പുതുച്ചേരിയിൽ സണ്ണി ലിയോണി; ഒമിക്രോൺ നിയന്ത്രണത്തിന് ഇടയിലും ‘ഹാപ്പി ന്യൂഇയർ’!
ബോളിവുഡ് താരം സണ്ണി ലിയോണിയാണു പുതുച്ചേരിയിലെ ഇത്തവണത്തെ പുതുവത്സരാഘോഷത്തിലെ താരം. ഡിസംബർ 30നും ജനുവരി 1നും ഇടയിലൊരു ദിവസമായിരിക്കും താരത്തിന്റെ നൃത്ത പരിപാടി. കോവിഡ് വാക്സിനേഷനും മാസ്കും വിനോദസഞ്ചാരികൾക്ക് നിർബന്ധമാണ്. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. ...Pondicherry New Year
ബോളിവുഡ് താരം സണ്ണി ലിയോണിയാണു പുതുച്ചേരിയിലെ ഇത്തവണത്തെ പുതുവത്സരാഘോഷത്തിലെ താരം. ഡിസംബർ 30നും ജനുവരി 1നും ഇടയിലൊരു ദിവസമായിരിക്കും താരത്തിന്റെ നൃത്ത പരിപാടി. കോവിഡ് വാക്സിനേഷനും മാസ്കും വിനോദസഞ്ചാരികൾക്ക് നിർബന്ധമാണ്. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. ...Pondicherry New Year
ബോളിവുഡ് താരം സണ്ണി ലിയോണിയാണു പുതുച്ചേരിയിലെ ഇത്തവണത്തെ പുതുവത്സരാഘോഷത്തിലെ താരം. ഡിസംബർ 30നും ജനുവരി 1നും ഇടയിലൊരു ദിവസമായിരിക്കും താരത്തിന്റെ നൃത്ത പരിപാടി. കോവിഡ് വാക്സിനേഷനും മാസ്കും വിനോദസഞ്ചാരികൾക്ക് നിർബന്ധമാണ്. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. ...Pondicherry New Year
ചെന്നൈ ∙ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ പുതുവത്സര ആഘോഷങ്ങൾക്കു വിലക്കേർപ്പെടുത്തിയെങ്കിലും പുതുച്ചേരിയിൽ ഇത്തവണയും പുതുവത്സരാഘോഷം നടക്കും. ബോളിവുഡ് താരം സണ്ണി ലിയോണിയാണു പുതുച്ചേരിയിലെ ഇത്തവണത്തെ പുതുവത്സരാഘോഷത്തിലെ താരം. ഡിസംബർ 30നും ജനുവരി 1നും ഇടയിലൊരു ദിവസമായിരിക്കും താരത്തിന്റെ നൃത്ത പരിപാടി. എന്നാൽ ഒമിക്രോൺ വ്യാപനം ശക്തമാകുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണം വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിക്കുന്നുണ്ട്,
ഒരുങ്ങി പുതുച്ചേരി
പുതുവർഷത്തെ വരവേൽക്കാൻ പുതുച്ചേരി ബീച്ച് റോഡിൽ മുൻ വർഷങ്ങളിലെ പോലെ വലിയ ജനക്കൂട്ടം വീണ്ടും കാണുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ഹോട്ടൽ മേഖല. കഴിഞ്ഞ മൂന്ന് വർഷമായി പാർട്ടികൾ സംഘടിപ്പിക്കാത്ത നിരവധി ഹോട്ടലുകൾ വീണ്ടും പാർട്ടികളും മറ്റ് ഓപ്പൺ എയർ പരിപാടികളും സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ ഈ വർഷം പുതുവത്സര പാർട്ടികളുടെ എണ്ണം കൂടും.
എഫ്എൽ3 ലൈസൻസുകൾ ഉപയോഗിച്ച് ഏതാനും ദിവസത്തേക്കു മാത്രം മദ്യം വിളമ്പാനുള്ള അനുമതി സ്വന്തമാക്കാൻ പുതുച്ചേരിയിൽ സാധിക്കും. ഡിസംബർ 30, 31, ജനുവരി 1 എന്നീ ദിവസങ്ങളിലേക്ക് നാൽപതോളം അപേക്ഷകളാണ് ലൈസൻസിനായി എക്സൈസ് വകുപ്പിനു ലഭിച്ചിരിക്കുന്നത്. എന്നാൽ രാത്രി 11 വരെ മാത്രമേ മദ്യം വിളമ്പാൻ പാടുള്ളൂവെന്ന് ഇന്നലെ സർക്കാർ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഓൾഡ് പോർട്ട് പരിസരം, പാരഡൈസ് ഐലൻഡ്, ചുനമ്പർ ബോട്ട് ഹൗസ്, മുരുങ്കപാക്കം ആർട്‌സ്, ക്രാഫ്റ്റ് വില്ലേജ്, സീ ഗൾസ് റസ്റ്ററന്റ് എന്നിവ ഉൾപ്പെടുന്ന ഓപൺ പരിപാടികൾക്കായി വിനോദസഞ്ചാര വകുപ്പ് പുതുവർഷത്തോടനുബന്ധിച്ച് അഞ്ച് വേദികൾ വാടകയ്ക്ക് നൽകുന്നുണ്ടെന്നു പുതുച്ചേരി ടൂറിസം മന്ത്രി കെ ലക്ഷ്മിനാരായണൻ പറഞ്ഞു. ഹോട്ടൽ അശോക് തുടങ്ങിയ ചില ബീച്ച് റിസോർട്ടുകൾക്ക് പുറമേ ദുബ്രയാൻപേട്ടിലെ ബീച്ച് മറീനയും അത്തരം പാർട്ടികൾ സംഘടിപ്പിക്കാൻ തയാറെടുക്കുകയാണ്.
