10 കോടി ‘മാജിക് നമ്പർ’, തെളിവ് എവിടെ? മോൻസന്റെ വാദം തകർക്കാൻ പ്രോസിക്യൂഷൻ
'പുരാവസ്തുക്കൾ കാണാനെത്തിയ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ കാണിച്ചു തനിക്ക് ഉന്നതബന്ധമുണ്ടെന്നു പറയുന്നത് വസ്തുതാപരമല്ല. ഉന്നത സ്വാധീനമുണ്ടെങ്കിൽ തനിക്കെതിരെ ഈ കേസുതന്നെ ഉണ്ടാവില്ലായിരുന്നു. തനിക്കു വേണ്ടി സ്വാധീനിക്കാൻ ഏതെങ്കിലും പ്രമുഖൻ ഇടപെട്ടിട്ടുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇക്കാര്യം പറയട്ടെ'...Monson Mavunkal, Monson Mavunkal News
'പുരാവസ്തുക്കൾ കാണാനെത്തിയ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ കാണിച്ചു തനിക്ക് ഉന്നതബന്ധമുണ്ടെന്നു പറയുന്നത് വസ്തുതാപരമല്ല. ഉന്നത സ്വാധീനമുണ്ടെങ്കിൽ തനിക്കെതിരെ ഈ കേസുതന്നെ ഉണ്ടാവില്ലായിരുന്നു. തനിക്കു വേണ്ടി സ്വാധീനിക്കാൻ ഏതെങ്കിലും പ്രമുഖൻ ഇടപെട്ടിട്ടുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇക്കാര്യം പറയട്ടെ'...Monson Mavunkal, Monson Mavunkal News
'പുരാവസ്തുക്കൾ കാണാനെത്തിയ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ കാണിച്ചു തനിക്ക് ഉന്നതബന്ധമുണ്ടെന്നു പറയുന്നത് വസ്തുതാപരമല്ല. ഉന്നത സ്വാധീനമുണ്ടെങ്കിൽ തനിക്കെതിരെ ഈ കേസുതന്നെ ഉണ്ടാവില്ലായിരുന്നു. തനിക്കു വേണ്ടി സ്വാധീനിക്കാൻ ഏതെങ്കിലും പ്രമുഖൻ ഇടപെട്ടിട്ടുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇക്കാര്യം പറയട്ടെ'...Monson Mavunkal, Monson Mavunkal News
കൊച്ചി∙ വ്യാജപുരാവസ്തു തട്ടിപ്പു കേസോടെ ‘കലാപരമായ’ തട്ടിപ്പിന്റെ ആശാനെന്ന ചീത്തപ്പേരു കേൾപ്പിച്ച മോൻസൻ കോടതിയിൽ സമർപ്പിച്ച ജാമ്യവാദങ്ങൾ വരാനിരിക്കുന്ന നിയമയുദ്ധത്തിന്റെ സൂചന നൽകുന്നു. വാദങ്ങൾക്കു പുറമേ പരാതിക്കാർക്കു മുന്നിൽ രണ്ടു വെല്ലുവിളികൾ കൂടി മോൻസൻ ഉയർത്തുന്നുണ്ട്.
∙ സമൂഹത്തിൽ ‘നല്ലനിലയ്ക്കു’ ജീവിക്കുന്ന ഒരാളെങ്കിലും തനിക്കെതിരെ പരാതി നൽകിയിട്ടുണ്ടോ?
∙ തന്റെ കൈവശം ഉണ്ടെന്നു തെറ്റിദ്ധരിച്ച കോടികൾ തട്ടിയെടുക്കാൻ കുറച്ചുപേർ ചേർന്നു ഗൂഢാലോചന നടത്തി ഒരു വർഷം കൊണ്ടു തയാറാക്കിയ തിരക്കഥയിലെ ഭാഗങ്ങളാണു ഇപ്പോൾ പൊതുജനങ്ങൾക്കു മുന്നിൽ പരാതിക്കാർ അഭിനയിച്ചു കാണിക്കുന്നത്.
