രണ്ടു കടിപ്പാടുകളിലായി പതിഞ്ഞത് നാലു വിഷപ്പല്ല്; അടയാളങ്ങളിൽ ഒളിപ്പിച്ച ആ സത്യം
കടിച്ചത് പാമ്പ് തന്നെയാണെന്നതിൽ ഉറപ്പില്ല എന്ന വാദം പോലും ഉയർത്തി രണ്ടു തവണയായി മൂന്നര മണിക്കൂറോളമാണ് കോടതിയിൽ ഡോ.രാഗേഷിനെ വിസ്തരിച്ചത്. തേളോ കടന്നലോ തേനീച്ചയോ കുത്തിയതായാലും ന്യൂറോടോക്സിക് വെനം ശരീരത്തിൽ കലരില്ലേ എന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. ഈ ജീവികളിലെ ന്യൂറോടോക്സിക് വെനത്തിനും പാമ്പുകളുടേതുമായി പ്രവർത്തനത്തിനു സാമ്യം ഉണ്ടെങ്കിലും ആന്റിജൻ– ആന്റിബോഡി റിയാക്‌ഷൻ ടെസ്റ്റിലൂടെ...
കടിച്ചത് പാമ്പ് തന്നെയാണെന്നതിൽ ഉറപ്പില്ല എന്ന വാദം പോലും ഉയർത്തി രണ്ടു തവണയായി മൂന്നര മണിക്കൂറോളമാണ് കോടതിയിൽ ഡോ.രാഗേഷിനെ വിസ്തരിച്ചത്. തേളോ കടന്നലോ തേനീച്ചയോ കുത്തിയതായാലും ന്യൂറോടോക്സിക് വെനം ശരീരത്തിൽ കലരില്ലേ എന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. ഈ ജീവികളിലെ ന്യൂറോടോക്സിക് വെനത്തിനും പാമ്പുകളുടേതുമായി പ്രവർത്തനത്തിനു സാമ്യം ഉണ്ടെങ്കിലും ആന്റിജൻ– ആന്റിബോഡി റിയാക്‌ഷൻ ടെസ്റ്റിലൂടെ...
കടിച്ചത് പാമ്പ് തന്നെയാണെന്നതിൽ ഉറപ്പില്ല എന്ന വാദം പോലും ഉയർത്തി രണ്ടു തവണയായി മൂന്നര മണിക്കൂറോളമാണ് കോടതിയിൽ ഡോ.രാഗേഷിനെ വിസ്തരിച്ചത്. തേളോ കടന്നലോ തേനീച്ചയോ കുത്തിയതായാലും ന്യൂറോടോക്സിക് വെനം ശരീരത്തിൽ കലരില്ലേ എന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. ഈ ജീവികളിലെ ന്യൂറോടോക്സിക് വെനത്തിനും പാമ്പുകളുടേതുമായി പ്രവർത്തനത്തിനു സാമ്യം ഉണ്ടെങ്കിലും ആന്റിജൻ– ആന്റിബോഡി റിയാക്‌ഷൻ ടെസ്റ്റിലൂടെ...
സാധാരണ പോലെ തുടങ്ങിയൊരു ദിവസം, പക്ഷേ മണിക്കൂറുകൾ പിന്നിട്ടപ്പോൾ വഴിമാറിയത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലേക്ക്...
2020 മേയ് ഏഴിന് ഡോ.ആർ.രാഗേഷ് തന്റെ കേസ് ഫയലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. പാമ്പുകടിയേറ്റ് മരിച്ച ഒരു യുവതിയുടെ മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത് അന്നായിരുന്നു. മരണകാരണം പാമ്പുകടി എന്നായിരുന്നു ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നതെങ്കിലും അതിനിടയാക്കിയ സാഹചര്യം സംശയാസ്പദം എന്ന നിഗമനമാണ് പൊലീസിനെ പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിനെ സമീപിക്കാൻ പ്രേരിപ്പിച്ചത്.
ജൂനിയർ റെസിഡന്റായിരുന്ന ഡോ.രാഗേഷിനെയാണ് പോസ്റ്റ്മോർട്ടം നടത്താൻ അസോഷ്യേറ്റ് പ്രഫസർ ഏൽപ്പിച്ചത്. മെഡിക്കൽ വിദ്യാർഥികളെ പാമ്പു കടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിപ്പിച്ചിരുന്നത് ഡോ. രാഗേഷ് ആയിരുന്നതാണ് ഇതിനു കാരണം. പാമ്പുകടിയേറ്റ മരണങ്ങളുടെ പോസ്റ്റ്മോർട്ടങ്ങളിൽ മുൻപ് സഹായിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു കേസ് തനിച്ചു ചെയ്യുന്നതും അന്നാദ്യമായിരുന്നു. കേരളത്തിന്റെയാകെ നൊമ്പരമായി പിന്നീടു മാറിയ ഉത്രയായിരുന്നു പോസ്റ്റ്മോർട്ടം ടേബിളിൽ അന്നുണ്ടായിരുന്ന ആ യുവതി.
