കേരളത്തിൽ ബിജെപിക്ക് പുതിയ നേതൃത്വം വരുന്നു? ‘കുഴലിൽ’ കുരുങ്ങിയോ സുരേന്ദ്രൻ?
ഈ മാറ്റം ഡിസംബർ മാസത്തിനപ്പുറം പോകില്ലെന്നാണ് ബിജെപിയിൽതന്നെ ഉയരുന്ന വാദം. ഇക്കാര്യത്തിൽ ഒരു തീരുമാനവും ആർക്കും പറയാനാകില്ല. ഏതു പാതിരാത്രിയിലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനമെത്തും. ഫോണിൽ അറിയിപ്പ് വരുമ്പോൾ മാത്രമേ മിക്കപ്പോഴും മാറ്റം നേതാക്കൾ പോലും അറിയാറുള്ളു.
ഈ മാറ്റം ഡിസംബർ മാസത്തിനപ്പുറം പോകില്ലെന്നാണ് ബിജെപിയിൽതന്നെ ഉയരുന്ന വാദം. ഇക്കാര്യത്തിൽ ഒരു തീരുമാനവും ആർക്കും പറയാനാകില്ല. ഏതു പാതിരാത്രിയിലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനമെത്തും. ഫോണിൽ അറിയിപ്പ് വരുമ്പോൾ മാത്രമേ മിക്കപ്പോഴും മാറ്റം നേതാക്കൾ പോലും അറിയാറുള്ളു.
ഈ മാറ്റം ഡിസംബർ മാസത്തിനപ്പുറം പോകില്ലെന്നാണ് ബിജെപിയിൽതന്നെ ഉയരുന്ന വാദം. ഇക്കാര്യത്തിൽ ഒരു തീരുമാനവും ആർക്കും പറയാനാകില്ല. ഏതു പാതിരാത്രിയിലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനമെത്തും. ഫോണിൽ അറിയിപ്പ് വരുമ്പോൾ മാത്രമേ മിക്കപ്പോഴും മാറ്റം നേതാക്കൾ പോലും അറിയാറുള്ളു.
തിരുവനന്തപുരം∙ കേരള ബിജെപിയുടെ തലപ്പത്ത് മാറ്റം വരുമോ? സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ന്യൂഡൽഹി സന്ദർശനം എന്തിനാണ്? ദേശീയ നേതൃത്വം വിളിപ്പിച്ചതാണോ? ഡിസംബറിന് മുൻപ് നേതൃമാറ്റം എന്നത് വെറും ഊഹപ്രചാരണം മാത്രമാണോ? ചോദ്യങ്ങളേറെയാണ്. കെ.സുരേന്ദ്രൻ മാത്രമല്ല, സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷും ദേശീയ നേതൃത്വത്തെ കാണുന്നതിന് ഡൽഹിയിലുണ്ട്. ഇത് നേരത്തേ തീരുമാനിച്ച സന്ദർശനമാണെന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി പഠിക്കാൻ സംസ്ഥാനമാകെ സഞ്ചരിച്ച 5 ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്താകെ ബൂത്തുതലം മുതൽ ജില്ലാതലം വരെ പല ഘടകങ്ങളിലെയും പ്രവർത്തകരെ കണ്ട് സംസാരിച്ച ശേഷം തയാറാക്കിയ റിപ്പോർട്ടിനെക്കുറിച്ചാണ് കേന്ദ്രനേതൃത്വത്തിന് അറിയേണ്ടത്. ആ റിപ്പോർട്ട് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സംഘടനാ സമിതിയായ കോർ കമ്മിറ്റി ചർച്ച ചെയ്തു. കേരളത്തിൽ പാർട്ടിയിൽ താഴെത്തട്ടിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് കമ്മിറ്റി അന്തിമരൂപം നൽകി. ഈ റിപ്പോർട്ടും ഉൾപ്പെടെയാണ് കേന്ദ്രനേതാക്കളെ സംസ്ഥാന പ്രസിഡന്റും സംഘടനാ ജനറൽ സെക്രട്ടറിയും കാണുന്നത്.
