എങ്ങും കാലുവാരൽ പരാതികൾ; കണ്ണുരുട്ടി നേതൃത്വം: തലയുരുളുമോ ബിജെപിയിൽ?
അൽപംകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ പാലക്കാട്, നേമം, കഴക്കൂട്ടം, തൃശൂർ, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ജയിക്കാമായിരുന്നു എന്ന വിലയിരുത്തലാണു നേതൃത്വത്തിന്... BJP, RSS, Kerala Elections, BJP's Election Strategy Failed in Kerala, elections2021, Elections 2021, Kerala Assembly Elections, Malayala Manorama, Manorama Online, Manorama News
അൽപംകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ പാലക്കാട്, നേമം, കഴക്കൂട്ടം, തൃശൂർ, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ജയിക്കാമായിരുന്നു എന്ന വിലയിരുത്തലാണു നേതൃത്വത്തിന്... BJP, RSS, Kerala Elections, BJP's Election Strategy Failed in Kerala, elections2021, Elections 2021, Kerala Assembly Elections, Malayala Manorama, Manorama Online, Manorama News
അൽപംകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ പാലക്കാട്, നേമം, കഴക്കൂട്ടം, തൃശൂർ, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ജയിക്കാമായിരുന്നു എന്ന വിലയിരുത്തലാണു നേതൃത്വത്തിന്... BJP, RSS, Kerala Elections, BJP's Election Strategy Failed in Kerala, elections2021, Elections 2021, Kerala Assembly Elections, Malayala Manorama, Manorama Online, Manorama News
സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും വോട്ടുചോർച്ച സംഭവിച്ചതോടെ ബിജെപിയിൽ ആരോപണ പ്രത്യാരോപണങ്ങൾക്കും തുടക്കമായി. പി.കെ. കൃഷ്ണദാസ് പക്ഷവും വി. മുരളീധരൻ പക്ഷവും അണിയറയിൽ കച്ചമുറുക്കുകയാണ്. കെ. സുരേന്ദ്രനെ മുന്നിൽ നിർത്തി മുരളീധരൻ കളിച്ച ഗ്രൂപ്പ് രാഷ്ട്രീയമാണ് അനുകൂല സാഹചര്യത്തിലും സംസ്ഥാനത്തു പാർട്ടിയുടെ പ്രകടനം മോശമാക്കിയതെന്നതാണു മറുപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം.
കഴക്കൂട്ടത്തു വിജയം പ്രതീക്ഷിച്ച സംസ്ഥാന വൈസ് പ്രസിഡന്റും മുതിർന്ന നേതാവുമായ ശോഭ സുരേന്ദ്രന്റെ പരാജയം വി. മുരളീധരൻ നേരിട്ടു നിയന്ത്രിച്ച ഗ്രൂപ്പ് പ്രവർത്തനത്തിന്റെ പരിണിതഫലമാണെന്ന ആരോപണം ശക്തമാണ്. അങ്ങനെയെങ്കിൽ കോന്നിയിലും മഞ്ചേശ്വരത്തും കെ. സുരേന്ദ്രൻ പരാജയപ്പെട്ടതു കൃഷ്ണദാസ് പക്ഷത്തിന്റെ എതിർപ്രവർത്തനം മൂലമാണോ എന്നാണു മറുപക്ഷത്തിന്റെ ചോദ്യം.
എന്തായാലും ചോദ്യങ്ങളും പരാതികളും പാർട്ടി ഘടകങ്ങളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും കൊഴുക്കുകയാണ്. വോട്ട് ചോർച്ചയടക്കമുള്ള കാര്യങ്ങൾക്ക് ഏതായാലും സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നതാണു സ്ഥിതി.
