ട്വന്റി20 അല്ല, അരാഷ്ട്രീയപട്ടം ചാർത്തിയത് ‘സന്ദേശം’; ‘വരവേൽപ്’ അച്ഛന്റെ ജീവിതം
ഞാൻ ചെറുപ്പക്കാലത്ത് കണ്ടു വളർന്നതുമായ പാർട്ടി നമ്മൾ വിചാരിക്കാത്ത തലങ്ങളിൽ വ്യാപരിക്കുന്നതു കണ്ടു മനസ്സു മടുത്തതിന്റെ വിഷമം തന്നെയാണ് ആ ചിത്രങ്ങളിലെല്ലാം ഉള്ളത്. ഇവയിലെ കഥാപാത്രങ്ങളിൽ പലരും എന്റെ നാട്ടിലുള്ളവരാണ്. എംപിയും എംഎൽഎയും ഒക്കെയായ... Actor Sreenivasan
ഞാൻ ചെറുപ്പക്കാലത്ത് കണ്ടു വളർന്നതുമായ പാർട്ടി നമ്മൾ വിചാരിക്കാത്ത തലങ്ങളിൽ വ്യാപരിക്കുന്നതു കണ്ടു മനസ്സു മടുത്തതിന്റെ വിഷമം തന്നെയാണ് ആ ചിത്രങ്ങളിലെല്ലാം ഉള്ളത്. ഇവയിലെ കഥാപാത്രങ്ങളിൽ പലരും എന്റെ നാട്ടിലുള്ളവരാണ്. എംപിയും എംഎൽഎയും ഒക്കെയായ... Actor Sreenivasan
ഞാൻ ചെറുപ്പക്കാലത്ത് കണ്ടു വളർന്നതുമായ പാർട്ടി നമ്മൾ വിചാരിക്കാത്ത തലങ്ങളിൽ വ്യാപരിക്കുന്നതു കണ്ടു മനസ്സു മടുത്തതിന്റെ വിഷമം തന്നെയാണ് ആ ചിത്രങ്ങളിലെല്ലാം ഉള്ളത്. ഇവയിലെ കഥാപാത്രങ്ങളിൽ പലരും എന്റെ നാട്ടിലുള്ളവരാണ്. എംപിയും എംഎൽഎയും ഒക്കെയായ... Actor Sreenivasan
എറണാകുളം ജില്ലയിലെ ട്വന്റി20 പരീക്ഷണവും അവരുടെ ഭാഗമാകാനുള്ള നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ തീരുമാനവും നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. മൂർച്ചയുള്ള ആക്ഷേപ ഹാസ്യത്തിലൂടെ സിനിമകളിൽ രാഷ്ട്രീയക്കാരെ കുത്തി നോവിച്ച ശ്രീനിവാസൻ തങ്ങൾക്കു മുന്നിൽ ഒരു രാഷ്ട്രീയ എതിരാളിയായി നേർക്കു നേർ നിൽക്കുന്നതും കേരളത്തിലെ നേതാക്കൾക്കു കാണേണ്ടി വന്നിരിക്കുന്നു. ആ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളെയും ട്വന്റി20യുടെ ഭാവിയെയും കുറിച്ച് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ ശ്രീനിവാസൻ മനസ്സുതുറക്കുന്നു.
ശ്രീനിവാസന്റെ രാഷ്ട്രീയപ്രവേശമാണ് ഇപ്പോൾ ചർച്ച;പക്ഷേ രാഷ്ട്രീയക്കാർ ആരോപിക്കുന്നത് താങ്കളുടെ തീരുമാനം അരാഷ്ട്രീയമാണെന്നാണ്. യഥാർഥത്തിൽ താങ്കൾ എവിടെ നിൽക്കുന്നു?
