രണ്ടാംപിണറായി സർക്കാരിന് 20ന് അരവയസ്സ്: വലിയ തലവേദന ആകുമോ ചെറുപാർട്ടികൾ?
ടേം അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം എന്ന തീരുമാനം മുന്നണിക്കകത്തു പ്രഖ്യാപിച്ച് സിപിഎം പുതിയ കീഴ്‍വഴക്കം സൃഷ്ടിച്ചു. എന്നാൽ, മന്ത്രിസ്ഥാനം കിട്ടിയതിനെച്ചൊല്ലിയും കിട്ടാത്തതിനെച്ചൊല്ലിയും ചെറു പാർട്ടികളിലുണ്ടായ തർക്കം തെരുവിലെത്താതെ തീർക്കാനുള്ള തന്ത്രം മുന്നണി നേതൃത്വത്തിനില്ലാതെ പോയെന്നാണു വിലയിരുത്തൽ. കഴിഞ്ഞ ആറു മാസത്തിനിടെയുണ്ടായ പ്രധാന വിവാദങ്ങളെല്ലാം... INL
ടേം അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം എന്ന തീരുമാനം മുന്നണിക്കകത്തു പ്രഖ്യാപിച്ച് സിപിഎം പുതിയ കീഴ്‍വഴക്കം സൃഷ്ടിച്ചു. എന്നാൽ, മന്ത്രിസ്ഥാനം കിട്ടിയതിനെച്ചൊല്ലിയും കിട്ടാത്തതിനെച്ചൊല്ലിയും ചെറു പാർട്ടികളിലുണ്ടായ തർക്കം തെരുവിലെത്താതെ തീർക്കാനുള്ള തന്ത്രം മുന്നണി നേതൃത്വത്തിനില്ലാതെ പോയെന്നാണു വിലയിരുത്തൽ. കഴിഞ്ഞ ആറു മാസത്തിനിടെയുണ്ടായ പ്രധാന വിവാദങ്ങളെല്ലാം... INL
ടേം അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം എന്ന തീരുമാനം മുന്നണിക്കകത്തു പ്രഖ്യാപിച്ച് സിപിഎം പുതിയ കീഴ്‍വഴക്കം സൃഷ്ടിച്ചു. എന്നാൽ, മന്ത്രിസ്ഥാനം കിട്ടിയതിനെച്ചൊല്ലിയും കിട്ടാത്തതിനെച്ചൊല്ലിയും ചെറു പാർട്ടികളിലുണ്ടായ തർക്കം തെരുവിലെത്താതെ തീർക്കാനുള്ള തന്ത്രം മുന്നണി നേതൃത്വത്തിനില്ലാതെ പോയെന്നാണു വിലയിരുത്തൽ. കഴിഞ്ഞ ആറു മാസത്തിനിടെയുണ്ടായ പ്രധാന വിവാദങ്ങളെല്ലാം... INL
തിരുവനന്തപുരം∙ അസൂയാവഹമായ വിജയത്തോടെ തുടർഭരണം നേടിയെങ്കിലും സർക്കാർ നവംബർ 20ന് ആറു മാസം തികയ്ക്കുമ്പോൾ ഘടകകക്ഷികളുടെ പടലപിണക്കത്തിൽ വിഷമവൃത്തത്തിലാണ് സിപിഎം. ഒറ്റ എംഎൽഎ മാത്രമുള്ള രണ്ടു പാർട്ടികളിലെ ആഭ്യന്തര തർക്കവും എൻസിപി–സിപിഐ ഒളിയുദ്ധവുമാണു സർക്കാരിന്റെ മധുവിധുകാലത്തു രുചിക്കേണ്ടിവന്ന കയ്പ്. മുന്നണിയിലെ സഖ്യകക്ഷികളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടാണ് എൽഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വൻ വിജയം നേടിയെങ്കിലും കക്ഷികളുടെ ആ എണ്ണപ്പെരുപ്പം തന്നെയാണ് എൽഡിഎഫിന് ഇപ്പോൾ തലവേദന സൃഷ്ടിക്കുന്നത്.
