കുന്ദ്രയിൽ തീരുന്നില്ല; പോൺ കേസൊതുക്കി ഏക്ത, സ്വന്തം ഇറോട്ടിക് ആപ്പുമായി പൂനം
ബോളിവുഡ് ചിത്രങ്ങളിലേക്കും വെബ് സീരീസുകളിലേക്കുമുള്ള കാസ്റ്റിങ് കോളുകളുടെ മറവിലാണ് നായികമാരെ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. ബാലാജി ടെലി ഫിലിംസിന്റെ ബാനറും സ്റ്റാർ പ്രൊഡ്യൂസർ എന്ന ഇമേജും ഏക്തയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി...Manorama Online
ബോളിവുഡ് ചിത്രങ്ങളിലേക്കും വെബ് സീരീസുകളിലേക്കുമുള്ള കാസ്റ്റിങ് കോളുകളുടെ മറവിലാണ് നായികമാരെ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. ബാലാജി ടെലി ഫിലിംസിന്റെ ബാനറും സ്റ്റാർ പ്രൊഡ്യൂസർ എന്ന ഇമേജും ഏക്തയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി...Manorama Online
ബോളിവുഡ് ചിത്രങ്ങളിലേക്കും വെബ് സീരീസുകളിലേക്കുമുള്ള കാസ്റ്റിങ് കോളുകളുടെ മറവിലാണ് നായികമാരെ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. ബാലാജി ടെലി ഫിലിംസിന്റെ ബാനറും സ്റ്റാർ പ്രൊഡ്യൂസർ എന്ന ഇമേജും ഏക്തയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി...Manorama Online
അശ്ലീല ചിത്ര നിർമാണത്തിന്റെ പേരിൽ വ്യവസായി രാജ് കുന്ദ്ര പിടിയിലായതിനു പിന്നാലെ ബോളിവുഡിൽ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന അശ്ലീല ചിത്രങ്ങളുടെ നിർമാണവും വിതരണം സംബന്ധിച്ചുള്ള ചർച്ചകളും ചൂടുപിടിക്കുകയാണ്. എഴുപതോളം ചിത്രങ്ങൾ കുന്ദ്രയുടെ പക്കലുണ്ടെന്നും അവ ഹോട്ഷോട്സ് എന്ന ആപ്പിലൂടെയാണ് പ്രചരിപ്പിച്ചിരുന്നതെന്നും വെളിപ്പെടുത്തലുകൾ ഉണ്ടായി. എന്നാൽ ഇതിനു മുൻപും ശേഷവും ഇത്തരത്തിലുള്ള ചിത്രങ്ങളും ആപ്പുകളും ബോളിവുഡിൽനിന്ന് ഉണ്ടായിട്ടുണ്ട്. അവയ്ക്കു ചുക്കാൻ പിടിച്ചവരിൽ പലരും ബോളിവുഡിലെ പ്രമുഖരാണു താനും. ഇവരിലേക്ക് അന്വേഷണം നീളുകയാണെങ്കിൽ ആദ്യം പിടിക്കപ്പെടുക ബോളിവുഡ് നിർമാതാവ് ഏക്ത കപൂറും നടി പൂനം പാണ്ഡെയും ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഏക്തയുടെ വഴി
ബോളിവുഡ് സൂപ്പർ താരം ജിതേന്ദ്രയുടെയും ശോഭ കപൂറിന്റെയും മകളും നടൻ തുഷാർ കപൂറിന്റെ സഹോദരിയുമായ ഏക്ത കപൂർ, ബോളിവുഡിലെ എണ്ണം പറഞ്ഞ നിർമാതാക്കളിൽ ഒരാളാണ്. ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ ബാലാജി ടെലി ഫിലിംസിലൂടെയായിരുന്നു ഏക്ത നിർമാണ രംഗത്തേക്കു കടന്നത്. 2001ൽ പുറത്തിറങ്ങിയ ഗോവിന്ദ ചിത്രം ‘ക്യോം കി, മേ ജൂട്ട് നഹീ ബോൽതാ’ ആയിരുന്നു ആദ്യ ചിത്രം.