അവർ അങ്ങനെ ആരോപിക്കുന്നതിൽ തെറ്റു പറയാൻ കഴിയില്ല. കാരണം ഞാൻ രാഷ്ട്രീയക്കാരനാണെന്ന് അവർക്കു തോന്നണമെങ്കിൽ ആരെയെങ്കിലും 51 വെട്ടു വെട്ടണം. അത് എനിക്കു സാധിക്കില്ല. അതുകൊണ്ട് അരാഷ്ട്രീയക്കാരനായി.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ശക്തമായ പൊളിറ്റിക്കൽ സാറ്റയർ എന്ന ഗണത്തിൽ പെടാവുന്ന രണ്ടു ചിത്രങ്ങൾ താങ്കൾ ഒരുക്കി. സന്ദേശം, വരവേൽപ് എന്നിവ. രണ്ടിലും സിപിഎമ്മിന്റെ അപചയം, പാർട്ടി എന്തിനു വേണ്ടിയാണോ നിലനിൽക്കുന്നത് അവിടെ നിന്നു മാറിപ്പോകുന്നത്.. ഇതിലെല്ലാം ഉള്ള അമർഷം വായിച്ചെടുക്കാമായിരുന്നു. നാട്ടുകാരനായ പാട്യം ഗോപാലനെപ്പോലെ അസാധാരണ ഗുണങ്ങളുള്ള കമ്യൂണിസ്റ്റ് നേതാവിനെ കണ്ടു വളർന്ന ആളുടെ വികാരങ്ങളാണോ ഈ ചിത്രങ്ങളിൽ എല്ലാം പ്രതിഫലിക്കുന്നത്?
ഒരു സംശയവും വേണ്ട. ആ വിഷമം തന്നെ. ഞാൻ ചെറുപ്പക്കാലത്ത് കണ്ടു വളർന്നതുമായ പാർട്ടി നമ്മൾ വിചാരിക്കാത്ത തലങ്ങളിൽ വ്യാപരിക്കുന്നതു കണ്ടു മനസ്സു മടുത്തതിന്റെ വിഷമം തന്നെയാണ് ആ ചിത്രങ്ങളിലെല്ലാം ഉള്ളത്. ഇവയിലെ കഥാപാത്രങ്ങളിൽ പലരും എന്റെ നാട്ടിലുള്ളവരാണ്. എംപിയും എംഎൽഎയും ഒക്കെയായ പാട്യം ഗോപാലൻ അന്നത്തെ കാലത്ത് എംഎക്കാരനായിരുന്നു, കവിത എഴുതുന്ന ആളായിരുന്നു. വളരെ നന്നായി മറ്റു മനുഷ്യന്മാരോടു പെരുമാറുന്ന ആളായിരുന്നു.
ഞാൻ ആ പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആളല്ലെങ്കിലും ആ മനുഷ്യനോട് എനിക്ക് വളരെ ആദരവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനുശേഷം വിദ്യാഭ്യാസവും ബോധവും വിവരവും ഇല്ലാത്തവർ നേതൃത്വം കൊടുത്തപ്പോൾ ഉണ്ടാകാവുന്ന മാറ്റം പാർട്ടിക്കു സംഭവിച്ചു. ശത്രുക്കളെ ശാരീരീകമായി ഇല്ലാതാക്കിയാലേ അവർക്ക് സ്വയം ആളാകാൻ കഴിയുമായിരുന്നുള്ളൂ. ആശയപരമായി മറ്റൊരാളെ തോൽപിക്കാൻ കഴിയാതെ വരുമ്പോൾ പിന്നെ അതല്ലേ വഴി? ഗോപാലേട്ടന്റെ കാലത്തിനു ശേഷമാണ് ഉന്മൂലനം പാർട്ടി ഒരു നയപരിപാടിയായി മാറ്റിയത്.
അതേ പാട്യം ഗോപാലന്റെ ശിഷ്യനാണ് എന്നതിൽ അഭിമാനിക്കുന്ന വ്യക്തിയാണല്ലോ മുഖ്യമന്ത്രി പിണറായി വിജയൻ?
അതെയതെ. ഗോപാലേട്ടനോടുള്ള ആദരവ് മൂലം ഒരിക്കൽ ഞാൻ പിണറായി വിജയനോടുതന്നെ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പരിപാടികൾക്കു പോയി തിരിച്ചു വരുമ്പോൾ ഗോപാലേട്ടന്റെ വീട്ടിലായിരുന്നു പലപ്പോഴും കിടന്നുറങ്ങാറുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം കട്ടിലിൽതന്നെ നിർബന്ധിച്ചിട്ടു കിടത്തിയിട്ട് പായ വിരിച്ചു തറയിൽ കിടക്കുന്ന പാട്യം ഗോപാലനെയാണ് അദ്ദേഹം ഓർമിച്ചെടുത്തത്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ലല്ലോ
‘വരവേൽപ്’ സ്വന്തം അച്ഛനുണ്ടായ അനുഭവമാണ് എന്നതു ശരിയാണോ?
