അഹങ്കരിക്കരുത് റഹീമേയെന്ന് പോരാളി ഷാജി; ശൈലജ ടീച്ചറെ തിരിച്ചുവിളിച്ചതും തിരിച്ചടിച്ചു
പുതിയ ആരോഗ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ചും ഷാജി രംഗത്തെത്തിയിരുന്നു. ശൈലജ ടീച്ചറേക്കാൾ തിളങ്ങണം എന്ന ആശംസയും ഉണ്ട്. ശൈലജ ടീച്ചറെ മാറ്റിയതിൽ ധാരാളം ആളുകൾക്കു വിഷമം ഉണ്ടായി എന്നതു വ്യക്തമാണ്. വൈകാരികമായി പ്രതികരിച്ചവരും ധാരാളം. എങ്കിലും പാർട്ടി തീരുമാനം എന്താണോ അത് അനുസരിക്കുന്നു. പാർട്ടിയാണ്... KK Shylaja . Porali Shaji . CPM
പുതിയ ആരോഗ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ചും ഷാജി രംഗത്തെത്തിയിരുന്നു. ശൈലജ ടീച്ചറേക്കാൾ തിളങ്ങണം എന്ന ആശംസയും ഉണ്ട്. ശൈലജ ടീച്ചറെ മാറ്റിയതിൽ ധാരാളം ആളുകൾക്കു വിഷമം ഉണ്ടായി എന്നതു വ്യക്തമാണ്. വൈകാരികമായി പ്രതികരിച്ചവരും ധാരാളം. എങ്കിലും പാർട്ടി തീരുമാനം എന്താണോ അത് അനുസരിക്കുന്നു. പാർട്ടിയാണ്... KK Shylaja . Porali Shaji . CPM
പുതിയ ആരോഗ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ചും ഷാജി രംഗത്തെത്തിയിരുന്നു. ശൈലജ ടീച്ചറേക്കാൾ തിളങ്ങണം എന്ന ആശംസയും ഉണ്ട്. ശൈലജ ടീച്ചറെ മാറ്റിയതിൽ ധാരാളം ആളുകൾക്കു വിഷമം ഉണ്ടായി എന്നതു വ്യക്തമാണ്. വൈകാരികമായി പ്രതികരിച്ചവരും ധാരാളം. എങ്കിലും പാർട്ടി തീരുമാനം എന്താണോ അത് അനുസരിക്കുന്നു. പാർട്ടിയാണ്... KK Shylaja . Porali Shaji . CPM
സിപിഎമ്മിന്റെ സൈബർ മുഖമായിരുന്ന പോരാളി ഷാജിയെ കൂട്ടത്തോടെ അൺഫോളോ ചെയ്ത് സൈബർ സഖാക്കൾ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെ പേരെടുത്തുപറഞ്ഞു വിമർശിച്ചതാണ് ഷാജിക്ക് വിനയായത്. പാർട്ടിക്കെതിരെ വരുന്ന വിമർശനങ്ങൾ മുഖമില്ലാത്തവരുടെതാണെന്നും പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘമാണെന്നും ചാനൽ ചർച്ചയ്ക്കിടെ റഹീം പറഞ്ഞതാണു ഷാജിയെ പ്രകോപിപ്പിച്ചത്. റഹീമിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റും’ പാർട്ടിയുടെ ശമ്പളവും തനിക്കു വേണ്ടെന്നു പറഞ്ഞ് ഷാജി വെല്ലുവിളി ഉയർത്തിയതിനു പിന്നാലെയാണ് ‘വി ലവ് സിപിഎം’ ഉൾപ്പെടെയുള്ള പേജുകളും സൈബർ സഖാക്കളും പോരാളി ഷാജി പേജ് ഡിസ്‌ലൈക്ക് ചെയ്യാൻ ആവശ്യപ്പെട്ട് പോസ്റ്റുകളിട്ടത്. ഏഴരലക്ഷത്തോളം ഫോളോവേഴ്സുണ്ടായിരുന്ന പേജിലെ ഫോളോവർമാരിൽ പതിനായിരത്തോളം പേർ ഈ ആഹ്വാനം വന്ന് ആദ്യ മൂന്നു മണിക്കൂറിനിടെത്തന്നെ ഡിസ്‌ലൈക്കടിച്ചു. ഇപ്പോൾ 7.3 ലക്ഷത്തിലേക്ക് ഫോളോവേഴ്‌സിന്റെ എണ്ണം താഴ്‌ന്നു.