പിന്നീടിങ്ങോട്ട് വൺസ് അപോൺ എ ടൈം ഇൻ മുംബൈ, രാഗിണി എംഎംഎസ്, ഡേർട്ടി പിക്ചർ, ഷോർ ഇൻ ദ് സിറ്റി, ലുട്ടേര, രാഗിണി എംഎംഎസ് ടു, ഏക് വില്ലൻ, പാഗലിയത്ത് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചു. ഇതിൽ രാഗിണി എംഎംഎസ് ടു ആയിരുന്നു സണ്ണി ലിയോണിയുടെ ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കിയ ചിത്രങ്ങളിലൊന്ന്. അഡൽട്ട് കോമഡി വിഭാഗത്തിലും ഏക്ത നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഇതിന്റെ അടുത്ത പടി എന്നോണമാണ് ആൾട്ട് (എഎൽടി) ബാലാജി എന്ന പേരിൽ ഒരു ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നത്.
ആൾട്ട് ബാലാജി എന്ന അഡൽട്ട് ബാലാജി
ബോളിവുഡിലെ വിഖ്യാത നിർമാണക്കമ്പനിയായ ബാലാജി ഫിലിംസിന്റെ ഓരം ചേർന്നാണ് 2017ൽ ആൾട്ട് ബാലാജി തുടങ്ങുന്നത്. അതുവരെ അഡൽട്ട് ചിത്രങ്ങളും അഡൽട്ട് കോമഡി ചിത്രങ്ങളും ബിഗ് സ്ക്രീനിൽ മാത്രം പരീക്ഷിച്ച ഏക്ത, മൊബൈൽ സ്ക്രീനിന്റെയും ഒടിടി ബൂമിന്റെയും സാധ്യതകൾ ഉപയോഗപ്പെടുത്തി പരീക്ഷണാർഥം രൂപം നൽകിയ ആപ് ആയിരുന്നു ആൾട്ട് ബാലാജി. തിയറ്ററുകൾക്കായി നിർമിക്കുന്ന അഡൽട്ട് ചിത്രങ്ങൾ പലപ്പോഴും സെൻസർ ബോർഡിന്റെ വെട്ടിനിരത്തലിന് വിധേയമാകുന്നതും അഡൽട്ട് സിനിമകൾക്ക് തിയറ്ററിൽ സ്വീകാര്യത കുറവായതും ഇത്തരമൊരു ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാൻ ഏക്തയെ പ്രേരിപ്പിച്ചു.
യാതൊരു തരത്തിലുള്ള സെൻസറിങ്ങും ഇല്ലാതെ അഡൽട്ട് ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതായിരുന്നു ആൾട്ട് ബാലാജിയുടെ പ്രഥമ ലക്ഷ്യം. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളിൽനിന്നു വ്യത്യസ്തമായി സ്വന്തം കണ്ടന്റ് (ചിത്രങ്ങളും വെബ് സീരീസുകളും) മാത്രമാണ് ആൾട്ട് ബാലാജി പ്രേക്ഷകനു മുന്നിൽ എത്തിച്ചത്. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളെക്കാൾ കുറഞ്ഞ തുകയാണ് പ്രേക്ഷകരിൽനിന്ന് ഈടാക്കിയിരുന്നതെന്നതും ആൾട്ട് ബാലാജിക്ക് പ്രേക്ഷകരെ ലഭിക്കുന്നതിനു സഹായകരമായി.
കാസ്റ്റിങ് തട്ടിപ്പ്?
ബോളിവുഡ് ചിത്രങ്ങളിലേക്കും വെബ് സീരീസുകളിലേക്കുമുള്ള കാസ്റ്റിങ് കോളുകളുടെ മറവിലാണ് കുന്ദ്ര തന്റെ അശ്ലീല ചിത്രങ്ങളിലേക്ക് നായികമാരെ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. സമാന രീതിയായിരുന്നു ഏക്തയ്ക്കും. ബാലാജി ടെലി ഫിലിംസിന്റെ ബാനറും ബോളിവുഡിലെ സ്റ്റാർ പ്രൊഡ്യൂസർ എന്ന ഇമേജും ഏക്തയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. അശ്ലീല ചിത്ര നിർമാണത്തിന്റെ പേരിൽ പിടിയിലായ നടി ഗെഹ്ന വസിഷ്ഠ് ഉൾപ്പെടെ ഏക്തയുടെ ആൾട്ട് ബാലാജിയുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ ഏക്തയ്ക്കുള്ള സ്വാധീനം ആൾട്ട് ബാലാജിയിലേക്ക് കൂടുതൽ നായികമാരെ എത്തിക്കാനും സഹായിച്ചു.
