ആരെ ലക്ഷ്യമിട്ടാണ് യോഗിയുടെ ജനസംഖ്യാ നിയന്ത്രണനയം? ഇന്ത്യയാകെ വ്യാപിപ്പിക്കുമോ?
2 കുട്ടികളിൽ കൂടുതലുള്ളവർക്ക് സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങളും ജോലികളുമൊക്കെ നിഷേധിക്കുന്ന നിയമത്തെക്കുറിച്ച് ജൂലൈ 19 വരെ ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കാനും യോഗ്യതയുണ്ടാവില്ല...Manorama Online
2 കുട്ടികളിൽ കൂടുതലുള്ളവർക്ക് സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങളും ജോലികളുമൊക്കെ നിഷേധിക്കുന്ന നിയമത്തെക്കുറിച്ച് ജൂലൈ 19 വരെ ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കാനും യോഗ്യതയുണ്ടാവില്ല...Manorama Online
2 കുട്ടികളിൽ കൂടുതലുള്ളവർക്ക് സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങളും ജോലികളുമൊക്കെ നിഷേധിക്കുന്ന നിയമത്തെക്കുറിച്ച് ജൂലൈ 19 വരെ ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കാനും യോഗ്യതയുണ്ടാവില്ല...Manorama Online
ന്യൂഡൽഹി∙ ജനസംഖ്യാ നിയന്ത്രണം ഫലപ്രദമാക്കാനുള്ള നയം ഉത്തർപ്രദേശ് പ്രഖ്യാപിച്ചതിനു പിന്നാലെ അസമിലും അത്തരമൊരു നയം പ്രഖ്യാപിക്കാനുള്ള ഒരുക്കം തകൃതി. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും വൈകാതെ സമാന നിയമങ്ങൾ വരുമെന്നും പറയപ്പെടുന്നു. യുപി സംസ്ഥാന നിയമ കമ്മിഷൻ യുപിയിലെ ജനസംഖ്യാ നിയന്ത്രണത്തിനുള്ള നിർദ്ദിഷ്ട നിയമത്തിന്റെ കരടു ബിൽ പൊതുജനാഭിപ്രായം തേടി പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് യോഗി ആദിത്യനാഥ് പുതിയ ജനസംഖ്യാ നയവും പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രത്യുൽപാദന തോത് 2026ൽ 2.1 ആയും 2030ൽ 1.9 ആയും കുറയ്ക്കുകയാണു ലക്ഷ്യം.
ഇത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആർഎസ്എസിന്റെ നീക്കം നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ആരോപിക്കുന്നു. ഹിന്ദുജനസംഖ്യ കുറയാനിടയാക്കുമെന്ന ആശങ്ക വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ചില സംഘടനകളും ആരോപിച്ചു കഴിഞ്ഞു. സംസ്ഥാന ലോ കമ്മിഷന് വിഎച്ച്പി പ്രതിഷേധക്കത്തും അയച്ചു. പുതിയ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കരട് ബിൽ വിജ്ഞാപനം ചെയ്തിരുന്നു. 2 കുട്ടികളിൽ കൂടുതലുള്ളവർക്ക് സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങളും ജോലികളുമൊക്കെ നിഷേധിക്കുന്ന തരത്തിലുള്ള നിയമത്തെക്കുറിച്ച് ജൂലൈ 19 വരെ ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ട്.
എന്താണ് കരട് ബില്ലിൽ പറയുന്നത്?
രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കാനും യോഗ്യതയുണ്ടാവില്ല. ഒരുവർഷത്തിനകം നിയമം നടപ്പാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു. ലക്ഷദ്വീപിൽ സമാനമായ ചില വ്യവസ്ഥകളുള്ള കരടു നിയമം പ്രഖ്യാപിച്ചത് വിവാദമായിരുന്നു. നിയമം നടപ്പായ ശേഷം 2 കുട്ടികളിലധികം ഉണ്ടാവുന്നവർ സർക്കാരിന്റെ എല്ലാ ക്ഷേമപദ്ധതികളിൽനിന്നും ഒഴിവാക്കപ്പെടും. നിലവിൽ രണ്ടു കുട്ടികളിലേറെയുള്ളവർ നിയമം പാലിക്കുമെന്നു സത്യവാങ്മൂലം നൽകണം.
