മഷി മായ്ക്കുന്ന ആസിഡ്, ബൂത്തുപിടിത്തം, കാൽവെട്ട്; കള്ളവോട്ടിന്റെ കണ്ണൂർക്കഥയും
ബൂത്തുപിടുത്തവും കള്ളവോട്ടും വോട്ടർപട്ടികയിലെ ക്രമക്കേടുകളും അക്രമവും ഗുണ്ടായിസവുമൊക്കെ പതിവായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി സംശുദ്ധമായ തിരഞ്ഞെടുപ്പ് നടന്നു. മത്സരിക്കുന്ന നിലവിലുള്ള ജനപ്രതിനിധികൾ ഒൗദ്യോഗിക സ്ഥാനമാനങ്ങളും... Bogus Voting History India
ബൂത്തുപിടുത്തവും കള്ളവോട്ടും വോട്ടർപട്ടികയിലെ ക്രമക്കേടുകളും അക്രമവും ഗുണ്ടായിസവുമൊക്കെ പതിവായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി സംശുദ്ധമായ തിരഞ്ഞെടുപ്പ് നടന്നു. മത്സരിക്കുന്ന നിലവിലുള്ള ജനപ്രതിനിധികൾ ഒൗദ്യോഗിക സ്ഥാനമാനങ്ങളും... Bogus Voting History India
ബൂത്തുപിടുത്തവും കള്ളവോട്ടും വോട്ടർപട്ടികയിലെ ക്രമക്കേടുകളും അക്രമവും ഗുണ്ടായിസവുമൊക്കെ പതിവായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി സംശുദ്ധമായ തിരഞ്ഞെടുപ്പ് നടന്നു. മത്സരിക്കുന്ന നിലവിലുള്ള ജനപ്രതിനിധികൾ ഒൗദ്യോഗിക സ്ഥാനമാനങ്ങളും... Bogus Voting History India
‘ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ’, ‘ഗൗരി പാർവതീഭായി’... പ്രിസൈഡിങ് ഓഫിസർ പേരുവിളിച്ചു. പോയകാലത്തെ രാജപ്രമുഖർ വോട്ടുചെയ്യുന്നത് കാണാൻ ആകാംക്ഷയോടെ പലരും തിക്കിത്തിരക്കി. രാജപ്രൗഢിയൊന്നുമില്ലാതെ ‘ലോക്കൽ’ ആയ രണ്ടുപേർ വന്ന് വോട്ടുചെയ്തു പോയി. നോക്കി നിന്നവർ നിരാശരായി. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ചിരിയമർത്തി. മാർത്താണ്ഡവർമയും ഗൗരി പാർവതീഭായിയും അത്തവണ വോട്ടു ചെയ്യാൻ വരാതിരുന്നത് നന്നായി. ഇല്ലെങ്കിൽ തങ്ങളുടെ ജനാധിപത്യ അവകാശം ആരോ ഫലപ്രദമായി രേഖപ്പെടുത്തിയത് കണ്ടു തിരിച്ചുപോകേണ്ടിവന്നേനേ. എൺപതുകളുടെ തുടക്കത്തിൽ കവടിയാറിലെ സ്കൂളിലാണ് മേൽപ്പറഞ്ഞ സംഭവം നടന്നത്. തിരഞ്ഞെടുപ്പിൽ ‘ശേഷൻ എഫക്ടി’നു മുൻപത്തെ കാലമായിരുന്നതിനാൽ കള്ളവോട്ട് തടയുന്നത് ഉദ്യോഗസ്ഥർ ചുമതലയായി കണ്ടിരുന്നില്ല. പിൽക്കാലത്ത് വോട്ടർ ഐഡി കാർഡ് വരികയും കള്ളവോട്ടിന്റെ ‘സുവർണകാലം’ ഇല്ലാതാവുകയും ചെയ്തതു ചരിത്രം.