സാധാരണ ഒരു പാമ്പുകടി മരണമായി അവസാനിക്കാമായിരുന്ന കേസിനെ പൊലീസിന്റെ ശാസ്ത്രീയമായ അന്വേഷണവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൃത്യമായ തെളിവുകളും ചേർന്ന് വഴിനടത്തിയപ്പോൾ എത്തിച്ചേർന്നത് കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ തന്നെ പുതിയൊരു അധ്യായത്തിലേക്കാണ്. ഉത്രയുടെ ഇടതു കൈത്തണ്ടയിൽ പാമ്പിന്റെ രണ്ടു കടിപ്പാടുകളാണ് ഉണ്ടായിരുന്നത്.
ഒരേ സ്ഥലത്തു തന്നെ പാമ്പ് രണ്ടാമതും കടിക്കുക എന്നത് അസ്വാഭാവികമായതിനാൽ ഈ മുറിപ്പാടുകളിൽ നിന്നു തന്നെ വിശദമായ പരിശോധന ആരംഭിച്ചു. ഒരു കടിയേൽക്കുമ്പോൾ കൈ വലിക്കാനുള്ള സാധ്യത ഉള്ളതിനാൽ രണ്ടാമത്തെ കടി അതേ ഭാഗത്ത് തന്നെ എങ്ങനെ വന്നു എന്നതായിരുന്നു സംശയം. മൂർഖന്റെ കടിയേറ്റു മരിച്ച ഉത്രയെ കുറച്ചുനാളുകൾക്കു മുൻപ് അണലി കടിച്ചിരുന്നു എന്നതും സംശയമുണ്ടാക്കി.
പാമ്പിനു പിന്നിലാര്...?
രണ്ടു കടിപ്പാടുകളിലായി നാലു പല്ലുകളുടെ അടയാളമാണ് ഉത്രയുടെ കൈത്തണ്ടയിൽ ഉണ്ടായിരുന്നത്. മൂർഖൻ പാമ്പാണ് കടിച്ചത് എന്നായിരുന്നു ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ചീറ്റുക, പത്തി വിടർത്തുക തുടങ്ങിയ പ്രതിരോധ മാർഗങ്ങളെല്ലാം പുറത്തെടുത്തതിനു ശേഷം മാത്രമേ മൂർഖൻ അക്രമിക്കാറുള്ളു. അപ്പോഴും കൊത്തുകയാണ് ചെയ്യുന്നത്. ഇതിൽനിന്നു വ്യത്യസ്തമായിരുന്നു ഉത്രയുടെ കയ്യിലെ കടിപ്പാടുകൾ. പല്ലുകൾ തമ്മിലുള്ള അകലം (Fang width) സംബന്ധിച്ച പരിശോധനയിലൂടെയാണ് കടിച്ചതിലെ അസ്വാഭാവികത പ്രധാനമായും കണ്ടെത്തിയത്.
2 സെന്റിമീറ്ററിൽ താഴെയാകും സാധാരണ ഗതിയിൽ കടിപ്പാടുകളിൽ പല്ലുകളുടെ അകലം. എന്നാൽ ഉത്രയുടെ കയ്യിലെ പാടുകളിൽ ആദ്യത്തെ മുറിവിൽ അത് 2.3 സെന്റിമീറ്ററും രണ്ടാമത്തേത് 2.8 സെന്റിമീറ്ററുമായിരുന്നു. ഒരേ പാമ്പ് തന്നെ, രണ്ടാമത് കടിക്കുമ്പോൾ പല്ലകലത്തിൽ സംഭവിച്ച ഈ വ്യത്യാസം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇതു വ്യക്തമാക്കുന്ന ഫോട്ടോകൾ പോസ്റ്റ്മോർട്ടം വേളയിൽ എടുത്തു സൂക്ഷിച്ചിരുന്നു. പാമ്പിനെ പിടിച്ചു കടിപ്പിച്ചതാകാമെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ എത്താൻ സഹായിച്ചത് ഈ കണ്ടെത്തലാണ്.
മയക്കിയത് എന്തിന്?