മോൻസന്റെ മറ്റു ജാമ്യവാദങ്ങൾ ഇങ്ങനെയാണ്:
∙ പുരാവസ്തുക്കൾ കാണാനെത്തിയ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ കാണിച്ചു തനിക്ക് ഉന്നതബന്ധമുണ്ടെന്നു പറയുന്നത് വസ്തുതാപരമല്ല. ഉന്നത സ്വാധീനമുണ്ടെങ്കിൽ തനിക്കെതിരെ ഈ കേസുതന്നെ ഉണ്ടാവില്ലായിരുന്നു. ഇപ്പോൾ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെ തനിക്കു വേണ്ടി സ്വാധീനിക്കാൻ ഏതെങ്കിലും പ്രമുഖൻ ഇടപെട്ടിട്ടുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇക്കാര്യം പറയട്ടെ.
∙ 10 കോടി ചോദിച്ചു പരാതിക്കാർ ഭീഷണിപ്പെടുത്താൻ തുടങ്ങിയപ്പോൾ അറസ്റ്റ് ഭയന്നു മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. അന്നു പൊലീസ് കോടതിയെ അറിയിച്ചതു മോൻസനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളോ കേസോ ഇല്ലെന്നാണ്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ മകളുടെ വിവാഹനിശ്ചയ വേദിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് എന്തിനായിരുന്നു ഈ നാടകം?
∙ പരാതിയിൽ തെളിവുകൾ ശേഖരിക്കാനും ചോദ്യം ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനുള്ള നോട്ടിസ് (സിആർപിസി 41 എ നോട്ടിസ്) ഹർജിക്കാരനു നൽകണമെന്നു കോടതിയും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണു മകളുടെ വിവാഹനിശ്ചയ വേദിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2 ദിവസം കൊണ്ട് അറസ്റ്റ് ചെയ്യാൻ കഴിയുന്ന എന്തു തെളിവാണു കണ്ടെത്തിയതെന്നു കോടതിയെ ഇതുവരെ അറിയിച്ചിട്ടില്ല.
∙ 10 കോടി രൂപ കൈപ്പറ്റിയതിനു നിയമപ്രകാരം നിലനിൽക്കുന്ന ഒരു തെളിവും പരാതിക്കാർക്കു ഹാജരാക്കാൻ കഴിഞ്ഞട്ടില്ല.
∙ 2 തവണ തുടർച്ചയായി കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും തെളിവെടുപ്പും വിശദമായ അന്വേഷണം നടത്തിയിട്ടും കോടതിക്കു മുൻപാകെ ഹാജരാക്കാൻ കഴിയുന്ന ഒന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിനും കഴിഞ്ഞട്ടില്ല.
∙ തട്ടിയെടുത്തതായി ആരോപിക്കുന്ന 10 കോടി രൂപ പരാതിക്കാർക്ക് എവിടെനിന്നു കിട്ടിയെന്നത് ഈ കേസിന്റെ അന്വേഷണപുരോഗതിയിൽ പ്രധാനപ്പെട്ട സംഗതിയാണ്. ഇതു സംബന്ധിക്കുന്ന വിശ്വസിക്കാൻ കഴിയുന്ന ഒരു വിശദീകരണവും പരാതിക്കാർ നൽകിയിട്ടില്ല. പൊലീസ് ഇക്കാര്യം അന്വേഷിച്ചിട്ടുമില്ല.
∙ പരാതിക്കാർ തുക നിക്ഷേപിച്ചതായി പറയപ്പെടുന്ന ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരാതിക്കാരോ പൊലീസോ കോടതിയിൽ സമർപ്പിച്ചിട്ടില്ല.
∙ മോൻസൻ ഏതെങ്കിലും ബാങ്ക് രേഖകൾ വ്യാജമായി നിർമിച്ചിട്ടുണ്ടെങ്കിൽ അതു തെളിയിക്കാനും കഴിഞ്ഞിട്ടില്ല.