മാറ്റം എങ്ങനെ, എവിടെയൊക്കെ?
ജില്ലാ തലത്തിലുള്ള മാറ്റങ്ങൾ മാത്രമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനു നേരിട്ടു പ്രഖ്യാപിക്കാൻ സാധിക്കുന്നത്. അങ്ങനെയാണ് സംഘടനാ അധികാര ശ്രേണിയിലുള്ളതും. ജില്ലാ പ്രസിഡന്റിന്റെ നിയമനവും ദേശീയ നേതൃത്വമാണ് പ്രഖ്യാപിക്കുന്നത്. സംസ്ഥാന നേതൃത്വത്തിലെ മാറ്റവും ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതാണ് ബിജെപിയുടെ സംഘടനാ ചട്ടക്കൂട്ട് എന്നിരിക്കെ സംസ്ഥാന നേതൃത്വത്തിന്റെ മാറ്റം എപ്പോൾ വേണമെങ്കിലും ബിജെപി ദേശീയ നേതൃത്വം തീരുമാനിക്കും.
ഈ മാറ്റം ഡിസംബർ മാസത്തിനപ്പുറം പോകില്ലെന്നാണ് ബിജെപിയിൽതന്നെ ഉയരുന്ന വാദം. ഇക്കാര്യത്തിൽ ഒരു തീരുമാനവും ആർക്കും പറയാനാകില്ലെന്നതാണ് മറ്റൊരു കാര്യം. ഏതു പാതിരാത്രിയിലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനമെത്തും. ഫോണിൽ അറിയിപ്പ് വരുമ്പോൾ മാത്രമേ മിക്കപ്പോഴും മാറ്റം നേതാക്കൾ പോലും അറിയാറുള്ളു. ഇതിന് ഉദാഹരണം തേടി മറ്റെങ്ങും പോകേണ്ടതില്ല.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ തേടി ആ ഫോൺ വന്നത്. കേരളത്തിന്റെ ചുതമല വിടുക, മിസോറം ഗവർണറായി ചുമതലയേൽക്കുക. ഇതുപോലെതന്നെയാണ് പി.എസ്.ശ്രീധരൻപിള്ളയുടെയും ഗവർണറായുള്ള മടക്കം . സംസ്ഥാന പ്രസിഡന്റുമാരുടെ കാലാവധി 3 വർഷമാണെങ്കിലും 2 വർഷം പോലും പൂർത്തിയാക്കാതെ പുതിയ ചുമതലകളിലേക്ക് പോയവർ ഇവർ രണ്ടുപേരുമാണ്. അതുകൊണ്ട് ബിജെപിയുടെ സംസ്ഥാന നേതൃതലത്തിലേക്ക് ഉടനെ മാറ്റങ്ങൾ പ്രതീക്ഷിക്കാം, അതും അപ്രതീക്ഷിതമായി!
തമിഴ്നാടും ബംഗാളും ഇനി കേരളവും!
തിരഞ്ഞെടുപ്പു തോൽവികളെ കുറച്ചുകാണുന്ന പഴയ ശീലമുള്ള ബിജെപിയല്ല ഇപ്പോഴത്തെ ബിജെപി. തോൽവി സംഭവിച്ചാലും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും ബിജെപി ദേശീയ നേതൃത്വം കൃത്യമായ തീരുമാനങ്ങളെടുത്തു നേതൃമാറ്റം വരുത്തുന്നതാണ് ഇപ്പോഴത്തെ രീതി. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന തമിഴ്നാട്ടിൽ പൊരുതി നേടിയത് പൂജ്യത്തിൽനിന്നും 4 സീറ്റാണ്. പക്ഷേ പിന്നീടുണ്ടായ നീക്കം കണ്ടാൽ മനസ്സിലാകും ബിജെപി തമിഴ്നാട്ടിൽ അധികം പ്രതീക്ഷിച്ചിരുന്നുവെന്ന്.