അതെ. ആ ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ മുരളീധരനുണ്ടായ അനുഭവങ്ങൾ എന്റെ അച്ഛനു സംഭവിച്ചതാണ്. അന്നത്തെ പാർട്ടിക്കാരുടെ മാനസിക വളർച്ചയില്ലായ്മ വലിയ ദുരന്തങ്ങളാണ് അദ്ദേഹത്തിനു വരുത്തിവച്ചത്. കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛൻ താമസിക്കുന്ന വീടും പറമ്പും കെഎഫ്‌സിയിൽ പണയം വച്ച് ഒരു ബസ് വാങ്ങി. ബസുടമ ആയതോടെ സ്വന്തം പാർട്ടിക്കാർക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂർഷ്വാസിയുമായി. എന്നിട്ടു ശത്രുവിനെപ്പോലെ കൈകാര്യം ചെയ്തു. അതോടെ എല്ലാം നഷ്ടപ്പെട്ട് ഞങ്ങൾ വാടകവീട്ടിലായി. ജപ്തി ചെയ്ത വീട് തിരിച്ചെടുത്തേ ഞങ്ങളുടെ കൂടെ താമസിക്കാൻ വരൂ എന്ന് ശപഥമെടുത്ത് അച്ഛൻ വരാതിരുന്നു. അതൊന്നും നടന്നില്ല. കുറേ കഴിഞ്ഞപ്പോൾ അതേ വാടകവീട്ടിലേക്ക് അദ്ദേഹത്തിനു വരേണ്ടി വന്നു.
സിനിമയിൽ ഉത്സവത്തിനു സ്പെഷൽ ഓട്ടം വഴി കിട്ടിയ പണവുമായി മുങ്ങുന്ന ജഗദീഷിന്റെ കഥാപാത്രം യഥാർഥത്തിൽ ഉള്ളതാണ്. ആറു മാസം കഴിഞ്ഞപ്പോൾ കണ്ടക്ടറെ അനധികൃതമായി പിരിച്ചുവിട്ടു എന്ന് ആരോപിച്ചു സിഐടിയുക്കാർ അച്ഛനു നോട്ടിസ് അയച്ചു. അത് അച്ഛനെ വല്ലാതെ പ്രകോപിപ്പിച്ചു. അവരോട് എന്തെല്ലാമോ പറഞ്ഞു. തിരിച്ച് അവരും പ്രകോപിതരായി ബസ് തടഞ്ഞുവച്ച് ആ ‘കള്ളനെ ’തിരിച്ചെടുക്കണമെന്ന ആവശ്യവും സമരവും ശക്തമാക്കി.പൊലിസ് ഇടപെട്ടപ്പോൾ അച്ഛനും അവരുടെ കൂടെ ചേർന്ന് കൊടി മാറ്റാനും മറ്റും ശ്രമിച്ചു. കമ്യൂണിസ്റ്റുകാരന്റെ വാശി കക്ഷിക്കും ഉണ്ടല്ലോ. അന്നു രാത്രി സിഐടിയുവിന്റെ ആൾക്കാർ സംഘടിതമായി ബസ് തല്ലിത്തകർത്തു. അതും സിനിമയിലുണ്ട്. വീട് പണയംവച്ച് ജീവിക്കാനായി ഒരു ബസ് വാങ്ങിയ ഒരു മനുഷ്യനെ ഇല്ലാതാക്കിയ ഈ അനുഭവം എങ്ങനെയുണ്ട്!
സിനിമ ഇറങ്ങിയപ്പോൾ അച്ഛനെ ബുദ്ധിമുട്ടിച്ചവർ എന്തെങ്കിലും തരത്തിൽ പ്രതികരിച്ചോ?
പാട്യത്ത് ആ സമയത്ത് ഒരു നല്ല തിയറ്റർ വന്നിരുന്നു. അവിടെ ‘വരവേൽപ്’ ഓടിക്കാതിരിക്കാൻ ചിലരെല്ലാം ഭയങ്കര ശ്രമം നടത്തി. അവരുടെ ശ്രമം വിജയിച്ചു എന്നാണ് എന്റെ ഓർമ. ഞാൻ നാട്ടിൽ എത്തി എന്നറിഞ്ഞ് ഒരു പ്രാദേശിക നേതാവ് കാണാനെത്തി. അന്നത്തെ ലോക്കൽ സെക്രട്ടറിയോ മറ്റോ ആണ്. ‘സിനിമ കണ്ടു, ഇതൊക്കെ വേണമായിരുന്നോ?’എന്ന് അയാൾ എന്നോടു ചോദിച്ചു. ‘എന്റെ ഭാവനയിൽനിന്ന് ഒന്നും എഴുതിയിട്ടില്ല എന്ന് താങ്കൾക്ക് അറിയാമല്ലോ ’എന്നു ഞാൻ മറുപടിയും പറഞ്ഞു.‘അല്ല, പറഞ്ഞെന്നേയുള്ളൂ’ എന്നു പറഞ്ഞ് കക്ഷി പോയി.