രണ്ടു കുട്ടികളിലേറെയുള്ളവർക്ക് സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനാവില്ല. സർക്കാർ ജോലിയിലുളളവർക്ക് സ്ഥാനക്കയറ്റമോ ഇൻക്രിമെന്റുകളോ ഉണ്ടാവില്ല. നിയമം ലംഘിക്കുന്നവരെ പിരിച്ചുവിടാനും വ്യവസ്ഥയുണ്ട്. വന്ധ്യംകരണത്തിനു വിധേയമാകുന്നവർക്ക് നിരവധി ആനുകൂല്യങ്ങളുമുണ്ടാകും. ഒറ്റക്കുട്ടി മാത്രമാണെങ്കിൽ 20 വയസ്സാകുന്നതുവരെ ഇൻഷുറൻസ്, സൗജന്യ ചികിത്സ, ജോലിയിൽ മുൻഗണന, സ്കോളർഷിപ്പുകൾ, പ്രഫഷനൽ സ്ഥാപനങ്ങളിൽ പ്രവേശനത്തിനു മുൻഗണന എന്നിവയുണ്ടാകും. കുടുംബത്തിന് വൈദ്യുതി, വെള്ളക്കരം, വീട്ടുനികുതി എന്നിവയിൽ ഇളവുകളുണ്ടാകും. പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പും ലഭിക്കും.
സർക്കാർ ജീവനക്കാർക്ക് ഒരു കുട്ടിയാണെങ്കിൽ 4 ഇൻക്രിമെന്റുകളും ഭാര്യക്ക് സൗജന്യ ചികിത്സയും ലഭിക്കും. ഒരു വർഷംവരെ പിതൃ, മാതൃ അവധികൾ, മറ്റാനുകൂല്യങ്ങൾ എന്നിവയുമുണ്ടാകും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് ഒരു കുഞ്ഞു മാത്രമാണെങ്കിൽ ആൺകുട്ടിക്ക് 80,000 രൂപയും പെൺകുട്ടിക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ നൽകും.
കുഞ്ഞുങ്ങൾ മരിച്ചാൽ, ദത്തെടുക്കുമ്പോൾ, അംഗവൈകല്യം സംഭവിച്ചാൽ തുടങ്ങിയ സാഹചര്യങ്ങളിൽ നിയമത്തിൽ ഇളവുകളും ലഭിക്കും. എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രസവകേന്ദ്രങ്ങൾ ആരംഭിക്കാനും നിർദേശമുണ്ട്. സംസ്ഥാനത്തിന്റെ വിഭവശേഷി പരിഗണിച്ചും എല്ലാവർക്കും സാമൂഹിക നീതി ഉറപ്പാക്കുന്നതിനുമാണ് നിയമമെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
യുപി സർക്കാരിന് വിശദീകരിക്കാനുള്ളത്
രാജ്യത്ത് ഏറ്റവും വലിയ ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. 22 കോടിയിലേറെയാണ് ജനസംഖ്യ. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവസമ്പത്ത് ഭാവിയിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഇതാവശ്യമാണ്. സംസ്ഥാനത്തെ വിവിധ സമുദായങ്ങൾക്കിടയിൽ ജനസംഖ്യാപരമായ സന്തുലനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് നയരേഖയിൽ വ്യക്തമാക്കിയിട്ടുണ്. വിപുലമായ ബോധവൽക്കരണപ്രവർത്തനങ്ങൾ സമുദായങ്ങൾക്കിടയിൽ നടത്തും. പ്രത്യുൽപാദനത്തോത് കൂടുതലുള്ള സമുദായങ്ങളിൽ വ്യാപക ബോധവൽക്കരണം നടത്തും. നയം നടപ്പാക്കാൻ സംസ്ഥാനസർക്കാർ പ്രത്യേക ഫണ്ട് രൂപവൽക്കരിക്കും. ഹയർസെക്കൻഡറി തലത്തിൽ കുടുംബാസൂത്രണം നിർബന്ധിത പാഠ്യവിഷയമാക്കും. ആരിലും നിയമം അടിച്ചേൽപ്പിക്കുകയുമില്ല.
എതിർക്കുന്നവർക്കു പറയാനുള്ളത്
ഒരു കുട്ടിമാത്രം മതി, രണ്ടു കുട്ടികളിലേറെയുള്ളവർക്ക് ആനുകൂല്യങ്ങളില്ല തുടങ്ങിയ തീരുമാനങ്ങൾ സാമൂഹിക അസന്തുലിതാവസ്ഥ കൂടുതൽ രൂക്ഷമാക്കുകയേ ഉള്ളൂവെന്ന് വിഎച്ച്പി രാജ്യാന്തര വർക്കിങ് പ്രസിഡന്റ് അലോക് കുമാർ പറയുന്നു. സംസ്ഥാനത്ത് ഹിന്ദുക്കളുടെ എണ്ണം കൂടുതൽ കുറയാനിടയാക്കുമെന്നും വിഎച്ച്പിക്ക് ആശങ്കയുണ്ട്. ഇതൊക്കെയാണ് ലോ കമ്മിഷന് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികൾ പറയുന്നത് ജനസംഖ്യാ നിയന്ത്രണനിയമം രാജ്യവ്യാപകമാക്കണമെന്നത് ആർഎസ്എസിന്റെ അജൻഡയാണെന്നും ബിജെപി അതിനു വഴിയൊരുക്കുന്നുവെന്നുമാണ്.