കെ.കെ.ശൈലജയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കുന്നതായുള്ള തീരുമാനം വന്നയുടൻ ‘കോപ്പ്’ എന്ന് പോസ്റ്റ് ചെയ്തു ഷാജി പ്രതിഷേധിച്ചിരുന്നു. ‘മഹാമാരികൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചർ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർധിക്കുമായിരുന്നു. ഒരു പക്ഷേ, തുടർഭരണം നഷ്ടപ്പെടുമായിരുന്നു...’ ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണെന്നും പറഞ്ഞുകൊണ്ട് ഷാജി വീണ്ടും പോസ്റ്റിട്ടു. കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ കെ.കെ.ശൈലജയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് #bringbackkkshailajateacher ക്യാംപെയ്നും തുടക്കമിട്ടതോടെ സൈബർ സഖാക്കളിൽ ഒരുവിഭാഗത്തിന് പോരാളി ഷാജി പേജിനെ തള്ളിപ്പറയേണ്ടിവന്നു.
പാർട്ടി തീരുമാനം വന്ന ശേഷം പിജെ ആർമിയും കെ.കെ.ശൈലജയ്ക്കുവേണ്ടി വാദിച്ചു രംഗത്തെത്തിയിരുന്നു. പാർട്ടി വിമതരല്ല പാർട്ടിക്കൊപ്പം തന്നെയെന്ന് കുറിച്ചുകൊണ്ട് അതൃപ്തി രേഖപ്പെടുത്തിയെങ്കിലും പണിപാളുമെന്ന് ഉറപ്പായതോടെ പിജെ ആർമി പാർട്ടി ലൈനിലേക്ക് അതിവേഗം തിരിച്ചെത്തി. സൈബർ സഖാക്കൾ കൂട്ടത്തോടെ ഡിസ്‌ലൈക്കടിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം രാത്രി മൂന്നു മണിക്കൂറിലേറെ സമയം പേജ് അൺപബ്ലിഷാക്കിയിരുന്നു. രാത്രി 12 മണിയോടെ പേജ് വീണ്ടു ലൈവായതോടെ ഡിസ്‌ലൈക്കുകൾ തുരുതുരെ എത്തി. ഇതിനിടെ ഗുഡ്ബൈ പറഞ്ഞുകൊണ്ടുവന്ന ഷാജിയുടെ പോസ്റ്റിനു താഴെ ഷാജിയെ അനുകൂലിച്ചും പ്രതികൂലിച്ചും അനുശോചനമർപ്പിച്ചും കമന്റുകളും വന്നു നിറഞ്ഞു.
ബിനീഷ് കോടിയേരിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഗുഡ് ബൈ സഖാക്കളെ, കമിങ് സൂൺ എന്നു രേഖപ്പെടുത്തിയ പോസ്റ്റ്. ബിനീഷ് കോടിയേരിയുടെ ടാഗ് പിന്നീട് നീക്കംചെയ്തു. കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും നിരന്തരം കള്ളക്കഥകൾ മെനയുന്ന മാധ്യമങ്ങളെ തുറന്നുകാട്ടാനും പൊളിച്ചടുക്കാനും പ്രവർത്തിക്കുന്ന പോരാളി ഷാജിക്ക് അഭിവാദ്യമെന്നു പറയുന്ന പി.വി.അൻവർ എംഎൽഎയുടെ വിഡിയോയാണ് പേജിൽ പിൻചെയ്തിട്ടിട്ടുള്ളത്.
