കോവിഡ് കഴിഞ്ഞാലും അവസാനിക്കില്ല; മാസ്കിട്ടും മറയ്ക്കാനാകില്ല ഈ ദുരന്തം
വയറ്റിനുള്ളിൽ മാസ്ക് കുടുങ്ങി ചത്തു പോയ പെൻഗ്വിനെ (Magellanic penguin) കണ്ടെത്തിയത് ബ്രസീലിലെ സാവോപോളോയ്ക്കടുത്തുള്ള ഒരു ബീച്ചിലാണ്. പോസ്റ്റ്മോർട്ടത്തിൽ പെൻഗ്വിന്റെ വയറ്റിൽനിന്നു കണ്ടെത്തിയത് എൻ 95 മാസ്ക്. ...Covid 19, Environment Pollution
വയറ്റിനുള്ളിൽ മാസ്ക് കുടുങ്ങി ചത്തു പോയ പെൻഗ്വിനെ (Magellanic penguin) കണ്ടെത്തിയത് ബ്രസീലിലെ സാവോപോളോയ്ക്കടുത്തുള്ള ഒരു ബീച്ചിലാണ്. പോസ്റ്റ്മോർട്ടത്തിൽ പെൻഗ്വിന്റെ വയറ്റിൽനിന്നു കണ്ടെത്തിയത് എൻ 95 മാസ്ക്. ...Covid 19, Environment Pollution
വയറ്റിനുള്ളിൽ മാസ്ക് കുടുങ്ങി ചത്തു പോയ പെൻഗ്വിനെ (Magellanic penguin) കണ്ടെത്തിയത് ബ്രസീലിലെ സാവോപോളോയ്ക്കടുത്തുള്ള ഒരു ബീച്ചിലാണ്. പോസ്റ്റ്മോർട്ടത്തിൽ പെൻഗ്വിന്റെ വയറ്റിൽനിന്നു കണ്ടെത്തിയത് എൻ 95 മാസ്ക്. ...Covid 19, Environment Pollution
മാസങ്ങൾക്കു മുൻപ് ഒരു വാരാന്ത്യത്തിൽ ലൈഡൻ എന്ന ഡച്ച് നഗരത്തിലെ കനാലുകളിലൊന്നിൽനിന്ന് മാലിന്യം നീക്കുകയായിരുന്ന സന്നദ്ധപ്രവർത്തകർക്ക് ഒരു കയ്യുറ കിട്ടി. കനാലിൽനിന്നു വാരിയെടുത്ത മാലിന്യക്കൂട്ടത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു അഴുക്കുപുരണ്ട ആ കയ്യുറ. അതിനകത്തു പക്ഷേ ജീവനറ്റു പോയൊരു ചെറുമത്സ്യമുണ്ടായിരുന്നു. കയ്യുറയിലെ തള്ളവിരൽ ഭാഗത്ത് കുടുങ്ങി ശ്വാസം നിലച്ച ആ ചെറു മത്സ്യം വളരെപ്പെട്ടന്നാണ് ലോകത്തിനു മുന്നിൽ ഭയത്തിന്റെ സൂചകമായി മാറിയത്. ആ ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടു. അതോടെയാണ് കോവിഡ് എന്ന മഹാമാരിയിൽനിന്നു രക്ഷപ്പെടാൻ മനുഷ്യൻ നിർമിച്ചു കൂട്ടുന്ന ‘സന്നാഹ വസ്തുക്കൾ’ ലോകത്തിനു തന്നെ ഭീഷണിയാണെന്ന ചിന്ത വ്യാപകമാകുന്നത്.
