കണ്ണൂർ സംഘമെത്തിയത് ആരെ രക്ഷിക്കാൻ? കള്ളക്കടത്തിൽ ‘പൊട്ടിക്കൽ’ ക്വട്ടേഷനും
രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോഴാണ്, വിമാനത്താവളത്തിന് അകത്തു വച്ചു തന്നെ സ്വർണം പിടികൂടിയ വിവരം അറിഞ്ഞത്. തുടർന്നു മടങ്ങിപ്പോകുന്നതിനിടെ മുൻപിലുള്ള വാഹനം അപകടത്തിൽ പെടുകയായിരുന്നു.... Ramanattukara accident, Kerala gold smuggling case, Kozhikode Airport, Manorama Online
രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോഴാണ്, വിമാനത്താവളത്തിന് അകത്തു വച്ചു തന്നെ സ്വർണം പിടികൂടിയ വിവരം അറിഞ്ഞത്. തുടർന്നു മടങ്ങിപ്പോകുന്നതിനിടെ മുൻപിലുള്ള വാഹനം അപകടത്തിൽ പെടുകയായിരുന്നു.... Ramanattukara accident, Kerala gold smuggling case, Kozhikode Airport, Manorama Online
രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോഴാണ്, വിമാനത്താവളത്തിന് അകത്തു വച്ചു തന്നെ സ്വർണം പിടികൂടിയ വിവരം അറിഞ്ഞത്. തുടർന്നു മടങ്ങിപ്പോകുന്നതിനിടെ മുൻപിലുള്ള വാഹനം അപകടത്തിൽ പെടുകയായിരുന്നു.... Ramanattukara accident, Kerala gold smuggling case, Kozhikode Airport, Manorama Online
കോഴിക്കോട്∙ രാമനാട്ടുകരയിൽ 5 പേരുടെ അപകടത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ചുള്ള അന്വേഷണം നീളുന്നത് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണക്കടത്തിലേക്കും കടത്തുസ്വർണം തട്ടിയെടുക്കുന്ന സംഘങ്ങളിലേക്കും. കോവിഡ് കാലത്ത് വിമാന സർവീസുകൾ കുറഞ്ഞെെങ്കിലും കോവിഡ് കാലത്തും കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്തിനു കുറവില്ലെന്നാണ് കസ്റ്റംസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. പുറത്തെത്തിക്കുന്ന സ്വർണം തട്ടിയെടുക്കാനുള്ള സംഘങ്ങളും വ്യാപകം
പൊട്ടിക്കൽ പതിവായി ഒടുവിൽ ക്വട്ടേഷൻ
വിമാനത്താവളത്തിനു പുറത്തുവച്ച് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്നതിനെയാണ് ‘പൊട്ടിക്കൽ’ എന്നു വിളിക്കുന്നത്. സ്വർണക്കടത്തു സംഘങ്ങൾ തമ്മിലുള്ള ശൃംഖല പൊട്ടിച്ചാണ് കവർച്ചാ സംഘങ്ങൾ സ്വർണം തട്ടിയെടുക്കുന്നത്. കള്ളക്കടത്തു സ്വർണമായതിനാൽ ഉടമകൾ പരാതിപ്പെടില്ല. ഒരു കിലോ സ്വർണം കടത്തുമ്പോൾ ഉടമകൾക്ക് 4.5 ലക്ഷം രൂപയാണ് ലാഭമെങ്കിൽ പൊട്ടിക്കാൻ എത്തുന്നവർക്ക് കിട്ടുന്നത് മുഴുവൻ ലാഭം.
കഴിഞ്ഞ ദിവസം കൊടുവള്ളിയിലെ സംഘം ആസൂത്രണം ചെയ്ത സ്വർണക്കടത്ത് പൊട്ടിക്കാനാണ് കണ്ണൂർ സ്വദേശി അർജുന്റെ സംഘമെത്തിയത്. പൊട്ടിക്കൽ സംഘത്തിൽനിന്നു സ്വർണത്തിനു സംരക്ഷണം നൽകൽ ആയിരുന്നു ചെർപ്പുളശ്ശേരി സംഘത്തിനുള്ള ക്വട്ടേഷൻ. താമരശ്ശേരി സ്വദേശി മൊയ്തീൻ ദുബായിൽ നിന്നാണ് ക്വട്ടേഷൻ നൽകിയത് എന്നാണ് പിടിയിലായ ചെർപ്പുളശ്ശേരി സംഘത്തിന്റെ മൊഴി.