വിനയായത് ബ്രിങ്ബാക്ക് ശൈലജ ക്യാംപെയ്ൻ
കെ.കെ.ശൈലജയെ നീക്കിയതു സംബന്ധിച്ചു ചാനലുകളിൽ ചർച്ച നടന്നപ്പോൾ പോരാളി ഷാജിക്കുപോലും എതിരഭിപ്രായമുണ്ടല്ലോ എന്ന ചോദ്യം വന്നതോടെയാണ് റഹീമിനു പോരാളി ഷാജിയെ തള്ളിപ്പറയേണ്ടി വന്നത്. പാർട്ടിക്കോ ഡിവൈഎഫ്ഐ എന്ന യുവജന സംഘടനയ്ക്കോ പോരാളി ഷാജിയെന്ന അജ്ഞാത സംഘവുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു റഹീമിന്റെ വാദം. പോരാളി ഷാജിയുടെ പേര് ചർച്ചയിൽ പരാമർശിച്ചതുതന്നെ തെറ്റായിപ്പോയെന്ന രീതിയിൽ റഹീം നിലപാടെടുക്കുകകൂടി ചെയ്തതോടെ നിയന്ത്രണം വിട്ട് ഷാജി റഹീമീനെതിരെ ആഞ്ഞടിക്കുകയായിരുന്നു.
പോരാളി ഷാജിയുടെ പോസ്റ്റ്:
‘വല്ലാതെ അഹങ്കരിക്കരുത് റഹീമേ...പാർട്ടിക്കു വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല.. ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല. ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ മുഖമില്ലാത്ത, അറിയപ്പെടാൻ താൽപര്യമില്ലാത്ത, പാർട്ടി ആജ്ഞയ്ക്കായി കാത്തുനിൽക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാർത്തകളും പ്രചരിപ്പിക്കുന്ന, പാർട്ടി പറയുന്നതിന് മുൻപേ ശത്രുക്കൾക്ക് മുൻപിൽ പ്രതിരോധം തീർക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്. അവരാണ് ഈ വിജയത്തിന് പിന്നിൽ..
അല്ലാതെ മാസ ശമ്പളം വാങ്ങി കംപ്യൂട്ടറിൽ മാസത്തിൽ പത്ത് കളർ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടർമാരല്ല. ഞാൻ വെല്ലുവിളിക്കുകയാണ് റഹീമേ. പാർട്ടി പണം ചെലവാക്കി നിലനിർത്തുന്ന ഒഫിഷ്യൽ പേജുകളെക്കാളും കോടികൾ ചെലവിട്ട് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടത്തിയ പ്രചാരങ്ങളേക്കാളും നൂറിരട്ടി ഗുണം ഈ പേജിൽനിന്നു കിട്ടിയിട്ടുണ്ട്. വികസനവും നന്മയും പറഞ്ഞ് ആയിരം ഇരട്ടി പോസ്റ്റുകൾ ഈ പേജിലൂടെ മലയാളികൾ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്. കോടാനുകോടി ചെലവിട്ട് നിങ്ങൾ നടത്തിയ ഓൺലൈൻ ഗുസ്തികളെക്കാൾ ആയിരം ഇരട്ടി പേരിലേക്ക് ഇടതുപക്ഷം ചെയ്ത കാര്യങ്ങൾ എയർ ചെയ്യാൻ ഈ പേജിന് കഴിഞ്ഞിട്ടുണ്ട്. അതും നിങ്ങളിൽ നിന്ന് ഒരു പത്തു പൈസ പോലും ഓശാരം വാങ്ങാതെ Ok റഹീമിന് അത് ഏത് അളവുകോൽ വച്ചു വേണമെങ്കിലും പരിശോധിക്കാം...
പിന്നെ വിമർശനം. തെറ്റ് കണ്ടാൽ വിമർശനം വരും റഹിമേ..എന്റേത് ഉൾപ്പെടെ ഇവിടെയുള്ള ലക്ഷകണക്കിന് പ്രൊഫൈലുകൾ അനുഭാവികളുടേതാണ്. അവരും ഞാനും നിങ്ങളിൽനിന്ന് പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല. ഉണ്ടോ..?? അതുകൊണ്ട് വിയോജിപ്പുകൾ തീർച്ചയായും പറയും. വിയോജിപ്പുകൾ ഇല്ലാതെ എല്ലാ ഏമാന്മാരും ‘സ.. സ.. സ’ മൂളി രണ്ട് സ്റ്റേറ്റിലെ ഇടതു പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ. അത്രയും കിട്ടിയത് പോരെ? നിങ്ങളെ പിന്തുണയ്ക്കുന്നവർ നിങ്ങളെ ഒന്ന് വിമർശിച്ചാൽ അപ്പോഴേക്കും ക്രിമിനൽ സംഘം ആവുമോ? പാർട്ടി ദ്രോഹികൾ ആവുമോ? എനിക്ക് റഹീമിന്റെ ഒരു ഗുഡ് സർട്ടിഫിക്കറ്റും വേണ്ട. പാർട്ടിയുടെ ശമ്പളവും വേണ്ട. പറയാനുള്ളത് പറയും. നന്മകൾ പ്രചരിപ്പിക്കുകയും ചെയ്യും. അപ്പോ ശരി...’
