‘ഒമിക്രോൺ ജലദോഷമോ ചെറിയ പനിയോ പോലെ ആവാം; മാരകാവസ്ഥ ആയിട്ടില്ല’
'എങ്കിലും നല്ല കാര്യം എന്ന് പറയുന്നത്, രോഗത്തിന്റെ മാരകാവസ്ഥ കൂടുന്നു എന്നുള്ള റിപ്പോർട്ടുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ്. പക്ഷെ കൂടുതൽ ആളുകളിൽ എത്താനും വാക്സീൻ എടുത്തവരിൽ എത്താനും വിദേശത്ത് നിന്ന് വരുന്ന ആളുകൾ കൊണ്ടെത്താനും സാധ്യതയുള്ള വകഭേദമാണ് ഒമ്രികോൺ. അതുകൊണ്ട് ശ്രദ്ധിക്കുകയും വേണം. '..Omicron Variant
'എങ്കിലും നല്ല കാര്യം എന്ന് പറയുന്നത്, രോഗത്തിന്റെ മാരകാവസ്ഥ കൂടുന്നു എന്നുള്ള റിപ്പോർട്ടുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ്. പക്ഷെ കൂടുതൽ ആളുകളിൽ എത്താനും വാക്സീൻ എടുത്തവരിൽ എത്താനും വിദേശത്ത് നിന്ന് വരുന്ന ആളുകൾ കൊണ്ടെത്താനും സാധ്യതയുള്ള വകഭേദമാണ് ഒമ്രികോൺ. അതുകൊണ്ട് ശ്രദ്ധിക്കുകയും വേണം. '..Omicron Variant
'എങ്കിലും നല്ല കാര്യം എന്ന് പറയുന്നത്, രോഗത്തിന്റെ മാരകാവസ്ഥ കൂടുന്നു എന്നുള്ള റിപ്പോർട്ടുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ്. പക്ഷെ കൂടുതൽ ആളുകളിൽ എത്താനും വാക്സീൻ എടുത്തവരിൽ എത്താനും വിദേശത്ത് നിന്ന് വരുന്ന ആളുകൾ കൊണ്ടെത്താനും സാധ്യതയുള്ള വകഭേദമാണ് ഒമ്രികോൺ. അതുകൊണ്ട് ശ്രദ്ധിക്കുകയും വേണം. '..Omicron Variant
ഗ്രീസിലെ പുരാതനനഗരമായ ഏതൻസിലെ ഒമിക്രോണിന് എന്താണ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ കാര്യം എന്ന് വാർത്തകൾ വായിക്കുന്ന, പ്രബുദ്ധനായ മലയാളി ഒരിക്കലും ചോദിക്കാൻ ഇടയില്ല. ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരത്തിന്റെ പേരും ഒമിക്രോൺ എന്നാണ്. ആ പേരാണിന്ന് ലോകമെമ്പാടും ചർച്ചകളിൽ നിറയുന്നത്. പക്ഷേ ഗ്രീക്ക് ബന്ധത്തിന്റെ പേരിലല്ലെന്നു മാത്രം. മറിച്ച്, വീണ്ടും ലോകത്തെ അടച്ചുപൂട്ടി വീട്ടിലിരുത്തുമോ എന്ന ആശങ്കയുടെ പേരിലാണ്.
കൊറോണവൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍. ദക്ഷിണാഫ്രിക്കയിൽനിന്നാണു വരവ്. അവിടെ പ്രതിദിന കോവിഡ് കേസുകൾ 200ൽനിന്ന് 2000ത്തിലേക്ക് ഉയർത്താൻ ഈ പുതിയ വേരിയന്റ് വഹിച്ച ‘പങ്ക്’ ചെറുതൊന്നുമല്ല. ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകൾ ഉയരുന്നതിനൊപ്പം ലോകമെമ്പാടും ആശങ്കയും കുതിച്ചു കയറുകയാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. പലയിടത്തും വ്യോമഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കി. പുതിയ വേരിയന്റിന്റെ വരവിനെ നേരിടാൻ ഇന്ത്യയും കേരളവും ഉൾപ്പെടെ അടിയന്തര യോഗം ചേരുകയാണ്.