മൊയ്തീൻ അയയ്ക്കുന്ന സ്വർണം തുടർച്ചയായി മറ്റു സംഘങ്ങൾ തട്ടിയെടുത്തതോടെയാണ് സുരക്ഷയ്ക്കായി മറ്റൊരു സംഘത്തിന് ക്വട്ടേഷൻ നൽകിയത്. ലക്ഷക്കണക്കിനു രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത് എന്ന സൂചനകളുണ്ടെങ്കിലും പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. 2.33 കിലോഗ്രാം സ്വർണമാണ് തിങ്കളാഴ്ച വിമാനത്താവളത്തിൽ എയർ കസ്റ്റംസ് പിടികൂടിയത്. ഇതിൽ നിന്നുള്ള പരമാവധി ലാഭം 11 ലക്ഷം രൂപയാണ്. അതു കൊണ്ട് തന്നെ ഇതിലും വലിയ തുകയ്ക്ക് ക്വട്ടേഷൻ നൽകാനുള്ള സാധ്യതയില്ലെന്നു പൊലീസ് പറയുന്നു.
മൊയ്തീനു വേണ്ടി സ്വർണമെത്തുന്ന വിവരം കാരിയറായ മുഹമ്മദ് ഷഫീഖ് തന്നെ കണ്ണൂരിലെ കവർച്ചാസംഘത്തിന് ചോർത്തി നൽകിയിരുന്നു. എന്നാൽ സ്വർണം വിമാനത്താവളത്തിനു പുറത്ത് എത്തുന്നതിന് മുൻപ് ഷഫീഖ് കസ്റ്റംസിന്റെ പിടിയിലായി. ഇതറിയാതെ മൊയതീന്റെ കൊടുവള്ളി സംഘവും, ഇവർക്കു സുരക്ഷയൊരുക്കാൻ എത്തിയ ചെർപ്പുളശ്ശേരിയും സംഘവും വിമാനത്താവളത്തിനു പുറത്തു കാത്തുനിന്നു. സ്വർണം തട്ടിയെടുക്കാൻ മറ്റൊരു സംഘം കൂടി വിമാനത്താവളത്തിനു സമീപത്തു തമ്പടിച്ചിട്ടുണ്ടെന്നു ചെർപ്പുളശ്ശേരി സംഘത്തിനു സൂചന ലഭിച്ചിരുന്നു. കണ്ണൂർ സംഘമെത്തിയ കാറും ഇവരുടെ നിരീക്ഷണ വലയത്തിലുണ്ടായിരുന്നു.
സ്വർണവുമായെത്തിയ മുഹമ്മദ് ഷഫീഖ് വിമാനത്താവളത്തിനകത്തുവച്ച് എയർ ഇന്റലിജൻസിന്റെ പിടിയിലായ വിവരം ആദ്യമറിഞ്ഞത് കണ്ണൂർ സംഘമാണ്. ഇതോടെ ഇവർ മടങ്ങാനൊരുങ്ങി. ദുബായിൽ നിന്നുള്ള വിമാനത്തിലെത്തിയ യാത്രക്കാർ വിമാനത്താവളത്തിനു പുറത്തെത്തിയതിനു പിന്നാലെ കണ്ണൂർ സംഘത്തിന്റെ കാർ സ്റ്റാർട്ട് ചെയ്തു പുറത്തേക്കിറങ്ങിയതോടെ സ്വർണം കണ്ണൂർ സംഘത്തിന്റെ കയ്യിലെത്തിയെന്നു ധരിച്ച ചെർപ്പുളശ്ശേരി സംഘം ഈ വാഹനത്തിനു പിന്നാലെ 3 വാഹനങ്ങളിലായി പാഞ്ഞു. .
രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോഴാണ്, വിമാനത്താവളത്തിന് അകത്തു വച്ചു തന്നെ സ്വർണം പിടികൂടിയ വിവരം അറിഞ്ഞത്. തുടർന്നു മടങ്ങിപ്പോകുന്നതിനിടെ മുൻപിലുള്ള വാഹനം അപകടത്തിൽ പെടുകയായിരുന്നു.
