‘ലോക്ഡൗണിൽ ടിപിആർ താഴില്ല; നഷ്ടം വന്ന കോടികൾകൊണ്ട് വാക്സീൻ വാങ്ങാമായിരുന്നു’
രാജ്യത്ത് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കോവിഡ് തരംഗത്തിനു കാരണം ജനിതക വ്യതിയാനം (മ്യൂട്ടേഷൻ) സംഭവിച്ച വൈറസാണ്. വൈറസിനു സംഭവിക്കുന്ന വ്യതിയാനം അതിന്റെ പ്രഹര ശേഷി കൂട്ടുന്നുവെന്നാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്. കൂടുതൽ ആളുകളിലേക്കു വ്യാപിക്കുമ്പോഴാണു വൈറസിനു സംഭവിക്കുന്ന മ്യൂട്ടേഷനും കൂടുന്നത്... Kerala Covid Third Wave . India Vaccination
രാജ്യത്ത് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കോവിഡ് തരംഗത്തിനു കാരണം ജനിതക വ്യതിയാനം (മ്യൂട്ടേഷൻ) സംഭവിച്ച വൈറസാണ്. വൈറസിനു സംഭവിക്കുന്ന വ്യതിയാനം അതിന്റെ പ്രഹര ശേഷി കൂട്ടുന്നുവെന്നാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്. കൂടുതൽ ആളുകളിലേക്കു വ്യാപിക്കുമ്പോഴാണു വൈറസിനു സംഭവിക്കുന്ന മ്യൂട്ടേഷനും കൂടുന്നത്... Kerala Covid Third Wave . India Vaccination
രാജ്യത്ത് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കോവിഡ് തരംഗത്തിനു കാരണം ജനിതക വ്യതിയാനം (മ്യൂട്ടേഷൻ) സംഭവിച്ച വൈറസാണ്. വൈറസിനു സംഭവിക്കുന്ന വ്യതിയാനം അതിന്റെ പ്രഹര ശേഷി കൂട്ടുന്നുവെന്നാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്. കൂടുതൽ ആളുകളിലേക്കു വ്യാപിക്കുമ്പോഴാണു വൈറസിനു സംഭവിക്കുന്ന മ്യൂട്ടേഷനും കൂടുന്നത്... Kerala Covid Third Wave . India Vaccination
കൊച്ചി∙ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച ഭീതിയിലാണ് നാമിപ്പോൾ. ആദ്യ തരംഗത്തിൽ ബാധിച്ചതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ പേർക്കു രണ്ടാം തരംഗത്തിൽ വൈറസ് ബാധിച്ചു. എത്രയോ ഇരട്ടിയാളുകൾ മരിച്ചു. രണ്ടാം തരംഗം സൃഷ്ടിച്ച ഭീഷണി നിലനിൽക്കുമ്പോൾതന്നെ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകാനാണു സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
‘കേരളത്തിലും കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകും. അതിന്റെ ആഘാതത്തെ നേരിടണമെങ്കിൽ ഫലപ്രദമായ വാക്സീൻ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് കുത്തിവയ്ക്കണം’– ഡോ. പത്മനാഭ ഷെണോയ് പറയുന്നു. കോവിഡിന്റെ തുടക്കം മുതൽ സാഹചര്യങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുന്ന ആരോഗ്യ വിദഗ്ധനാണു ‘കെയർ’ ആശുപത്രി മെഡിക്കൽ ഡയറക്ടർ കൂടിയായ ഡോ. പത്മനാഭ ഷെണോയ്.
കേരളത്തിൽ മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത എത്രത്തോളമുണ്ട്?
മൂന്നാം തരംഗമുണ്ടാകുമെന്നുതന്നെ പറയാം. അതിന്റെ ആഘാതം എത്രത്തോളമുണ്ടാകുമെന്നതു നമ്മുടെ ഇപ്പോഴത്തെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കും. രണ്ടാം തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. പൂർണമായി താഴും എന്നും പറയാനാവില്ല. കുറച്ചു താഴ്ന്ന് ഒരു നിശ്ചിത എണ്ണത്തിൽ കുറച്ചു കാലത്തേക്കു സ്ഥിരമായി തുടരാനാണു സാധ്യത.