സിനിമകളിൽ പറഞ്ഞ രാഷ്ട്രീയത്തിന്റെ പേരിൽ ഏതെങ്കിലും തരത്തിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
‘വരവേൽപ്’ ഇറങ്ങിയശേഷം ഈ നാട് ഒരു മരിച്ച വീടു പോലെ ആയി എന്ന് പാർട്ടിക്കാരനായ ഒരു സുഹൃത്ത് അക്കാലത്ത് പറഞ്ഞിരുന്നു. ‘സന്ദേശ’ത്തിന്റെ സമയത്ത് ഒരു പാട് ഊമക്കത്തുകൾ വന്നു. യഥാർഥത്തിൽ എന്നെ അരാഷ്ട്രീവാദിയാക്കാനുള്ള ശ്രമം അന്നു തുടങ്ങിയതാണ്. എനിക്ക് അതിൽ പരാതിയില്ല. സ്വന്തം വിലാസം വച്ച് ഒരു ഭീഷണി കത്തു പോലും കിട്ടിയിട്ടില്ല. ഭീരുക്കൾക്കല്ലേ ഊമക്കത്ത് അയക്കാൻ കഴിയൂ. ‘നീ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞങ്ങൾ നേടിത്തന്നതാണ്’എന്നായിരുന്നു ഒരു കത്തിലെ വാചകം. ഇന്ത്യൻ സ്വാതന്ത്ര്യസമരം ഇവർ ഉണ്ടാക്കിയതാണ് എന്ന് അന്നാണ് എനിക്കു മനസ്സിലായത്. ഞാൻ വിചാരിച്ചത് മഹാത്മാഗാന്ധിയാണ് സ്വാതന്ത്ര്യം നേടിത്തന്നത് എന്നായിരുന്നു.
പക്ഷേ മുഖ്യധാരാ പാർട്ടികളിൽനിന്നു തന്നെ രാഷ്ട്രീയത്തിലിറങ്ങാനും സ്ഥാനാർഥിയാകാനും ക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ?
അതു ശരിയാണ്. ക്ഷണമെല്ലാം ധാരാളം ഉണ്ടായി. അതും ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നു തന്നെ. നേരത്തേ തന്നെ ഒരു തീരുമാനം ഉണ്ടായിരുന്നതുകൊണ്ട് അതിനു തയാറായില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിലും വിശ്വാസം എനിക്കു നഷ്ടപ്പെട്ടു. ഒരു പ്രസ്ഥാനത്തിന്റെയും ഭാഗമാകാനുള്ള ഇഷ്ടം അവയോടൊന്നും ഇല്ലാതെ പോയി. ‘ ട്വന്റി20’ ക്ഷണിച്ചതു കൊണ്ടല്ല, സഹകരിക്കാൻ തീരുമാനിച്ചത്. സ്വയം അങ്ങോട്ടു പോയതാണ്. നല്ല കാര്യം എവിടെ കണ്ടാലും അങ്ങോട്ടു പോകും. ഇപ്പോഴുള്ളതിനേക്കാൾ മെച്ചപ്പെട്ട ഒരു കേരളം ഈ നാടും ഇവിടുത്തെ ജനങ്ങളും അർഹിക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ സാധ്യത ഇല്ലാതാക്കുന്നത് പ്രധാന രാഷ്ട്രീയപാർട്ടികളാണ്.
കൃഷി ചെയ്യാനായി ചെളിയിൽ ഇറങ്ങാറുണ്ട്, അതിൽ കൂടുതൽ വേണ്ട എന്ന് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെക്കുറിച്ച് നേരത്തെ പറഞ്ഞു. അത്രമാത്രം ചെളി നിറഞ്ഞതാണോ രാഷ്ട്രീയം?
ചില വികാരങ്ങളുടെ മുതലെടുപ്പു വേദിയായി രാഷ്ട്രീയം മാറി. കിറ്റ് കിട്ടി, പെൻഷൻ നൂറു രൂപ കൂടുതൽ കിട്ടി എന്നാൽ പിന്നെ ഇവർക്കു തന്നെ വോട്ടു ചെയ്തേക്കാം എന്ന നിലയിലേക്ക് രാഷ്ട്രീയത്തിന്റെ സ്വഭാവം മാറി. സൗജന്യങ്ങൾ കൊടുത്താൽ വോട്ടു കിട്ടുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് തെളിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നാൽ കൂടുതൽ വ്യക്തമാകും.