കോവിഡ് എന്ന മഹാമാരിക്കൊപ്പം ലോകം എടുത്തണിഞ്ഞത് ഒട്ടേറെ പുതുശീലങ്ങളുമാണ്. അതുവരെ കണ്ടിട്ടും അനുഭവിച്ചിട്ടുമില്ലാത്ത പുത്തൻ ശീലങ്ങൾക്കൊപ്പം ജീവിക്കാൻ ഇക്കഴിഞ്ഞ രണ്ടു വർഷംകൊണ്ടു കുട്ടികൾ പോലും പഠിച്ചു. അത്രമേൽ ഇളക്കിമറിക്കപ്പെട്ട ലോകത്തിനു ഭീതി കൊണ്ടൊരു കുപ്പായം ചൂടിക്കുകയായിരുന്നു കോവിഡ്. അതുവഴി മറ്റൊരു ഭീഷണിയുടെ നിഴലിലുമാണ് മനുഷ്യകുലം ഇപ്പോൾ. അതിന്റെ അടയാള ചിത്രമായിരുന്നു കയ്യുറയ്ക്കുള്ളിൽ കുടുങ്ങി ജീവൻ വെടിഞ്ഞ മത്സ്യം.
ചെറിയ ഭീഷണിയല്ല ഇത്...
ഭൂമിയുടെ ഭാവിയെപ്പറ്റി മനുഷ്യർ ആശങ്കപ്പെട്ടു തുടങ്ങിയ കാലം മുതൽ അവനെ അലട്ടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യംതന്നെയാണ് കോവിഡ്‌കാലത്തും ഭീതിയുടെ പ്രവാഹം സൃഷ്ടിച്ചത്. കോവിഡ് കൊണ്ടു മാത്രം രണ്ടു വർഷത്തിനിടെ വിപണിയിലേക്ക് തള്ളിക്കയറിയ പുതിയ ഉൽപന്നങ്ങൾ എത്രയോ ഏറെ. അവയിൽ പലതും ഒറ്റത്തവണ മാത്രം ഉപയോഗിച്ചു വലിച്ചെറിഞ്ഞു കളയേണ്ടവയും. ഇതു ചെറിയ ഭീഷണിയല്ലെന്നു ലോകം കണ്ടറിഞ്ഞു തുടങ്ങുകയാണ് ഇപ്പോൾ. ശാസ്ത്രജ്ഞർക്കും പരിസ്ഥിതി പ്രവർത്തകർക്കും ഉറക്കം നഷ്ടപ്പെടുന്ന ദിവസങ്ങൾ വന്നെത്തിയെന്നു ചുരുക്കം.
ഒന്നായും രണ്ടായും മുഖം മൂടാനെത്തിയ മാസ്ക്, രോഗാതുരമായ ലോകത്തിനു മുന്നിൽനിന്നു ശരീരം മറച്ചു വയ്ക്കാൻ പിപിഇ കിറ്റ്, സ്പർശനം തടയുന്ന കയ്യുറകൾ, ഒറ്റത്തവണ മാത്രം കുത്തിനോവിക്കുന്ന സിറിഞ്ചുകൾ, സുരക്ഷയുടെ തണുപ്പ് കയ്യിലൊഴിക്കുന്ന സാനിറ്റൈസർ ബോട്ടിലുകൾ, വിശപ്പിനു വിഭവങ്ങൾ പൊതിഞ്ഞെത്തിക്കുന്ന കൂടുകൾ, പരിശോധനാ കിറ്റുകൾ... രണ്ടു വർഷം കൊണ്ട് നമ്മുടെ അരികിലേക്കും പിന്നെ പറമ്പിലേക്കും തോട്ടിലേക്കും ആറിലേക്കും കടലിലേക്കും ഒഴുകിത്തുടങ്ങിയ മാലിന്യം അതിന്റെ തനിസ്വരൂപം കാട്ടിത്തുടങ്ങാനിരിക്കുന്നതേയുള്ളൂ.
ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും വെറുതെയിരിക്കുകയല്ല. അവർ ആഘാത പഠനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ലോകം ഇനിയുമെങ്ങനെ മാറാമെന്ന് അവർ മുന്നറിയിപ്പു നൽകുന്നു. എന്തു ചെയ്യണമെന്നും ഉത്തരവാദിത്തത്തോടെ ഓരോരുത്തരും എങ്ങനെ പെരുമാറണമെന്നും ഈ വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നും അവർ ലോകത്തോടു പറഞ്ഞു തുടങ്ങിയിരിക്കുന്നു.
