‘10 പൊലീസുകാർ ആ കർഷകനെ വളഞ്ഞിട്ടു തല്ലി; ചോര വാർന്ന്, ദേഹം നീലിച്ചാണ് മരണം’
ഒരു കർഷകനു നേരെ 10 പൊലീസുകാർ ആയുധമേന്തിയാൽ എന്തു സംഭവിക്കും? അതാണ് സുശീലിനു സംഭവിച്ചതും. തലയിലും ശരീരത്തിലാകമാനവുമേറ്റ ക്രൂരമായ പരുക്കുകളോടെ അദ്ദേഹം വീട്ടിലെത്തിയപ്പോഴും ആ പാവം തിരിച്ചറിഞ്ഞുകാണില്ല, അതിന്റെ ആഴം. തലയിലേറ്റ മുറിവിൽനിന്ന് അപ്പോഴും രക്തം കിനിയുന്നുണ്ടായിരുന്നു... Farmers Strike New Delhi . Sushil Kajal Death
ഒരു കർഷകനു നേരെ 10 പൊലീസുകാർ ആയുധമേന്തിയാൽ എന്തു സംഭവിക്കും? അതാണ് സുശീലിനു സംഭവിച്ചതും. തലയിലും ശരീരത്തിലാകമാനവുമേറ്റ ക്രൂരമായ പരുക്കുകളോടെ അദ്ദേഹം വീട്ടിലെത്തിയപ്പോഴും ആ പാവം തിരിച്ചറിഞ്ഞുകാണില്ല, അതിന്റെ ആഴം. തലയിലേറ്റ മുറിവിൽനിന്ന് അപ്പോഴും രക്തം കിനിയുന്നുണ്ടായിരുന്നു... Farmers Strike New Delhi . Sushil Kajal Death
ഒരു കർഷകനു നേരെ 10 പൊലീസുകാർ ആയുധമേന്തിയാൽ എന്തു സംഭവിക്കും? അതാണ് സുശീലിനു സംഭവിച്ചതും. തലയിലും ശരീരത്തിലാകമാനവുമേറ്റ ക്രൂരമായ പരുക്കുകളോടെ അദ്ദേഹം വീട്ടിലെത്തിയപ്പോഴും ആ പാവം തിരിച്ചറിഞ്ഞുകാണില്ല, അതിന്റെ ആഴം. തലയിലേറ്റ മുറിവിൽനിന്ന് അപ്പോഴും രക്തം കിനിയുന്നുണ്ടായിരുന്നു... Farmers Strike New Delhi . Sushil Kajal Death
സുശീൽ കാജൽ എന്ന സാധാരണ കർഷകൻ ഡൽഹിയിലെ സമരാങ്കണത്തിൽ കഴിഞ്ഞ 9 മാസവും സജീവമായിരുന്നു. തന്റെ ഒന്നരയേക്കറിലെ കൃഷിയും, ഭാര്യയും മക്കളും സഹോദരങ്ങളുമടങ്ങിയ കുടുംബത്തെയും വിട്ടാണ് അദ്ദേഹം രാജ്യത്തെ കർഷകരുടെ അവകാശ പോരാട്ടത്തിനായി തെരുവിലേക്കിറങ്ങിയത്. എന്നിട്ടോ? ഒരു കർഷകനു നേരെ 10 പൊലീസുകാർ ആയുധമേന്തി പാഞ്ഞെത്തിയാൽ എന്തു സംഭവിക്കും? അതാണ് സുശീലിനു സംഭവിച്ചതും. തലയിലും ശരീരത്തിലാകമാനവുമേറ്റ ക്രൂരമായ പരുക്കുകളോടെ വീട്ടിലെത്തിയപ്പോഴും ആ പാവം തിരിച്ചറിഞ്ഞുകാണില്ല, അതിന്റെ ആഴം.
അദ്ദേഹത്തിന്റെ തലയിലേറ്റ മുറിവിൽനിന്ന് അപ്പോഴും രക്തം കിനിയുന്നുണ്ടായിരുന്നു. വേദനസംഹാരി ഗുളികയും കഴിച്ച് കിടക്കാൻ തീരുമാനിച്ചുറങ്ങിയ സുശീൽ പിറ്റേന്ന് ഉണർന്നില്ല. അദ്ദേഹത്തെ ഉണർത്താനെത്തിയവർക്കു മുന്നിൽ അദ്ദേഹം നീരുവന്നു വീർത്ത ദേഹം മാത്രമായിരുന്നു, അതു നീലിച്ചിരുന്നു. ശാന്തമായി മരണത്തിനു കീഴടങ്ങിയ സുശീലിനെ രാവിലെത്തന്നെ മറവുചെയ്തു. കാരുണ്യമില്ലാത്ത, നീതി ലഭിക്കാത്ത ലോകത്തുനിന്ന് വിടപറഞ്ഞ സുശീലിന്റെ വീട്ടിൽ അവശേഷിക്കുന്നവരെ അന്വേഷിച്ച് അധികൃതരാരും ചെന്നിട്ടുമില്ല. ദുഃഖം തളംകെട്ടിനിൽക്കുന്ന ആ വീട്ടിലേക്കു പക്ഷേ കർഷകരുടെ പ്രവാഹമാണ്. അവർക്കല്ലേ മറ്റൊരു കർഷകന്റെ വേദന അറിയൂ.