സിനിമകളിൽ സിപിഎമ്മിനെതിരെ പരിഹാസത്തിന്റെ മൂർച്ച ശ്രദ്ധിക്കാറുണ്ട്. കോൺഗ്രസുകാരെക്കുറിച്ച് സഹതാപമാണോ?
അക്രമ രാഷ്ട്രീയത്തോടുള്ള അഭിനിവേശം സിപിഎമ്മിലെ പലർക്കും കൂടുതലാണ്. ധാർഷ്ട്യം വളരെ കൂടുതലാണ്. തങ്ങൾക്കു മാത്രം എല്ലാം അറിയാം, ബാക്കിയുളളവരെല്ലാം മണ്ടന്മാർ എന്നു വിചാരിക്കുന്നവർ അക്കൂട്ടത്തിൽ വളരെ അധികമുണ്ട്. എല്ലാവരും അങ്ങനെയാണ് എന്നല്ല. ഇന്ത്യൻ ഭരണഘടനയ്ക്കു വിധേയമായിട്ടാണ് ഇവരെല്ലാം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, ജയിക്കുന്നത്, എംഎൽഎയും മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം ആകുന്നത്. അതിനുശേഷം ‘വിപ്ലവം ജയിക്കട്ടെ’എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല.
കോൺഗ്രസിൽ അഴിമതിയില്ലെന്നും എല്ലാം സുതാര്യമാണെന്നും ഒരിക്കലും കരുതുന്നില്ല. പക്ഷേ അവർ പൊതുവിൽ സമാധാനപ്രിയരാണ്. ഇത്രയും ഭീകരതയില്ല. വിമർശകരോട് സിപിഎമ്മുകാർ ഇടപെടുന്ന രീതിയും കോൺഗ്രസുകാർ ഇടപെടുന്ന രീതിയും ശ്രദ്ധിച്ചാൽ കാര്യം മനസ്സിലാകും. വിമർശകരെ ആജീവനാന്ത ശത്രുക്കളായി കോൺഗ്രസുകാർ കരുതില്ല.
ബിജെപിയെ കുറിച്ചോ? തൊഴിലാളി–മുതലാളി വേർതിരിവിനേക്കാൾ പ്രശ്നം മതത്തിന്റെ പേരിലെ വിടവുകൾ അല്ലേ?
തീർച്ചയായും. മതത്തിന്റെ ജാതിയുടെയും പേരിലുള്ള വേർതിരിവുകളാണ് രാജ്യവും ലോകവും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പിന്നെ തൊഴിലാളി–മുതലാളി വേർതിരിവ്! ചൈനയിൽ എന്റെ ഒരു ബന്ധു ജോലിക്കു പോയപ്പോൾ ആ ഫാക്ടറി സമുച്ചയത്തിൽതന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫിസുമുണ്ട്. കമ്യൂണിസ്റ്റ് ചൈനയിൽ അല്ലാതെ മറ്റെവിടെ ഇതു സാധിക്കും എന്നാണ് അദ്ദേഹം വിചാരിച്ചത്. ഈ ഫാക്ടറിയുടെ ഉടമ തന്നെയാണ് ആ ഓഫിസിലെ പാർട്ടി സെക്രട്ടറി എന്നു പിന്നീടാണ് അറിയുന്നത്.
തൊഴിലാളികളെ നിലയ്ക്കു നിർത്താനും പേടിപ്പിച്ചു ജോലി ചെയ്യിപ്പിക്കാനും വേണ്ടിയാണ് ആ ഓഫിസ് അവിടെത്തന്നെ തുറന്നു പ്രവർത്തിക്കുന്നത്. അതാണോ യഥാർഥ കമ്യൂണിസം? ഒരിക്കൽ ചൈനയിൽ പോയപ്പോൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു കൊടി സംഘടിപ്പിച്ചുകൊണ്ടു വരണമെന്ന് സുഹൃത്ത് ആവശ്യപ്പെട്ടു. എത്ര പാടുപെട്ടാണ് ഒരു കടയിൽ നിന്ന് ആ ടൈപ് ഒന്നു കണ്ടെത്തി വില കൊടുത്തു വാങ്ങിയത് എന്നറിയാമോ!
ഇങ്ങനെ മനസ്സു മടുത്തിട്ടാണോ ‘ട്വന്റി20’ യുടെ ഭാഗമായത്?
