പൊള്ളിച്ചു, ചൂരലിനടിച്ചു, മാംസപേശി തകർന്ന് രക്തം; ഉമ്മുകുൽസു നേരിട്ടത് നരകയാതന
ഭാര്യയെ ക്രൂരമായി മർദനത്തിനിരയാക്കിയിരുന്ന താജുദ്ദീൻ ഒരു മനുഷ്യ ശരീരത്തോടു ചെയ്യാവുന്ന പരമാവധി ഉപദ്രവം ചെയ്തിരുന്നുവെന്നു പൊലീസ് കണ്ടെത്തി. വീട്ടുകാരുടെ എതിർപ്പു പോലും മറികടന്നു പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ 10 വർഷം നീണ്ട ദുരിത ജീവിതത്തിനൊടുവിലാണു ഉമ്മുകുൽസു മരിക്കുന്നത്. ഉമ്മ മരിക്കുകയും ഉപ്പ ജയിലിലാവുകയും ചെയ്തതോടെ എട്ടും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുടെ ജീവിതവും ഇരുട്ടിലായി..Murder
ഭാര്യയെ ക്രൂരമായി മർദനത്തിനിരയാക്കിയിരുന്ന താജുദ്ദീൻ ഒരു മനുഷ്യ ശരീരത്തോടു ചെയ്യാവുന്ന പരമാവധി ഉപദ്രവം ചെയ്തിരുന്നുവെന്നു പൊലീസ് കണ്ടെത്തി. വീട്ടുകാരുടെ എതിർപ്പു പോലും മറികടന്നു പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ 10 വർഷം നീണ്ട ദുരിത ജീവിതത്തിനൊടുവിലാണു ഉമ്മുകുൽസു മരിക്കുന്നത്. ഉമ്മ മരിക്കുകയും ഉപ്പ ജയിലിലാവുകയും ചെയ്തതോടെ എട്ടും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുടെ ജീവിതവും ഇരുട്ടിലായി..Murder
ഭാര്യയെ ക്രൂരമായി മർദനത്തിനിരയാക്കിയിരുന്ന താജുദ്ദീൻ ഒരു മനുഷ്യ ശരീരത്തോടു ചെയ്യാവുന്ന പരമാവധി ഉപദ്രവം ചെയ്തിരുന്നുവെന്നു പൊലീസ് കണ്ടെത്തി. വീട്ടുകാരുടെ എതിർപ്പു പോലും മറികടന്നു പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ 10 വർഷം നീണ്ട ദുരിത ജീവിതത്തിനൊടുവിലാണു ഉമ്മുകുൽസു മരിക്കുന്നത്. ഉമ്മ മരിക്കുകയും ഉപ്പ ജയിലിലാവുകയും ചെയ്തതോടെ എട്ടും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുടെ ജീവിതവും ഇരുട്ടിലായി..Murder
കോഴിക്കോട്∙ 10 ദിവസം ചൂരൽകൊണ്ടുള്ള മർദനം, കൊലപ്പെടുത്തുന്ന അന്ന് 12 മണിക്കൂർ നീണ്ടുനിന്ന മർദനം... സാങ്കൽപിക കാമുകനെ തേടി ഭർത്താവ് മർദിച്ചു കൊലപ്പെടുത്തിയ ഉമ്മുകുൽസു മരണത്തിനു മുൻപു നേരിട്ട പീഡനങ്ങളാണിത്. ഉമ്മുകുൽസുവിന്റെ വായിലും ദേഹത്തും ആസിഡ് ഒഴിച്ചതിനു സമാനമായ പൊള്ളലും ഉണ്ടായിരുന്നു. ഇതെന്താണെന്നു കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുകയാണു പൊലീസ്.