തുടർഭരണം, 99 സീറ്റിന്റെ കക്ഷിബലം, പാർട്ടിയിലും സർക്കാരിലും ഒരുപോലെ കരുത്തനായ മുഖ്യമന്ത്രി, യുവത്വവും പ്രസരിപ്പുമുള്ള മന്ത്രിനിര. തുനിഞ്ഞിറങ്ങിയാൽ എന്തും സാധ്യമാകുന്ന സർക്കാരാണ്. ഉറപ്പുള്ള മുന്നണിസംവിധാനം കൂടിയുണ്ടെങ്കിൽ അതു നിഷ്പ്രയാസവുമാണ്. മുന്നണിയിലെ പ്രബല ഘടകകക്ഷികളായ സിപിഐയ്ക്കും കേരളാ കോൺഗ്രസിനുമൊപ്പം ചേർന്നു മന്ത്രിസഭ രൂപീകരിക്കാനുള്ള ശേഷിയുണ്ടായിട്ടും ചെറുഘടക കക്ഷികൾക്കുകൂടി മന്ത്രിസ്ഥാനം നൽകാനുള്ള വിശാല മനസ്കത സിപിഎം കാണിച്ചു. മുന്നണി രാഷ്ട്രീയത്തിലെ മര്യാദയ്ക്കപ്പുറം അതൊരു വലിയ രാഷ്ട്രീയ നയതന്ത്രം കൂടിയായി ആഘോഷിക്കപ്പെട്ടു.
ടേം അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം എന്ന തീരുമാനം മുന്നണിക്കകത്തു പ്രഖ്യാപിച്ച് സിപിഎം പുതിയ കീഴ്‍വഴക്കം സൃഷ്ടിച്ചു. എന്നാൽ, മന്ത്രിസ്ഥാനം കിട്ടിയതിനെച്ചൊല്ലിയും കിട്ടാത്തതിനെച്ചൊല്ലിയും ചെറു പാർട്ടികളിലുണ്ടായ തർക്കം തെരുവിലെത്താതെ തീർക്കാനുള്ള തന്ത്രം മുന്നണി നേതൃത്വത്തിനില്ലാതെ പോയെന്നാണു വിലയിരുത്തൽ. ആറു മാസത്തിനിടെയുണ്ടായ പ്രധാന വിവാദങ്ങളെല്ലാം ഘടകകക്ഷികളുമായോ അവരുടെ മന്ത്രിമാരുമായോ വകുപ്പുകളുമായോ ബന്ധപ്പെട്ടുള്ളതാണ്.
മരംവെട്ടിൽ ‘വെട്ട്’ രണ്ടുവട്ടം
ഒന്നാം പിണറായി സർക്കാരിൽനിന്നു രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രി എൻസിപി നേതാവ് എ.കെ.ശശീന്ദ്രനായിരുന്നു. ചാനലിന്റെ ഫോൺകെണി വിവാദത്തെത്തുടർന്നായിരുന്നു രാജി. രണ്ടാം പിണറായി സർക്കാരിൽ എ.കെ.ശശീന്ദ്രനു ലഭിച്ചതു വനം വകുപ്പാണ്. ഈ സർക്കാരിനെ പിടിച്ചുകുലുക്കിയ ഒന്നാമത്തെ വിവാദം മുട്ടിൽ മരം മുറി സംഭവമാണ്. മുൻ സർക്കാരിന്റെ കാലത്തെ റവന്യൂ ഉത്തരവിന്റെ മറവിലാണു മരംമുറി നടന്നതെങ്കിലും പുതിയ സർക്കാർ വന്നശേഷം വിവാദം തലപൊക്കിയതു വനംവകുപ്പിനെ ചുറ്റിപ്പറ്റിയായിരുന്നു. ആരോപണവിധേയർ വനംവകുപ്പ് ഉന്നതർ. അവരെ മന്ത്രിയും വകുപ്പും സംരക്ഷിക്കുക കൂടി ചെയ്തതോടെ ശശീന്ദ്രന്റെ വനംവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിയായി വിവാദം.