കഴിഞ്ഞ ദിവസം ഈ വീട്ടിലെത്തിയ ഓൾ ഇന്ത്യ കിസാൻ സഭ നേതാവും മുൻ എംഎൽഎയുമായ പി.കൃഷ്ണപ്രസാദ് ഡൽഹിയിലെ കർഷക സമരത്തെക്കുറിച്ചും അതിന്റെ വരാനിരിക്കുന്ന രൂപപരിണാമത്തെക്കുറിച്ചും ‘മനോരമ ഓൺലൈനിനോട്’ സംസാരിക്കുന്നു...
ഹരിയാനയിലെ കർണാലിൽ ഓഗസ്റ്റ് 28ന് സംഭവിച്ചത് എന്താണ്?
ബിജെപിയുടെ യോഗത്തിൽ മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും വരാനിരിക്കുന്ന സാഹചര്യത്തിലാണ് കർഷകർ തടയാനെത്തിയതും പൊലീസ് കനത്ത സംരക്ഷണമൊരുക്കിയതും. 300 കർഷകരെ നേരിടാൻ 1500 പൊലീസുകാരായിരുന്നു അന്ന് കർണാലിൽ. 5 തവണ പൊലീസ് സംഘംചേർന്ന് ആക്രമിച്ചതായി കർഷകർ പറഞ്ഞു. ഓരോ തവണയും ഓരോ കർഷകനെ ആക്രമിക്കാനും അഞ്ചും പത്തും പൊലീസുകാർ ഒന്നിച്ചെത്തി. പൊലീസിന്റെ ഈ ഏകപക്ഷീയമായ ആക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സ നിഷേധിക്കുന്നതായിരുന്നു പൊലീസിന്റെയും അധികൃതരുടെയും അടുത്ത ക്രൂരത.
ആശുപത്രിയിലെത്തിയവർക്ക് നിസ്സാര ചികിത്സ നൽകി ഉടൻ തിരിച്ചയച്ചു. ആരെയും പ്രവേശിപ്പിക്കാൻ സമ്മതിച്ചില്ല, പരുക്കേറ്റ് ചികിത്സയിലാണ് കർഷകരെന്ന ചീത്തപ്പേര് വരാതിരിക്കാൻ. കർണാലിൽനിന്ന് പുറംലോകത്തേക്കു വഴി കൊട്ടിയടച്ചതോടെ പുറത്തുപോയി ചികിത്സിക്കാനും വഴിയില്ലാതായി. ഇങ്ങനെ വീട്ടിലേക്ക് മടങ്ങിയവരിലൊരാളായിരുന്നു സുശീൽ കാജലും. തലയ്ക്കു പിന്നിലും ചുമലിലും ശക്തമായ അടിയേറ്റ പാടുകളോടെയാണ് വീട്ടിലെത്തിയത്. ചോര വാർന്നൊഴുകുന്നുമുണ്ടായിരുന്നു. വേദന കൊണ്ടു പുളഞ്ഞ സുശീലിന് വേദനസംഹാരിയുടെ സഹായം തേടണ്ടിവന്നു.
രാവിലെ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. പൊലീസുകാരോ ജില്ലാ ഭരണകൂടമോ അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല. എന്നാൽ സുശീലിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പ്രചരിപ്പിക്കാൻ ഡിസിപിയും ഡിജിപിയും രംഗത്തുണ്ടായിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് സുശീലിന്റെ കുടുംബം. അമ്മയും 2 സഹോദരന്മാരും ഒരു സഹോദരിയും ഇവരോടൊപ്പം ഒരേ വീട്ടിൽ താമസിക്കുന്നു. ഒന്നരയേക്കർ ഭൂമിയും ഒരു എരുമയുമാണ് സമ്പാദ്യം.