ചുരുങ്ങിയ കാലത്തിൽ തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ഉയർന്നുവന്ന ചെറുപ്പക്കാരനായ മുൻ ഐപിഎസ് ഓഫിസർ കെ.അണ്ണാമലെയെ ബിജെപി സംസ്ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റായിരുന്ന എൽ.മുരുകനെ കേന്ദ്രമന്ത്രിയാക്കുകയും ചെയ്തു. അതുപോലെയാണ് തിരഞ്ഞെടുപ്പു നടന്ന ബംഗാളിലും ഉണ്ടാക്കിയ നേതൃമാറ്റം. അവിടെയും മമതാ ബാനർജിയോട് പൊരുതി 77 സീറ്റുകൾ പിടിച്ചു ബിജെപി വളർന്നു. വെറും മൂന്ന് സീറ്റിൽനിന്നാണ് 77 സീറ്റിലേക്ക് ബിജെപിയെത്തിയത്.
പക്ഷേ ബിജെപി ദേശീയ നേതൃത്വം നിരാശയാണ് പ്രകടിപ്പിച്ചത്. ബംഗാളിൽ ഭരണം പിടിക്കാനാകുമെന്ന പ്രചാരണമാണ് ബിജെപി ദേശീയതലത്തിൽ പ്രകടിപ്പിച്ചത്. അതിന് കുറവു വന്നത് ദേശീയ നേതൃത്വം പൊറുത്തില്ല. ബംഗാൾ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷിനെ മാറ്റി പുതിയ ആളെ നിയമിച്ചു. ഇനി കേരളത്തിലേക്ക് വരാം. ബിജെപിക്ക് ഉണ്ടായിരുന്ന ഒരു സീറ്റും പോയി. 35 സീറ്റും ഭരണവും പിടിക്കുമെന്ന് സംസ്ഥാന പ്രസിഡന്റുൾപ്പെടെ പറഞ്ഞെങ്കിലും 2% വോട്ടു കുറഞ്ഞ് സീറ്റും നഷ്ടമായതോടെ ബിജെപി ദേശീയ നേതൃത്വത്തിന് വലിയ നിരാശയായി.
ഇതിനു ശേഷം ബിജെപി ദേശീയ നേതൃത്വം ഒരു സംസ്ഥാനത്തുനിന്നും കേൾക്കേണ്ടി വന്നിട്ടില്ലാത്ത വിവാദത്തിനും സാക്ഷിയായി. കൊടകര കുഴൽപ്പണക്കേസാണ് ബിജെപിക്ക് നാണക്കേടായത്. അപ്പോൾ കേരളത്തിനു വേണ്ടി ദേശീയ നേതൃത്വം കാത്തുവച്ചിരിക്കുന്ന തീരുമാനമെന്താകും? ഇതാണ് ബിജെപി അണികളുടെ നോട്ടം. ചെറുപ്പക്കാരനായ പ്രസിഡന്റ് എന്ന നിലയിൽ കെ.സുരേന്ദ്രനെ അവതരിപ്പിച്ച് വലിയ കുതിപ്പിനൊരുങ്ങിയ ബിജെപിക്കു കിതയ്ക്കേണ്ടി വന്നു. പടലപിണക്കവും തർക്കവും കൊടകര കുഴൽപ്പണക്കേസും തോൽവിയുമെല്ലാം കൂടി കേന്ദ്രനേതൃത്വത്തിന്റെ മുൻപിലെത്തുമ്പോൾ കേരളത്തിൽ നേതൃമാറ്റ സാധ്യതകൾ ആരും തള്ളുന്നില്ല.