അഡൽട്ട് അൺലിമിറ്റഡ്
അഡൽട്ട് ചിത്രങ്ങളുടെയും വെബ് സീരീസുകളുടെയും ഒരു ഘോഷയാത്ര തന്നെയായിരുന്നു ആൾട്ട് ബാലാജിയിൽ. ‘ഗന്ധി ബാത്ത്’ എന്ന ആറ് സീസണുകളുള്ള വെബ് സീരീസ് ആൾട്ട് ബാലാജിയുടെ ഏറ്റവുമധികം കാഴ്ചക്കാരുള്ള ചിത്രമാണ്. എക്സ് എക്സ് എക്സ്, ദേവ് ഡിഡി തുടങ്ങി നിരവധി ചിത്രങ്ങളും വെബ് സീരീസുകളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയാണ്. തുടക്കം തൊട്ട് ആൾട്ട് ബാലാജിയിലെ ചിത്രങ്ങളെക്കുറിച്ച് പരാതിയും മുറുമുറുപ്പുകളും ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ വർഷം നവംബറിലാണ് മുംബൈ സൈബർ പൊലീസിന് ഇതെക്കുറിച്ച് ഔദ്യോഗികമായി ഒരു പരാതി ലഭിക്കുന്നത്. തുടർന്ന് കേസെടുക്കുകയും ചെയ്തു.
എന്നാൽ ഇത് പോണോഗ്രഫി അല്ലെന്നായിരുന്നു ഏക്തയുടെ വാദം. പക്ഷേ, കേസ് കൂടുതൽ ബലപ്പെടുന്നതായി തോന്നിയതോടെ ആരോപണവിധേയമായ വെബ് സീരീസിൽനിന്നു നിശ്ചിത രംഗങ്ങൾ നീക്കം ചെയ്ത് ഏക്ത പ്രശ്നം ഒതുക്കിത്തീർത്തു. ഒരു പക്ഷേ, അന്ന് ആ കേസ് ഒതുക്കിയില്ലായിരുന്നെങ്കിൽ കുന്ദ്രയ്ക്കു മുൻപേ ഏക്ത ജയിലിൽ പോയേനേയെന്നാണ് ബോളിവുഡ് സംസാരം.
2020 നവംബറിൽ മുംബൈ സൈബർ വിഭാഗം കേസെടുത്തവയുടെ കൂട്ടത്തിൽ ഹോട്ഷോട്ട്സുമുണ്ടായിരുന്നു. കൂടാതെ ഫ്ലിസ്മൂവീസ്, ഫെനിയോ, കുക്കൂ, നിയോഫ്ലിക്സ്, ഉല്ലു, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ്, വെറ്റ്ഫ്ലിക്സ് തുടങ്ങിയ വെബ്സൈറ്റുകളും ആപ്പുകളും. കേസിനെത്തുടർന്ന് ഏക്തയെക്കൂടാതെ മറ്റ് ആപ്പ്/ വെബ്സൈറ്റ് തലവന്മാര്‍ക്കും നോട്ടിസ് പോയി. പോൺ കണ്ടന്റ് മാറ്റിയില്ലെങ്കിൽ അറസ്റ്റെന്നായിരുന്നു മുന്നറിയിപ്പ്. അതോടെ പല സൈറ്റുകളും ആപ്പുകളും അപ്രത്യക്ഷമായി. പക്ഷേ പിന്നീടും സമാനമായ രംഗങ്ങളോടുകൂടിയ ചിത്രങ്ങൾ ആൾട്ട് ബാലാജിയിൽ ഉൾപ്പെടെ പ്രദർശനത്തിനെത്തിയിരുന്നു.