ഉത്രയുടെ രക്തത്തിൽ സിട്രിസിൻ എന്ന ഗുളികയുടെ അംശം ഉയർന്ന അളവിൽ കണ്ടെത്തിയതും സംശയത്തിനിടയാക്കി. അലർജിക്ക് എതിരെ ഉപയോഗിക്കുന്ന ഈ മരുന്ന് പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വളരെ ഏളുപ്പത്തിൽ എല്ലായിടത്തും ലഭിക്കുന്നതാണ്. ഇത് മയക്കം ഉണ്ടാക്കുമെന്നും എല്ലാവർക്കും അറിയാം. ചികിത്സാർഥം സിട്രിസിൻ ഗുളിക കഴിച്ചാൽ രക്തത്തിൽ കാണാനിടയുള്ളതിനേക്കാളും കൂടിയ അളവിലായിരുന്നു ഉത്രയുടെ ശരീരത്തിൽ മരുന്നിന്റെ അംശം ഉണ്ടായിരുന്നതെന്ന് പിന്നീട് തെളിയുകയും ചെയ്തു. ആന്തരികാവയവങ്ങളും പരിശോധനയ്ക്കു വിധേയമാക്കി. മൂർഖന്റെ വിഷം തന്നെയായിരുന്നു ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് ആന്റിജൻ –ആന്റബോഡി ടെസ്റ്റിലൂടെ തെളിയിക്കുകയും ചെയ്തു.
ഉത്തരമായി തെളിവുകൾ
ഉത്രയെ കടിച്ചത് പാമ്പ് തന്നെയാണെന്നതിൽ ഉറപ്പില്ല എന്ന വാദം പോലും ഉയർത്തി രണ്ടു തവണയായി മൂന്നര മണിക്കൂറോളമാണ് കോടതിയിൽ ഡോ.രാഗേഷിനെ വിസ്തരിച്ചത്. തേളോ കടന്നലോ തേനീച്ചയോ കുത്തിയതായാലും ന്യൂറോടോക്സിക് വെനം ശരീരത്തിൽ കലരില്ലേ എന്ന ചോദ്യമാണ് കടിച്ചത് പാമ്പ് തന്നെയാണോ എന്ന വാദത്തിൽ അവർ ഉന്നയിച്ചത്. ഈ ജീവികളിലെ ന്യൂറോടോക്സിക് വെനത്തിനും പാമ്പുകളുടേതുമായി പ്രവർത്തനത്തിനു സാമ്യം ഉണ്ടെങ്കിലും ആന്റിജൻ– ആന്റിബോഡി റിയാക്‌ഷൻ ടെസ്റ്റിലൂടെ ഉത്രയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് മൂർഖന്റെ വിഷമാണെന്ന് കണ്ടെത്തിയത് ഈ വാദത്തെ പൊളിച്ചു.
ശ്വാസമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണെങ്കിൽ എന്തുകൊണ്ട് ശ്വാസകോശത്തിൽ നീർക്കെട്ടു കണ്ടില്ലെന്ന് പ്രതിഭാഗത്തുനിന്ന് ചോദ്യമുണ്ടായി. മൂർഖന്റെ വിഷം നാഡീഞരമ്പുകളെ ബാധിച്ചാണ് ശ്വാസതടസ്സമുണ്ടാക്കുന്നതെന്നും അതു ശ്വാസകോശത്തെ നേരിട്ടു ബാധിക്കുകയോ കേടുവരുത്തുകയോ ഇല്ലെന്നും കോടതിയെ ബോധ്യപ്പെടുത്താനായി.ഉത്രയുടെ മരണം ഹൃദയാഘാതമാണെന്നു പോലും വാദം ഉണ്ടായി. മഹാധമനിയിൽ കൊഴുപ്പിന്റെ അംശം കണ്ടതായിരുന്നു ഇതിനു കാരണം. 25 വയസ്സ് ഉള്ള ഒരാളിൽ കാണുന്നത്ര കൊഴുപ്പ് കണികകളേ ഉത്രയ്ക്കും ഉണ്ടായിരുന്നുള്ളൂ എന്ന മറുപടി ഈ വാദത്തെയും അപ്രസക്തമാക്കി.