വിശദീകരണവുമായി വീണ്ടും വരവ്
ഗുഡ് ബൈ പറഞ്ഞു പോയെങ്കിലും രാത്രി വൈകി പേജിൽ വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തുകൊണ്ട് ഷാജി വീണ്ടും രംഗത്തെത്തി. വിശദീകരണം ഇങ്ങനെ: ‘ഭയ ഭക്തി ബഹുമാനങ്ങൾ ‘കമ്യൂണിസം’ എന്ന ആശയത്തോടു മാത്രമാണ്. അല്ലാതെ ഇന്നലെ പൊട്ടി മുളച്ച വെട്ട് കിളി കൂട്ടങ്ങളോടല്ല. അതെപ്പോഴും ഓർമയിൽ വേണം. സോഷ്യൽ മീഡിയയിൽ എതിരാളികൾ മാത്രമുണ്ടായിരുന്ന കാലത്താണ് ഈ പേജ് ഇവിടെ വരുന്നത്. ഇതിലും വലിയ അക്രമണങ്ങളും ഭീഷണികളും പൊങ്കാല പൂരങ്ങളും വന്നിട്ടും ഒരടി പിന്നോട്ട് പോയിട്ടില്ല.. ഒരടി.. പിന്നല്ലേ മക്കളെ ഇന്ന്. ആർഎസ്എസ് രാജ്യവ്യാപകമായി ഈ പേജിനെതിരെ ക്യാംപെയ്ൻ നടത്തിയിട്ടും നേരം പുലരുന്നത് മുതൽ നട്ടപ്പാതിരാ വരെ പോസ്റ്റ് ഇട്ടിട്ടുണ്ട്. അവർക്കെതിരെ തന്നെ.
ആരുമില്ലാതിരുന്ന കാലത്ത് ഇവിടുത്തെ സാധാരണ അനുഭാവികൾക്കൊപ്പം നിന്നതിന്റെയും അവർക്ക് സപ്പോർട്ട് കൊടുത്ത് ഇടതു പക്ഷത്തിനു സ്വന്തമായി ഒരിടം സോഷ്യൽ മീഡിയയിൽ ഉണ്ടാക്കാൻ സഹായിച്ചതിന്റെയും പേരിൽ വന്ന ഭീഷണികളും കഴുത്തു വെട്ടൽ ഭീഷണികളും കടന്നു വന്ന ദുർഘടമായ വഴികളുടെയും നൂറിലൊന്ന് ഇന്നലെ പൊങ്ങി മുളച്ച സിംഹങ്ങൾ അനുഭവിച്ചിട്ടില്ല. അത് ഇവിടെ ആദ്യം മുതൽ ഉണ്ടായിരുന്നവർക്കറിയാം..
ഞാൻ എന്റെ പേജിലും ഗ്രൂപ്പിലും ഇട്ട് സപ്പോർട്ട് നൽകിക്കൊണ്ടു വന്ന പേജുകൾ ഒക്കെ തന്നെയേ ഇപ്പോഴുമിവിടെ ഉള്ളൂ. അല്ലാത്തതും ഉണ്ട്. ഇല്ലെന്നല്ല. ഞാൻ ഈ പേജിന് പുറത്ത് ഒരാളെയും തെറി പറയാൻ പോയിട്ടില്ല. പാർട്ടിയുടെ പേരിൽ ഒരു പെണ്ണിനോടും മര്യാദ വിട്ട് പെരുമാറാൻ പോയിട്ടില്ല. വിമർശനങ്ങളുടെ പേരിൽ ഒരു സഖാവിനെയും ഭീഷണിപ്പെടുത്തി ഓടിക്കാൻ പോയിട്ടില്ല. അതുകൊണ്ട് തന്നെ ആർക്കു മുന്നിലും തല കുനിക്കുകയുമില്ല.