ഒരു വർഷം: കോഴിക്കോട് പിടിച്ചത് 57 കോടിയുടെ സ്വർണം
കഴിഞ്ഞ വർഷം വിമാന സർവീസുകൾ കുറവായിട്ടും കോഴിക്കോട് വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിന് കുറവു വന്നിട്ടില്ലെന്നാണ് കസ്റ്റംസ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020-21 സാമ്പത്തിക വർഷം 254 കേസുകളിലായി 56.96 കോടി രൂപയുടെ 130.07 കിലോഗ്രാം സ്വർണം പിടികൂടിയിട്ടുണ്ട്. കോവിഡ് നിയന്ത്രണവും കരിപ്പൂരിലെ വിമാന അപകടവുംമൂലം കഴിഞ്ഞ സാമ്പത്തിക വർഷം കോഴിക്കോട് വിമാനത്താവളത്തിലെ വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് വന്ദേഭാരത്, എയർ ബബ്ൾ, ചാർട്ടേഡ് എന്നീ വിഭാഗങ്ങളിലുള്ള വിമാനങ്ങൾ വഴിയാണു കൂടുതൽ പേരും നാട്ടിലെത്തിയത്.
യാത്രക്കാരിൽനിന്നു പിടികൂടിയതിനു പുറമേ, വിമാനങ്ങളിലും വിമാനത്താവളത്തിലെ ശുചിമുറിക്കുള്ളിലും ഒളിപ്പിച്ച നിലയിലും സ്വർണം പിടികൂടിയിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയ കേസുകളുടെ കണക്കു മാത്രമാണിത്. പ്രിവന്റീവ് കസ്റ്റംസ്, ഡിആർഐ, കാർഗോ കസ്റ്റംസ് വിഭാഗങ്ങളും കടത്ത് പിടികൂടിയിട്ടുണ്ട്. മാത്രമല്ല, വിമാനത്താവളത്തിൽ പിടിക്കപ്പെടാതെ യാത്രക്കാർ പുറത്തുകടത്തിയ സ്വർണം വേറെയും ഉണ്ടാകുമെന്നാണ് യാത്രക്കാരെ തട്ടിക്കൊണ്ടുപോകൽ പോലുള്ള പൊലീസ് കേസുകൾ സൂചിപ്പിക്കുന്നത്.
ഒരു കിലോ നാട്ടിലെത്തിയാൽ നാലര ലക്ഷം രൂപ വരെ
ദുബായിൽനിന്നു പരിശോധനകളെല്ലാം മറികടന്ന് ഒരു കിലോഗ്രാം സ്വർണം കേരളത്തിലെത്തിച്ചാൽ കടത്തുകാർക്ക് 4.5 ലക്ഷം രൂപ വരെ ലഭിക്കാം. സ്വർണത്തിന് 10 ശതമാനമാണ് ഇറക്കുമതി ചുങ്കം. കടത്തുന്ന സ്വർണത്തിന് അളവ് അനുസരിച്ചാണ് കാരിയർമാർക്കുള്ള പ്രതിഫലം. കാരിയർമാർക്കൊപ്പം ‘പൈലറ്റ്’ എന്നു വിളിക്കുന്ന സഹായിയും ഉണ്ടാവും. പരിശോധന സമയങ്ങളിൽ ഇയാൾ കാരിയർക്കു മുന്നിൽ നീങ്ങും.
സ്വർണക്കടത്തിന് പല രീതികൾ
∙ ഹാൻഡ് ബാഗേജിലെ സ്വർണം
സ്വർണമൊളിപ്പിച്ച ബാഗുമായി കാരിയറും സ്വർണമില്ലാത്ത അതേ തരത്തിലുള്ള ബാഗുമായി എസ്കോർട്ട്, പൈലറ്റ് എന്നിവരും വിമാനത്തിൽ കയറുന്നു. വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ ഫോണുകളിൽ സംഘത്തിലെ കൂട്ടാളികളുമായി ബന്ധപ്പെടുന്നു. കടത്തുസംഘത്തെ രഹസ്യമായി സഹായിക്കുന്ന വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ഇവർ ബന്ധപ്പെടുന്നു. ഉദ്യോഗസ്ഥരിലെ സഹായികളുടെ നിർദേശപ്രകാരം കാരിയർ മുന്നോട്ടു നീങ്ങുന്നു.