ഇപ്പോഴും സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പേർക്കും കൊറോണ വൈറസ് ബാധയുണ്ടായിട്ടില്ല. കുറച്ചു പേർക്കു മാത്രമാണു കോവിഡ് വാക്സീൻ ലഭിച്ചിട്ടുള്ളത്. അതായത് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരത്തിൽ ഇല്ലാത്തവരാണു ഭൂരിപക്ഷം പേരും. അത്തരമൊരു സാഹചര്യത്തിൽ കോവിഡ് മൂന്നാം തരംഗമുണ്ടാകാൻതന്നെയാണു സാധ്യത.
രാജ്യത്തു കോവിഡ് ആദ്യ തരംഗം പ്രധാനമായും നഗരങ്ങളെയാണു ബാധിച്ചത്. കേരളത്തിൽ ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവരെക്കൂടി ബാധിച്ചുവെന്നു പറയാമെങ്കിലും എണ്ണം വളരെ കുറവായിരുന്നു. എന്നാൽ, രണ്ടാം തരംഗത്തിൽ അതു ഗ്രാമങ്ങളെയാണു കൂടുതൽ ബാധിച്ചത്. അതായത് വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി സംരക്ഷണ കവചമില്ലാത്തവരാണു രണ്ടാം വരവിൽ കൂടുതൽ ആക്രമണത്തിന് ഇരകളായത്.
മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ അതിനെ എന്തെല്ലാം കാര്യങ്ങൾ സ്വാധീനിക്കും?
ഇപ്പോഴത്തെ സാഹചര്യത്തിൽ 3 കാര്യങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്.
1. വാക്സിനേഷൻ: ഫലപ്രദമായ വാക്സീൻ, കുറഞ്ഞ സമയത്തിൽ, കൂടുതൽ പേർക്ക് കുത്തിവയ്ക്കാൻ കഴിഞ്ഞാൽ കൊറോണ വൈറസിനെതിരെ സമൂഹത്തിന്റെ പ്രതിരോധ ശക്തി വർധിക്കും.
2. വൈറസിനു സംഭവിക്കുന്ന വ്യതിയാനം:
രാജ്യത്ത് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കോവിഡ് തരംഗത്തിനു കാരണം ജനിതക വ്യതിയാനം (മ്യൂട്ടേഷൻ) സംഭവിച്ച വൈറസാണ്. വൈറസിനു സംഭവിക്കുന്ന വ്യതിയാനം അതിന്റെ പ്രഹര ശേഷി കൂട്ടുന്നുവെന്നാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്. കൂടുതൽ ആളുകളിലേക്കു വ്യാപിക്കുമ്പോഴാണു വൈറസിനു സംഭവിക്കുന്ന മ്യൂട്ടേഷനും കൂടുന്നത്. വൈറസിനു സംഭവിക്കുന്ന വ്യതിയാനം കുറയ്ക്കാനും അതിന്റെ വ്യാപനം കുറയ്ക്കണം. വ്യാപനം കുറയ്ക്കാനും ഫലപ്രദമായ വാക്സീന്റെ ഉപയോഗം മാത്രമാണു രക്ഷാമാർഗം.
3. കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുള്ളവരുടെ എണ്ണം:
കോവിഡ് രണ്ടാം തരംഗത്തിനു ശേഷവും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഇല്ലാത്തവരുടെ എണ്ണം കൂടുതലായിരിക്കും. വൈറസ് ബാധ മൂലം 25–30 % പേർക്കും വാക്സീൻ കുത്തിവച്ചതുവഴി 10% പേർക്കും ആന്റിബോഡി ലഭിച്ചുവെന്നു തന്നെ കരുതുക. അപ്പോഴും 60% പേർ ആന്റിബോഡി ഇല്ലാത്തവരാണ്. അതായത് അവർക്ക് ഇനിയും കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യതയുള്ളവരാണ്. മൂന്നാം തരംഗം ഒഴിവാക്കുക അത്ര എളുപ്പമല്ലെന്നു ചുരുക്കം. ഒന്നുകിൽ ബാക്കിയുള്ള എല്ലാവർക്കും വാക്സീൻ നൽകുക. അല്ലെങ്കിൽ വാക്സീൻ കിട്ടുന്നതു വരെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രം മുന്നോട്ടു പോകുക. രണ്ടാം തരംഗ വ്യാപനത്തിനുള്ള ഒരു കാരണം ഈ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ നമുക്കു സംഭവിച്ച വീഴ്ചയാണ്.
