നിരക്ക് കുറയും, ബെഹ്റ മുന്നോട്ട്: ‘കോടികൾ മുടക്കിയ മെട്രോ നാട്ടുകാർ ഉപയോഗിക്കട്ടെ’
കൊച്ചി മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ ഒരു കാര്യം കൂടി പറഞ്ഞു. ‘ഇപ്പോൾ മെട്രോയിൽ ആളില്ല. 10–12 പേർ വച്ചാണ് ഒരു മെട്രോ ഓടുന്നത്. ടിക്കറ്റ് കുറയ്ക്കാതിരുന്നിട്ടു വലിയ കാര്യമില്ല. ഇതേപടി ഓടും. ടിക്കറ്റ് കുറച്ചാൽ നാലാൾ കൂടുതൽ കയറിയാൽ ആത്രയും നല്ലത്. കോടികൾ മുടക്കി ഉണ്ടാക്കിയ സംവിധാനങ്ങൾ നാട്ടുകാർ ഉപയോഗിക്കട്ടെ’
കൊച്ചി മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ ഒരു കാര്യം കൂടി പറഞ്ഞു. ‘ഇപ്പോൾ മെട്രോയിൽ ആളില്ല. 10–12 പേർ വച്ചാണ് ഒരു മെട്രോ ഓടുന്നത്. ടിക്കറ്റ് കുറയ്ക്കാതിരുന്നിട്ടു വലിയ കാര്യമില്ല. ഇതേപടി ഓടും. ടിക്കറ്റ് കുറച്ചാൽ നാലാൾ കൂടുതൽ കയറിയാൽ ആത്രയും നല്ലത്. കോടികൾ മുടക്കി ഉണ്ടാക്കിയ സംവിധാനങ്ങൾ നാട്ടുകാർ ഉപയോഗിക്കട്ടെ’
കൊച്ചി മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ ഒരു കാര്യം കൂടി പറഞ്ഞു. ‘ഇപ്പോൾ മെട്രോയിൽ ആളില്ല. 10–12 പേർ വച്ചാണ് ഒരു മെട്രോ ഓടുന്നത്. ടിക്കറ്റ് കുറയ്ക്കാതിരുന്നിട്ടു വലിയ കാര്യമില്ല. ഇതേപടി ഓടും. ടിക്കറ്റ് കുറച്ചാൽ നാലാൾ കൂടുതൽ കയറിയാൽ ആത്രയും നല്ലത്. കോടികൾ മുടക്കി ഉണ്ടാക്കിയ സംവിധാനങ്ങൾ നാട്ടുകാർ ഉപയോഗിക്കട്ടെ’
കൊച്ചി∙ ഒടുവിൽ നാട്ടുകാർ പറയുന്നതു മെട്രോ കേട്ടു, ടിക്കറ്റ് നിരക്ക് അധികമാണെന്ന ജനവികാരം കണക്കിലെടുത്ത് റേറ്റ് കുറയ്ക്കാൻ തീരുമാനിച്ചു. എത്ര കുറയ്ക്കുമെന്നു ധാരണയായിട്ടില്ല. കുറയ്ക്കും, വൈകാതെ, നല്ലൊരു ദിവസം തീരുമാനിച്ച് അതുണ്ടാവും. മാനസിക ദൗർബല്യമുള്ളവർക്ക് മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കും. കൂടെ യാത്രചെയ്യുന്ന ഒരാൾക്ക് പകുതി നിരക്കു മതിയാവും. നിരക്കു കുറയ്ക്കാനുള്ള തീരുമാനം അറിയിച്ചു കൊച്ചി മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ ഒരു കാര്യം കൂടി പറഞ്ഞു. ‘ഇപ്പോൾ മെട്രോയിൽ ആളില്ല. 10–12 പേർ വച്ചാണ് ഒരു മെട്രോ ഓടുന്നത്. ടിക്കറ്റ് കുറയ്ക്കാതിരുന്നിട്ടു വലിയ കാര്യമില്ല. ഇതേപടി ഓടും. ടിക്കറ്റ് കുറച്ചാൽ നാലാൾ കൂടുതൽ കയറിയാൽ ആത്രയും നല്ലത്. കോടികൾ മുടക്കി ഉണ്ടാക്കിയ സംവിധാനങ്ങൾ നാട്ടുകാർ ഉപയോഗിക്കട്ടെ’
‘ബെഹ്റാജി’ സജീവമാണ്...
ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിലും നവംബർ ഒന്ന് കേരളപ്പിറവിക്കും കൊച്ചി മെട്രോയിൽ പകുതി ചാർജ് മാത്രം. മെട്രോയുടെ ഓരോ ട്രെയിനിനും വാട്ടർ മെട്രോ ബോട്ടുകൾക്കും നമ്പറിനു പകരം പേരു നൽകുന്ന കാര്യവും ബെഹ്റ പ്രഖ്യാപിച്ചു. ഇഷ്ടമുള്ള ബോട്ടിനെയും മെട്രോയേയും ഇനി പേരുചൊല്ലി വിളിക്കാം. പമ്പ പോയോ, പെരിയാർ ഇന്നു ലീവാണ് തുടങ്ങി ദൈനംദിന വർത്തമാനത്തിൽ നമുക്കു സംബോധന ചെയ്യുകയുമാവാം. ചുരുക്കത്തിൽ, എങ്ങനെ മെട്രോയിൽ ആളെക്കയറ്റാം, കടംകയറി തകർന്നുകിടക്കുന്ന പണപ്പെട്ടിയിൽ നാലു കാശ് എങ്ങനെ എത്തിക്കാം എന്നു ബെഹ്റാജി സജീവമായി ആലോചിച്ചു തുടങ്ങി.
സര്‍വേ പറഞ്ഞത്...
മെട്രോയുടെ പരിസരത്തുകൂടി പോലും ആളുപോകാത്തത് എന്തുകൊണ്ടാണെന്നാണ് പുതിയ എംഡി ചുമതലയെടുത്ത ശേഷം ആദ്യം പരിശോധിച്ചത്. കൊച്ചിക്കാർ മുഴുവൻ കൊച്ചി മെട്രോ എന്ന് ആവേശത്തോടെ പറയുന്നത് അദ്ദേഹം കേട്ടിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും കാസർകോടുനിന്നും മെട്രോയിൽ കയറാനും ലുലുവിൽ ഷോപ്പിങ്ങിനുമായി ആളുകൾ വരുന്ന കഥകളും കേട്ടിട്ടുണ്ട്. ഇവിടെ വന്നപ്പോഴല്ലേ അതൊക്കെ പഴയ കഥയാണെന്നു മനസിലായത്.
എന്താണ് കാരണമെന്ന് അദ്ദേഹം ജനങ്ങളോട് അന്വേഷിച്ചു. സർവേ നടത്തി. 11,191 ആളുകൾ സർവേയിൽ പങ്കെടുത്തു. 63% ആളുകൾ മെട്രോ യാത്രക്കാരല്ല. 37% മെട്രോയിൽ കയറുന്നവർ. ഇതിൽ 50.78% ആളുകൾ 20–40 പ്രായപരിധിയിൽ ഉള്ളവരാണ്. 27.86 ശതമാനം 40–60 പ്രായക്കാർ. സർവേയിൽ പങ്കെടുത്ത 79% ആളുകളും 20–60 പ്രായക്കാർ. കൊച്ചി മെട്രോ ഓടുന്ന റൂട്ടിലും സമീപ പ്രദേശത്തുള്ളവരുമായിരുന്നു എല്ലാവരും.
റേറ്റ് കുറയ്ക്കണമെന്ന് 77%
മെട്രോ റേറ്റ് കൂടുതലാണെന്ന് അഭിപ്രായപ്പെട്ടവർ 77%. മെട്രോയെക്കുറിച്ച് കൂടുതൽ പ്രചാരണം വേണമെന്നും ആളുകൾ പറഞ്ഞു. മെട്രോ ഇപ്പോഴും സർവീസ് നടത്തുന്നുണ്ടെന്ന് അറിയാത്തവർ ഇക്കൂട്ടത്തിലുണ്ട്. വീട്ടിൽ നിന്നിറങ്ങി മെട്രോയിൽ എത്താനും മെട്രോയിൽനിന്നിറങ്ങി വീട്ടിലെത്താനും എന്തുണ്ടു വഴിയെന്ന് അന്വേഷിച്ചവരും ഏറെ. മെട്രോ ഓടിത്തുടങ്ങും മുൻപുതന്നെ ഇതിനുള്ള മാർഗങ്ങൾ മെട്രോ ആലോചിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ, സ്ഥിരതയുള്ള മാർഗങ്ങളൊന്നും ഉണ്ടായിട്ടില്ല.