കണ്ണുരുട്ടി ദേശീയ നേതൃത്വം
കേരളത്തിലെ പരാജയം വളരെ ഗൗരവമായെടുത്തിരിക്കുകയാണു ദേശീയ നേതൃത്വം. വോട്ട് വർധനയല്ല, സീറ്റുകളുടെ എണ്ണം വർധിപ്പിക്കലാണു പ്രധാനമെന്ന കർശന നിർദേശം നൽകിയിരുന്നു സംസ്ഥാന നേതൃത്വത്തിന്. ഉള്ള സീറ്റും പോകുകയും വോട്ടുകളുടെ എണ്ണം പാടേ താഴോട്ടുപോകുകയും ചെയ്തതു കനത്ത തിരിച്ചടിയായാണു ദേശീയ നേതൃത്വം വിലയിരുത്തുന്നത്. സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രി വി. മുരളീധരനും നേരിട്ടുതന്നെ ദേശീയ നേതൃത്വത്തോടു മറുപടി പറയേണ്ട അവസ്ഥയിലാണ്.
അൽപംകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ പാലക്കാട്, നേമം, കഴക്കൂട്ടം, തൃശൂർ, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ജയിക്കാമായിരുന്നു എന്ന വിലയിരുത്തലാണു നേതൃത്വത്തിന്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും കർണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വഥ്നാരായണനും ഈ നിലയ്ക്കുള്ള റിപ്പോർട്ടാണു ദേശീയ നേതൃത്വത്തിനു നൽകിയിരിക്കുന്നത്. കാസർകോട്, വട്ടിയൂർക്കാവ്, മലമ്പുഴ മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയുണ്ടായിരുന്നതായി ഇവർ പറയുന്നു. വോട്ട് എതിർചേരിയിലേക്കു മറിച്ചതായി എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ആരോപണം കേൾക്കേണ്ട സ്ഥിതിയിലാണിപ്പോൾ ബിജെപി.
കേരളത്തിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്നു. അതിനായി സർവ സന്നാഹങ്ങളും ഒരുക്കുകയും ചെയ്തു. നേരിട്ടുതന്നെ ഇവരെല്ലാം പ്രചാരണത്തിനുമെത്തി. സംസ്ഥാനത്തെ പാർട്ടി ചുമതലയുള്ള പ്രഭാരിമാർക്കു പുറമെ തിരഞ്ഞെടുപ്പിനു മാത്രമായി ചുമതലക്കാരെ നിയോഗിച്ചു. മേഖല തിരിച്ചു പാർട്ടി േദശീയ സെക്രട്ടറിമാർ കേരളത്തിൽ ക്യാംപ് ചെയ്തു പ്രവർത്തനം ഏകോപിപ്പിച്ചു. എന്നിട്ടും ഒരു സീറ്റ്പോലും നേടാനാകാതെ പോയതു ദേശീയ നേതൃത്വത്തെ നടുക്കിയിരിക്കുകയാണ്.
ചൂണ്ടുവിരൽ ആർഎസ്എസിനു നേരെയും
പാർട്ടിക്കു ജനകീയ പിന്തുണ ലഭ്യമാകുന്നതിൽ ആർഎസ്എസിന്റെ തീവ്ര നിലപാടുകൾ തടസ്സമാകുന്നെന്ന പരാതി സംസ്ഥാനത്തെ നേതാക്കളിലും പ്രവർത്തകരിലും ഭൂരിഭാഗത്തിനുമുണ്ട്. പാർട്ടിയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതു പലപ്പോഴും ജനവികാരങ്ങളറിയാതെയാണെന്നാണ് ആരോപണം. ഇതു നിലവിൽ തിരഞ്ഞെടുപ്പു ഫലത്തിനുശേഷം പാർട്ടി വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമായി ചർച്ചയാകുകയാണ്.
സംസ്ഥാനത്തു പലയിടത്തും സ്ഥാനാർഥികളെ നിർണയിക്കുന്നതുവരെ ആർഎസ്എസ് ഇടപെട്ടാണെന്നാണാരോപണം. ജനവികാരവും രാഷ്ട്രീയ പരിസ്ഥിതികളും മറ്റും പരിഗണിക്കാതെയുള്ള ഇത്തരം ഇടപെടലുകൾ പൊതുജന പിന്തുണ പാർട്ടിക്ക് അനുകൂലമാകുന്നതിനു തടസ്സമാകുന്നുവെന്നാണ് ആരോപണം.
മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പു ചുമതലയിൽപോലും യാതൊരു രാഷ്ട്രീയപ്രവർത്തന പരിചയവുമില്ലാത്തവർ വന്നെന്നും ഇതു പ്രവർത്തകരിലും രാഷ്ട്രീയത്തിൽ വളരെക്കാലമായി പ്രവർത്തിക്കുന്ന നേതാക്കളിലും നിരാശയുണ്ടാക്കിയെന്നും പറയുന്നു.
സംസ്ഥാനത്തു ബിജെപി സംഘടനാച്ചുമതലയിൽ വളരെക്കാലമായി രാഷ്ട്രീയപ്രവർത്തന പാരമ്പര്യമുള്ളവരല്ല വരുന്നതെന്ന ആരോപണമുണ്ട്. ഇവരാണു ബൂത്ത്തലംവരെയുള്ള കമ്മിറ്റികൾ രൂപീകരിക്കുന്നതിനു നേതൃത്വം നൽകേണ്ടത്. എന്നാൽ, ആർഎസ്എസ് നിയോഗിക്കുന്നവരാണു പലപ്പോഴും ഈ ചുമതലയിലെത്തുക. ഇവരുടെ മേൽ കൃത്യമായ നിയന്ത്രണം പലപ്പോഴും സംസ്ഥാന അധ്യക്ഷർക്കുപോലും ഉണ്ടാകാറില്ല. ഇതു പാർട്ടിയുടെ ഒട്ടാകെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിലും പ്രതിഫലിക്കും. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും സമാനമായ പ്രശ്നങ്ങൾ നേരിട്ടെന്നും പല നേതാക്കളും പ്രവർത്തകരും ഇതുമൂലം സജീവമായില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. വോട്ടുകൾ കുറയാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാകാനും സാധ്യതയുണ്ടെന്നാണു ചൂണ്ടിക്കാട്ടൽ.
നേരിട്ടറിഞ്ഞ് അമിത് ഷാ
കേന്ദ്രമന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പു പ്രചാരണക്കാലത്തു തൃശൂർ, എറണാകുളം ജില്ലകളിൽനിന്നുള്ള പാർട്ടി പ്രവർത്തകരെ പങ്കെടുപ്പിച്ച് ഒരു അവലോകനയോഗം കൊച്ചിയിൽ നടത്തിയിരുന്നു. ഈ യോഗത്തിന്റെ തുടക്കത്തിൽതന്നെ ആരെല്ലാം ഇതിൽ ആർഎസ്എസ് പ്രവർത്തകരാണെന്നു ചോദിച്ചു. വിരലിലെണ്ണാവുന്നവരൊഴികെ എല്ലാവരും എഴുന്നേറ്റുനിന്നു. ആർഎസ്എസുമായി നേരിട്ടു ബന്ധമില്ലാത്തവർ പേരിനു മാത്രം. ഇത്തരം പ്രവർത്തകരാണു പാർട്ടിയിൽ കൂടുതലായി ഉണ്ടാകേണ്ടതെന്നും അവരുടെ സാന്നിധ്യമാണു പാർട്ടിയെ എല്ലാ വിഭാഗം ജനങ്ങളുമായി അടുപ്പിക്കുകയെന്നും ഷാ വ്യക്തമാക്കി. ഇത്തരം പ്രവർത്തകരുടെ എണ്ണം കൂടിയില്ലെങ്കിൽ നൂറു വർഷം കഴിഞ്ഞാലും അധികാരത്തിലെത്താനാകില്ല. ആദ്യം അധികാരത്തിലെത്തൽ. ആശയ പ്രചാരണമെല്ലാം അതിനുശേഷമാകാം – അന്നത്തെ യോഗത്തിൽ അമിത് ഷാ പറഞ്ഞു. ഇപ്പോൾ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ അത് അക്ഷരംപ്രതി ശരിയാകുകയും ചെയ്തു.