കോവിഡിനെ പ്രതിരോധിക്കാൻ ലോക്ഡൗൺ തുടർച്ചയായി ഏർപ്പെടുത്തുന്നതു പ്രയോജനകരമാണോ?
ലോക്ഡൗൺ ഏർപ്പെടുത്തുമ്പോൾ സംസ്ഥാന സർക്കാരിനു മാത്രം പ്രതിദിനം 150– 200 കോടി രൂപ നഷ്ടമാണ്. അപ്പോൾ ഒരു മാസത്തെ നഷ്ടമോ? 2500– 3000 കോടി. ആ തുകയുണ്ടെങ്കിൽ സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും മികച്ച കോവിഡ് വാക്സീൻ നൽകാൻ സാധിക്കും. അപ്പോൾ അടച്ചിടുന്നതാണോ, എല്ലാവർക്കും വാക്സീൻ നൽകി കോവിഡിനെ പ്രതിരോധിക്കാൻ സജ്ജമാക്കുന്നതാണോ നല്ലത്? അടച്ചിടൽ ഒരിക്കലും ഒരു ദീർഘകാല രക്ഷാമാർഗമല്ല. ലോക്ഡൗൺ കൊണ്ടു കൊറോണ വൈറസിനെ നിയന്ത്രിക്കാനാകുമെന്നു കരുതാനാവില്ല.
ഐസിയു ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണം കൂടിയപ്പോൾ അതു നിയന്ത്രിക്കാൻ വേണ്ടിയാണു നമ്മൾ ലോക്ഡൗൺ ഏർപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറയ്ക്കാൻ വേണ്ടി ലോക്ഡൗൺ ഏർപ്പെടുത്തുന്നതു പ്രയോജനം ചെയ്യണമെന്നില്ല. അതുവഴി ഒരു പരിധിയിൽ കൂടുതൽ ടിപിആർ കുറയാൻ സാധ്യതയുണ്ട്.
ഇപ്പോൾ തന്നെ കേരളത്തിൽ ലോക്ഡൗൺ ജനങ്ങളെ സാമ്പത്തികമായി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലരും അതു പുറത്തു പറയണമെന്നില്ല. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭക്ഷണം മാത്രം പോരാ. അവരുടെ ജീവിത ശൈലി കുറച്ചു കൂടി മുൻപിൽ നിൽക്കുന്നവരാണെന്നു കൂടി ഓർക്കണം.
ആവശ്യത്തിനു വാക്സീൻ ലഭ്യമല്ലാത്തതാണ് എല്ലാവർക്കും വാക്സീൻ നൽകുന്നതിനെ പ്രതികൂലമായി ബാധിക്കുന്നത്. ഇതിനെ മറികടക്കാൻ എന്തു ചെയ്യും?
കോവിഡ് തരംഗം തുടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഒന്നോ രണ്ടോ ഡോസ് വാക്സീൻ നൽകിയതുകൊണ്ടു മാത്രം കാര്യമുണ്ടാകില്ല. അടുത്ത രണ്ടോ, മൂന്നോ വർഷത്തേക്കു പ്രതിവർഷം നമുക്കു വാക്സിനേഷൻ ആവശ്യമായി വരും. അതുകൊണ്ടുതന്നെ നമുക്കു വാക്സീൻ ഉൽപാദനത്തിന്റെ ഹബ് ഉണ്ടാക്കണം. ഫൈസർ പോലെയുള്ളവ എംആർഎൻഎ വാക്സീനാണു നൽകുന്നത്. ആ സാങ്കേതികവിദ്യ സ്വന്തമാക്കി നമ്മൾ സ്വന്തം നിലയിൽ ഉൽപാദനം ആരംഭിച്ചില്ലെങ്കിൽ പ്രശ്നമാകും.