∙ ആരോപിക്കപ്പെടുന്ന 10 കോടി രൂപ ഇപ്പോഴും ഒരു ‘മാജിക് നമ്പറായി’ട്ടാണു പരാതിയിൽ നിലനിൽക്കുന്നത്.
∙ പരാതിക്കാരും പ്രതിയും തമ്മിലുണ്ടാക്കിയ കരാർ വായിച്ചാൽ മാത്രം മതി പരാതിയും ഇപ്പോൾ റജിസ്റ്റർ ചെയ്ത കേസും ബിസിനസ് തർക്കത്തെ തുടർന്നുണ്ടായതാണെന്നു വ്യക്തമാകാൻ.
∙ അറസ്റ്റിലായതിനു 2 ദിവസം മുൻപ് പ്രതി മോൻസൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായതാണെങ്കിലും കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ അന്ന് അറസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നിട്ടും മകളുടെ വിവാഹദിവസം തന്നെ അറസ്റ്റിനു തിരഞ്ഞെടുത്തതു ഗൂഢാലോചനയുടെ ഫലമാണ്. ബിസിനസ് പോരിൽ പ്രതിയോഗിയുടെ കണക്കുതീർക്കാൻ കേരള പൊലീസിനെ ദുരുപയോഗിച്ചതിനുള്ള ഉദാഹരണമാണ് ഈ കേസ്.
∙ കോടികളുടെ ബാങ്ക് നിക്ഷേപമുണ്ടെന്ന രേഖ വ്യാജമാണെന്നു കണ്ടെത്താൻ കഴിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബോധിപ്പിച്ചിട്ടില്ല. ബാങ്ക് അധികാരികളുടെ റിപ്പോർട്ട് ലഭിക്കും മുൻപ് മകളുടെ വിവാഹനിശ്ചയ ദിവസം തന്നെ അറസ്റ്റ് ചെയ്തതിന്റെ കാരണം പൊലീസ് കോടതിയിൽ ബോധിപ്പിക്കേണ്ടതുണ്ട്.
∙ അറസ്റ്റിനു ശേഷം പൊലീസ് പിടിച്ചെടുത്ത രേഖകൾ ഒന്നും ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ല.
∙ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമുള്ള ട്രൈബ്യൂണൽ ഉത്തരവെന്ന മട്ടിൽ പ്രതി വ്യാജമായി നിർമിച്ചതായി ആരോപിക്കപ്പെടുന്ന രേഖ പരാതിക്കാരെ കാണിച്ചു കബളിപ്പിച്ചതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
∙ 10 കോടി രൂപയുടെ കൈമാറ്റം ആരോപിക്കുമ്പോഴും ഒരു കോടി 36 ലക്ഷം രൂപയുടെ കൈമാറ്റ രേഖയാണു ബാങ്കിലുള്ളത്. പ്രതിയുടെ മകളുടെ സംസ്ഥാനത്തിനു പുറത്തുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 56 ലക്ഷം രൂപ വാങ്ങിയതായി ആരോപണമുണ്ടെങ്കിലും പ്രതിയുടെ മകൾക്കു സംസ്ഥാനത്തിനു പുറത്ത് ബാങ്ക് അക്കൗണ്ടില്ലെന്നു പ്രതിഭാഗം ബോധിപ്പിച്ചു.
∙ പരാതിയും കണ്ടെത്തിയ രേഖകളും പരിശോധിച്ചാൽ സിവിൽ സ്വഭാവമുള്ള കേസിനാണു സാധ്യതയുള്ളതെന്നു ബോധ്യപ്പെടും. എന്നിട്ടും ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതു ബിസിനസ് പോരിന്റെ ഭാഗമാണ്.
മോൻസന്റെ ജാമ്യവാദങ്ങൾ ഇങ്ങനെ നീളുമ്പോൾ ഇവയെ എതിർക്കാൻ പ്രോസിക്യൂഷനും ഒരുങ്ങിക്കഴിഞ്ഞു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു വിചാരണ നടപടികൾ ആരംഭിക്കുമ്പോൾ മാത്രമാണു കേസിന്റെ മെറിറ്റ് കൃത്യമായി മനസിലാക്കാൻ കഴിയൂ. അതുവരെ പ്രോസിക്യൂഷനും പ്രതിഭാഗവും തങ്ങൾക്ക് അനുകൂലമായ രീതിയിൽ കേസിന്റെ വസ്തുതകളെ വ്യാഖ്യാനിക്കും.