മഷി മായ്‌ച കാലം
മുൻപ് പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെല്ലാം മഷി മായ്ക്കുന്ന വിദഗ്ധർ ഉണ്ടായിരുന്നു. ഏതാണ്ട് എല്ലാ പാർട്ടികളും കുപ്പിക്കണക്കിന് മഷി മായ്ക്കുന്ന ആസിഡ് ഉണ്ടാക്കുമായിരുന്നു. ഇതിന്റെ ‘ഫോർമുല’ അറിയുന്നവർക്ക് അക്കാലത്ത് വലിയ ഡിമാൻഡും ആയിരുന്നു. വോട്ടു ചെയ്യുന്ന വ്യക്തിയുടെ വിരലിൽ മായാത്ത മഷി ഉപയോഗിച്ച് അടയാളം പതിക്കും. പുറത്തിറങ്ങിയാൽ വിദഗ്ധർ കാത്തുനിൽക്കും. അതു മായ്ക്കും. ക്യൂവിന്റെ മറ്റേ അറ്റത്ത് ആൾ വീണ്ടും നിൽക്കും. ഇല്ലെങ്കിൽ പാർട്ടികൾ നിയോഗിച്ച അടുത്ത ബൂത്തിലേക്ക് നീങ്ങും. പാർട്ടികളോട് കൂറു പുലർത്തിയിരുന്ന സാഹസികരെ പാർട്ടികൾ കണ്ടെത്തുമായിരുന്നു. ഇങ്ങനെ ജനഹിതം തിരുത്താൻ എളുപ്പമായിരുന്നു.
ഏറ്റവും കൂടുതൽ കള്ളവോട്ട് സുഗമമായി നടന്നിരുന്നത് ആദിവാസി മേഖലകളിലായിരുന്നു. ആദിവാസികളുടെ ഊരും പേരും അത്ര പരിചിതമല്ലാതിരുന്നതിനാൽ ചില പാർട്ടികൾ അവരെ ഉപയോഗിച്ച് കള്ളവോട്ട് ചെയ്തിരുന്നു. ഒരു ബൂത്തിൽ വോട്ടു ചെയ്ത ശേഷം ഇവരെ മറ്റൊരിടത്തേക്ക് നയിക്കും. ഇത് വിജയകരമായി തുടർന്നുപോരുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികൾ അവർക്ക് ഏറ്റവും വിശ്വാസമുള്ള ജീവനക്കാരെ തിരഞ്ഞെടുപ്പു ജോലിക്ക് നിയോഗിച്ചുകൊണ്ടാണു പഴയകാലത്ത് കള്ളവോട്ടിന് കളമൊരുക്കിയിരുന്നത്. ഇത്തവണ നമ്മുടെ പാർട്ടിക്ക് അല്ലെങ്കിൽ സർക്കാരിന് നിർണായകമാണെന്നും എന്തു വില കൊടുത്തും നമ്മൾ നേടണമെന്നും രഹസ്യ യോഗം വിളിച്ച് അവരെ ഉദ്ബോധിപ്പിക്കും. ഇത്തരത്തിൽ പാർട്ടികളോട് കൂറുപുലർത്തുന്ന ഉദ്യോഗസ്ഥരാണ് കള്ളവോട്ടിന് കൂട്ടുനിന്നിരുന്നത്.
സ്ഥാനാർഥിക്ക് വോട്ടില്ല!
കള്ളവോട്ട് ചെയ്യുന്നവർക്ക് ഏറ്റവും വാശി എതിർ സ്ഥാനാർഥിയുടെ വോട്ട് ചെയ്യുക എന്നതായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലായിരിക്കും ഇതിന്റെ രസം കൂടുതൽ. സ്ഥലത്തെ ഏതെങ്കിലും പ്രമാണിയായിരിക്കും സ്ഥാനാർഥി. സ്ഥാനാർഥി കുളിയും പ്രാർഥനയും കഴിഞ്ഞ് കുറിയിട്ട് എത്തുമ്പോഴേയ്ക്കും വോട്ട് ചെയ്തുപോയിരിക്കും. പിന്നെ തർക്കവും ബഹളവുമാകും. താങ്കളുടെ ബൂത്ത് ഏജന്റ് മിണ്ടിയില്ലല്ലോ എന്ന വാദത്തിനു മുന്നിൽ സ്ഥാനാർഥിക്കും മിണ്ടാട്ടം ഇല്ലാതാവും. അപമാനിതനായി തിരിച്ചുപോകും.