മരണ കാരണം മാസ്ക്!
ഓരോ രാജ്യങ്ങളും ഇത്തരം പഠനങ്ങളിൽ ശ്രദ്ധയൂന്നുന്നു ഇപ്പോൾ. പരിസ്ഥിതി സംഘടനകളാകട്ടെ, ‘കയ്യുറയിലെ മത്സ്യം’ പോലെ സംഭവങ്ങൾ വേറെയും റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് ആകാംക്ഷയോടെ നിരീക്ഷിക്കുന്നു. വയറ്റിനുള്ളിൽ മാസ്ക് കുടുങ്ങി ചത്തു പോയ പെൻഗ്വിനെ (Magellanic penguin) കണ്ടെത്തിയത് ബ്രസീലിലെ സാവോപോളോയ്ക്കടുത്തുള്ള ഒരു ബീച്ചിലാണ്. പോസ്റ്റ്മോർട്ടത്തിൽ പെൻഗ്വിന്റെ വയറ്റിൽനിന്നു കണ്ടെത്തിയത് എൻ 95 മാസ്ക്.
ബ്രസീലിന്റെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകളിൽ പങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചു കൂടിയതിനു ശേഷമുള്ള ഒരു ദിവസമാണ് പെൻഗ്വിന്റെ മൃതശരീരം സന്നദ്ധപ്രവർത്തകർക്കു ലഭിക്കുന്നത്. ആരോ വിവേചനമില്ലാതെ ഉപേക്ഷിച്ചു പോയ മാസ്ക് ആകാം ആ ജീവിയുടെ നാശത്തിനിടയാക്കിയതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. തുടർന്നു നടത്തിയ ബീച്ച് ശുചീകരണ യജ്ഞത്തിൽ കണ്ടെടുത്തത് നൂറുകണക്കിനു മാസ്കുകളാണ്.
2020 ഏപ്രിലിലാണ് കാനഡയിൽ മാസ്കിൽ കുരുങ്ങിപ്പോയ ഒരു കുരുവിയെ പരിസ്ഥിതി പ്രവർത്തകർക്കു ലഭിക്കുന്നത്. അതിനു ശേഷം വേറെയും സംഭവങ്ങൾ ലോകത്തിന്റെ പലഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്തു. ലെയ്ഡനിലെ മത്സ്യം സവിശേഷ ശ്രദ്ധയാകർഷിച്ചതോടെ ലെയ്ഡൻ യൂണിവേഴ്സിറ്റിയിലെ ബയോഡൈവേഴ്സിറ്റി സെന്ററിലെ ശാസ്ത്രജ്ഞരായ ലിസണോട്ടെ റാംബണോറ്റ്, ഓക്ക് ഫ്ലോറിയൻ എന്നിവരെ കോവിഡ് മാലിന്യം ജന്തുജാലങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠനം നടത്താൻ സർവകലാശാല നിയോഗിച്ചു.
പക്ഷിനിരീക്ഷകർ, ബീച്ചുകളും, കനാലുകളും വൃത്തിയാക്കുന്ന സന്നദ്ധ പ്രവർത്തകർ, ജന്തുസ്നേഹികൾ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുന്ന സമാന സംഭവങ്ങൾ ഇവർ നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങൾ കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യാനായി ഇരുവരും ചേർന്ന് ഒരു വെബ്സൈറ്റും തുടങ്ങി (www.covidlitter.com). അങ്ങനെയാണ് ലോകമെമ്പാടും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്പ്പെടുന്നുണ്ടെന്ന് ഇവർ കണ്ടെത്തുന്നതും കൂടുതൽ സംഭവങ്ങൾ പുറത്തു വരുന്നതും.