ഇവിടെ വിവരിച്ച ജാമ്യവാദങ്ങളുടെ വെളിച്ചത്തിൽ മോൻസനെതിരെ അന്വേഷണ സംഘം കണ്ടെത്തുന്ന തെളിവുകളും മൊഴികളും പരിശോധിക്കുമ്പോൾ മാത്രമേ പ്രോസിക്യൂഷൻ പറയുന്നതാണോ പ്രതിഭാഗം പറയുന്നതാണോ കൂടുതൽ വസ്തുതാപരമെന്ന നിഗമനത്തിലെത്താൻ കോടതിക്കു കഴിയൂ. ഏതായാലും ജാമ്യഹർജിയിലെ പ്രോസിക്യൂഷൻ എതിർവാദങ്ങൾക്കു വേണ്ടി കാത്തിരിക്കാം.
ആരാണ് മോൻസൻ? അറസ്റ്റ് എങ്ങനെ?
ആലപ്പുഴ ചേർത്തലയിൽ സാധാരണ പശ്ചാത്തലത്തിൽനിന്നുള്ളതാണു മോൻസന്റെ കുടുംബം. ചെറുപ്പത്തിൽ താമസം ചാരമംഗലത്തായിരുന്നു. പിന്നീടു ചേർത്തലയിലേക്കു മാറി. പോളിടെക്നിക് പഠിച്ചതായാണു പ്രദേശവാസികളുടെ അറിവ്. പള്ളിപ്പുറം എൻഎസ്എസ് കോളജ് കവലയിൽ സൗന്ദര്യവർധക ചികിത്സാ കേന്ദ്രം നടത്തിയിരുന്നു. ഇതിനിടെ പുരാവസ്തു വ്യാപാരവും ആരംഭിച്ചു.
ഇടയ്ക്ക് ഇടുക്കി രാജകുമാരിയിലും താമസിച്ചിരുന്നു. പിന്നീടു കൊച്ചിയിലെത്തി. പുരാവസ്തുക്കളെന്ന വ്യാജേന കൗതുകവസ്തുക്കൾ കാണിച്ച് ഉന്നത മൂല്യമുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കോടികൾ തട്ടിയെന്നാണ് ഇയാൾക്കെതിരെ കേസ്.
2021 സെപ്റ്റംബർ 25നാണ് തട്ടിപ്പു കേസിൽ മോൻസൻ അറസ്റ്റിലാകുന്നത്. ചേർത്തല പൊലീസ് സ്റ്റേഷൻ അടുത്തായിട്ടും അറിയിക്കാതെ ക്രൈംബ്രാഞ്ച് രഹസ്യമായി എത്തിയായിരുന്നു അറസ്റ്റ്. മഫ്തിയിൽ 2 വാഹനങ്ങളിലായി എത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് മോൻസനെ പിടികൂടിയത്.
മോൻസന്റെ മകളുടെ മനസ്സമ്മത ചടങ്ങിന്റെ സ്വീകരണം കഴിഞ്ഞായിരുന്നു ക്രൈംബ്രാഞ്ച് സംഘം വീട്ടിലേക്കു കടന്നത്. ഇതിനിടെ മോൻസൻ ബഹളം വച്ചു. അംഗരക്ഷകർ ആക്രോശിച്ചു രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് ആണെന്ന് അറിഞ്ഞതോടെ കടന്നുകളഞ്ഞു.
അന്വേഷിക്കാൻ പ്രത്യേക സംഘം
മോൻസന് എതിരായ കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. കൊച്ചി സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ ഉൾപ്പടെ പത്തു പേരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
English Summary: Monson Mavunkal's Bail Plea Raises Questions About 'Antique Fraud'