ഭാര്യയെ ക്രൂരമായി മർദനത്തിനിരയാക്കിയിരുന്ന മലപ്പുറം കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീൻ ഒരു മനുഷ്യ ശരീരത്തോടു ചെയ്യാവുന്ന പരമാവധി ഉപദ്രവം ചെയ്തിരുന്നുവെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പുലർച്ചെ 5 മുതൽ വൈകിട്ട് 5 വരെ 12 മണിക്കൂർ നീണ്ടുനിന്ന മർദനത്തിൽ മാംസപേശികൾ തകർന്ന് ആന്തരിക രക്തസ്രാവമുണ്ടായി.
വീട്ടുകാരുടെ എതിർപ്പു പോലും മറികടന്നു പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ 10 വർഷം നീണ്ട ദുരിത ജീവിതത്തിനൊടുവിലാണു ഉമ്മുകുൽസു മർദനമേറ്റു മരിക്കുന്നത്. ഉമ്മ മരിക്കുകയും ഉപ്പ ജയിലിലാവുകയും ചെയ്തതോടെ എട്ടും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുടെ ജീവിതവും ഇരുട്ടിലാവുകയാണ്.
പരുക്കുകൾ ഉരുട്ടിക്കൊലയ്ക്കു സമാനം
കഴിഞ്ഞ 8നാണു ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ഉമ്മുകുൽസുവിനെ (31) കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുന്നത്. ഉമ്മുകുൽസുവിന്റെ ഭർത്താവ് താജുദ്ദീന്റെ സുഹൃത്തും അയാളുടെ മാതാവുമാണ് യുവതിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്. വിശദ പരിശോധനയിൽ മർദനമേറ്റ പാടുകൾ കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പോസ്റ്റ്മോർട്ടത്തിൽ, മർദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു കണ്ടെത്തി.
യുവതിയുടെ ശരീരത്തിലെ പേശികൾ തകർന്ന നിലയിലായിരുന്നു. സാധാരണ രീതിയിൽ ഇങ്ങനെ ഒരു പരുക്കുണ്ടാകാൻ സാധ്യതയില്ലെന്ന ഡോക്ടർമാരുടെ സംശയമാണു കൊലപാതകത്തിലേക്കു വിരൽ ചൂണ്ടിയത്. നിരന്തരം ശരീരത്തിൽ മർദനമേറ്റ് പേശികളിലെ രക്തക്കുഴലുകൾ പൊട്ടിത്തകർന്നിരുന്നു. ഇത് ആന്തരിക രക്തസ്രാവമുണ്ടാക്കി.
കസ്റ്റഡി മരണക്കേസുകളിൽ പ്രതികളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾക്കു സമാനമായിരുന്നു ഉമ്മുകുൽസുവിന്റെ പരുക്ക്. ഭാരമേറിയ ഉലക്ക കൊണ്ടോ മറ്റെന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ചോ കസ്റ്റഡിയിലുള്ള പ്രതികളുടെ ദേഹത്ത് നിരന്തരം ഉരുട്ടും. ഇത്തരം ഉരുട്ടലിൽ ശരീരത്തിനകത്തെ മാംസപേശികൾ തകർന്നു രക്തസ്രാവമുണ്ടായാണു പ്രതികൾ മരിക്കാറുള്ളത്. സമാനമുറിവുകളായിരുന്നു ഉമ്മുകുൽസുവിന്റെ ദേഹത്തുണ്ടായിരുന്നത്.
ഇതിനു പുറമേ വായിൽ രാസവസ്തു പോലെയുള്ള എന്തോ കൊണ്ട് പൊള്ളലേറ്റിരുന്നു. കയ്യിലും ദേഹത്തും ഇത്തരത്തിൽ പൊള്ളലുണ്ട്. താജുദ്ദീൻ എന്തെങ്കിലും കഴിപ്പിച്ചതാണോ എന്നു കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണു കോട്ടക്കൽ സ്വദേശിയായ താജുദ്ദീനും ഭാര്യയും കോഴിക്കോട്ടെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കാനെത്തിയ കഥയും മർദന കഥയും വെളിപ്പെടുത്തിയത്.
പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഉമ്മുകുൽസുവും താജുദ്ദീനും. ഉമ്മുകുൽസുവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപിച്ചു താജുദ്ദീൻ നിരന്തരം മർദിച്ചിരുന്നു. ഉമ്മുകുൽസുവിനെ മർദിക്കാൻ വേണ്ടി മാത്രം ഒരു ചൂരൽ താജുദ്ദീൻ സൂക്ഷിച്ചിരുന്നു. കൈകൊണ്ടു ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഇടിച്ചു പരുക്കേൽപിച്ചിരുന്നു.
താജുദ്ദീന്റെ ഗുണ്ടാ സെറ്റപ്പ്
സെപ്റ്റംബർ 30നാണ് താജുദ്ദീൻ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം കോഴിക്കോട് ബാലുശ്ശേരി വീര്യമ്പ്രം കൂരാപ്പുറം ക്വാറിക്കു സമീപത്തെ കിഴക്കേ വാഴയിലുള്ള സുഹൃത്തിന്റെ വാടക വീട്ടിൽ എത്തിയത്. ഇടയ്ക്ക് സുഹൃത്തിന്റെ വീട്ടിൽ ഇങ്ങനെ വന്നു താമസിക്കാറുണ്ട്. ഈ മാസം 8ന് അതിരാവിലെ താജുദ്ദീനും ഭാര്യയും മക്കളും പുറത്തേക്കു പോയിരുന്നു. മലപ്പുറത്തു വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തേക്കാണു പോയിരുന്നത്. ഉമ്മുകുൽസുവിനു പ്രണയമുണ്ടെന്നും ഇതിനു രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്നുമായിരുന്നു താജുദ്ദീന്റെ സംശയം.
ഇതു കണ്ടെത്താൻ വേണ്ടിയാണ് അന്ന് ഉമ്മുകുൽസവിനെയും കൂട്ടി മലപ്പുറത്തെ വീട്ടിലേക്കു പോയത്. 2 സുഹൃത്തുക്കൾക്കൊപ്പമായിരുന്നു കാറിൽ ഇവരുടെ യാത്ര. യാത്രയിലുടനീളം താജുദ്ദീൻ ഉമ്മുകുൽസുവിനെ മർദിച്ചു കൊണ്ടിരിക്കുകയായിരുന്നു. മലപ്പുറത്തെ വീട്ടിൽനിന്നു മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതിനാൽ കോഴിക്കോട്ടേക്കുതന്നെ തിരിച്ചു വന്നു. ഈ യാത്രയിലും ഉമ്മുകുൽസുവിനെ മർദിച്ചു. സുഹൃത്തിന്റെ വീട്ടിൽ എത്തുമ്പോൾ തികച്ചും അവശയായിരുന്നു യുവതി. കാറിൽനിന്നു പുറത്തിറങ്ങാൻ പോലും വയ്യാതിരുന്ന ഉമ്മുകുൽസുവിനെ താങ്ങിയെടുത്താണു വീട്ടിൽ എത്തിച്ചത്.
എന്തു പറ്റിയെന്നു സുഹൃത്തിന്റെ മാതാവ് ചോദിച്ചെങ്കിലും മറുപടി പറയാനുള്ള ശേഷി യുവതിക്കുണ്ടായിരുന്നില്ല. യാത്രാക്ഷീണംകൊണ്ട് മിണ്ടാതിരിക്കുന്നതാണെന്നാണു താജുദ്ദീൻ ഇവരോടു മറുപടി പറഞ്ഞത്. ഇവർ നൽകിയ വെള്ളം രണ്ടു സ്പൂൺ മാത്രം കുടിച്ചു. ഇതിനിടെ ഭാര്യക്കു സുഖമില്ലെന്നു പറഞ്ഞു താജുദ്ദീൻ സുഹൃത്തിനെ വിളിച്ചു വരുത്തിയിരുന്നു. അവശയായ ഭാര്യയെ കസേരയിൽ ഇരുത്തി എടുത്ത് വാഹനത്തിനടുത്ത് എത്തിച്ചു. എന്നാൽ കാറിൽ കയറ്റാതെ ഇവരെ ഓട്ടോറിക്ഷയിൽ കയറ്റാനാണ് താജുദ്ദീൻ ആവശ്യപ്പെട്ടത്. മക്കളെയും കൂട്ടി താൻ കാറിൽ പുറകേ വരാമെന്നും അറിയിച്ചു.
നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ഉമ്മുകുൽസുവിനെ എത്തിച്ചത്. ശരീരത്തിലെ പരുക്കുകളും അവശനിലയും കണ്ട് സ്വകാര്യ ആശുപത്രി യുവതിയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. സുഹൃത്തും മാതാവും ഉമ്മുകുൽസുവിനെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. തൊട്ടുപുറകേ വന്ന താജുദ്ദീനെ കാണാത്തതിനാൽ സുഹൃത്ത് മൊബൈലിൽ വിളിച്ചു നോക്കിയപ്പോൾ പെട്രോൾ അടിക്കാൻ കയറിയെന്നാണു പറഞ്ഞത്. അൽപ സമയത്തിനു ശേഷം ഇവരുടെ അടുക്കൽ എത്തിയ താജുദ്ദീൻ എട്ടു വയസ്സും 5 വയസ്സുമുള്ള രണ്ടു മക്കളെ റോഡിൽ ഇറക്കിയ ശേഷം കടന്നുകളഞ്ഞു. പിന്നീട് താജുദ്ദീൻ വിളിച്ചു പറഞ്ഞതനുസരിച്ചു ബന്ധുക്കൾ എത്തിയാണു കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്.
ആശുപത്രി അധികൃതരും നാട്ടുകാരും നൽകിയ പരാതിയെ തുടർന്നു പൊലീസ് കേസെടുത്തു. ഒളിവിൽ പോയ താജുദ്ദീനു വേണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണു താജുദ്ദീന്റെ ഗുണ്ടാ സെറ്റപ്പ് പൊലീസ് തിരിച്ചറിഞ്ഞത്. രണ്ടു ദിവസത്തിനു ശേഷം കോട്ടയ്ക്കലിലെ ഒളിത്താവളത്തിൽനിന്നാണ് താജുദ്ദീനെ പിടികൂടിയത്. പ്രതിയാണെന്ന വിവരം മറച്ചുവച്ച് കൊളത്തൂരിലെ വാടക ക്വാർട്ടേഴ്സിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിയാൻ സഹായിച്ചിരുന്നതെല്ലാം താജുദ്ദീന് അടുപ്പമുള്ള ഗുണ്ടാസംഘങ്ങളായിരുന്നു. കൊലപാതകത്തിനു സഹായിച്ച സുഹൃത്തുക്കളായ തിരൂർ ബിപി അങ്ങാടി പാറക്കൽ ജോയൽ ജോർജ്, തിരൂർ ഇരിങ്ങാവൂർ ആദിത്യൻ എന്നിവരെയും പൊലീസ് പിടികൂടി.
15 കേസുകളിൽ പ്രതി
പോക്സോ അടക്കം നിരവധി കേസുകളിൽ പ്രതിയാണു താജുദ്ദീൻ. ഗൾഫിൽ ജോലിയുണ്ടായിരുന്ന താജുദ്ദീനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു പ്രണയിച്ചു വിവാഹം കഴിച്ചതാണ് ഉമ്മുകുൽസു. എന്നാൽ മദ്യപിച്ചു പെരുമാറിയതോടെ ഗൾഫിലെ ജോലി നഷ്ടപ്പെട്ടു. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ താജുദ്ദീൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി. കഞ്ചാവ് വിൽപനയ്ക്ക് കുട്ടികളെ അടക്കം ഉപയോഗിക്കുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്നു നാട്ടുകാർ ഇടപെട്ട് താജുദ്ദീനെ താക്കീത് ചെയ്തിരുന്നു. വീടിനു ചുറ്റും കാവലിനു നായ്ക്കളും സിസിടിവി ക്യാമറയുമുണ്ടായിരുന്നു.