സർക്കാരിനെതിരായ ആദ്യ വിവാദം എന്നതിനാൽ ഘടകകക്ഷി മന്ത്രിമാർക്കു പരിച തീർക്കാൻ മുഖ്യമന്ത്രി തന്നെ മുന്നിൽ നിന്നു. സർക്കാരിനെ പ്രതിരോധത്തിലാക്കിയ മറ്റൊരു മരംമുറി വിവാദം തൊട്ടുപിന്നാലെ വന്നു. അവിടെയും ഒരു കക്ഷി വനംവകുപ്പു തന്നെ. രണ്ടാമത്തെ കക്ഷി ജലവിഭവവകുപ്പ്. ഇരു മന്ത്രിമാരുടെയും വിശദീകരണങ്ങൾ പരസ്പര വിരുദ്ധമായതോടെ വകുപ്പു വിട്ടു വിവാദം സർക്കാരിനെയാകെ പൊതിഞ്ഞു. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഒടുവിലൊരു മന്ത്രി, പക്ഷേ...
കാൽനൂറ്റാണ്ട് ഇടതിനൊപ്പം നിന്നശേഷമാണ് ഇന്ത്യൻ നാഷനൽ ലീഗ് എന്ന ഐഎൻഎലിനു മുന്നണി പ്രവേശം സാധ്യമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു എംഎൽഎയെ മാത്രം ലഭിച്ചപ്പോൾ മന്ത്രി സ്ഥാനം എന്നത് ആ പാർട്ടി സ്വപ്നം പോലും കണ്ടുകാണില്ല. എന്നാൽ ഘടകകക്ഷികളുടെ ‘ആശ്രിതവൽസലനാ’യി അതിനകം മാറിക്കഴിഞ്ഞ പിണറായി വിജയൻ ഐഎൻഎലിനു മന്ത്രിസ്ഥാനം വച്ചുനീട്ടി. കേരളപ്പിറവിക്കുശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ മുന്നണിയിൽ നിന്നിട്ടും, മുസ്‍ലിം ലീഗിന് ആദ്യമായൊരു മന്ത്രി സ്ഥാനം കിട്ടാൻ സിപിഎമ്മിനൊപ്പം ചേരേണ്ടിവന്നിരുന്നു. ലീഗ് പിളർന്നുവന്ന ഐഎൻഎലിനും ആദ്യം മന്ത്രിസ്ഥാനം നൽകാനുള്ള നിയോഗം സിപിഎമ്മിനായിരുന്നു.
ലീഗിനെ തളർത്തി ഐഎൻഎലിനെയും അതുവഴി ഇടതുമുന്നണിയെയും മലബാറിൽ ശക്തിപ്പെടുത്തുകയായിരുന്നു മന്ത്രിസ്ഥാനം നൽകുമ്പോൾ പിണറായിയുടെയും സിപിഎമ്മിന്റെയും ഉന്നം. എന്നാൽ മുന്നണി ശക്തിപ്പെടുത്താനുള്ള സിപിഎമ്മിന്റെ നീക്കം തളർത്തിയത് ആ പാർട്ടിയെയാണ്. മന്ത്രിസ്ഥാനമെന്നതു താങ്ങാനാകാത്ത ഭാരമായാണ് ആ പാർട്ടി ചുമലിലേറ്റിയത്. അധികാരം ലഭിച്ചതിന്റെ അനുരണനങ്ങൾ വളരെപ്പെട്ടെന്നുണ്ടായി. മന്ത്രി പങ്കെടുത്ത യോഗം പാർട്ടി പ്രവർത്തകരുടെ തെരുവുയുദ്ധമായി മാറിയത് ഐഎൻഎലിനു മാത്രമല്ല, സർക്കാരിനാകെ നാണക്കേടുണ്ടാക്കി. പ്രശ്നം വഷളാകാതെ പരിഹരിക്കാനുള്ള ഇടപെടൽ തുടക്കത്തിൽ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പാർട്ടി പിളരുകയും ഐഎൻഎലിനു മന്ത്രി തന്നെ ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യം മുന്നിലെത്തിയപ്പോഴാണു താൽകാലികമായ വെടിനിർത്തലുണ്ടായത്. എങ്കിലും പൊട്ടലും ചീറ്റലും ഇനിയും അവസാനിച്ചിട്ടില്ല.