പൂനം പാണ്ഡെ ആപ്
ഏക്ത കപൂറിന്റേത് ഒരു ഒടിടി പ്ലാറ്റ്ഫോം ആയിരുന്നെങ്കിൽ വെറുമൊരു മൊബൈൽ ആപ് വഴി ഈ രംഗത്ത് തരംഗമുണ്ടാക്കിയ ആളാണ് പൂനം പാണ്ഡെ. 2013ൽ പുറത്തിറങ്ങിയ ‘നഷ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ പൂനം പാണ്ഡെ പിന്നീട് സിനിമയിൽ സജീവമായില്ലെങ്കിലും മോഡലിങ്ങും മറ്റുമായി എന്നും വാർത്തകളിൽ ഇടംപിടിച്ചു, നഗ്നതാ പ്രദർശനത്തിന്റെ പേരിലായിരുന്നു ഇതിൽ ഭൂരിഭാഗവും എന്നുമാത്രം. ബിക്കീനി, അർധ നഗ്ന ഫോട്ടോഷൂട്ടുകൾ എന്നിവയായിരുന്നു പൂനം പാണ്ഡെയെ ശ്രദ്ധേയയാക്കിയത്. ഇതിന്റെ അടുത്ത പടി എന്ന നിലയിലായിരുന്നു സ്വന്തമായി ഇറോട്ടിക് വിഡിയോകൾ ആപ് വഴി പുറത്തിറക്കാൻ പൂനം തീരുമാനിച്ചത്.
ആപ് പലതവണ നിരോധിക്കപ്പെട്ടിട്ടും പല രൂപത്തിലും ഭാവത്തിലും അവ തിരിച്ചെത്തി. ആപ്പിൽ പുറത്തിറങ്ങുന്ന വിഡിയോകളുടെ ടീസറുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച പൂനത്തിന്റെ പല വിഡിയോകളും കമ്യൂണിറ്റി മാനദണ്ഡങ്ങളുടെ പേരിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം ഉപരി പങ്കാളിക്കൊപ്പമുള്ള തന്റെ ലൈംഗിക വിഡിയോ പോലും ഒരുതവണ പൂനം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്! തന്റെ അശ്ലീല ചിത്ര നിർമാണത്തിന്റെ ഭാഗമാകാൻ രാജ് കുന്ദ്ര പൂനത്തെ ക്ഷണിച്ചിരുന്നതായും എന്നാൽ പൂനം ആ ഓഫർ നിഷേധിക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പോണോഗ്രഫിയും ഇന്ത്യൻ നിയമാവലിയും
ഐപിസി സെക്‌ഷൻ 292, 293,294 ഐടി ആക്ട് 2000, പോക്സോ തുടങ്ങി പോണോഗ്രഫിക് കണ്ടന്റുകൾ നിർമിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും എതിരായി ഇന്ത്യയിൽ ഒട്ടേറെ നിയമങ്ങളുണ്ട്. എന്നാൽ ഒരു വ്യക്തി തന്റെ സ്വകാര്യ സമയങ്ങളിൽ പോൺ സൈറ്റുകൾ ഉപയോഗിക്കുന്നതിന് പ്രത്യക്ഷമായ വിലക്കില്ല. പക്ഷേ, ചൈൽഡ് പോൺ കാണുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണ്. ഇതു സംബന്ധിച്ച് 2015ൽ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവിൽ പോൺ കാണുന്നത് വ്യക്തിയുടെ സ്വകാര്യതയുടെ ഭാഗമാണെന്നു പരാമർശിച്ചിരുന്നു. ചൈൽഡ് പോൺ പ്രചരിപ്പിക്കുന്ന പോൺ സൈറ്റുകൾ നിരോധിക്കാനും ഉത്തരവിൽ പറയുന്നു.
അശ്ലീലമായതും വ്യക്തികളെ വഴിതെറ്റിച്ചേക്കാവുന്നതുമായ ചിത്രങ്ങൾ നിർമിക്കുന്നതിനും അതിൽ അഭിനയിക്കാൻ പ്രേരിപ്പിക്കുന്നതും ഇന്ത്യയിൽ വിലക്കുണ്ട്. അതേസമയം 2020 നവംബറിൽ മുംബൈ പൊലീസ് കേസെടുത്തപ്പോൾ പല പ്ലാറ്റ്ഫോമുകൾക്കും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കുന്നവരെ പ്രതികളായല്ല, ഇരകളായി കണക്കാക്കി പ്ലാറ്റ്ഫോം ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്നതായിരുന്നു അത്.
