‘പാർട്ടി ഓഫിസിൽ കയറ്റില്ല ദേശീയപതാക; പരിഹാസ്യം സിപിഎം സ്വാതന്ത്ര്യദിനാഘോഷം’
ഇന്നും ഇരുകമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനങ്ങളിലും ഗാന്ധിജിയുടെയോ നെഹ്റുവിന്റെയോ ഫോട്ടോയ്ക്ക് സ്ഥാനമില്ല. അതേസമയം അധികാരമേറുന്നതിന്റെ ഭാഗമായി ദേശീയപതാക കാറിനു മുന്നിൽ പറത്താം, പക്ഷേ പാർട്ടി ഓഫിസുകളിൽ ദേശീയ പതാക കയറ്റില്ല. ഇതൊരു അപൂർവ വിരോധാഭാസമാണ്. ഈ സെക്ടേറിയൻ ചിന്തയ്ക്കെതിരെ ചിന്തിച്ചവരും പറഞ്ഞവരും... CPM Independence Day
ഇന്നും ഇരുകമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനങ്ങളിലും ഗാന്ധിജിയുടെയോ നെഹ്റുവിന്റെയോ ഫോട്ടോയ്ക്ക് സ്ഥാനമില്ല. അതേസമയം അധികാരമേറുന്നതിന്റെ ഭാഗമായി ദേശീയപതാക കാറിനു മുന്നിൽ പറത്താം, പക്ഷേ പാർട്ടി ഓഫിസുകളിൽ ദേശീയ പതാക കയറ്റില്ല. ഇതൊരു അപൂർവ വിരോധാഭാസമാണ്. ഈ സെക്ടേറിയൻ ചിന്തയ്ക്കെതിരെ ചിന്തിച്ചവരും പറഞ്ഞവരും... CPM Independence Day
ഇന്നും ഇരുകമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനങ്ങളിലും ഗാന്ധിജിയുടെയോ നെഹ്റുവിന്റെയോ ഫോട്ടോയ്ക്ക് സ്ഥാനമില്ല. അതേസമയം അധികാരമേറുന്നതിന്റെ ഭാഗമായി ദേശീയപതാക കാറിനു മുന്നിൽ പറത്താം, പക്ഷേ പാർട്ടി ഓഫിസുകളിൽ ദേശീയ പതാക കയറ്റില്ല. ഇതൊരു അപൂർവ വിരോധാഭാസമാണ്. ഈ സെക്ടേറിയൻ ചിന്തയ്ക്കെതിരെ ചിന്തിച്ചവരും പറഞ്ഞവരും... CPM Independence Day
സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് സിപിഎം തീരുമാനം. സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞപ്പോൾ ഇക്കാര്യം തീരുമാനിച്ചത് എന്തുകൊണ്ടാവും? പരിഹാസ്യം എന്ന വാക്കു കൊണ്ടു മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ എന്ന് സ്വാതന്ത്ര്യ സമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ. മാധവന്റെ മകനും ചരിത്രാധ്യാപകനുമായ ഡോ. അജയകുമാർ കോടോത്ത് എഴുതുന്നു...
പോയ ബുദ്ധി ആന വലിച്ചാലും...
2016 സെപ്റ്റംബർ 26ന് തന്റെ 102–ാം വയസ്സിലാണ് എന്റെ അച്ഛൻ കെ. മാധവൻ ഈ ലോകത്തോടു വിടപറഞ്ഞത്. അച്ഛൻ ജീവിതകാലത്ത് പലതവണ പറഞ്ഞു കേട്ട കാര്യം:
‘1953ലെ മധുര പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാഹിയിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി മലബാർ സമ്മേളനത്തിൽ ഞാനും മടിക്കൈ കുഞ്ഞിക്കണ്ണനും ചേർന്ന് ഗാന്ധിജിയെ രാഷ്ട്രപിതാവായി അംഗീകരിക്കണമെന്നും പ്രതീകാത്മക സൂചകമായി കമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനങ്ങളിൽ ഗാന്ധിജിയുടെ ഫോട്ടോ തൂക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രമേയമവതരിപ്പിച്ചു. നിരാശയായിരുന്നു ഫലം’. കെ. മാധവന്റെ ജീവചരിത്രത്തിൽനിന്നുള്ള (ഗാന്ധിയൻ കമ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട്– മകനെഴുതിയ കെ. മാധവന്റെ രാഷ്ട്രീയ ജീവചരിത്രം) ഈ ഉദ്ധരണി ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് എത്തിനിൽക്കുന്ന ദുർദശയിലേക്കുള്ള ചൂണ്ടുപലകയായിട്ടാണ് ഇവിടെ പരാമർശിച്ചത്.