ആരോപണങ്ങൾ ജില്ലകളിലും
വിവിധ ജില്ലകളിലും കാലുവാരൽ ആരോപണങ്ങൾ ശക്തമാകുകയാണ്. ഏറ്റവും സീറ്റുകൾ പ്രതീക്ഷിച്ച തിരുവനന്തപുരം ജില്ലയിൽതന്നെയാണ് ആരോപണങ്ങൾക്കു ശക്തി കൂടുതൽ. നേമവും കഴക്കൂട്ടവും തിരുവനന്തപുരവും വട്ടിയൂർക്കാവുമെല്ലാം കാലുവാരൽ ആരോപണപ്പട്ടികയിലുണ്ട്. കഴക്കൂട്ടത്തു വി. മുരളീധരൻ പക്ഷം വോട്ടുചെയ്യാതിരിക്കുകയും പ്രവർത്തനത്തിൽ സജീവമല്ലാതിരിക്കുകയും ചെയ്തെന്ന ആരോപണം ശോഭാ സുരേന്ദ്രൻ പക്ഷത്തിനുണ്ട്. അവസാന നിമിഷം മാത്രം സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടിട്ടുകൂടി മികച്ച മുന്നേറ്റം നടത്താൻ മണ്ഡലത്തിൽ ശോഭയ്ക്കു സാധിച്ചിരുന്നു.
എന്നാൽ, ഒരു പക്ഷം കാലുവാരിയെന്നതു വ്യക്തമാക്കി വോട്ടെടുപ്പുഫലം വന്നശേഷം പ്രാദേശിക നേതാവിന്റെ വീട്ടുവളപ്പിൽനിന്നു ശോഭയുടെ നൂറുകണക്കിനു പ്രചാരണ പോസ്റ്ററുകൾ ഉപയോഗിക്കാത്ത നിലയിൽ കണ്ടെടുത്തതു വിവാദമായി. കേന്ദ്രമന്ത്രി വി. മുരളീധരന്റെ അടുത്ത അനുയായിയാണ് ഈ നേതാവെന്നതാണു ശോഭ പക്ഷത്തിന്റെ വാദത്തിനു ശക്തിയേകുന്നത്. മുരളീധരൻ മുൻപു മത്സരിച്ചിട്ടുള്ള മണ്ഡലമാണു കഴക്കൂട്ടം. ഇവിടെ പാർട്ടി സംവിധാനത്തിൽ അദ്ദേഹത്തിനു വർഷങ്ങൾക്കു മുൻപേ നിയന്ത്രണമുണ്ട്. ഇത്തവണ ഇവിടെ അവസാനനിമിഷംവരെ അദ്ദേഹം മത്സരിക്കുമെന്നാണു കേട്ടിരുന്നത്. ആ ഘട്ടത്തിലാണു സ്ഥാനാർഥിയായി ശോഭയെത്തിയത്. മുരളീധരനെക്കാൾ 2500ലേറെ വോട്ടുകളുടെ കുറവാണു ശോഭയ്ക്കുള്ളത്.
തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും നടനുമായ ജി.കൃഷ്ണകുമാറും തനിക്കെതിരായ കാലുവാരലിനെക്കുറിച്ചു നേതൃത്വത്തോടു പരാതിപ്പെട്ടതായാണു വിവരം. തൊട്ടടുത്ത മണ്ഡലത്തിലെ സ്ഥാനാർഥിയും തിരുവനന്തപുരം ജില്ലക്കാരനുമായ നേതാവിനെതിരെയാണു പരാതി. കഴിഞ്ഞതവണ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നേടിയതിനെക്കാൾ ഏതാനും വോട്ടുകൾ അധികം നേടാൻ കൃഷ്ണകുമാറിനായി.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇത്തവണ മത്സരിച്ച വി.വി. രാജേഷിനു കഴിഞ്ഞ തവണ കുമ്മനം രാജശേഖരൻ മത്സരിച്ചപ്പോൾ ലഭിച്ചതിനെക്കാൾ നാലായിരത്തിലേറെ വോട്ടുകൾ കുറവാണ്. കാലുവാരൽ വിവാദം എറണാകുളം, പത്തനംതിട്ട പോലുള്ള ജില്ലകളിലും ശക്തമാണ്. ജാതി നോക്കി വോട്ടുകൾ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്തെന്ന ആരോപണവും ശക്തമാണ്. പല മണ്ഡലങ്ങളിലും നായർ – ഈഴവ സ്ഥാനാർഥികളെ നോക്കി വോട്ടു ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്തെന്ന ആരോപണം ശക്തമായുള്ളതു പാർട്ടിയുടെതന്നെ ചില വാട്സാപ് ഗ്രൂപ്പുകളിലാണ്.
ഇതര മതസ്ഥർ ബിജെപിക്കായി മത്സരിച്ച മണ്ഡലങ്ങളിൽ പ്രവർത്തനങ്ങളിൽനിന്നും വോട്ടു ചെയ്യുന്നതിൽനിന്നും പ്രവർത്തകരും ഏതാനും പ്രാദേശിക നേതാക്കളും വിട്ടുനിന്നുവെന്ന പരാതികളുയർന്നുതുടങ്ങിയിട്ടുണ്ട്. എല്ലാവരെയും ഒരുപോലെ കാണുന്ന സംസ്കാരം പാർട്ടിയിലില്ലാതെ എങ്ങനെ കേരളത്തിൽ കൂടുതൽ വോട്ടു നേടാനും സീറ്റുകൾ ജയിക്കാനും സാധിക്കുമെന്നാണു പരാതിക്കാരുടെ ചോദ്യം. ഏറെ പ്രസക്തമായ ഈ ചോദ്യം ആദ്യമുയർന്നതു പാർട്ടി മുൻ സംസ്ഥാന പ്രസിഡന്റുകൂടിയായ മുതിർന്ന നേതാവ് സി.കെ. പത്മനാഭനിൽനിന്നാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്തു സ്ഥാനാർഥിയാകാൻ ധൈര്യം കാട്ടിയ സികെപി 2016ൽ മോഹനൻ മാനന്തേരി നേടിയതിനെക്കാൾ വോട്ടുകളും അവിടെ നേടി. രാഷ്ട്രീയത്തിന്റെ മർമമറിയാതെയാണു സംസ്ഥാനത്തു പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനമെന്ന പരസ്യമായ കുറ്റപ്പെടുത്തലാണു സികെപി നടത്തിയത്. പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തെ പരസ്യമായി പുകഴ്ത്താനും അദ്ദേഹം മടികാട്ടിയില്ല. തീവ്രവർഗീയ നിലപാടുകൾക്കു കേരളത്തിന്റെ പൊതുസമൂഹത്തിലും രാഷ്ട്രീയത്തിലും പ്രസക്തിയില്ലെന്നുതന്നെ അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.
പി.എം. വേലായുധനടക്കമുള്ള നേതാക്കളും രാഷ്ട്രീയമറിയാതെയുള്ള പ്രവർത്തനത്തെ വിമർശിച്ചു രംഗത്തെത്തി. കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ഗ്രൂപ്പ് വഴക്കുകൾക്ക് അറുതിവരുത്താനും ബിജെപി ദേശീയനേതൃത്വം ശക്തമായി മുന്നോട്ടുവരുമെന്നാണു ലഭിക്കുന്ന സൂചനകൾ. അങ്ങനെയെങ്കിൽ മുതിർന്ന നേതാക്കളിൽതന്നെ പലർക്കും അത്രവേഗം ദഹിക്കാത്തത്ര കടുത്ത നടപടികളും പ്രതീക്ഷിക്കാമെന്നാണു സൂചന.
English Summary: BJP's election strategy failed in Kerala, State leaders are bound to answer