികൾക്കു പ്രാപ്യമാണോ?
താപനിലയിലെ മാറ്റം അപഗ്രഥിച്ച് തീരക്കടലിലെ മത്സ്യ മേഖലകളെ പറ്റി തൊഴിലാളികൾക്ക് അപ്പപ്പോൾ വിവരം കൈമാറുന്ന സംവിധാനം നിലവിലുണ്ട്. ആഴക്കടൽചൂര അഥവാ മഞ്ഞച്ചൂര ഒരു പ്രത്യേക താപനിലയുള്ള ഭാഗത്താണുണ്ടാവുക. അത്തരം മേഖലകൾ കണ്ടെത്താൻ, നിലവിലുള്ള സാറ്റലൈറ്റ് പഠന സംവിധാനം മതിയാകില്ല.’
English Summary: Foreign Vessels Exploiting India's Fish resources- Interview with Dr. Sunil Muhammed