കർഷക സമരത്തിന്റെ പ്രധാന നേതാവിനെ അവർ കൊലപ്പെടുത്തിയിരിക്കുകയാണ്. പൊലീസ് മർദനത്തിൽ പരുക്കേറ്റ കർഷകന് ആശുപത്രിയിൽ വിദഗ്ധ ചികിത്സ നിഷേധിച്ചുകൊണ്ടാണ് അതു ചെയ്തിരിക്കുന്നത്. ആ കുടുംബത്തിന്റെ വരുമാനമാർഗവും ഇതോടെ ഇല്ലാതായി. ഇതിനുത്തരവാദികളായ സർക്കാർ ഈ കുടുംബത്തിന്റെ ഭാവി ഏറ്റെടുക്കണം. 25 ലക്ഷം രുപയെങ്കിലും ആ കുടുംബത്തിന് നൽകണം. ചെറിയൊരു സഹായഹസ്തമെന്ന നിലയ്ക്ക് കിസാൻസഭ ഒരു ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.
ഡൽഹിയിലെ കർഷക സമരത്തിന്റെ അടുത്ത ഘട്ടമെന്താണ്?
സെപ്റ്റംബർ 5ന് നടക്കുന്ന മുസഫർപുർ റാലിയാണ് ചരിത്രസംഭവമാകാൻ പോകുന്നത്. ഡൽഹിയോടു ചേർന്നുകിടക്കുന്ന രാജസ്ഥാൻ, യുപി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ലക്ഷക്കണക്കിന് ആളുകളെയും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് പ്രതിനിധികളായി 5 പേരെ വീതവും അണിനിരത്തിയാണ് റാലി സംഘടിപ്പിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക ശക്തിപ്രകടനമായി ഇതു മാറും. ഇതു നടക്കുന്നതോടെ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്കു തുടക്കമിടും. ഈ റാലി തടയാനൊന്നും സർക്കാരിന് കഴിയില്ല, അതിനുള്ള സംവിധാനവുമില്ല.
9 മാസമായി തുടരുന്ന സമരത്തിൽ പഴയ ആൾക്കൂട്ടമില്ല. സർക്കാർ നയം മാറ്റിയിട്ടുമില്ല. ഈ സാഹചര്യത്തിൽ ഭാവിപരിപാടികൾ?
ഏതൊരു സമരത്തിനും തുടക്കത്തിലെ രീതിയിൽ മുന്നോട്ടു പോകാനാവില്ല. കർഷകസമരത്തിന്റെ അടുത്ത ഘട്ടം വൻമാറ്റത്തിന്റേതാണ്. സംയുക്ത കിസാൻ മോർച്ചയിലെ സംഘടനകൾ ഈ പ്രക്ഷോഭത്തെ താഴെത്തട്ടിലേക്ക് നയിക്കാൻ തയാറെടുക്കുകയാണ്. ഓരോ സംസ്ഥാനങ്ങളിലും ജില്ലാ, ഗ്രാമ തലങ്ങളിൽ ഈ പ്രക്ഷോഭത്തിന്റെ പുതിയ കൂട്ടായ്മകൾ രുപപ്പെടാൻ പോവുകയാണ്. മുസഫർപുർ റാലിക്കു ശേഷം യോഗം ചേർന്ന് ഇതിന് അന്തിമരൂപം നൽകും. അതോടുകൂടി ബിജെപി രാജ്യത്ത് ഒറ്റപ്പെടും.
കർഷകരും അവരെ ദ്രോഹിക്കുന്ന കോർപറേറ്റുകളും എന്ന രീതിയിൽ പ്രക്ഷോഭം ഗതി മാറുന്നതോടെ ബിജെപിയുടെ കർഷകദ്രോഹ നിലപാടും, അവർ കൊട്ടിഘോഷിക്കുന്ന വികസന കാഴ്ചപ്പാടിലെ പൊള്ളത്തരങ്ങളും തുറന്നു കാണിക്കപ്പെടും. അതു രാജ്യത്ത് പുതിയ രാഷ്ട്രീയമാറ്റത്തിന് വഴിയൊരുക്കും. ഇതോടൊപ്പം കിസാൻസഭ, സിഐടിയു, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ മറ്റൊരു പ്രക്ഷോഭത്തിനും ഒരുക്കങ്ങൾ നടന്നുവരികയാണ്.
നവംബർ 26ന് ഡൽഹിയിലെ കർഷകസമരത്തിന് ഒരു വർഷം പൂർത്തിയാകുന്നു. സമരംകൊണ്ട് എന്തുനേടി എന്നു ചോദിച്ചാൽ...?
കഴിഞ്ഞ 7 മാസമായി ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടക്കുന്നില്ല. എന്നാൽ ഈ കാലയളവിൽ രാജ്യത്ത് വലിയൊരു മാറ്റം സംഭവിച്ചു-ബിജെപിയായിരിക്കും എന്നും അജൻഡ നിശ്ചയിക്കുക എന്ന നില മാറി. ജുഡീഷ്യറിയെപ്പോലും സ്വാധീനിച്ചേക്കുമെന്ന അവസ്ഥയിലും മാറ്റം വന്നു. കർഷകസമരത്തിലെ ബിജെപി നിലപാടിനെ ബിഎംഎസ് പോലും പൂർണമായി പിന്തുണയ്ക്കുന്നില്ല.