ഭയമല്ല, ജാഗ്രതയാണ് കോവിഡ് നേരിടാൻ ആപ്തമെന്ന സന്ദേശം നമ്മൾ ഇതിനകം തിരിച്ചറിഞ്ഞതാണ്. പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞ ഗവേഷകരും അതുതന്നെയാണ് പറയുന്നത്. ‘പേടിക്കേണ്ട കാര്യമില്ല, ജാഗ്രത കൈവിടാതിരുന്നാൽ മതി’- എന്നാണ് അവരുടെ ഓർമപ്പെടുത്തൽ. ജാഗ്രതയുടെ ഭാഗമായി ഇന്ത്യയും കരുതലെടുത്തു കഴിഞ്ഞു. വിദേശത്തുനിന്നെത്തുന്നവർ 7 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് കേരള സർക്കാർ നിർദേശിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവായാൽ ജനിതക ശ്രേണീകരണത്തിനു സാംപിൾ അയയ്ക്കണമെന്ന കേന്ദ്ര നിർദേശവും വന്നു. ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കാനിരുന്ന കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കാനൊരുങ്ങുകയാണ്. എല്ലാറ്റിനും ഒരൊറ്റക്കാരണം– ഒമിക്രോൺ.
ഒമിക്രോൺ വകഭേദത്തെ സംബന്ധിച്ച ചോദ്യങ്ങൾ പലതാണ്. കോവിഡ് രണ്ടാം തരംഗത്തിൽ സംഭവിച്ചതു പോലെ ഒമിക്രോൺ ഇന്ത്യയിൽ നാശം വിതയ്ക്കുമോ? നമ്മൾ സുരക്ഷിതരാണോ? എങ്ങനെയാണ് ഈ വകഭേദം അതിവേഗം പകരുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുകയാണ് ഇന്റേണൽ മെഡിസിൻ വിദഗ്‌ധൻ ഡോ.എൻ.എം.അരുൺ.
ജനം ഭയത്തിലാണ്. കൊറോണ വകഭേദം വീണ്ടുമൊരു മോശം സാഹചര്യം ഉണ്ടാക്കുമോ എന്നതാണ് അവരുടെ ആശങ്ക. എന്താണ് ഒമിക്രോൺ എന്ന് ലളിതമായി വിശദീകരിക്കാമോ? ഇന്ത്യയും കേരളവും പുതിയ കൊറോണ വകഭേദത്തെ ഭയക്കേണ്ട കാര്യമുണ്ടോ?
ഭയക്കേണ്ട കാര്യമുണ്ടോയെന്ന് ഇപ്പോൾ പറയാറായിട്ടില്ല..! ഈ വകഭേദം കൂടുതൽ ട്രാൻസ്മിസിബിൾ (സംക്രമിക്കാവുന്നവ) ആണെന്നതാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇതിനു മുൻപ് ഇന്ത്യയിൽ ആശങ്ക പടർത്തിയ ഡെൽറ്റ വകഭേദം ഒരാളിൽനിന്ന് അഞ്ച് മുതൽ ഒൻപത് പേരിലേക്കു വരെ പടരുന്നതായാണു കണ്ടത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയ ഒമ്രികോൺ വകഭേദം ഇതിലും കൂടുതൽ ആളുകളിലേക്ക് പടരാൻ സാധ്യതയുണ്ടെന്നാണ് ആദ്യ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
14/15 ദിവസം കൊണ്ട് ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്ത 80 ശതമാനം കേസുകളിലും ഒമ്രികോൺ ആണ് കാണുന്നത്. അതായത് കേസുകൾ വളരെ പെട്ടെന്ന് കൂടിയതായി ഇതിൽനിന്നു മനസ്സിലാക്കാം. ഡെൽറ്റയേക്കാൾ എന്തെങ്കിലും മുൻതൂക്കം ഈ വേരിയന്റിന് ഉണ്ടാവുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. രോഗവ്യാപനശേഷി കൂടുതലുള്ള വൈറസായിരിക്കും ഒമിക്രോൺ എന്നാണ് ഇതിൽനിന്ന് എത്തിച്ചേർന്ന നിഗമനം.
രണ്ടാമതൊരു കാര്യം, ഈ വകഭേദത്തിന്റെ ജനിതക വ്യതിയാന ഘടന നോക്കുമ്പോൾ രോഗം വീണ്ടും വരാനുള്ള സാധ്യത (റീഇൻഫെക്‌ഷൻ) കൂടുതലാണ്. ഇതിനെ വാക്സീൻ എസ്കേപ് എന്നാണ് പറയുന്നത്. അതായത് വാക്സീനിൽനിന്ന് രക്ഷപെടാനുള്ള വൈറസിന്റെ കരുത്തിനെയാണ് അത് ചൂണ്ടിക്കാട്ടുന്നത്. ഇതെല്ലാം വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നതല്ല, മറിച്ച് നിഗമനങ്ങൾ ആണ്. ശാസ്ത്രീയമായ പഠനങ്ങൾ നടന്നിട്ടില്ല. നമുക്ക് അത്രയധികം ഡേറ്റ ആയില്ലല്ലോ... അതാണ് പഠനങ്ങൾ സംഭവിക്കാത്തത്.