ഇത്തരത്തിലുള്ള 28 സംഭവങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തതായി ഈ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇക്കാര്യം സയൻസ് ന്യൂസ് ഉൾപ്പെടെയുള്ള ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. യുഎസിലെ വളർത്തു നായ്ക്കളും പൂച്ചകളും ഫെയ്സ് മാസ്ക് തിന്നുന്ന സംഭവങ്ങളും വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന വലിയ പരിസ്ഥിതി ആഘാതത്തിന്റെ സൂചനകൾ മാത്രമാണിതെന്നു ശാസ്ത്രജ്ഞർ പറയുന്നു. നമ്മെ സംരക്ഷിക്കാൻ വേണ്ടി നാം നിർമിക്കുന്ന വസ്തുക്കൾ ചുറ്റുമുള്ള ജീവികൾക്കു ഹാനികരമാണെന്ന വലിയ വൈരുധ്യത്തിലേക്കു വിരൽ ചൂണ്ടുന്നവയാണ് ഈ സംഭവങ്ങൾ.
മാസ്‌ക് ‘മൂടി’ കടലും!
അടുത്തിടെ പുറത്തുവിട്ട പഠന പ്രകാരം 25,900 ടൺ കോവിഡ്കാല മാലിന്യം സമുദ്രത്തിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ലോകരാജ്യങ്ങളെല്ലാം ചേർന്ന് കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഉണ്ടാക്കിയത് 80 ലക്ഷം ടൺ മാലിന്യമാണ്. ചൈനീസ് ശാസ്ത്രജ്ഞർ സമീപകാലത്തു നടത്തിയ പഠനത്തിൽ കണ്ടെത്തിയത് സമുദ്രത്തിലേക്ക് ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ 46 ശതമാനവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളതാണെന്നാണ്. മാസ്കിന്റെ ആവശ്യം ഏറെ വർധിച്ചത് ഏഷ്യൻ രാജ്യങ്ങളിലായതാണ് ഇതിനു കാരണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
24% മാലിന്യം പുറന്തള്ളുന്നത് യൂറോപ്യൻ രാജ്യങ്ങൾ ആണ്. സൗത്ത് അമേരിക്കയിൽ നിന്ന് 16 ശതമാനവും ആഫ്രിക്കയിൽ നിന്ന് 8 ശതമാനവും നോർത്ത് അമേരിക്കയിൽ നിന്ന് 6 ശതമാനവും മാലിന്യം സമുദ്രത്തിലെത്തുന്നു. വ്യക്തികളേക്കാൾ ആശുപത്രികളിൽനിന്നുള്ള മാലിന്യമാണ് ഇവയിലേറെയെന്നും പഠനത്തിനു നേതൃത്വം നൽകിയ ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നു. 87.4 ശതമാനം മാലിന്യവും പുറന്തള്ളുന്നത് ആശുപത്രികളാണ്. പിപിഇ കിറ്റുകളുടെ വ്യക്തിഗത ഉപയോഗം മൂലം 7.6% മാലിന്യവും പരിശോധനാകിറ്റുകൾ മൂലം 4.7%, പായ്ക്കറ്റുകളും മറ്റും മൂലം 0.3% മാലിന്യവും അധികമായി കടലിൽ അടിഞ്ഞുകൂടുന്നു.
വ്യക്തിഗത സുരക്ഷാ കിറ്റുകളിൽനിന്നും ഓൺലൈൻ ഷോപ്പിങ് പാക്കേജുകളിൽനിന്നുമുള്ള മാലിന്യത്തേക്കാളധികമാണ് ആശുപത്രികൾ പുറംതള്ളുന്ന മാലിന്യം. ഇവ വളരെ വലിയ അളവിലാണ് നേരിട്ട് സമുദ്രത്തിലെത്തിച്ചേരുന്നത്. ദീർഘകാലം നിലനിൽക്കുന്ന പ്രതിസന്ധിയാകും സമുദ്രത്തിലെത്തുന്ന മാലിന്യക്കൂമ്പാരം സൃഷ്ടിക്കുക. പ്രധാനമായും നദികളിലൂടെയാണ് ഈ മാലിന്യമത്രയും സമുദ്രങ്ങളിലെത്തുന്നത്.’ ചൈനീസ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മണ്ണിൽ ‘അലിയാതെ’ 200 വർഷം!