‘പോസിറ്റിവ്’ ആയ ഒരു ചെറിയ നന്മ എവിടെ കണ്ടാലും അങ്ങോട്ടു ചാടുന്ന മാനസികാവസ്ഥയിലാണ് ഞാൻ. അൽപം പോലും ബുദ്ധിയില്ലാത്ത സമയത്ത് ഞാൻ എസ്എഫ്ഐയോട് ആഭിമുഖ്യമുളളയാളായി. സ്വൽപം ബുദ്ധി വന്നപ്പോൾ കെഎസ്‌യു ആയി.കുറച്ചു കൂടി ബുദ്ധി വന്നപ്പോൾ എബിവിപിക്കാരനായി. കോമൺ സെൻസ് വന്നപ്പോൾ ട്വന്റി20 ആയി. ഇവിടെനിന്നും ഞാൻ മാറും. അത് എന്റെ ഇഷ്ടമാണ്. ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഒരാൾക്ക് പരമാവധി എത്ര പാർട്ടിയിൽ പ്രവർത്തിക്കാം എന്ന പരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് എന്റെ സൗകര്യം അനുസരിച്ച് ഞാൻ മാറിക്കൊണ്ടേയിരിക്കും. എല്ലാ രാഷ്ട്രീയക്കാരും ട്വന്റി20യെ എതിർക്കുമ്പോൾ എന്തോ അവർ പേടിക്കുന്നുമുണ്ട്. അപ്പോൾ അതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് ഉറപ്പായി.
നിലവിൽ ട്വന്റി20 ഉപദേശകസമിതി അംഗമാണ് താങ്കൾ? ഏതു തരത്തിലുള്ള സംഭാവനയാണ് അവർക്കു നൽകുന്നത്? പ്രചാരണങ്ങൾക്കൊന്നും പോയതായി അറിവില്ലല്ലോ?
നല്ല സുഖമില്ലാതിരുന്നതുകൊണ്ടാണ് പ്രചാരണത്തിന് പോകാതിരുന്നത്. അല്ലെങ്കിൽ ഉറപ്പായും പോകുമായിരുന്നു. എന്റെ പരിമിതിക്കുള്ളിൽനിന്ന് അവരുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. കേരളത്തിൽ ഒരു പാട് പഞ്ചായത്തുള്ളതിൽ അവർ ഭരിക്കുന്ന കിഴക്കമ്പലത്തേക്കാൾ ഭേദപ്പെട്ട ഒന്ന് ഈ രാഷ്ട്രീയ പാർട്ടികൾ കാണിക്കട്ടെ. ഞാൻ ആ പഞ്ചായത്ത് ഭരിക്കുന്നവരുടെ കൂടെ ചേരാം. ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു പഞ്ചായത്ത് കാണിച്ചാൽ മതി.
ട്വന്റി20 കോർപറേറ്റുകളുടെ കൂട്ടായ്മയാണെന്നും സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പലതും ചെയ്യുന്നത് എന്നും ഉള്ളത് വസ്തുതയല്ലേ?
ഞാൻ അതേക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല.കിഴക്കമ്പലത്തെ ഒരു പാട് ജനങ്ങളെ കാണുകയും സംസാരിക്കുകയും ചെയ്തു. അവർക്ക് ഇതുകൊണ്ട് മെച്ചം മാത്രമേ ഉണ്ടായിട്ടുള്ളൂ. ആളുകൾക്ക് നല്ല ഭക്ഷണസാധനങ്ങൾ വളരെ വില കുറച്ച് ലഭിക്കുന്നു. ലക്ഷം വീട് എന്നു പറഞ്ഞാൽ സ്വപ്നം കാണാൻ പറ്റാത്ത തരത്തിൽ മെച്ചപ്പെട്ട ലക്ഷം വീടാണ്. നല്ല റോഡുകൾ, ചുരുങ്ങിയ ചെലവിൽ ജീവിക്കാനുള്ള അന്തരീക്ഷം, നല്ല വെള്ളം ഇതെല്ലാമുണ്ട്. സ്വന്തം പൈസ ഇറക്കിയാണ് ആ കോർപറേറ്റുകൾ ഇതെല്ലാം ചെയ്യുന്നതെങ്കിൽ ചെയ്യട്ടെ. നല്ല കാര്യമല്ലേ. വേറെ ആരും അങ്ങനെ ചെയ്യാത്തത് എന്തുകൊണ്ടാണ്?