മാഹിയിൽ നടന്ന സമ്മേളനത്തിൽ പ്രമേയത്തെ ശക്തിയുക്തം എതിർക്കാൻ മുന്നിൽ നിന്നത് ഇ.കെ. നായനാരും പുത്തലത്ത് നാരായണനും ആയിരുന്നുവത്രേ. സി.എച്ച്. കണാരൻ കണക്കിന് കളിയാക്കുകയും ചെയ്തു. മധുര കോൺഗ്രസിൽ പ്രമേയം തള്ളപ്പെട്ടപ്പോഴും എകെജി പറഞ്ഞു: എടാ ഈ കാസറകോട്ടുകാരുടെ തൊലിക്കട്ടി!
മാഹി, മധുര സമ്മേളനങ്ങൾ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ കെ. മാധവൻ താൻ സെക്രട്ടറി ആയിരുന്ന കാസർകോട് താലൂക്ക് കമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനത്ത് ഗാന്ധിജിയുടെ ഫോട്ടോ സ്ഥാപിച്ചു. അതെടുത്തു മാറ്റാൻ ആരും ധൈര്യപ്പെട്ടില്ല. പക്ഷേ ഏതോ വിരുതൻ സഖാവ് ദിവസവും ഫോട്ടോ തിരിച്ചുവയ്ക്കും. കെ. മാധവൻ അതു ശരിയാക്കുകയും ചെയ്യും. ഇതു ദിവസങ്ങളോളം തുടർന്നത്രേ!
ഇതിലടങ്ങിയ രാഷ്ട്രീയപ്രശ്നമാണ് ചർച്ച ചെയ്യേണ്ടത്.
ലെനിനും എം.എൻ.റോയിയും
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് രണ്ട് ചിന്താധാരകൾ പ്രബലമായിരുന്നു. ഇത് രണ്ടാം കമ്യൂണിസ്റ്റ് ഇന്റർനാഷനലിൽ ലെനിന്റെയും എം.എൻ. റോയിയുടേയും വാദഗതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. കോളനി രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിക്കേണ്ടുന്ന അടവുനയങ്ങൾ സംബന്ധിച്ച് ലെനിനും എം.എൻ. റോയിയും രണ്ടു പക്ഷത്തായിരുന്നു. ലെനിൻ അവതരിപ്പിച്ച തിസീസ് അനുസരിച്ച് കോളനി രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ അതതു രാജ്യങ്ങളിൽ നിലവിലുള്ള കോളനി വിരുദ്ധ പ്രസ്ഥാനങ്ങളുമായി കൈകോർത്ത് സാമ്രാജ്യവിരുദ്ധ പ്രസ്ഥാനങ്ങളിൽ മുന്നേറ്റമുണ്ടാക്കണം. അപ്പോൾ ഇന്ത്യയിൽ ഗാന്ധിജിയാണ് നായകൻ.
എന്നാൽ എം.എൻ.റോയി തിസീസ് അനുസരിച്ച് ഇത്തരം രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ആദ്യം സമരം ചെയ്ത് ഇല്ലാതാക്കേണ്ടത് ബൂർഷ്വാ ജനാധിപത്യ പ്രസ്ഥാനങ്ങളെയാണ്. ഉദാഹരണത്തിന് ഇന്ത്യയിൽ ആദ്യം തുരത്തേണ്ടത് ഗാന്ധിജിയെയും കോൺഗ്രസിനെയും! അതിൽ വിജയിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷുകാരെ നേരിടണം. ഈ വാദം അസ്ഥിക്കുപിടിച്ചവരാണ് 1948ൽ കൽക്കട്ട തിസീസിന്റെ വക്താക്കളായത്. അവർക്ക് 1947ൽ യാഥാർഥ്യമായ രാഷ്ട്രീയ സ്വാതന്ത്ര്യം അധികാര കൈമാറ്റം മാത്രമായതിലും അവർ നെഹ്റുവിനെ സാമ്രാജ്യത്വത്തിന്റെ ഏജന്റായി കണ്ടതിലും അദ്ഭുതമില്ല.