ഏതെങ്കിലും ഗവേഷണ സ്ഥാപനങ്ങൾ ഒമിക്രോണിനെ പറ്റി നിലവിൽ വിശദമായി പഠിക്കുന്നുണ്ടോ?
അത്രയധികം നമ്പർ ആയിട്ടില്ലല്ലോ. സാധാരണ യൂറോപ്പ് പോലെയുള്ളിടത്ത് വന്നാലല്ലേ അത്തരത്തിൽ പഠനങ്ങൾ സംഭവിക്കുകയുള്ളൂ. ദക്ഷിണാഫ്രിക്കയിൽ പഠനങ്ങൾ നടക്കുന്നില്ല എന്നല്ല ഇതുകൊണ്ട് അർഥമാക്കുന്നത്. പഠനങ്ങൾ മോശമല്ലാത്ത രീതിയിൽ അവിടെയും നടക്കുന്നുണ്ട്. പക്ഷേ പഠനം നടത്തി ഫലം പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിൽ എത്താൻ സമയം വേണ്ടിവന്നേക്കും. 2/3 ആഴ്ച്ചകൾക്ക് ശേഷം മാത്രമേ അതേക്കുറിച്ചു കൂടുതൽ വ്യക്‌തത കിട്ടാൻ സാധ്യതയുള്ളൂ.
എങ്കിലും നല്ല കാര്യം എന്നു പറയുന്നത്, രോഗത്തിന്റെ മാരകാവസ്ഥ കൂടുന്നു എന്നുള്ള റിപ്പോർട്ടുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ്. മരണസംഖ്യ കൂടുന്നതായുള്ള റിപ്പോർട്ടുകളും ഇല്ല. അതുകൊണ്ട് ആ രീതിയിൽ പേടിക്കേണ്ടതായ കാര്യങ്ങൾ ഇല്ല. പക്ഷേ കൂടുതൽ ആളുകളിൽ എത്താനും വാക്സീൻ എടുത്തവരിൽ എത്താനും വിദേശത്ത് നിന്ന് വരുന്ന ആളുകൾ കൊണ്ടെത്തിക്കാനും സാധ്യതയുള്ള വകഭേദമാണ് ഒമ്രികോൺ. അതുകൊണ്ട് അൽപം ശ്രദ്ധിക്കുകയും വേണം.
ഒമിക്രോൺ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌താൽ നമ്മൾ അതിനെ ഭയക്കണോ? ലോക്ഡൗൺ പോലെയുള്ള നിയന്ത്രണങ്ങൾ വീണ്ടും വരുമോ?
ഒമ്രികോൺ ഇതിനകം ഇന്ത്യയിൽ എന്തായാലും എത്തിയിട്ടുണ്ടാകും. ഇത്രയധികം ട്രാൻസ്മിസിബിൾ ആയിട്ടുള്ള വകഭേദം അല്ലേ? വളരെയധികം പേരിലേക്കു പകരുന്നതല്ലേ? നവംബർ ആദ്യം ബോട്സ്വാനയിൽ വന്നു, പിന്നീട് ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്‌തു. അങ്ങനെ 2/3 ആഴ്ചയായിട്ടാണ് ലോകം ഈ വകഭേദത്തെ പറ്റി കേട്ടു തുടങ്ങിയത്. ഓരോ ദിവസവും പുതിയ പുതിയ രാജ്യങ്ങളിൽ കണ്ടെത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.