ജയിലിൽ കഴിയുന്നവർ, പ്രവാസികൾ, മരിച്ചുപോയവർ തുടങ്ങിയവരുടെ വോട്ട് നേരത്തേതന്നെ കണ്ടെത്തി ചെയ്യുന്ന രീതിയും വ്യാപകമായിരുന്നു. പല സ്ഥലത്തും 90 ശതമാനത്തിലേറെ വരെ വോട്ടു രേഖപ്പെടുത്തിയിരുന്നു. പലേടത്തും പരേതരായിരുന്നു ഈ നിലവാരത്തിലേക്ക് ശതമാനത്തെ ഉയർത്തിയിരുന്നതെന്നു മാത്രം! 17 വയസ്സു മാത്രം പ്രായമുള്ള കാലത്ത് താൻ കള്ളവോട്ട് ചെയ്ത കാര്യം പ്രമുഖ സാഹിത്യകാരൻ ജി.എൻ.പണിക്കർ പിൽക്കാലത്ത് സരസമായി എഴുതിയിട്ടുണ്ട്. കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ അതു തന്റെ കടമയാണെന്നാണ് അന്നു ധരിച്ചിരുന്നതെന്നും പിൽക്കാലത്ത് പാർട്ടി അംഗത്വം തിരിച്ചേൽപിച്ച പണിക്കർ വെളിപ്പെടുത്തി. കൂടാതെ ചെറിയ പ്രായം ആയിരുന്നതിനാൽ ചെയ്യുന്നതിന്റെ ഗൗരവവും മനസ്സിലായിരുന്നില്ല.
ബൂത്ത്തന്നെ പിടിച്ചെടുക്കാം
ഒന്നും രണ്ടുമായി കേരളത്തിൽ കള്ളവോട്ട് നടക്കുന്ന കാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബൂത്ത് പിടിച്ചെടുക്കൽ ആയിരുന്നു നടന്നുവന്നിരുന്നത്. ഓരോ ബൂത്തുകളും കയ്യേറി മൊത്തം വോട്ടുകളും ചെയ്യുന്ന രീതിക്കായിരുന്നു അവിടെ പ്രാമുഖ്യം. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സെമീന്ദാർമാർ ആയിരുന്നു ഇതിനു നേതൃത്വം നൽകിയിരുന്നത്. അതിനാൽ ജനങ്ങളെ സ്വാധീനിക്കുന്നതിനു പകരം സെമീന്ദാർമാരെ സ്വാധീനിക്കുന്ന പാർട്ടികളായിരുന്നു കാലാകാലങ്ങളിൽ ഭരണം നേടിയിരുന്നത്.
ഇവിടങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയിരുന്ന പത്രപ്രവർത്തകർ പോലും ബൂത്തുപിടിത്തത്തെ ജനാധിപത്യപ്രക്രിയയിലെ സ്വാഭാവികമായ അപചയം മാത്രമായാണു കണ്ടിരുന്നത്. ഇതിന് ഒരു തിരുത്തൽ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ബൂത്ത് പിടിച്ചെടുക്കലിനു നിയന്ത്രണം വന്ന സമയത്ത് ജാതി രാഷ്ട്രീയം പിടിമുറുക്കിയത് പിന്നീടും നിർഭയമായി ജനാധിപത്യ അവകാശം വിനിയോഗിക്കുന്നതിനെ മറ്റൊരു തരത്തിൽ സ്വാധീനിച്ചു.