അധികാരമില്ലാതെ എൽജെഡി
ആദ്യമായി മന്ത്രിസ്ഥാനം കിട്ടിയതാണ് ഐഎൻഎലിൽ ആഭ്യന്തരകുഴപ്പങ്ങൾക്ക് ആക്കം കൂട്ടിയതെങ്കിൽ, മന്ത്രിയെ ലഭിക്കാത്തതിന്റെ മുറിവാണു ലോക് താന്ത്രിക് ദളിൽ (എൽജെഡി) പഴുത്തത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അധികകാലവും യുഡിഎഫിലായിരുന്നു എൽജെഡി. ഒരു എംഎൽഎ പോലും ഇല്ലാതിരുന്നതിന്റെ നാണക്കേട് മാറ്റാനാണ്, കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് എൽഡിഎഫിനൊപ്പം ചേർന്നത്. എന്നാൽ സീറ്റ് വിഭജനം മുതൽ കാര്യങ്ങൾ കൈവിട്ടു. മത്സരിക്കാൻ ഏഴു സീറ്റ് ചോദിച്ച എൽജെഡിക്കു കിട്ടിയതു മൂന്നു മാത്രം. ജയിച്ചാൽ മന്ത്രിസ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ്കുമാർ കൽപറ്റയിൽ തോറ്റെങ്കിലും കൂത്തുപറമ്പിൽ ജയിച്ചു കെ.പി.മോഹനൻ പാർട്ടിയുടെ ഏക എംഎൽഎയായി.
ഒറ്റ എംഎൽഎയുള്ള ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎലിനും ലഭിച്ച പരിഗണന എൽജെഡിക്കു ലഭിക്കുമെന്നു ഭൂരിപക്ഷം നേതാക്കളും പ്രവർത്തകരും കരുതി. എന്നാൽ ജനാധിപത്യ കേരളാ കോൺഗ്രസ്, ഐഎൻഎൽ, കേരളാ കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്) എന്നീ പാർട്ടികൾക്കു മന്ത്രിസഭയിൽ ടേം നിശ്ചയിച്ചപ്പോൾ, ആ ടേം വ്യവസ്ഥയിൽപോലും എൽജെഡിയെ സിപിഎം ഉൾപ്പെടുത്തിയില്ല. ജനതാദൾ എസുമായി ലയിക്കൂ എന്ന വ്യവസ്ഥയാണു സിപിഎം എൽജെഡിക്കു മുൻപിൽ വച്ചത്. എന്നാൽ ലയിച്ചാലും മന്ത്രിസ്ഥാനമുണ്ടാകില്ല. നിലവിൽ രണ്ട് എംഎൽഎമാരുള്ള ജെഡിഎസിന് ഒരു എംഎൽഎയെക്കൂടി ലയനം വഴി കിട്ടിയാലും രണ്ടാമതൊരു മന്ത്രിസ്ഥാനം ലഭിക്കില്ല.
ലയിച്ചാലും ലയിച്ചില്ലെങ്കിലും പ്രത്യേകിച്ചൊരു ഗുണവും ലഭിക്കില്ലെന്ന തിരിച്ചറിവിലേക്ക് എൽജെഡി എത്തി. മന്ത്രിസ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ തന്നെ തോറ്റുപോയ സംസ്ഥാന അധ്യക്ഷൻ പാർട്ടിക്കു മന്ത്രിയെ കിട്ടാൻ സമ്മർദം ചെലുത്തിയില്ലെന്നു മറുവിഭാഗം പറയുന്നു. തുടർച്ചയായി 10 വർഷം അധികാരത്തിനു പുറത്തുനിൽക്കേണ്ടിവരുന്ന അവസ്ഥ തന്നെയാണ് ആ പാർട്ടിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചത്. വിമതവിഭാഗം സംസ്ഥാന അധ്യക്ഷനെ ലക്ഷ്യമിടുകയും പാർട്ടി പിളർപ്പിന്റെ വക്കിലെത്തി നിൽക്കുകയുമാണ്. മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ മുറിവുണക്കാൻ ബോർഡ്, കോർപറേഷൻ വിഭജനത്തിൽ മുന്നണിക്കു കഴിയുമായിരുന്നെങ്കിലും അതിനുള്ള ശ്രമവുമുണ്ടായില്ല.