യൂറോപ്പിൽ ഇതിനോടകം മൂന്നു നാല് രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തി. ബെൽജിയം, യുകെ... അങ്ങനെ പല രാജ്യങ്ങളും. ഇതു കൂടാതെ ഏഷ്യയിൽ ഹോങ്കോങ്. അങ്ങനെ രാജ്യങ്ങളുടെ നിര ദിവസവും വർധിക്കുന്നു. ഒരുവിധം പ്രധാനപ്പെട്ട രാജ്യങ്ങളിൽ എല്ലാം തന്നെ ഒമിക്രോൺ എത്തിയിരിക്കാനാണു സാധ്യത. നവംബറിൽ ആണ് ഈ വകഭേദത്തെ നമ്മൾ ശ്രേണീ പ്രകാരമായി തരം തിരിക്കാൻ തുടങ്ങുന്നത്. അതിനകം പല രാജ്യങ്ങളിലും ഈ വകഭേദം വന്നുകഴിഞ്ഞിരുന്നു. ശ്രേണീപരമായ തരം തിരിക്കലിന് സമയം പിടിക്കും. ഇനിയത് കൂടാതെ നോക്കണം. അതാണ് ഏറ്റവും പ്രധാനം.
പുറത്തുനിന്നു വരുന്നവരെ സ്‌ക്രീൻ ചെയ്യുക, പറ്റുമെങ്കിൽ അവരെ ആർടിപിസിആർ ടെസ്റ്റിനു വിധേയരാക്കി പോസിറ്റീവ് ആയ ആളുകളിലെ വൈറസിന്റെ ജനിതക ശ്രേണീകരണം നടത്തുക. അങ്ങനെ ചെയ്‌താൽ നമുക്ക് പെട്ടെന്നു രോഗബാധ കണ്ടുപിടിക്കാം. ഇത്തരം പരിശോധനകൾ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു നടത്തണം. അതുപോലെ രാജ്യത്തിന്റെ അകത്തുള്ള പോസിറ്റീവ് കേസുകളുടെ സീക്വൻസിങ്ങും നടത്തണം. അവിടെയാണ് ഒരു കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടത്. രാജ്യത്ത് ഇത്തരം ജനിതക ശ്രേണീകരണ ടെസ്റ്റുകൾ തുലോം കുറവാണ്. ഇതിൽ മെച്ചം കേരളമാണ്. കാരണം ഇത്തരം കാര്യങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട പ്രകടനമാണ് കേരളം നടത്തുന്നത്.
ഈ വകഭേദ വാർത്തയെ എങ്ങനെ നോക്കിക്കാണണം?
രാജ്യം വെറുതെ അടച്ചുപൂട്ടി മുന്നോട്ട് പോകുന്നതു ബുദ്ധിമുട്ടാണല്ലോ. ഇത് തീവ്രസ്വഭാവമുള്ള വ്യതിയാനം അല്ലെങ്കിലോ? അങ്ങനെ രാജ്യം അടച്ചിട്ട് ജനത്തെ ബുദ്ധിമുട്ടിക്കുന്നതിൽ അർഥമുണ്ടോ? ഒന്നാമത്, ഒരു കോമൺ കോൾഡ് (ജലദോഷം) പോലെയോ വളരെ മൈൽഡ് (മൃദു) ആയി പോകുന്ന പനി പോലെ ഒന്നോ ആവാം ഈ വകഭേദം എന്നൊരു ശക്തമായ വാദം ഇവിടെ നിലനിൽക്കുന്നുണ്ട്.
ഒരു രാജ്യത്ത് രണ്ടാമത് വൈറസ് വരുമ്പോൾ ആദ്യം സംഭവിച്ച അത്രയും തീവ്രത രണ്ടാമത് സാധാരണയായി കണ്ടുവരാറുള്ളതല്ല. ആ വകഭേദം ആദ്യത്തേതിന്റെ അത്ര തീവ്രമാണെന്ന് പൊതുവേ ആരുംതന്നെ പറയാറില്ല. തീവ്രസ്വഭാവമുള്ള വകഭേദം അല്ലെങ്കിൽ ഇതിനെ വല്ലാതെ പേടിച്ചിട്ട് എന്താണ് കാര്യം? അങ്ങനെ പേടിച്ചാൽ എത്ര കാലം നമുക്ക് മുൻപോട്ട് പോകാൻ പറ്റും? അതുകൊണ്ട് അൽപം കരുതലോടെ, ജാഗ്രത കൈവിടാതെ, അമിതമായ ഭയമോ സമ്മർദമോ ഇല്ലാതെ നമുക്ക് മുൻപോട്ട് പോകാം.. ഇനിയുള്ള സ്ഥിതിഗതികൾ എന്തെന്ന് വ്യക്തമായി നിരീക്ഷിക്കാം. അതിന് അനുസൃതമായ നടപടികളിലേക്ക് കടക്കാം.
English Summary: Analysing Omicron Variant and the Virus Story so far; Dr. NM Arun Shares his Insights