വാസ്തവത്തിൽ കോൺഗ്രസുമായി ദേശീയ തലത്തിൽ യോജിച്ച് മുന്നേറാനുള്ള സാധ്യതയാണ് 1947ൽ ഉണ്ടായത്. അതാണ് പാർട്ടി സെക്രട്ടറി ആയിരുന്ന പി.സി. ജോഷി പറഞ്ഞത്. കോൺഗ്രസിൽ രണ്ടു വിഭാഗമുണ്ട്. പുരോഗമന വിഭാഗവും യാഥാസ്ഥിതികരും. ഇതിൽ പുരോഗമന വിഭാഗത്തിന്റെ പ്രതിനിധിയാണ് പ്രധാനമന്ത്രി നെഹ്റു. അദ്ദേഹത്തിന്റെ കരങ്ങളെ ശക്തിപ്പെടുത്തണം. ഈ നയം അനുസരിച്ച് ആദ്യ മന്ത്രിസഭയിൽ കമ്യൂണിസ്റ്റു പാർട്ടിയും ചേരണമായിരുന്നു. എന്നാൽ അത് തട്ടിക്കളഞ്ഞത് ഭ്രാന്തൻ നയം. വെളുത്ത സായ്പ് പോയിട്ട് കറുത്ത സായ്പ് ഭരണത്തിൽ വന്നു എന്നതായിരുന്നു അന്നത്തെ വിചിത്രന്യായം.
‘അരുണാചൽ പ്രദേശ് വഴി ചെമ്പട വരും...’
1948ലെ കൽക്കട്ട പാർട്ടി കോൺഗ്രസിൽ ബി.ടി. രണദിവെ സെക്രട്ടറി ആകുകയും പി.സി. ജോഷി ഒതുക്കപ്പെടുകയും ചെയ്തു. അതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മുഖ്യധാരയിലേക്കു കടക്കാനുള്ള അവസരമാണ് പാർട്ടിക്ക് നഷ്ടമായത്. പിൽക്കാലത്ത് ഇതിലെ മണ്ടത്തരം പാർട്ടി തിരിച്ചറിഞ്ഞു. എസ്.എ. ഡാങ്കേയുടെ നേതൃത്വത്തിൽ അങ്ങനെ ചർച്ചകൾ നടക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ് വിരോധത്തിൽ ഉറച്ചുനിന്നവർ 1964ൽ പിളർന്നുപോയി. പിളർപ്പ് ഇവർക്ക് വിപ്ലവപ്രവൃത്തിയായിരുന്നു.
പിളരുന്ന സമയത്ത് സിപിഎമ്മിലെ പലരും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്– അരുണാചൽ പ്രദേശ് വഴി ചെമ്പട വരും, അവർ അധികാരം പിടിച്ചുനൽകും എന്നൊക്കെ! പിൽക്കാലത്ത് പിളർത്താൻ പറഞ്ഞ രാഷ്ട്രീയത്തിൽനിന്ന് സിപിഎമ്മും പിന്നോട്ടുപോയി. അങ്ങനെയാണ് നക്സലുകൾ അതിൽനിന്ന് പിളർന്നുപോയത്. സിപിഎമ്മിന്റെ കോൺഗ്രസ് വിരുദ്ധ നയം വളരെ ആഴത്തിൽ വേരോടിയതാണ്. ഏതു ചെകുത്താനെ പിടിച്ചാണെങ്കിലും കോൺഗ്രസിനെ ഇല്ലാതാക്കുമെന്ന് ഇഎംഎസ് പ്രസംഗിച്ചിട്ടുണ്ട്. കെ.ജി. മാരാർ എന്ന സ്ഥാനാർഥിയെ വേദിയിലിരുത്തിയാണ് ഇഎംഎസ് ഇങ്ങനെ പറഞ്ഞത്!
1967–69 കാലത്തോടെ കോൺഗ്രസുമായി സഖ്യം സ്ഥാപിച്ച സിപിഐയുടെ നയം നല്ലതായിരുന്നു. മിക്ക സംസ്ഥാനങ്ങളിലും പ്രാതിനിധ്യം ലഭിച്ച് ഒരു ദേശീയ പാർട്ടിയുടെ ഇമേജ് സിപിഐക്ക് ലഭിച്ചു. അതിന്റെ മികച്ച പ്രതിഫലനം കേരളത്തിലാണ് ഉണ്ടായത്. സി. അച്യുതമേനോൻ 1969 മുതൽ 1977വരെ മുഖ്യമന്ത്രിയായി. അത്രയും പുരോഗതി കേരളത്തിന് നൽകിയ മറ്റൊരു മന്ത്രിസഭയില്ല. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്– സിപിഐ മുന്നണിക്ക് ലോക്സഭയിലും നിയമസഭയിലും വൻവിജയമാണ് ഉണ്ടായത്. മലയാളികൾ അടിയന്തരാവസ്ഥയോട് ആഭിമുഖ്യം കാണിച്ചതാണെന്ന വാദം വിഡ്ഢിത്തമാണ്. മികച്ച മന്ത്രിസഭയോടുള്ള ജനങ്ങളുടെ താൽപര്യമായിരുന്നു തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
ദേശീയ പതാക കയറ്റാത്ത പാർട്ടി ഓഫിസ്!