പ്രസിഡന്റ് പദത്തിൽ കെ.സുരേന്ദ്രൻ 2 വർഷമാകുന്നതേയുള്ളു. കേരളത്തിൽ ആരാകും ഇനി പ്രസിഡന്റ് എന്ന ചോദ്യത്തിന് ഉത്തരങ്ങൾ ബിജെപി നേതാക്കൾക്കു പോലും ഊഹങ്ങളേയുള്ളൂ. അതിൽ കേരളത്തിൽ ഇപ്പോൾ സജീവമായി യാത്രചെയ്യുന്ന സുരേഷ് ഗോപി എംപിയുടെ പേരുണ്ട് ആദ്യം, ഹിന്ദു ഐക്യവേദിയുടെ പ്രസിഡന്റായി ഇപ്പോൾ നിയോഗിക്കപ്പെട്ട വൽസൻ തില്ലങ്കേരി, എംടി രമേശ്, എ.എൻ.രാധാകൃഷ്ണൻ തുടങ്ങി പേരുകൾ നിരവധിയാണ്.
സംഘടനാശേഷിയിൽ ഇടിവ്
ബിജെപി സംഘടനാ കാര്യക്ഷമതയിൽ വലിയ ഇടിവുണ്ടായെന്നാണ് തോൽവി പഠിച്ച ജനറൽ സെക്രട്ടറിമാരുടെ റിപ്പോർട്ടിന്റെ ചുരുക്കം. അതിന് സംഘടനയുടെ താഴെത്തട്ടിലെ നേതാക്കളും കമ്മിറ്റിയും മാത്രമല്ല പ്രതിസ്ഥാനത്ത്. മണ്ഡലം കമ്മിറ്റികളിലും ബുത്ത് കമ്മിറ്റികളിലും മാറ്റം വരുത്തി തിരഞ്ഞെടുപ്പു തോൽവിയ്ക്ക് നടപടിയെടുത്തുവെന്ന് വരുത്താൻ ഇക്കുറി ബിജെപിയ്ക്കാവില്ല. സംസ്ഥാന നേതൃത്വത്തിലെ പിടിപ്പുകേടുംപടലപിണക്കവുമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മുകൾത്തട്ട് മുതൽ താഴെത്തട്ട് വരെ തിരിച്ചടിക്ക് കാരണമായതെന്നാണ് പ്രവർത്തകരെ നേരിട്ടു കണ്ട് അഭിപ്രായം തേടിയ ജനറൽ സെക്രട്ടറിമാരുടെ സംഘങ്ങൾക്ക് ലഭിച്ച റിപ്പോർട്ട്. പിന്നെങ്ങനെയാണ് ഇതിനെ മറികടന്ന് മണ്ഡലം നേതൃത്വത്തെ മാറ്റി പരീക്ഷിച്ച് തലയൂരുന്നത് എന്നതും നേതൃത്വത്തിനെ അലട്ടുന്നു.
കൊടകര ചെറിയ മുറിവല്ല
കൊടകര കുഴൽപ്പണക്കേസ് എങ്ങനെയുണ്ടായെന്നത് ബിജെപി നേതൃത്വം ചർച്ചയ്ക്കെടുക്കുമ്പോൾ ഉത്തരമില്ലാതെ പരസ്പരം നോക്കുകയാണ് ഉന്നത നേതൃയോഗങ്ങളിൽ പോലും. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടപ്പോൾ എന്തിന് ആരുടെ നിർദേശത്തിൽ പൊലീസിൽ പരാതി നൽകിയെന്നത് പ്രാദേശിക നേതൃത്വത്തെയും അതിന് മൗനാനുവാദം നൽകിയ സംസ്ഥാന തല നേതാക്കളെയും മൗനത്തിലാക്കുന്നു. ഇത് ഇപ്പോഴും ഉത്തരംകിട്ടാത്ത ചോദ്യം.