രാഷ്ട്രീയ നേതൃത്വത്തിന് ജനങ്ങളോടു ബാധ്യതയുണ്ടാകും, മുതലാളിമാർ എന്നു വിശേഷിപ്പിക്കപ്പെടുന്നവർക്ക് അതുണ്ടോ എന്നതാണ് ചോദ്യം?
ഈ പറയുന്ന ബാധ്യത ഉള്ളവർ ഇതുവരെ കേരളത്തിന് എന്തു ചെയ്തു? 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതല്ലേ. രണ്ടു മുന്നണികളും മാറി മാറി ഭരിക്കുകയല്ലേ. എംഎൽഎമാർക്കും മന്ത്രിമാർക്കും അവരുടെ വേണ്ടപ്പട്ടവർക്കുമെല്ലാം ശമ്പളം കൂട്ടുന്നതിൽ ഈ പാർട്ടിക്കാരെല്ലാം ഒറ്റക്കെട്ടാണല്ലോ. ജനങ്ങൾക്ക് ഗുണം കിട്ടുന്ന ഏതെങ്കിലും കാര്യത്തിൽ ഇവർ ഒരുമിച്ചു നിന്നിട്ടുണ്ടോ? സ്വന്തം കാര്യത്തിന് ഒരുമിച്ചു നിൽക്കും, അല്ലെങ്കിൽ ഒടുക്കത്തെ അടിയാണ്.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന ശ്രീനിവാസൻ രാസമാലിന്യം ഉപയോഗിക്കുന്ന കമ്പനിയുടെ അംബാസഡറാകുന്നു എന്ന നിലയിലാണല്ലോ പി.ടി.തോമസ് എംഎൽഎ വിമർശിച്ചത്?
രാസമാലിന്യം പുഴയിൽ ഒഴുക്കിവിടുന്നവരാണെങ്കിൽ ഈ സർക്കാരിന് ഒറ്റദിവസം കൊണ്ട് ഈ കമ്പനി അടച്ചു പൂട്ടാൻ സാധിക്കില്ലേ? എന്തുകൊണ്ട് ചെയ്യുന്നില്ല? യുഡിഎഫ് ഭരിച്ചപ്പോഴും എന്തുകൊണ്ട് ചെയ്തില്ല? പുഴയുടെ അരികത്തു പോലും വരാൻ പാടില്ലാത്ത മാലിന്യങ്ങൾ ഒഴുക്കിവിടുന്ന എൺപതോളം ഫാക്ടറികൾ പെരിയാറിന്റെ കരയിൽ പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ കൈകക്കൂലി വാങ്ങിയാണ് അവരെ ഇവിടെ നിലനിർത്തുന്നത്. പി.ടി.തോമസ് എംഎൽഎ അല്ലേ? ഇതെല്ലാം അടച്ചുപൂട്ടാൻ അദ്ദേഹത്തിനു നോക്കാമായിരുന്നില്ലേ? അതീ ജനപ്രതിനിധിയുടെ കടമയല്ലേ? ചെയ്തോ? ഇക്കാര്യം ഞാൻ ബന്ധപ്പെട്ടവരോടു ചോദിച്ചിരുന്നു. പുഴയിൽ പെയിന്റ് കലക്കി ഒഴിച്ച് അതു വിഡിയോ ആയി ശത്രുക്കൾ പ്രചരിപ്പിക്കുകയാണെന്നാണ് അവർ പറഞ്ഞത്.
കോർപറേറ്റുകളിൽ നിന്നുള്ള സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ശ്രീനിവാസൻ ട്വന്റി20യിൽ ചേർന്നത് എന്നാണ് പാർട്ടിക്കാർ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിക്കുന്നത്.
ഇവർക്ക് മാത്രം പൈസ മതിയോ? എനിക്കും വേണ്ടേ? സിനിമയിൽനിന്ന് കിട്ടിയതൊന്നും എനിക്ക് പോരാത്ത സ്ഥിതിയാണ്. കുറച്ച് എക്സ്ട്രാ മണി വേണം. അത് ഇവര് തരാമെന്ന് പറഞ്ഞു. അതുകൊണ്ട് തിരക്കഥ എഴുത്തെല്ലാം കുറച്ചു, ഇതല്ലേ സുഖം? വെറുതെ കുറച്ച് വാചകമടിച്ചാൽ മതി, നല്ല കാശു തരും. സ്വന്തം കിഡ്നി തന്നെ മറ്റൊരാൾക്കു ദാനം ചെയ്ത കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ പോലെ ഒരാളും കൂടെ വന്നു. രാഷ്ട്രീയപാർട്ടികളിൽ അദ്ദേഹവും മുൻപ് പ്രവർത്തിച്ചിട്ടില്ല. അദ്ദേഹത്തിനും നല്ല കാശു കൊടുത്തു കാണുമായിരിക്കും. കോടികൾ കിട്ടിയതുകൊണ്ടാണത്രെ ഇതിൽ ആകൃഷ്ടനായത്. ചെറിയ വിലയ്ക്ക് വാങ്ങിക്കാൻ പറ്റുന്ന ആളല്ലല്ലോ. എനിക്ക് കോടികൾ കിട്ടില്ല, ലക്ഷങ്ങളേ ഉള്ളൂ.
തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിച്ചില്ലെങ്കിൽ ട്വന്റി20 പരീക്ഷണം അവസാനിക്കില്ലേ?
കുറേ നിയോജകമണ്ഡലങ്ങളിൽ അവർക്കുള്ള ജനപിന്തുണ ബോധ്യപ്പെടാനെങ്കിലും ഈ തിരഞ്ഞെടുപ്പ് കൊണ്ടു സാധിക്കും. ഇതൊരു ആദ്യ ചുവടാണ്. ഇങ്ങനെ ഒരു ബദൽ ഉണ്ട് എന്ന് കേരളത്തിലെ ജനങ്ങളെ അറിയിക്കാനുള്ള ആദ്യ ചുവടുവയ്പായി ഈ തിരഞ്ഞെടുപ്പിനെ കണ്ടാൽ മതി. റിസൽട്ട് അനുസരിച്ച് ഭാവി പരിപാടികൾ തീരുമാനിക്കും.
ശക്തരായ രണ്ടു മുന്നണികൾക്കിടയിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കേരളത്തിൽ കടന്നു കയറാൻ കഴിയുന്നില്ല,അപ്പോൾ ചില പഞ്ചായത്തുകൾ മാത്രം കൈവശമുള്ള ട്വന്റി20ക്ക് എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യം കാണാതിരിക്കുന്നുണ്ടോ?
അരവിന്ദ് കേജ്‌രിവാൾ ഡൽഹിയിൽ രചിച്ച ചരിത്രം പ്രതീക്ഷ പകരുന്നതാണ്. അദ്ദേഹത്തിന്റെ ‘ആപി’നോട് എനിക്ക് ആഭിമുഖ്യം ഉണ്ടായിരുന്നു. കേരളത്തിൽ പക്ഷേ പ്രതീക്ഷിച്ച പോലെ അവർ സജീവമായില്ല.
ഓരോ കാലത്ത് എസ്എഫ്ഐ ആയി, കെസ്എയു ആയി എന്നെല്ലാം പറഞ്ഞല്ലോ?. ട്വന്റി20യുടെ കാര്യത്തിൽ കൂടെ നിന്ന് മുന്നോട്ടു കൊണ്ടു പോകണം എന്ന വാശി സംസാരത്തിൽ തോന്നുന്നല്ലോ?
ഇതിൽ വാശിയൊന്നുമില്ല.ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയക്കാർ തട്ടിക്കൊണ്ടുപോകുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്. അത് അവസാനിപ്പിച്ചു ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനു ശ്രമിക്കുന്ന ഏതു പ്രസ്ഥാനത്തിന്റെ കൂടെയും ഞാൻ ഉണ്ടാകും. എന്തെങ്കിലും സ്ഥാനം ഞാൻ ആഗ്രഹിക്കുന്നില്ല. പിറവത്ത് ട്വന്റി20യുടെ സ്ഥാനാർഥിയാകുമെന്ന് പ്രചരിപ്പിച്ചവരുണ്ട്. ശമ്പളം വാങ്ങി ജനസേവകനാകാൻ പക്ഷേ ഞാനില്ല. ഈ ജീവിതത്തിൽ എംഎൽഎയോ മന്ത്രിയോ ഒന്നുമാകാൻ ഇല്ലെന്ന് 25 കൊല്ലം മുൻപ് തീരുമാനിച്ചതാണ്. ഒരുപാട് നല്ല ആൾക്കാർ ചുറ്റുമുണ്ട്. അവരെ കണ്ടുപിടിച്ച്, പ്രോത്സാഹിപ്പിക്കുന്ന ഒരാളായി ഇനിയുള്ള കാലം തുടരും.
English Summary: CrossFire Exclusive Interview with Actor Sreenivasan