ഭൂപരിഷ്കരണ നിയമം പാസ്സാക്കിയതും സംവരണനയം ആദ്യമായി നടപ്പാക്കിയതും ഈ മന്ത്രിസഭ ചെയ്ത ഏറ്റവും മഹത്തായ രണ്ടു കാര്യങ്ങളായിരുന്നു. ഇതിന് കോൺഗ്രസും ലീഗും പിന്തുണയ്ക്കുകയും ചെയ്തു. എന്നിട്ടും സിപിഐ കോൺഗ്രസ് സഖ്യത്തിൽനിന്ന് പിന്നാക്കം പോയി. സ്വന്തം ലൈൻ വിട്ടു എന്നതാണ് സിപിഐ ചെയ്ത തെറ്റ്. സി.കെ. ചന്ദ്രപ്പൻ ആയിരുന്നു ആ ലൈൻ മാറ്റരുതെന്ന് അവസാനം വരെ വാദിച്ചത്. അവസാന കാലം വരെയും ആ നയത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയും ചെയ്തു.
പിളർപ്പിനു ശേഷം സിപിഐയിൽ തുടർന്നവർക്കു പോലും ഗാന്ധി നിഷിദ്ധമായിരുന്നുവെന്നതിൽ ഇപ്പോഴും അദ്ഭുതം തോന്നുന്നു. ഇന്നും ഇരു കമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനങ്ങളിലും ഗാന്ധിജിയുടേയോ നെഹ്റുവിന്റെയോ ഫോട്ടോയ്ക്ക് സ്ഥാനമില്ല. അതേസമയം അധികാരമേറുന്നതിന്റെ ഭാഗമായി ദേശീയപതാക കാറിന്റെ മുന്നിൽ പറത്താം, പക്ഷേ പാർട്ടി ഓഫീസുകളിൽ ദേശീയ പതാക കയറ്റില്ല. ഇതൊരു അപൂർവ വിരോധാഭാസമാണ്. ഈ സെക്ടേറിയൻ ചിന്തയ്ക്കെതിരെ ചിന്തിച്ചവരും പറഞ്ഞവരും തിരുത്തൽവാദികളായി മുദ്രകുത്തപ്പെട്ടു.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോൾ സ്വാതന്ത്ര്യം ആഘോഷിക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു കമ്യൂണിസ്റ്റ് പാർട്ടിയെകുറിച്ച് ആലോചിച്ചുനോക്കൂ? എത്ര പരിഹാസ്യമാണ് ഇത്തരമൊരവസ്ഥ? ദേശീയ മുഖ്യധാരയിൽനിന്നു തീർത്തും ഒറ്റപ്പെട്ട ഇരു കമ്യൂണിസ്റ്റ് പാർട്ടികളും ഇന്ന് ഇന്ത്യയിൽ വെറും പ്രാദേശിക പാർട്ടികളായി മാറിയിരിക്കുന്നു.
∙ വാൽക്കഷ്ണം
പ്രാദേശിക പാർട്ടികളായി മാറിക്കഴിഞ്ഞ കമ്യൂണിസ്റ്റ് പാർട്ടികൾ ഇന്ന് അതിന്റെ ലക്ഷണവും പ്രകടിപ്പിച്ച് തുടങ്ങിയിരിക്കുന്നു. 2021ൽ തുടർഭരണം ലഭിച്ചതിനു ശേഷം നടന്ന മന്ത്രിസഭാ രൂപീകരണം തന്നെ ഉദാഹരണം. ലാലു പ്രസാദ് യാദവ്, മുലായം സിങ് യാദവ്, കരുണാനിധി (എംജിആറിന് ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ സന്തതികളുണ്ടായില്ല) ഇവരെയൊക്കെ പിന്തുടർന്നെന്നോണം ഇവിടെ ബന്ധുജനങ്ങൾ മന്ത്രിമാരായി വാഴ്ത്തപ്പെട്ടിരിക്കുന്നു!. ഇത് കമ്യൂണിസ്റ്റ് പാരമ്പര്യമല്ലെന്നത് അവിതർക്കിതമാണ്.
English Summary: Dr. Ajayakumar Kodoth Talks About CPM's Decision to Celebrate Indian Independence Day