ഫ്യൂസ് ഊരിയ ശേഷൻ
വി.എസ്. രമാദേവി വരെയുള്ള തിരഞ്ഞെടുപ്പു കമ്മിഷണർമാർ ഭരണാധികാരികളുടെ മുന്നിൽ വെറും ഉദ്യോഗസ്ഥർ ആയിരുന്നു. ഒരു സർക്കാർ വകുപ്പ് മാത്രം. 1990ലാണ് ടി.എൻ. ശേഷൻ ആ പദവിയിലേക്ക് എത്തുന്നത്. കാബിനറ്റ് സെക്രട്ടറി അടക്കമുള്ള പദവികളിലായിരുന്നു അതിനു മുൻപ് അദ്ദേഹം. നിയമം കർശനമായി നടപ്പാക്കുന്നതിനാൽ ശേഷൻ അക്കാലത്ത് ഭരണാധികാരികൾക്ക് പലപ്പോഴും തലവേദനയായിരുന്നു. അങ്ങനെയിരിക്കെയാണ് തിരഞ്ഞെടുപ്പു കമ്മിഷണർ എന്ന തസ്തികയിലേക്ക് മാറ്റിയത്. അപ്രധാന തസ്തികയിലേക്ക് മാറ്റി എന്ന ആശ്വാസത്തിലായിരുന്നു സർക്കാർ. എന്നാൽ രാഷ്ട്രീയക്കാരുടെ എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ചുകൊണ്ട് ശേഷൻ വളരുകയായിരുന്നു. ഒപ്പം ഇന്ത്യൻ ജനാധിപത്യത്തിന്റെ സൽപ്പേരും.
കയ്യൂക്കും കള്ളപ്പണവും വിജയിയെ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ വോട്ടിനും വോട്ടർക്കും വിലയുണ്ടാകാൻ തുടങ്ങിയത് പലർക്കും ചെറുതല്ലാത്ത അദ്ഭുതമായിരുന്നു. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്ക് അറുതി വരുത്തി. പണക്കൊഴുപ്പ് തടഞ്ഞു. ബൂത്തു പിടിച്ചടക്കൽ ഏതാണ്ട് നിശ്ശേഷം നിലച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരെ ശേഷൻ വെറുതേ വിട്ടില്ല. 1993ൽ ഹിമാചൽപ്രദേശിൽ ഗവർണറായിരുന്ന ഗുൽഷേർ അഹമ്മദ് മധ്യപ്രദേശിൽ തന്റെ പഴയ മണ്ഡലമായ അമർപതനിൽ മകൻ മത്സരിച്ചപ്പോൾ പ്രചാരണം നടത്തി. ശേഷൻ ആ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. ഗവർണർ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഖ്യാപിച്ചു. ഒടുവിൽ ഗുൽഷേറിന് രാജിവയ്ക്കേണ്ടി വന്നു.
1990 ഡിസംബർ 12ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റ അദ്ദേഹം 1996 ഡിസംബർ 11വരെയുള്ള ആറു വർഷക്കാലയളവിൽ രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയെ ശുദ്ധീകരിച്ചു. ‘ശുദ്ധീകരിച്ചു’ എന്ന വാക്ക് ആ അദ്ഭുതത്തെ ചുരുക്കുകയായിരിക്കും ചെയ്യുക. ബൂത്തുപിടുത്തവും കള്ളവോട്ടും വോട്ടർപട്ടികയിലെ ക്രമക്കേടുകളും അക്രമവും ഗുണ്ടായിസവുമൊക്കെ പതിവായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി സംശുദ്ധമായ തിരഞ്ഞെടുപ്പ് നടന്നു. മത്സരിക്കുന്ന നിലവിലുള്ള ജനപ്രതിനിധികൾ ഒൗദ്യോഗിക സ്ഥാനമാനങ്ങളും വസതിയും വാഹനവുമെല്ലാം പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്ന പതിവ് അവസാനിപ്പിച്ചു.
ചുവരെഴുത്തുകൾക്കും കട്ടൗട്ടുകൾക്കും ഉച്ചഭാഷിണിക്കുമൊക്കെ നിയന്ത്രണം വന്നു. പ്രചാരണ സമയവും പ്രചാരണച്ചെലവും വെട്ടിക്കുറച്ചു. ശേഷൻ നിയോഗിച്ച നിരീക്ഷക സംഘം മിന്നൽ സന്ദർശനങ്ങൾ നടത്തി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു ചെലവുകളും സ്വത്തുവിവരങ്ങളും പരിശോധിച്ചു. ചരിത്രത്തിലാദ്യമായി ഒരു സർക്കാർ ഉദ്യോഗസ്ഥന് തമിഴ്നാട്ടിലും കർണാടകയിലും ഫാൻസ് അസോസിയേഷൻ ഉണ്ടായി. ഇന്ത്യൻ ജനാധിപത്യത്തിന് അങ്ങനെ അന്തസ്സ് കൈവന്നു.