അതു ചെയ്തില്ലെങ്കിൽ പ്രതിവർഷം നമുക്കു വാക്സീൻ വാങ്ങേണ്ടി വരും. അതുകൊണ്ടുതന്നെ വാക്സീൻ ഉൽപാദനത്തിൽ നിക്ഷേപം നടത്താൻ നമ്മൾ തയാറാകണം. അപ്പോൾ ജനിതക വ്യതിയാനം മൂലമുണ്ടാകുന്ന വൈറസിന്റെ പുതിയ വകഭേദത്തിനെതിരെ വാക്സീൻ ഉൽപാദിപ്പിക്കാൻ നമുക്കു കഴിയും. കേരളത്തിലെ പ്രതിദിന വാക്സിനേഷൻ 3–4 ലക്ഷത്തിലേക്കെങ്കിലും ഉയർത്തണം. ഓഗസ്റ്റ് മാസമാകുമ്പോഴേക്കും അതു ലഭിക്കാനുള്ള സാധ്യതയുണ്ട്.
കോവിഷീൽഡ് സെക്കൻഡ് ഡോസ് എടുക്കാനുള്ള ഇടവേള വർധിപ്പിച്ചതു വിവാദമായിരുന്നു. യുകെയിൽ ദീർഘിപ്പിച്ച ഇടവേള പിന്നീട് കുറയ്ക്കുകയും ചെയ്തു?
യുകെയിലും നേരത്തെ കോവിഷീൽഡ് സെക്കൻഡ് ഡോസ് എടുക്കുന്ന സമയം ദീർഘിപ്പിച്ചിരുന്നു. അതിന് ഒരു കാരണമുണ്ടായിരുന്നു. ആദ്യം നാലാഴ്ചയുടെ ഇടവേളയിലാണു രണ്ടാം ഡോസ് കൊടുത്തിരുന്നത്. കോവിഷീൽഡ് ആദ്യ ഡോസ് എടുത്താൽ 60% സംരക്ഷണവും രണ്ടാം ഡോസ് എടുത്താൽ 75% സംരക്ഷണവും കിട്ടും. ഇത് 12 ആഴ്ചയാക്കി ദീർഘിപ്പിച്ചാൽ ആദ്യ ഡോസ് കൂടുതൽ പേർക്കു കൊടുക്കാൻ കഴിയും. അപ്പോൾ കൂടുതൽ പേർക്ക് 60% സംരക്ഷണം ലഭിക്കുമല്ലോ എന്നാണു കരുതിയിരുന്നത്.
എന്നാൽ, കോവിഷീൽഡിന്റെ ആദ്യ ഡോസ് എടുത്തവർക്ക് കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ 33% സംരക്ഷണം മാത്രമാണു ലഭിക്കുന്നതെന്നു പിന്നീടു കണ്ടെത്തി. 33% സംരക്ഷണമെന്നത് ഒന്നുമില്ലാത്തതിനു തുല്യമാണ്. അതുകൊണ്ടാണു പിന്നീട് യുകെയിൽ രണ്ടാം ഡോസ് എടുക്കുന്നത് 6 ആഴ്ചയായി വീണ്ടും കുറച്ചത്. ഇന്ത്യയിൽ ഇപ്പോൾ 84– 120 ദിവസത്തെ ഇടവേളകളിലാണു കോവിഷീൽഡ് രണ്ടാം ഡോസ് വാക്സീൻ നൽകുന്നത്. വാക്സീൻ ലഭ്യമാകുന്നതിന് അനുസരിച്ച് ഈ ഇടവേള തീർച്ചയായും കുറച്ചുകൊണ്ടു വരണം. യുകെയിൽ നിന്നു കൂടുതൽ പഠനഫലങ്ങൾ ലഭ്യമാകുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
വൈറസിനെ പഠിക്കണം, പ്രതിരോധിക്കണം
നമ്മൾ വൈറസിനു മുൻപേ സഞ്ചരിക്കേണ്ട കാലമാണു മുന്നിലുള്ളത്. വൈറസിനെ കുറിച്ചു കൂടുതൽ പഠിക്കാനും ശാസ്ത്രത്തിൽ വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനും നമ്മൾ തയാറാവണം. ഒരു നിസ്സാര കാര്യം പറയാം. ആധാർ ബന്ധിതമായാണ് രാജ്യത്ത് എല്ലാവർക്കും വാക്സീൻ നൽകുന്നത്. ഇവരിൽ എത്ര പേർക്ക് രോഗം ബാധിച്ചു. ഏതു വാക്സീൻ സ്വീകരിച്ചവർക്കാണു രോഗത്തെ കൂടുതൽ പ്രതിരോധിച്ചത് തുടങ്ങിയ കാര്യങ്ങൾ വളരെ നിഷ്പ്രയാസം മനസ്സിലാക്കാനാകും.