പാർട്ടിക്കു ബന്ധമില്ലെന്നൊക്കെ പറഞ്ഞ് പൊതുമധ്യത്തിൽ നിൽക്കാമെങ്കിലും പാർട്ടിയ്ക്കുള്ളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം നൽകാൻ ഇൗ കേസിൽ ബിജെപിയിൽനിന്നും ബന്ധപ്പെട്ടവർക്കായില്ല. തിരഞ്ഞെടുപ്പ് തോൽവിയല്ല, കൊടകരയാണ് ബിജെപിയുടെ ഓരോ പ്രവർത്തകർക്കും അഭിമാനക്ഷതമുണ്ടാക്കിയതെന്ന് കോർകമ്മിറ്റിയിൽ എല്ലാവരും പങ്കിട്ട വികാരമാണ്. കൊടകര ചെറിയ മുറിവല്ലെന്നു ചുരുക്കം.
ബിജെപിയോട് ആർഎസ്എസ് പറഞ്ഞത്?
ആർഎസ്എസിന്റെ ദേശീയതല റിപ്പോർട്ടു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നത് കേരളത്തിലാണ്. ആ സംഘടനാസ്വാധീനം എന്തുകൊണ്ട് ബിജെപിക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെന്നതും ബിജെപിക്ക് എന്തുകൊണ്ട് കേരളത്തിൽ പടരാനാകുന്നില്ലെന്നതുമാണ് ബിജെപി ദേശീയ നേതൃത്വത്തിനെ അലട്ടുന്ന പ്രശ്നം. ‘അണികളുണ്ട് നേതാക്കളില്ല. അതാണ് ബിജെപി കേരളത്തിൽ നേരിടുന്ന പ്രശ്നം’ –ബിജെപിയുടെ തന്നെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഒരു ഭാരവാഹി അഭിപ്രായപ്പെട്ടതാണിത്,
ആർഎസ്എസിന്റെ ദേശീയതലത്തിലും വിവിധ മേഖലകളിലും മലയാളികളായ സീനിയർ പ്രചാരകൻമാരുണ്ട്. അത്തരത്തിൽ സംഘടനയ്ക്ക് ദേശീയതലത്തിൽ മിടുക്കൻമാരായ നേതാക്കളെ നൽകിയ കേരളത്തിൽ എന്തുകൊണ്ട് കാലിടറുന്നു എന്നതാണ് ബിജെപിയെയും ആർഎസ്എസിനെയും അലട്ടുന്ന മറ്റൊരു ചോദ്യം.
‘പടലപിണക്കങ്ങൾ സംഘടനാതാൽപര്യത്തിനും മുകളിലെത്തിച്ചതാണ് േകരളത്തിലെ നേതാക്കളുടെ പ്രശ്നമായി നേതൃത്വം കാണുന്നത്. ഈ പ്രതിച്ഛായ വ്യാപകമായി മാധ്യമങ്ങൾ പ്രചരിപ്പിച്ചപ്പോൾ ആർഎസ്എസിൽനിന്നു ബിജെപി നേതൃത്വത്തിലേക്കെത്തിയ നല്ല നേതാക്കളും ആ നിഴലിൽപ്പെട്ടുപോയി’– ഒരു ദേശീയ നേതാവിന്റെ വാക്കുകളാണിത്.
കേരളത്തിലെ സംഘടനാ വളർച്ചയ്ക്ക് വിപുലമായ മാർഗരേഖ തയാറാക്കിക്കഴിഞ്ഞു ബിജെപി ദേശീയ നേതൃത്വം. ആർഎസ്‌എസിന്റെ മുതിർന്ന നേതാക്കളുമായും പാർട്ടിക്കു പുറത്തുള്ള പ്രമുഖരുമായും ചർച്ച ചെയ്താണ് ഈ മാർഗരേഖ തയാറാക്കിയത്. അത് നടപ്പാക്കുന്നതിന് പുതിയ നേതൃത്വം വരുമോയെന്നാണ് ഇനി അറിയേണ്ടത്.
English Summary: Will BJP Get a New State President? K Surendran to be Replaced Soon?