പാവപ്പെട്ടവർ, വിദ്യാർഥികൾ, സീനിയർ സിറ്റിസൺ, ശാരീരിക, മാനസിക വൈകല്യങ്ങൾ ഉള്ളവർ എന്നിവർക്ക് ഇളവു വേണമെന്നു സർവേയിൽ പൊതുവെ അഭിപ്രായമുണ്ടായി. ദിവസ, ആഴ്ച, മാസ പാസുകൾ വേണമെന്നതു മറ്റൊരു ആവശ്യം. കൊച്ചി വൺ കാർഡ് മെച്ചപ്പെടുത്തണമെന്ന ആവശ്യക്കാരും ഏറെ. 11 മുതൽ 4.30 വരെയുള്ള സമയം പൊതുവെ യാത്രക്കാർ കുറവാണ്. ‘മെട്രോ ഈച്ച പിടിച്ചിരിക്കുന്ന സമയം’ എന്നു നാട്ടുഭാഷയിൽ പറയാം. ഈ സമയത്ത് കൂടുതൽ ഡിസ്കൗണ്ട് നൽകി ആളെക്കയറ്റണമെന്നും നിർദേശം.
ഉള്ളിനുള്ളിലെ അഭിപ്രായങ്ങൾ
നാട്ടുകാരോടു മാത്രമല്ല, മെട്രോ ഉദ്യോഗസ്ഥരോടും ഇതൊന്നു നന്നാക്കിയെടുക്കാൻ ബെഹ്റാജി അഭിപ്രായം തേടി. അവധി ദിവസങ്ങളിലും ഉത്സവ സീസണുകളിലും ടിക്കറ്റ് നിരക്കിൽ ഇളവ്, കോർപറേറ്റ് ഓഫിസുകൾ, ഷോപ്പിങ് മാൾ ജീവനക്കാർക്കും വിദ്യാർഥികൾക്കും ഇളവ് തുടങ്ങിയവ നൽകാമെന്ന് അവർ നിർദേശിച്ചു. സംഘമായി യാത്രചെയ്യുന്നവർക്ക് ഡിസ്കൗണ്ട് ആവാം. സ്ഥിരം യാത്രക്കാർക്ക് ലോയൽറ്റി പോയന്റുകളാണു മറ്റൊരു നിർദേശം. ഈ പോയിന്റുകൾ ഹെൽത്ത് ഇൻഷുൻസ് സ്കീമുകൾ പോലുള്ളവയിൽ ആഡ് ചെയ്യുമ്പോൾ പ്രീമിയം കുറയും. ഇതേക്കുറിച്ചു വരും ദിവസങ്ങളിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നു ബെഹ്റ പറഞ്ഞു.
പാർക്കിങ്ങിനു സ്ഥലമുണ്ടോ?
വാഹനവുമായി പാർക്കിങ് ലോട്ടിലെത്തുമ്പോൾ അവിടെ സ്ഥലമില്ലാത്ത അവസ്ഥ മുൻകൂട്ടി അറിയാനും ഓരോ സ്റ്റേഷനിലും പാർക്കിങ്ങിൽ എത്ര സ്ഥലം ബാക്കിയുണ്ടെന്നറിയാനും വൈകാതെ സാധിക്കും. അതിനും ആപ് വരും. ജോലികൾ കെഎംആർഎൽ ആരംഭിച്ചുകഴിഞ്ഞു.
സൈക്കിൾ ഫ്രീ
മെട്രോ സ്റ്റേഷനുകളിൽ ലാസ്റ്റ് മൈൽ കണക്ടിവിറ്റിക്കു വേണ്ടി വച്ചിരിക്കുന്ന സൈക്കിളുകൾ ഇനി മുതൽ മെട്രോ, സിറ്റി പൊലീസ്, കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡ്, മൈ ബൈക്ക് എന്നിവയുടെ സംയുക്ത സംരംഭമാണ്. ഇതുവരെ മൈ ബൈക്കിന്റേതു മാത്രമായിരുന്നു. എല്ലാ സ്റ്റേഷനുകളിലും സൈക്കിൾ ഉണ്ടാവും. സ്റ്റേഷനിൽനിന്നും സ്റ്റേഷനിലേക്കും സൈക്കിൾ ഉപയോഗിക്കുന്നവർക്ക് സൗജന്യമാക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. നിലവിൽ മണിക്കൂർ അടിസ്ഥാനത്തിൽ പണം നൽകണം. ആപ് ഡൗൺ ലോഡ് ചെയ്ത് സൈക്കിൾ ആവശ്യപ്പെട്ടാൽ ലഭിക്കുന്ന നമ്പർ ഉപയോഗിച്ച് സൈക്കിൾ എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്യാം. ഉപയോഗിച്ച മണിക്കൂറിനുള്ള പണം അക്കൗണ്ടിൽ നിന്നെടുക്കും.