കോവിഡ് 19 ലോകത്തെ നയിച്ചത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വർധിച്ച ആവശ്യകതയിലേക്കാണ്. ഇപ്പോൾത്തന്നെ നിയന്ത്രണാതീതമായ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടാനാണ് ഈ സാഹചര്യം ഇടയാക്കിയത്. കോവിഡ് കാലത്ത് ഏറ്റവുമധികം ആവശ്യം വന്നത് മാസ്കുകൾക്കാണ്. സർജിക്കൽ മാസ്ക് തുച്ഛമായ വിലയ്ക്ക് എവിടെയും കിട്ടുന്ന സാഹചര്യമായതോടെ ഉപയോഗത്തിൽ വന്ന കുതിച്ചു ചാട്ടം വളരെ വലുതാണ്.
ഒറ്റത്തവണ ഉപയോഗിക്കേണ്ടവ ആയതിനാൽതന്നെ ഇവ ഉപയോഗിച്ചശേഷം സംസ്കരിക്കേണ്ടത് കൃത്യമായ രീതിയിലല്ലെങ്കിൽ ഉണ്ടാകാവുന്ന ആഘാതവും വളരെ വലുതാണ്. മാസ്ക് നിർമാണത്തിനുപയോഗിക്കുന്ന പ്രധാന വസ്തുവായ പോളിപ്രൊപലിൻ 20 മുതൽ 30 വർഷം വരെ എടുക്കും ജീർണിച്ച് ഇല്ലാതാകാൻ. ചിലതരം മാസ്കുകളിൽ പുറംപാളി നിർമിക്കാനുപയോഗിക്കുന്ന പോളിസ്റ്റർ 200 വർഷം കൊണ്ടേ പൂർണമായി മണ്ണിൽ ജീർണിച്ച് ഇല്ലാതാകൂ.
ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്ക് ശീലമാക്കിയാൽ ബ്രിട്ടനിൽ മാത്രം വർഷം 70,000 ടൺ മാലിന്യം ഉണ്ടാകും എന്നാണ്. ലോകാരോഗ്യ സംഘടന 2020ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു മാസം വേണ്ടിവരിക 8.9 കോടി മാസ്കുകളും 7.6 കോടി കയ്യുറകളുമാണ്. ഓർക്കുക, ഇവയെല്ലാംതന്നെ ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ്. ജനപ്പെരുപ്പം മൂലം ഇന്ത്യയിൽ ഇപ്പോൾത്തന്നെ മാലിന്യ സംസ്കരണം വലിയ വെല്ലുവിളിയാണ്. മാലിന്യത്തിൽ നല്ലൊരു പങ്കും ജലാശയങ്ങളിലൂടെ സമുദ്രത്തിലാണെത്തിച്ചേരുന്നത് എന്നത് ഇന്ത്യയിലെ ജന്തുജാലങ്ങൾക്ക് ഏറെ ഭീഷണിയാണു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
വിദേശ രാജ്യങ്ങളിലേതു പോലെ ഇത്തരം മാലിന്യം ഉയർത്തുന്ന ഭീഷണിയെപ്പറ്റി കാര്യമായ പഠനങ്ങൾ നടക്കാത്തതും വെല്ലുവിളിയാണ്. കോവിഡ് അനുബന്ധ മാലിന്യം (Covid19 associated waste) കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നതു സംബന്ധിച്ച് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് വ്യക്തമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുകയും വിവേചനപൂർവം ഇത്തരം വസ്തുക്കൾ ഉപയോഗിക്കുകയും കൃത്യമായി സംസ്കരിക്കുകയും ചെയ്യുക എന്നതു മാത്രമാണ് ഭാവിക്കു വേണ്ടി നമുക്കോരോരുത്തർക്കും ചെയ്യാവുന്ന കരുതൽ.
English Summary: Tonnes of Covid Related Waste Materials Polluting the World and its Oceans