‘പൈലറ്റ് ’ എന്നു വിളിപ്പേരുള്ള സ്വർണക്കടത്തു സംഘാംഗം വിമാനത്തിൽനിന്ന് ആദ്യമിറങ്ങുന്നു. പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നു. കാരിയർ സ്വർണവുമായി പുറത്തേക്ക്. അപകടസൂചനകൾ ലഭിച്ചാൽ കാരിയർ സ്വർണമില്ലാത്ത ബാഗുമായും എസ്കോർട്ട് സ്വർണമുള്ള ബാഗുമായും ഇറങ്ങും. കാരിയറിന്റെ ബാഗ് പരിശോധിക്കുന്ന സമയത്ത് എസ്കോർട്ട് സുരക്ഷിതമായി പുറത്തെത്തും.
∙ ശുചീകരണത്തിന്റെ മറവിൽ
വിമാനത്തിൽ കയറുന്ന കടത്തുകാരൻ സീറ്റിനടിയിൽ ഭക്ഷണാവശിഷ്ടങ്ങൾക്കൊപ്പം സ്വർണം ഇടുന്നു. വിമാനം വൃത്തിയാക്കാനെത്തുന്ന തൊഴിലാളി ഇത് മാലിന്യക്കൂമ്പാരത്തിലിട്ട് കറുത്ത പ്ലാസ്റ്റിക് കവറിൽ കെട്ടി വിമാനത്താവളത്തിനു പുറത്തെത്തിക്കുന്നു. മാലിന്യമായതിനാൽ ഒരുവിധ പരിശോധനയുമില്ല. പുറത്തു കാത്തുനിൽക്കുന്ന കടത്തുസംഘത്തിനു ‘മാലിന്യക്കവർ’ കൈമാറുന്നു.
∙ ആഭ്യന്തര യാത്രക്കാരെ ഉപയോഗിച്ച്
വിദേശത്തു നിന്നു വരുന്ന വിമാനങ്ങളുടെ സീറ്റിനടിയിൽ കാരിയറായി വരുന്ന ആൾ സ്വർണം ഒട്ടിച്ചുവച്ച ശേഷം പോകുന്നു. ഇതേ വിമാനം അവിടെ നിന്ന് മറ്റൊരിടത്തേക്ക് ആഭ്യന്തര സർവീസ് നടത്തുന്നുണ്ടാവും. അതിൽ ടിക്കറ്റെടുത്തു കയറുന്ന മറ്റൊരു സംഘാംഗം സ്വർണമെടുത്ത് പുറത്തേക്ക്. ആഭ്യന്തര സർവീസിൽ കസ്റ്റംസ് പരിശോധനയില്ലാത്തതിനാൽ സ്വർണം ഭദ്രമായി പുറത്തെത്തുന്നു.
∙ കുഴമ്പു പരുവത്തിൽ എവിടെയും...
സ്വർണം മറ്റു പദാർഥങ്ങളുമായി ചേർത്തുരുക്കി തരി രൂപത്തിലാക്കുന്നു. കളിമണ്ണ്, ഗ്രീസ് എന്നിവ ചേർത്തു കുഴച്ച് കുഴമ്പു രൂപത്തിലാക്കി ഇത് അടിവസ്ത്രങ്ങളിൽ ഒളിപ്പിക്കും. ബെൽറ്റ് രൂപത്തിലാക്കി ഇരുകാലുകളിലും വച്ചുകെട്ടുന്നത് മറ്റൊരു രീതി. ഗൃഹോപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചും പുറത്തെത്തിക്കും. സ്കാനിങ് യന്ത്രങ്ങളുടെ ശ്രദ്ധയിൽപെടാതെ പുറത്തേക്ക്. സ്വർണമിശ്രിതം ഉരുക്കി അരിച്ചെടുത്ത് വീണ്ടും ഉരുക്കി സ്വർണക്കട്ടിയാക്കി മാറ്റും.
∙ പരിശോധനയ്ക്ക് സ്വന്തം മെറ്റൽ ഡിറ്റക്ടർ.
മിശ്രിതത്തിലെ സ്വർണത്തിന്റെ അനുപാതം 50 ശതമാനത്തിൽ താഴെയാണങ്കിൽ കാരിയർമാർ പിടിക്കപ്പെടാറില്ല. സ്വർണക്കടത്ത് സംഘങ്ങളുടെ കേന്ദ്രങ്ങളിൽ സ്വന്തമായുള്ള മെറ്റൽ ഡിറ്റക്ടറടറിൽ ഇത് ഉറപ്പുവരുത്തി കാരിയർമാരെ ബോധ്യപ്പെടുത്തും.
English Summary: Ramanattukara Gold Smuggling Case Linked to Kozhikode Airport?