ചിദംബരരഹസ്യം
മിടുക്കനായ മന്ത്രിയും ചിലപ്പോഴൊക്കെ വിവാദപുരുഷനുമായിരുന്നു പി. ചിദംബരം. 2009ൽ ശിവഗംഗയിൽ നിന്ന് അദ്ദേഹം ജയിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി. കള്ളവോട്ടിലാണു ജയിച്ചതെന്നും അല്ലെന്നും വാർത്തകളുണ്ടായി. എതിർ സ്ഥാനാർഥി എഐഎഡിഎംകെയുടെ രാജ കണ്ണപ്പൻ ആയിരുന്നു. വോട്ടെണ്ണൽ നടക്കവെ കണ്ണപ്പൻ വിജയിച്ചതായി വാർത്ത വന്നു. എന്നാൽ വിജയാഘോഷം നടത്തിയശേഷം വരണാധികാരിയുടെ മുന്നിലെത്തിയപ്പോൾ കണ്ണപ്പന് കിട്ടിയ മറുപടി 3354 വോട്ടിന് ചിദംബരം ജയിച്ചു എന്നായിരുന്നു.
കണ്ണപ്പന് സഹിച്ചില്ല. ഡിഎംകെ സഖ്യത്തിലായിരുന്നു അത്തവണ കോൺഗ്രസ്. ഡിഎംകെ സർക്കാർ അട്ടിമറി നടത്തിയെന്ന് കണ്ണപ്പൻ ആരോപിച്ചു. 12.30ന് താൻ വിജയിച്ചതായി അനൗദ്യോഗികമായി അറിയിച്ചെന്നാണ് കണ്ണപ്പൻ പറഞ്ഞത്. ചിദംബരവും പരാജയം അംഗീകരിച്ച് തിരിച്ചുപോയത്രേ. തുടർന്ന് വൈകിട്ട് നാലരയോടെ ചിദംബരം തിരിച്ചെത്തുകയും റിട്ടേണിങ് ഓഫിസറുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് ചിദംബരം വിജയിച്ചതായി പ്രഖ്യാപിച്ചത് എന്നായിരുന്നു കണ്ണപ്പൻ ആരോപിച്ചത്. കണ്ണപ്പൻ കോടതിയിൽ പോയി. ദീർഘനാൾ കേസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കണ്ണൂരിലെ കഥകൾ
പ്രഫ. കെ.എം. ശ്രീകുമാർ എന്ന കാർഷിക ശാസ്ത്രജ്ഞൻ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് എൻഡോസൾഫാൻ വിഷയത്തിൽ വ്യത്യസ്ത നിലപാട് എടുത്തുകൊണ്ടായിരുന്നു. എൻഡോസൾഫാൻ ഇരകൾ എന്നതു കെട്ടുകഥയാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കുക വഴി വിഷയം ചർച്ചയും വിവാദവുമായി. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം കള്ളവോട്ടിനെപ്പറ്റി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടത്. കാർഷിക സർവകലാശാല പിലിക്കോട് കേന്ദ്രം പ്രഫസർ എന്ന നിലയിൽ പാക്കം ചെർക്കപ്പാറ ജിഎൽപി സ്കൂൾ കിഴക്ക് ബൂത്തിലെ പ്രിസൈഡിങ് ഓഫിസറായിരുന്നു ശ്രീകുമാർ.