‘വന’ത്തിൽ ഒളിപ്പോര്
ഇതിനിടയിലാണു മുൻപു ഭരിച്ചിരുന്ന വനംവകുപ്പിന്റെ ഇപ്പോഴത്തെ മന്ത്രിക്കെതിരെ സിപിഐയുടെ തൊഴിലാളി സംഘടന എഐടിയുസി പ്രത്യക്ഷ സമരം തുടങ്ങിയത്. എൽഡിഎഫ് ഭരണത്തിൽ കാലങ്ങളായി വനം വകുപ്പു ഭരിച്ചിരുന്നതു സിപിഐയായിരുന്നു. വനംവകുപ്പിൽ അതിന്റെ അപ്രമാദിത്വം സംഘടനാതലത്തിലും ഉദ്യോഗസ്ഥതലത്തിലും പാർട്ടിക്കുണ്ട്. മുന്നണിയിലെ വീതംവയ്പിന്റെ ഭാഗമായി എൻസിപിക്കു വനം വിട്ടുകൊടുത്ത സിപിഐയ്ക്കു പകരം വകുപ്പൊന്നും നൽകിയിരുന്നില്ല. ഇതിന്റെ മുറുമുറുപ്പ് പാർട്ടിയിലുണ്ട്.
ഇതിനിടെയാണ് ജീവനക്കാരുടെ സർവീസ് വിഷയത്തിൽ വനംമന്ത്രിക്കെതിരെ എഐടിയുസി പ്രത്യക്ഷ സമരത്തിനിറങ്ങിയത്. സെക്രട്ടേറിയറ്റിനു മുൻപിൽ തുടങ്ങിയ സമരം, പൊതുപരിപാടിയിൽ മന്ത്രിയെ തടയുന്നിടം വരെയെത്തി. ഘടകകക്ഷി മന്ത്രിക്കെതിരെ മറ്റൊരു ഘടകകക്ഷി തുറന്ന യുദ്ധത്തിനിറങ്ങിയിട്ടും അതു രമ്യമായി തീർക്കാനുള്ള ഇടപെടൽ മുന്നണി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
പരിഭവം പറയാതെ പറഞ്ഞ് കേരളാ കോൺഗ്രസ്
മന്ത്രിസ്ഥാനത്ത് ആദ്യ ടേം നിഷേധിക്കപ്പെട്ടതിന്റെ പരിഭവം കേരളാ കോൺഗ്രസിനുണ്ട്(ബി). ആദ്യ ടേം കെ.ബി.ഗണേഷ്കുമാർ പ്രതീക്ഷിച്ചിരുന്നെങ്കിലും കുടുംബത്തിലുണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ ആ അവസരം സിപിഎം നിഷേധിക്കുകയായിരുന്നു. പരിഭവം നിയമസഭയ്ക്കകത്തും പുറത്തും ഗണേശൻ പറയാതെ പറയുന്നുണ്ട്. സർക്കാരിനെതിരെ നേരിട്ടു പറയാതെ, ഉദ്യോഗസ്ഥർക്കെതിരെയാണു ഗണേശന്റെ കടന്നാക്രമണങ്ങൾ.
പ്രതിരോധത്തിലാക്കിയ സ്ത്രീസമരങ്ങൾ
സമരങ്ങളിലൂടെ വളർന്നു ഭരണത്തിലേറിയ പാർട്ടിയെയും മുന്നണിയെയും ചില ഒറ്റയാൾ സമരങ്ങൾ പ്രതിരോധത്തിലാക്കിയതും കഴിഞ്ഞ ആറുമാസത്തിനിടെ കണ്ടു. അതിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ചതു രണ്ടു സ്ത്രീകൾ നടത്തിയ സമരമായിരുന്നു. സ്വന്തം കുഞ്ഞിനെ താൻ അറിയാതെ കുടുംബം തട്ടിയെടുത്തു ദത്ത് നൽകിയ സംഭവത്തിൽ അനുപമ എസ്.ചന്ദ്രൻ എന്ന മുൻ എസ്എഫ്ഐ പ്രവർത്തക നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. സിപിഎം ലോക്കൽ കമ്മിറ്റിയംഗം കൂടിയായ പിതാവാണു കേസിലെ ഒന്നാം പ്രതി.