ലോക്ക്ഡൗണിനു പിന്നാലെ രാജ്യത്ത് 600 ശതമാനത്തിലേറെയാണ് അശ്ലീല കണ്ടന്റ് സൈറ്റുകളിലുണ്ടായ വർധനയെന്നാണ് പൊലീസ് പറയുന്നത്. അഡൽട്ട് കണ്ടന്റിന്റെ വിതരണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ലോക്ക്ഡൗണിനു മുന്‍പേതന്നെ ഇത്തരം കണ്ടന്റ് കാണുന്നവരിൽ ഇന്ത്യയിൽ 20 ശതമാനത്തിന്റെ വർധനവുണ്ടായിരുന്നു. ലോക്ക്ഡൗണിലാകട്ടെ അത് 95% വരെയായി ഉയർന്നു. എന്നാൽ അശ്ലീല ചിത്രങ്ങൾക്ക് കൃത്യമായ മാനദണ്ഡം നിശ്ചയിക്കാൻ നിയമവ്യവസ്ഥയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നു പറയേണ്ടിവരും. വെബ് സീരീസുകളിൽ ഉൾപ്പെടെ കാണുന്ന ലൈംഗിക, നഗ്ന രംഗങ്ങൾ ഇതിന് ഉദാഹരണമാണ്. ഇത്തരം രംഗങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വരുമ്പോൾ വ്യക്തിയുടെ ആവിഷ്കാര സ്വാതന്ത്ര്യം അവിടെ വില്ലനാകുന്നു.
പോൺ ഇൻഡസ്ട്രി എന്ന വിലക്കപ്പെട്ട കനി
ഇന്ത്യൻ സിനിമാലോകത്തെ സംബന്ധിച്ചിടത്തോളം പോൺ സിനിമകൾ ഒരു വിലക്കപ്പെട്ട കനിയാണ്. നിരവധി വിമർശനങ്ങളും ആക്രമണങ്ങളും നേരിട്ടേക്കാം എന്നതുകൊണ്ടുതന്നെ പോൺ ഇൻഡസ്ട്രിക്ക് തുറന്ന പിന്തുണയുമായി രംഗത്തുവരാൻ ആരും തയാറാകില്ല. രണ്ടോ മൂന്നോ ലക്ഷം രൂപ മാത്രം മുടക്കി തികച്ചും പ്രഫഷനലായി ഷൂട്ട് ചെയ്ത് കോടികൾ കൊയ്യുന്ന പോൺ ചിത്രങ്ങൾ പാശ്ചാത്യ രാജ്യത്തെ പ്രധാന ഇൻഡസ്ട്രികളിൽ ഒന്നാണ്. പക്ഷേ ഇന്ത്യയിലേക്കു വരുമ്പോൾ ഇത് ഭാരതീയ സംസ്കാരത്തിനെതിരാണെന്ന് അഭിപ്രായപ്പെടുന്നവരും അതല്ല ഇന്ത്യക്കാരന്റെ ലൈംഗിക ദാരിദ്ര്യം ഒരു പരിധിവരെയങ്കിലും മറികടക്കാൻ പോൺ ആവശ്യമാണെന്നു വാദിക്കുന്നവരും രാജ്യത്തുതന്നെയുണ്ട്.
വാൽക്കഷ്ണം
‘മെയ്‌ക് ലവ് നോട്ട് പോൺ’ സ്റ്റാർട്ടപ്പിന്റെ സംരംഭകരിൽ ഒരാളായ സിന്റി ഗല്ലോപ് പറഞ്ഞിട്ടുണ്ട്– ‘നിങ്ങൾ പേടിമൂലം എന്തിനെയൊക്കെ ഇരുട്ടിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നുവോ യഥാർഥത്തിൽ അവ കൂടുതൽ വെളിച്ചത്തിലേക്കു വരികയാണ് ചെയ്യുന്നത്’. ലൈംഗിക വിദ്യാഭ്യാസത്തിന്റെ പേരിലും ലൈംഗിക അതിക്രമങ്ങളുടെ പേരിലും ദിവസവും ചർച്ചകൾ നടക്കുന്ന ഇന്ത്യയിൽ പോൺ ചിത്രങ്ങളുടെ ഭാവിയെക്കുറിച്ചും തുറന്ന ചർച്ചകൾക്കു തുടക്കം കുറിക്കുകയാണ് പുതിയ സംഭവവികാസങ്ങൾ.
English Summary: Is Ekta Kapoor, Punam Pandey Under the Radar of Police for Creating Porn Content?