സിപിഎമ്മിനു മാത്രം പോളിങ് ഏജന്റുമാർ ഉള്ളതായിരുന്നു ആ ബൂത്ത്. തലേന്ന് ഏജന്റുമാർ വന്ന് കഴിഞ്ഞ തവണ 94% പോളിങ് നടന്നെന്നും ഇത്തവണയും ഉയർന്ന പോളിങ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹത്തോട് പറഞ്ഞു. ‘കാർഡ് നോക്കി വോട്ടറെ തിരിച്ചറിയേണ്ട ജോലി ഞങ്ങൾ ചെയ്യും’ എന്ന നിലപാട് എടുത്തത് ശ്രീകുമാർ അംഗീകരിക്കാതെ വന്നതോടെ ഭീഷണിയുണ്ടായി. രാവിലെ വോട്ടർമാരുടെ രേഖ പരിശോധിച്ചപ്പോൾതന്നെ ഏജന്റുമാർ ബഹളം വച്ചു. വോട്ടു ചെയ്യാനെത്തിയ കെ.കുഞ്ഞിരാമൻ എംഎൽഎ നിങ്ങൾ പ്രിസൈഡിങ് ഓഫിസറുടെ കസേരയിൽ ഇരുന്നാൽ മതിയെന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാൽവെട്ടുമെന്നും ഭീഷണിപ്പെടുത്തി.
കാർഷിക സർവകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയുടെ ഭാരവാഹി കൂടിയായ ശ്രീകുമാർ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി. മറ്റു പാർട്ടികൾ തങ്ങളുടെ ‘പാർട്ടി ഗ്രാമ’ങ്ങളിൽ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും ആ പോരായ്മ പരിഹരിക്കാനാണ് തങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്നുമാണ് സിപിഎം പ്രവർത്തകർ പറഞ്ഞതത്രേ. പാർട്ടിക്കാർക്ക് ദഹിക്കുന്ന ന്യായം. ഏതായാലും കണ്ണൂരിൽ കള്ളവോട്ടിന് ഇപ്പോഴും ഇടമുണ്ടെന്നത് വസ്തുതയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി തിരഞ്ഞെടുപ്പു കമ്മിഷൻ തന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് 7 ബൂത്തുകളിൽ റീപോളിങ് നടത്തി. മുഖാവരണം ഇട്ട് വോട്ട് ചെയ്യാനെത്തിയവരായിരുന്നു കള്ളവോട്ട് ചെയ്തതെന്നും കണ്ടെത്തി. വീണ്ടും വോട്ടെടുപ്പ് നടത്തിയപ്പോൾ എൽഡിഎഫിനു പകരം യുഡിഎഫിന് വോട്ടു കൂടി.
കള്ളവോട്ടിന്റെ ‘പ്രസക്തി’
കവടിയാറിലേക്കു വരാം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ കവടിയാർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത് ഒരു വോട്ടിന് ആയിരുന്നു. ഓരോ വോട്ടും അധികാരത്തിന്റെ പടവുകളെ നിശ്ചയിക്കുന്നു എന്നു ചുരുക്കം. കള്ളവോട്ട് ഇല്ലാതായെങ്കിൽ ആ സ്ഥാനത്തേക്ക് ഇരട്ട വോട്ട് അഥവാ വ്യാജവോട്ട് ഇപ്പോൾ കടന്നുവന്നിരിക്കുന്നു. വ്യാജവോട്ട് പോൾ ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക ഏറെ ശ്രമകരമാണ്.
മറ്റൊരു അട്ടിമറി മാർഗമാണ് ഭീഷണി. ഓരോ ബൂത്തിലും തങ്ങൾക്ക് ഭൂരിപക്ഷം കിട്ടണമെന്ന് പാർട്ടികൾ വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകുന്ന രീതി ഇപ്പോഴും ഉത്തേരന്ത്യയിൽ പലേടത്തും ഉണ്ടെന്ന് ആരോപണമുണ്ട്. യുപി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ അടുത്തിടെയായി ന്യൂനപക്ഷ സ്വാധീന മേഖലകളിൽ പോലും ബിജെപി വിജയിച്ച സംഭവങ്ങളുണ്ടായി. ജനങ്ങൾക്കു ഭീഷണി മുന്നറിയിപ്പു നൽകി വോട്ട് ഉറപ്പുവരുത്തുന്നതാണ് ഇത്തരം വിജയങ്ങളുടെ രഹസ്യം എന്നാണ് ഇത്തരം സംഭവങ്ങളെപ്പറ്റി പഠിച്ചവരും സംഘടനകളും പറയുന്നത്.
English Summary: History and tactics of electoral fraud, bogus voting, and manipulation in India/Kerala