കുഞ്ഞിനെ തനിക്കു തിരിച്ചുകിട്ടാനുള്ള അവസരം നഷ്ടപ്പെട്ടതിൽ പാർട്ടി നേതൃത്വത്തെയും പേരെടുത്തു പറഞ്ഞു ചില നേതാക്കളെയും അനുപമ പ്രതിക്കൂട്ടിൽ നിർത്തുന്നു. സ്വന്തം കുഞ്ഞിനായി ഒരമ്മ സെക്രട്ടേറിയറ്റിനു മുൻപിലും ശിശുക്ഷേമസമിതിക്കു മുൻപിലും സത്യഗ്രഹ സമരമിരുന്നതു ദേശീയതലത്തിൽ വരെ ചർച്ചയായി. എംജി സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാർഥിനിക്കു നീതി കിട്ടാൻ 13 ദിവസം നിരാഹാര സമരമിരിക്കേണ്ടിവന്നത് മറ്റൊരു വിവാദം.
മോൺസൻ, കിറ്റക്സ് വിവാദങ്ങൾ
സിപിഎമ്മിന്റെ വകുപ്പുകളിൽ വിവാദങ്ങളുണ്ടായത് ആഭ്യന്തര, വ്യവസായ വകുപ്പുകളിലാണ്. മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പും ഇതിനു മുൻ ഡിജിപി ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്ന ആരോപണവും ആഭ്യന്തര വകുപ്പിനു തലവേദനയായി. കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായതാണെങ്കിലും അന്നും ആഭ്യന്തരവകുപ്പ് ഭരിച്ചതു പിണറായി വിജയനായതിനാൽ ഭരണം പോലെ, ഇതിലെ ഉത്തരവാദിത്തവും ‘തുടർച്ച’യായിരുന്നു. അതുകൊണ്ടു രണ്ടാം പിണറായി സർക്കാരിന് ഒഴിഞ്ഞുമാറാനായില്ല. എന്നാൽ മോൻസനെ അറസ്റ്റ് ചെയ്തത് ഈ സർക്കാരാണെന്ന ന്യായം പറഞ്ഞു സർക്കാർ വിവാദത്തെ നേരിട്ടു.
കടുത്ത വിമർശനമുയർത്തി കേരളത്തിനു പുറത്തു വ്യവസായം തുടങ്ങിയ കിറ്റെക്സ് ഗ്രൂപ്പ് അൽപകാലം വ്യവസായ വകുപ്പിനെ പ്രതിസന്ധിയിലാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയത്തെച്ചൊല്ലി മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ പ്രതിപക്ഷം കയറിപ്പിടിച്ചെങ്കിലും അതിന് അൽപായുസായിരുന്നു. സഹകരണപ്രസ്ഥാനമാണു കേരളത്തിൽ സിപിഎമ്മിന്റെ നട്ടെല്ല്. കരുവന്നൂർ സഹകരണ ബാങ്കിലെ കൊള്ള ആ നിലയ്ക്കു പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയപ്പോൾ മറികടക്കാൻ സർക്കാരിനും പാർട്ടിക്കും ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. ഇന്ധനനികുതി കുറയ്ക്കാത്തതിനെച്ചൊല്ലിയുണ്ടായ ആക്ഷേപങ്ങൾ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈൻ അതിവേഗ റെയിൽപാതക്കെതിരെ പ്രതിപക്ഷം സമരം തുടങ്ങിവച്ചതിനൊപ്പമാണ്, സർക്കാർ ആറുമാസം പൂർത്തിയാക്കുന്നത്.
English Summary: Six Months of Second Pinarayi Govt; An Analysis