ഗുരുതര ക്രിമിനൽ സ്വഭാവമുള്ള താജുദ്ദീന് ഇല്ലാത്ത ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിച്ചു ഉമ്മുകുൽസുവിനെ മർദിക്കുകയായിരുന്നു പ്രധാന വിനോദം. ഇടയ്ക്കു മക്കളെയും കൂട്ടി ഉമ്മുകുൽസു സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. എന്നാൽ ഉമ്മുകുൽസുവിന്റെ വീട്ടിലെത്തിയ താജുദ്ദീൻ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതോടെ ഉമ്മുകുൽസു താജുദ്ദീനൊപ്പം തിരിച്ചു വന്നു.
30ാം തീയതി മുതലാണ് നിരന്തര മർദനം തുടങ്ങിയത്. അന്നു പകൽ ബാലുശ്ശേരിയിലെ സുഹൃത്തിന്റെ വാടക വീട്ടിൽ താമസിക്കാനെത്തി. ഇല്ലാത്ത കാമുകനെ വിളിക്കാൻ ഒളിപ്പിച്ചുവച്ച മൊബൈൽ ഫോൺ എടുത്തുകൊടുക്കണമെന്നാവശ്യപ്പെട്ടാണു ഒക്ടോബർ എട്ടിനു പുലർച്ചെ ഉമ്മുകുൽസുവിനെയും കൊണ്ട് ഇവർ താമസിച്ചിരുന്ന വെന്നിയൂരിലെ വാടക വീട്ടിലേക്ക് പോയത്.
കരഞ്ഞു തളർന്ന കുട്ടികൾ
കൺമുന്നിലിട്ടു ക്രൂരമായി ഉമ്മയെ മർദിച്ചു കൊലപ്പെടുത്തിയ കാഴ്ചയിൽ തകർന്നിരിക്കുകയാണ് മക്കളായ ഷഫ്ന നസ്രിനും ഷഫീൻ ജഹാനും. 8 വയസ്സും 5 വയസ്സുമാണ് ഇവർക്ക്. കുട്ടികളുടെ മുന്നിൽവച്ചാണു താജുദ്ദീൻ ഭാര്യയെ നിരന്തരം മർദിച്ചുകൊണ്ടിരുന്നത്. ഉമ്മുകുൽസു കൊല്ലപ്പെടുന്ന ദിവസം കാറിൽ വച്ചു താജുദ്ദീൻ മർദിക്കുമ്പോഴും കുട്ടികൾ ഇവർക്കൊപ്പമുണ്ടായിരുന്നു. സുഹൃത്തിനെ വിളിച്ചു വരുത്തി യുവതി ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോൾ മൂത്ത പെൺകുട്ടി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നെന്നു നാട്ടുകാർ പറയുന്നു.
പഠിക്കാൻ മിടുക്കിയായ മൂത്ത മകളെ കുറിച്ച് അധ്യാപകർക്കു പറയാനുള്ളതു നല്ലതുമാത്രം. കുട്ടികളെ ഉമ്മുകുൽസുവിന്റെ വീട്ടിലേക്കു മാറ്റിയിരിക്കുകയാണ് ഇപ്പോൾ. കൊലപാതകം നേരിട്ടു കണ്ട കുട്ടികൾക്കു വേണ്ടി മനഃശാസ്ത്ര ചികിത്സ അടക്കം നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ. ബാലുശ്ശേരി എസ്എച്ച്ഒ എം.കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐ പി.റഫീഖ്, എസ്ഐമാരായ മുഹ്സിൻ മുഹമ്മദ്, രാധാകൃഷ്ണൻ, എഎസ്ഐമാരായ കെ.ഗിരീഷ് കുമാർ, സിസിപിഒമാരായ എ.ഗണേശ് കുമാർ, സുരാജ്, സിപിഒമാരായ മുഹമ്മദ് ജംഷിദ്, സി.എം.ബിജു എന്നിവരാണു കേസ് അന്വേഷിച്ചിരുന്നത്.
English Summary: Why and How did Husband Tajuddin Brutally Killed his Wife Ummukulusu at Balussery?