പ്രത്യുൽപാദനത്തോത് കുറവായ കേരളത്തിൽപ്പോലും സാമൂഹിക അസന്തുലിതത്വമുണ്ടെന്നും അതിനു കാരണം ജനസംഖ്യാ നിയന്ത്രണ നിയമമില്ലാത്തതാണെന്നുമാണ് ആർഎസ്എസിന്റെ നിലപാട്. ഇത്തരം നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നത് മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷത്തിന്റെ ജനസംഖ്യ കുറയ്ക്കുകയെന്നതാണെന്ന് സമാജ്‌വാദിപാർട്ടിയും മറ്റും ആരോപണമുന്നയിച്ചു കഴിഞ്ഞു. പ്രകൃതിവിഭവങ്ങളുടെ സമതുലിതമായ ഉപയോഗത്തിനും വിവിധ മതവിഭാഗങ്ങളുടെ ആരോഗ്യകരമായ സന്തുലിതത്വത്തിനും ജനസംഖ്യാ നിയന്ത്രണം ആവശ്യമാണെന്നതാണ് ആർഎസ്എസിന്റെ നിലപാട്. ഇതു സംബന്ധിച്ച് നേരത്തെതന്നെ സംഘടന പ്രമേയം പാസാക്കിയതുമാണ്.
നുഴഞ്ഞുകയറ്റം, മതംമാറ്റം എന്നിവ സാമുദായികമായ സന്തുലിതത്വത്തിൽ വ്യത്യാസമുണ്ടാക്കുന്നുവെന്നും അത് രാജ്യത്തിന്റെ സാംസ്കാരിക സ്വത്വം, അഖണ്ഡത എന്നിവയെ ബാധിക്കുന്നുവെന്നും ആർഎസ്എസ് നിലപാട് വ്യക്തമാക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമരംഗത്തു പ്രവർത്തിക്കുന്ന ചില സംഘടനകളും ഇതിനെതിരെ രംഗത്തുണ്ട്. ആത്യന്തികമായി സ്ത്രീ വന്ധ്യംകരണത്തിനേ ഇതു സഹായിക്കൂവെന്നും പുരുഷന്മാർ യുപിയിൽ വന്ധ്യംകരണം ചെയ്യുന്നതിൽ ഏറെ പിന്നിലാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഫലത്തിൽ ഇതും സ്ത്രീകളുടെ മാത്രം ബാധ്യതയായി മാറുമെന്നാണ് അവരുടെ ഭയം. രാജ്യത്തൊട്ടാകെ പ്രത്യുൽപാദന നിരക്കിൽ കുറവുണ്ടെന്നും യുപി സർക്കാർ പറയുന്നതുപോലെ ജനസംഖ്യാ വിസ്ഫോടനമൊന്നും സംസ്ഥാനത്തില്ലെന്നും പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധി പൂനം മുട്ടേർജ ചൂണ്ടിക്കാണിക്കുന്നു. ദേശീയ ജനസംഖ്യാ കമ്മിഷന്റെ കണക്കുകളനുസരിച്ച് യുപി 2025ൽ ദേശീയ ശരാശരിക്ക് ഒപ്പമെത്തുകയും ചെയ്യും.
അസമിൽ നടപ്പാക്കുന്നത്...
രണ്ടു കുഞ്ഞുങ്ങളിൽ കൂടുതലുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതു തടയാനും പരിമിതപ്പെടുത്താനുമാണ് അസമും ആലോചിക്കുന്നത്. ഇതിനെതിരെ അവിടെയും എതിർപ്പുയർന്നിട്ടുണ്ട്. പട്ടിക വിഭാഗങ്ങൾ, തോട്ടം തൊഴിലാളികൾ എന്നിവരെ ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. ബംഗ്ലദേശിൽ നിന്നുള്ള കടന്നുകയറ്റവും മറ്റും സാമൂഹിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്നാണ് സർക്കാർ നിലപാട്.
English Summary: What is Uttar Pradesh's Population Draft Bill and Why Many Are Opposing it?