പിന്നെ സഖാവ് റഹിമിനെതിരെ പറഞ്ഞത്. അദ്ദേഹം ഒരു ഉത്തരവാദപ്പെട്ട നേതാവാണ്. ഒരാളെയും അടച്ചാക്ഷേപിക്കാൻ പാടില്ല. ജോലി സാഹചര്യങ്ങളും മറ്റുമുള്ള ഗതികേടു കൊണ്ട് മുഖമില്ലാത്ത ആയിരങ്ങൾ കൂടി ഈ പാർട്ടിക്ക് വേണ്ടി ഇവിടെ അധ്വാനിച്ചിട്ടുണ്ട്. അവരാരും നിങ്ങൾ കരുതുന്നപോലെ ഗൂഢസംഘങ്ങൾ അല്ല. കൊലപാതകികളോ ഗുണ്ടകളോ അല്ല. ഈ പാർട്ടിയോടുള്ള അഭിനിവേശം കൊണ്ട് വരുന്നതാണ്.
അത് സഖാവേ നിങ്ങൾ മറന്നു പോയി..നിങ്ങൾ അങ്ങനെ പറയാൻ പാടില്ലായിരുന്നു..ഞാനും അങ്ങനെ പറയാൻ പാടില്ലായിരുന്നു..പിന്നെ ഒരു അനുഭാവി, അല്ലെങ്കിൽ ഒരു പൗരൻ എന്ന നിലയ്ക്ക് ഞാനെപ്പോഴും സാധാരണ ജനങ്ങളുടെ അഭിപ്രായമാണ് പറയുക.. അതുകൊണ്ടുതന്നെ വിമർശനങ്ങളും ഉണ്ടാവും അതിനേക്കാൾ ഇരട്ടി നന്മകളും ഈ പേജിലൂടെ തന്നെ നിങ്ങളിൽ എത്തും.
അംഗീകരിക്കാൻ കഴിയാത്തവർ ദയവായി ഒഴിഞ്ഞു പോകുമല്ലോ..’
പാർട്ടിയെ പലവട്ടം പ്രതിരോധത്തിലാക്കിയ പേജ്
സിപിഎമ്മിനെ നിരന്തരം ന്യായീകരിക്കുമ്പോഴും ഇടയ്ക്കെല്ലാം പോരാളി ഷാജി ഉയർത്തിയ വിമർശനങ്ങൾ മുൻപും പാർട്ടിക്ക് തലവേദനയായിരുന്നു. ആന്തൂരിൽ കൺവൻഷൻ സെൻററിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി ആത്‌മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ ശ്യാമളയ്ക്കെതിരെ സിപിഎം നടപടിയെടുക്കണമെന്ന ആവശ്യമായി പോരാളി ഷാജി രംഗത്തെത്തിയത് പാർട്ടിക്ക് തലവേദനയായിരുന്നു. സിപിഎമ്മിന്റെ സൈബർ പോരാട്ടം മുന്നിൽ നിന്നു നയിക്കുന്ന പേജിൽ ഇത്തരമൊരു പോസ്റ്റ് കണ്ട് അണികളും ഫോളോവേഴ്സും അന്ന് അമ്പരന്നിരുന്നു. ഷാജിയുടെ പേജ് ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്ന കമന്റുകൾ തുരുതുരെയെത്തി. ഹാക്ക് ചെയ്തിട്ടില്ലെന്നു ഷാജിയുടെ മറുപടി ഉടനെത്തി. ശരിതെറ്റുകൾ നോക്കാതെ സിപിഎമ്മിനെ ന്യായീകരിക്കുന്നതിന്റെ പേരിൽ ‘അന്തംകമ്മി’യെന്നു വിളിപ്പേരുള്ള ഷാജിതന്നെ ശ്യാമള ടീച്ചറുടെ ചിത്രം ഉൾപ്പെടെ പോസ്റ്റ് ചെയ്ത് നടപടി ആവശ്യപ്പെട്ടതോടെ സൈബർ ലോകത്ത് ആന്തൂർ വിഷയത്തിൽ അന്ന് സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു.പി.ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റി നിർത്തിയപ്പോഴും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചപ്പോഴും പാർട്ടി നിലപാടിനു വിരുദ്ധമായി ഷാജി പ്രതിഷേധിച്ചിരുന്നു.