വിട്ടുകൊടുക്കാതെ അന്വേഷണവും
പൊലീസും വനംവകുപ്പും നടത്തിയ ശാസ്ത്രീയമായ അന്വേഷണവും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജിന്റെ ഇടപെടലുകളും ഫൊറൻസിക് തെളിവുകൾക്ക് ബലമേകിയതോടെ ഉത്രയുടെ ഭർത്താവ് സൂരജിന് 17 വർഷം കഠിനതടവും അതിനുശേഷം ഇരട്ട ജീവപര്യന്തവും ശിക്ഷ ലഭിച്ചു. ഭിന്നശേഷിക്കാരിയായ ഉത്രയെ കൊലപ്പെടുത്തി സ്വത്തുക്കൾ തട്ടിയെടുക്കാനായിരുന്നു സൂരജ് ഈ ക്രൂരകൃത്യം നടത്തിയത്. പ്രായവും മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തതുമാണ് വധശിക്ഷയിൽ നിന്നു ഒഴിവാക്കാൻ കാരണം. പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊല്ലുന്ന സംസ്ഥാനത്തെ ആദ്യ കേസായിരുന്നു ഉത്രയുടേത്. രാജ്യത്തെ നാലാമത്തെ സംഭവവും.
കൊലയ്ക്കു പിന്നിൽ ആര്? എന്തിന്? എങ്ങനെ? എന്ന ചോദ്യങ്ങളിൽ നിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. 152 സെമീ നീളമുള്ള മൂർഖനാണ് ഉത്രയെ കടിച്ചത്. ജനലിൽക്കൂടി പാമ്പ് മുറിയിലേക്ക് കയറിയെന്നായിരുന്നു സൂരജ് പറഞ്ഞിരുന്നത്. എന്നാൽ പരിശോധനയിൽ അവിടെ പാമ്പ് ഇഴഞ്ഞുപോയതിന്റെ പാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. മിനുസമേറിയ ടൈലുകൾ പാകിയ തറയിലേക്കും പാമ്പ് സ്വമേധയാ എത്തില്ല. ആരെങ്കിലും ഭയപ്പെടുത്തി ഓടിച്ചു വിട്ടാൽ മാത്രമേ സാധ്യതയുള്ളൂ. മുട്ടയിട്ട് അടയിരിക്കുന്ന ശൗര്യമേറിയ മൂർഖനെ കൂടുതൽ ശൗര്യമേകാൻ ഒരാഴ്ച പട്ടിണിക്കിട്ട ശേഷമാണ് സൂരജ് ഉപയോഗിച്ചത്.
ആദ്യ തവണ ഉത്രയെ അണലി കടിച്ചതും സൂരജിന്റെ അടൂർ പറക്കോടുള്ള വീട്ടിലെ രണ്ടാം നിലയിൽ വച്ചായിരുന്നു. ഉയരത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്ന പാമ്പല്ല അണലി എന്ന കണ്ടെത്തൽ ഈ സംഭവവും സൂരജ് സൃഷ്ടിച്ചതാണെന്ന് തെളിയാൻ ഇടയാക്കി. പാമ്പുകളുടെ രീതികൾ മനസ്സിലാക്കാൻ വെറ്ററിനറി സർജൻമാരും ഹെർപ്പറ്റോളജിസ്റ്റുകളും വനംവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം അന്വേഷണത്തിൽ പങ്കാളികളാകുകയും കോടതിയിൽ എത്തുകയും ചെയ്തു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയമായ ഇത്തരം തെളിവുകൾക്ക് തന്നെയായിരുന്നു പ്രാമുഖ്യം.
പഠനമായി ഉത്ര
പാമ്പുകടിയെന്നാൽ യാദൃശ്ചികമായ സംഭവമെന്നു കരുതിയിരുന്ന ഫൊറൻസിക് വിദഗ്ധരും പൊലീസുകാരും ഇനി ഇത്തരം സംഭവങ്ങളിലും ഒരു കുറ്റകൃത്യത്തിന്റെ സാധ്യത കാണും എന്നതാണ് ഉത്രകേസിന്റെ പ്രത്യേകതകളിലൊന്ന്. മഹാരാഷ്ട്രയിൽ മുൻപു നടന്ന സമാനമായ രണ്ടു സംഭവങ്ങളിലും തെളിവുകൾ ഇല്ലാത്തതിനാൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചിരുന്നില്ല. പ്രതിക്ക് ശിക്ഷ ലഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യ കേസ് എന്ന നിലയ്ക്ക് ഉത്രകേസ് അന്വേഷണം ഐപിഎസ് പാഠ്യപദ്ധതിയുടെ പോലും ഭാഗമായി. ഫൊറൻസിക് പഠനത്തിൽ ഈ കേസിന്റെ പ്രാധാന്യം പഠനങ്ങളിലൂടെ രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡോ.രാഗേഷ്.
English Summary: How Forensic and Scientific Evidences Helped Police to Solve Uthra Murder Case?