ട്രെയിൻ, ടാക്സി, ഓട്ടോ...എല്ലാറ്റിനും ഒറ്റ ടിക്കറ്റ്
ആലുവയിൽനിന്നു മരടിലെ ബന്ധു വീട്ടിൽ പോകാൻ ഒരു ടിക്കറ്റ് മതിയാകുമോ എന്ന കാര്യമാണ് ആലോചനയിൽ. ആലുവ മുതൽ മരടിന്റെ അടുത്ത സ്റ്റേഷനായ വൈറ്റില വരെ മെട്രോയിൽ. തുടർന്ന് ടാക്സി, ഓട്ടോ, ബസ് ഓപ്ഷനുകൾ. നമ്മുടെ സിലക്‌ഷൻ അനുസരിച്ചുള്ള പണം മെട്രോ ടിക്കറ്റിൽതന്നെ എടുക്കും. വൈറ്റിലയിൽ വന്നിറങ്ങുമ്പോൾതന്നെ നിങ്ങൾക്കു തന്നിട്ടുള്ള കളർകോഡ് ഉള്ള വാഹനം തയാറായിരിക്കും. അതിൽകയറി ബന്ധുവിന്റെ വീട്ടിൽ പോകാം. തിരിച്ചും ഇതേ മാർഗം തിരഞ്ഞെടുക്കാം.
വീട്ടിലെത്തിക്കും
മെട്രോ റൂട്ടിൽ ഒട്ടേറെ വൻകിട സ്ഥാപനങ്ങളുണ്ട്. അവരുടെ സ്റ്റാഫിനു വേണ്ടി പ്രത്യേക സ്കീം. കെഎസ്ആർടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്ത് ഈ ജീവനക്കാരെ അവരുടെ താമസ സ്ഥലത്ത് എത്തിക്കും. ബസിനും മെട്രോയ്ക്കുമുള്ള ടിക്കറ്റ് കോർപറേറ്റ് അക്കൗണ്ടിൽനിന്ന് എടുക്കും.
സ്ഥലക്കച്ചവടം
മെട്രോ സ്റ്റേഷനുകളിൽ 47,000 ചതുരശ്ര അടി സ്ഥലം വാടകയ്ക്കുണ്ട്. ഇത് അടുത്തമാസം 10നു പരസ്യ ലേലം ചെയ്യും. കിയോസ്കുകളുടെ രൂപരേഖയായി. ഫുട്ബോൾ മാതൃകയിലാണു കലൂർ സ്റ്റേഡിയത്തിലെ കിയോസ്കുകൾ. ഇവിടെ സ്പോർട്സുമായി ബന്ധപ്പെട്ട സാധനങ്ങൾ മാത്രം. മറ്റിടങ്ങളിൽ എന്തുമാകാം. ഓപൺ ഫയർ പാടില്ല. കിയോസ്കിനു പുറത്ത് മാറ്റങ്ങൾ പാടില്ല.
എല്ലാവർക്കും കഷ്ടകാലം
കോവിഡ് കാലത്ത് ആർക്കെങ്കിലും മെച്ചമുണ്ടോ എന്നറിയാൻ കഴിഞ്ഞ ദിവസം ലോക്നാഥ് ബെഹ്റ ഒരു ശ്രമം നടത്തി. പ്രതിദിനം 56 ലക്ഷം രൂപ കൈകാര്യം ചെയ്തിരുന്ന ഡൽഹി മെട്രോയ്ക്ക് 28 ലക്ഷമേ ഇപ്പോഴുള്ളു. ടിക്കറ്റ് നിരക്ക് ഏറ്റവും കുറവുള്ള ജയ്പൂർ മെട്രോയിലും ആളു കയറുന്നില്ല. കുറഞ്ഞ നിരക്ക് ആറു രൂപയും കൂടിയത് 20 രൂപയുമാണ് അവിടെ. ടിക്കറ്റ് നിരക്കു കുറഞ്ഞിട്ടും അവിടെ ആളു കയറുന്നില്ലെന്നു കേട്ട് ബെഹ്റ വണ്ടറടിച്ചു. കൊച്ചിയേക്കാൾ എത്രയോ വലിയ സിറ്റിയാണ് ജയ്പൂർ. എന്തായാലും മുന്നോട്ടുവച്ച കാൽ പിന്നോട്ടുവയ്ക്കുന്നില്ല. ഒരു മൂന്നു മാസം കഴിഞ്ഞിട്ടു പരിശോധിക്കാമല്ലോ എന്നാണ് ഉറച്ച തീരുമാനം.
English Summary: How to Make Kochi Metro Profitable; Here is Lokanath Behera's Ideas