വരുൺ ഗാന്ധി, മേഘാലയ ഗവർണർ സത്യപാൽ മാലിക് തുടങ്ങിയവരുടെ എതിർശബ്ദങ്ങൾ ഈ യാത്രയിൽ പ്രതീക്ഷ പകരുന്നതാണ്. ബിജെപിയുടെ വികസന കാഴ്ചപ്പാടിലെ പൊള്ളത്തരം തുറന്നുകാട്ടാനായതാണ് വലിയ നേട്ടം. രാജ്യത്തിന്റെ സ്വത്തുക്കളിൽ കോടിക്കണക്കിനു രൂപയുടെ ആസ്തികൾ വിൽക്കാൻ വച്ചിരിക്കുന്നിടത്താണ് അവരുടെ വികസനം എത്തിച്ചേർന്നിരിക്കുന്നത്. ഭയപ്പെടുത്തിയും മറ്റും ബിജെപി തുടർന്ന ഭരണം ദുർബലമാകുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്.
കേരളത്തിലെ കർഷകരുടെ കാര്യത്തിൽ എന്തു നിലപാടാണ് കർഷകസംഘം സ്വീകരിക്കുന്നത്?
കേരളത്തിലെ കർഷകരുടെ പ്രശ്നം ഉത്തരേന്ത്യയിൽനിന്നു വിഭിന്നമാണ്. 120 രൂപയിൽനിന്നു കാപ്പി വില 24 രൂപയായും, 245 രൂപയിൽനിന്ന് റബർ വില 70 രൂപയായും കുറഞ്ഞതോടെ കേരളത്തിലെ കർഷകരുടെ നട്ടെല്ലൊടിഞ്ഞു. 1999-2006 കാലഘട്ടം സാക്ഷ്യംവഹിച്ച ആത്മഹത്യ നമുക്ക് മറക്കാറായിട്ടില്ല. ആസിയാൻ കരാർ ആണ് ഈ വിലത്തകർച്ചയിലേക്കു നയിച്ചത്. ഭൂപരിഷ്‌കരണം കൊണ്ടുമാത്രം കേരളത്തിലെ കാർഷികപ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നു വ്യക്തം.
വിളകളെ പിന്തുണയ്ക്കുന്ന ആഭ്യന്തരവിപണി വളർന്നുവരണം. ഉൽപന്ന സംസ്കരണത്തിലെ ലാഭം കർഷകരുമായി പങ്കുവയ്ക്കണം. റബർ, കാപ്പി, നാളികേര കർഷകർക്കാണ് ഇതു കൂടുതൽ ആവശ്യം. ഈ മേഖലകളിൽ വ്യവസായങ്ങൾ വളർന്നുവരണം. കേരളത്തിൽ ഇതിനു വലിയ സാധ്യതകളുണ്ട്. പ്രതിവർഷം 10,000 കോടി രൂപയുടെ മാംസവിപണനമാണ് കേരളത്തിൽ നടക്കുന്നത്. അതിൽ 7000 കോടിയും കോഴിവിപണിയിലാണ്. ഈ പണമത്രയും ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. കേരളത്തിലെ കർഷകർ വിചാരിച്ചാൽ ഇത് കേരളത്തിനുതന്നെ നേട്ടമാക്കാം.
ഇതുതന്നെ മുട്ടയിലും പച്ചക്കറിയാലും നമുക്ക് നേടാനാകും. ഇതിനൊക്കെ സഹായകരമായ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ അതു വേഗത്തിൽ നടപ്പിലാക്കാൻ താൽപര്യം കാണിക്കുന്നില്ല. മന്ത്രിമാരെയും എംഎൽഎമാരെയും ഇതിനു പ്രേരിപ്പിക്കാൻ കർഷകർ സ്വാധീനം ചെലുത്തണം. കേരളത്തിലെ കർഷക പ്രസ്ഥാനങ്ങൾ ഈ സാധ്യതകൾ മനസ്സിലാക്കി ഇതേറ്റെടുക്കണം. മിനിമം താങ്ങുവില കർഷകർക്ക് ഉറപ്പാക്കാനാവശ്യമായ നിയമനിർമാണം നടത്തണം. അതിനാവട്ടെ കേരളത്തിലെ ഇനിയുള്ള കാർഷിക പോരാട്ടങ്ങൾ.
English Summary: Interview with AIKS Leader and Former MLA P Krishna Prasad on Farmers' Strike