രാജ്യത്തു രണ്ടാം തരംഗമുണ്ടാകുമ്പോൾ അതിനു കാരണം കൊറോണ വൈറസിന്റെ പുതിയ വകഭേദമാണെന്ന് ആർക്കും അറിയുമായിരുന്നില്ല. വൈറസിനെ കുറിച്ചുള്ള പഠനത്തിന്റെ കാര്യത്തിൽ നമ്മൾ വളരെയേറെ പിന്നിലാണ്. ഇത്തരം കാര്യങ്ങളിൽ വളരെ പെട്ടെന്നു തന്നെ ജനിതക ശ്രേണീകരണം നടത്തി പ്രതിരോധ രീതികൾ ആസൂത്രണം ചെയ്യാൻ നമുക്കു കഴിയണം. നിർഭാഗ്യവശാൽ അത്തരം പഠനങ്ങൾ വളരെ കുറവു മാത്രമാണു നടക്കുന്നത്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പബ്ലിക് പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയാൽ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ കൂടുതലായി നടക്കും. പക്ഷേ, ചോദിച്ചാൽ പോലും ഒരു വിവരവും കിട്ടാത്ത അവസ്ഥയാണുള്ളത്. ഈ രീതി മാറണം. പകരം കൊറോണ വൈറസുമായി ബന്ധപ്പെട്ടു നടക്കുന്ന പഠനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കണം. ഇങ്ങനെ നമുക്കു ലഭ്യമായ ഡേറ്റ നിരന്തരം പരിശോധിക്കുകയും അപഗ്രഥിക്കുകയും ചെയ്തു കൂടുതൽ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്ക്കരിക്കണം. ‘റിയൽ ടൈം ഡേറ്റ’ നമ്മൾ തയാറാക്കണം. ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളുടെ വിവരങ്ങൾ ഒരു മാസം കഴിഞ്ഞ് അറിഞ്ഞിട്ട് എന്താണു പ്രയോജനം? നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിവരം ലഭിക്കണം. അതിന് അനുസരിച്ചു നമ്മുടെ ഗവേഷണ സംവിധാനങ്ങളും സ്ഥാപനങ്ങളും ശക്തിപ്പെടണം.
മൂന്നാം തരംഗം എപ്പോൾ?
ഒരു രാത്രി കൊണ്ട് എന്തായാലും മൂന്നാം തരംഗമുണ്ടാകില്ല. രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. അടുത്ത തരംഗത്തിന് 3–4 മാസത്തെ ഇടവേള ലഭിക്കുമെന്നു കരുതാം. പക്ഷേ, അതിനെ നേരിടാൻ നമ്മൾ ഇപ്പോഴേ തയാറെടുക്കണം. അതിനു മുൻപു പരമാവധി പേരിലേക്കു വാക്സീൻ എത്തിക്കാൻ നമുക്കു കഴിയണം. 30 കോടി പേർക്കു കോവിഡ് വാക്സീൻ നൽകാനാണു കഴിഞ്ഞ ജനുവരിയിൽ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. അന്ന് അതൊരു നല്ല സംഖ്യയായിരുന്നു. കാരണം, അന്ന് ഇവിടെ രണ്ടാം തരംഗമുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ജനസംഖ്യാനുപാതികമായി പരമാവധി പേരിലേക്കു വാക്സീൻ എത്തിക്കാനാണു ശ്രമിക്കേണ്ടത്.
English Summary: Dr. Padmanabha Shenoy on Covid Third Wave in Kerala and Indian Vaccination Drive