വീണാ ജോർജിന് അഭിവാദ്യം
ഇത്തവണ സൈബർ സഖാക്കളുടെ വിമർശനം കടുത്തതോടെ പുതിയ ആരോഗ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ചും ഷാജി രംഗത്തെത്തിയിരുന്നു. ശൈലജ ടീച്ചറേക്കാൾ തിളങ്ങണം എന്ന ആശംസയും ഉണ്ട്. ശൈലജ ടീച്ചറെ മാറ്റിയതിൽ ധാരാളം ആളുകൾക്കു വിഷമം ഉണ്ടായി എന്നതു വ്യക്തമാണ്. വൈകാരികമായി പ്രതികരിച്ചവരും ധാരാളം. എങ്കിലും പാർട്ടി തീരുമാനം എന്താണോ അത് അനുസരിക്കുന്നു. പാർട്ടിയാണ് വലുത്. വ്യക്തികൾ അതിനു ശേഷം മാത്രം. സഖാവ് വീണാ ജോർജിനോട് പറയാനുള്ള കാര്യം ഇതാണ്. ഇന്ന് ശൈലജ ടീച്ചർക്ക് വേണ്ടി വിഷമിക്കുന്ന ഞങ്ങളെക്കൊണ്ട് നാളെ വീണ ജോർജിനു വേണ്ടി കരയിക്കണം.
ഇന്ന് ശൈലജ ടീച്ചറെ തിരിച്ചു വിളിക്കണമെന്ന് മുറവിളി കൂട്ടുന്നവരെക്കൊണ്ട് നാളെ വീണാ ജോർജിനെ തിരിച്ചു വിളിക്കണേ എന്നു പറയിക്കണം. കോവിഡ് മഹാമാരി ഇന്ന് 100ന് അടുത്ത് ആളുകളുടെ ജീവനെടുക്കുമ്പോൾ ആരോഗ്യരംഗത്ത് പെട്ടെന്നൊരു നേതൃമാറ്റം വേണ്ടെന്നു കരുതിയവരാണ് ഞങ്ങളും. കാരണം ഇത് മനുഷ്യന്റെ ജീവന്റെ പ്രശ്നമാണ്, കുട്ടിക്കളിയല്ല. ഈ കോവിഡ് കാരണം ജോലിയില്ലാതെ വീട്ടിലിരിക്കുന്ന ലക്ഷങ്ങളുടെ സങ്കടമാണ്. ഗുജറാത്തോ, ഉത്തർപ്രദേശോ ഈ കേരളത്തിൽ ആവർത്തിക്കരുതെന്നു ആഗ്രഹിക്കുന്ന കേരളീയരുടെ ആകെയുള്ള പ്രതീക്ഷ. ഇന്ന് ലോകം മുഴുവൻ കേരളത്തിന്റെ ആരോഗ്യരംഗത്തെ പുകഴ്ത്തുകയാണ്. അതിൽനിന്നൊരു പിന്നോട്ടുപോക്ക് സങ്കൽപിക്കാൻ പോലും വയ്യ.
അത്തരം ഒരു അവസരത്തിലാണ് പാർട്ടി നിങ്ങളിൽ പ്രതീക്ഷയർപ്പിച്ച് അത്തരം ഒരു നേതൃമാറ്റം പോലും ഈ ലോക്ക്ഡൗൺ സമയത്തും നടത്തിയത്. അതിനാൽ നല്ല ഒരു ഭരണം കാഴ്ചവയ്ക്കണം. ഒന്നല്ല ഒരായിരം ശൈലജമാരെ ഉണ്ടാകാൻ പ്രാപ്തിയുള്ള പാർട്ടിയാണ് ഈ പാർട്ടി. അതിനാൽ കഴിവിന്റെ പരമാവധി ശ്രമിച്ച് ഈ മഹാരോഗത്തിൽനിന്ന് കേരളീയരെ സംരക്ഷിക്കണം. ഒട്ടും സമയം കളയാനില്ല. പഠിച്ചിട്ട് പറയാം, ഞാൻ നോക്കട്ടെ, ആലോചിക്കട്ടെ എന്നൊന്നും പറയാനുള്ള സമയമല്ലിത്. സപ്പോർട്ടായി എന്നും പോരാളി ഷാജിയും കൂടെ ഉണ്ടാവും.
അഭിവാദ്യങ്ങൾ...
English Summary: Fight Between CPM Cyber Warriors and Porali Shaji Social Media Page