പുതുച്ചേരി സർക്കാർ ക്രിസ്മസിനും പുതുവർഷത്തിനും ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതു മുതൽ ബുക്കിങ് കൂടിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് പുതുവർഷത്തിൽ പുതുച്ചേരിയിലേക്ക് ഏറെ സഞ്ചാരികളും എത്തുന്നത്. പുതുച്ചേരിയിലെ സ്റ്റാർ ഹോട്ടലുകൾ, മിഡ് റേഞ്ച് ഹോട്ടലുകൾ, ബീച്ച് റിസോർട്ടുകൾ എന്നിവയുൾപ്പെടെ പതിനായിരത്തിലധികം മുറികൾ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു.
പടരുമോ ഒമിക്രോൺ?
ഡിസംബർ ആദ്യവാരം കോവിഡ് പോസിറ്റീവായ രണ്ടു പേരിലാണ് ഇപ്പോൾ പുതുച്ചേരിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാൽത്തന്നെ കർശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. മാത്രവുമല്ല ഒട്ടേറെ വിദേശികളും പുതുവർഷ ആഘോഷത്തിനായി എത്തുന്നുണ്ട്. മുഖ്യ പ്രതിപക്ഷമായ ഡിഎംകെയും അണ്ണാഡിഎംകെയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പുതുവർഷ ആഘോഷത്തിൽ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് ചില സാമൂഹിക പ്രവർത്തകർ മദ്രാസ് ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ടൂറിസം സെക്രട്ടറിയുമായും ആരോഗ്യവകുപ്പ് ഡയറക്ടറുമായും മുഖ്യമന്ത്രി എൻ.രംഗസ്വാമി ഇന്നലെ ചർച്ച നടത്തിയിരുന്നു. ഇതിലെ തീരുമാനങ്ങള്‍ വരാനിരിക്കുകയാണ്. പുതുച്ചേരിയിലെ ലഫ്. ഗവർണർ ഡോ.തമിഴിസൈ സൗന്ദരാജന്റെ നിലപാടും ഇതിൽ നിർണായകമാകും. എന്നാൽ പുതുവർഷ ആഘോഷം ലക്ഷ്യമിട്ട് ലക്ഷങ്ങൾ മുടക്കിയിരിക്കുകയാണ് ഹോട്ടൽ–റസ്റ്ററന്റ് ഉടമകൾ. പരിപാടികൾ റദ്ദാക്കാൻ നിർദേശം വന്നാൽ കോടികളുടെ നഷ്ടമായിരിക്കും സംഭവിക്കുകയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കോവിഡിൽ തകർന്ന ടൂറിസം മേഖലയ്ക്ക് അടുത്ത തിരിച്ചടിയാകും ഇത്.
കോവിഡ് വാക്സിനേഷനും മാസ്കും നിർബന്ധം
ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ വിനോദസഞ്ചാരികൾക്കായി ഓൾഡ് പോർട്ട്, പാരഡൈസ് ബീച്ച് തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിൽ ദേശീയ-പ്രശസ്ത ബാൻഡുകളുടെ നാൽപതിലധികം സംഗീത കച്ചേരികളും ലൈവ് ഷോകളും ഉണ്ടായിരിക്കും. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മുനിസിപ്പൽ, പൊലീസ്, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഡ്യൂട്ടിയിലുണ്ടാകുമെന്നും ടൂറിസം മന്ത്രി പറഞ്ഞു.
പ്രത്യേക ബസുകൾ ഉപയോഗിച്ചു സർവീസ് നടത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. കോവിഡ് വാക്സിനേഷനും മാസ്കും വിനോദസഞ്ചാരികൾക്ക് നിർബന്ധമാണ്. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. സർക്കാർ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുമെന്നും തെർമൽ സ്കാനിങ്ങും റാൻഡം ആർടി-പിസിആർ ടെസ്റ്റുകളും നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇസിആർ, ജിപ്മർ, കടലൂർ, വില്ലുപുരം തുടങ്ങി എല്ലാ അതിർത്തി പോയിന്റുകളിലും പരിശോധനയുണ്ടാകും.
ആഘോഷിക്കാൻ പാർട്ടി മേളം
1. പോർട്ട് ബീച്ച് പാർട്ടി
നഗരത്തിലെ ഏറ്റവും വലിയ ബീച്ച് പാർട്ടിയാണിത്. ഡിസംബർ 31ന് വൈകുന്നേരം 6.30 മുതലായിരിക്കും പാർട്ടി.
സ്ഥലം: ഓൾഡ് പോർട്ട് ക്യാംപസ്, പോണ്ടിച്ചേരി
പ്രവേശന ഫീസ്: 1500 രൂപ മുതൽ
ലൈവ് ബാൻഡ്, അൺലിമിറ്റഡ് പാനീയങ്ങളോടുകൂടിയ ആഡംബര ബുഫെ എന്നിവയുണ്ട്.
2. ട്രാൻസ്‌ലാൻഡ് - ഏറ്റവും വലിയ ദ്വീപ് പാർട്ടി
മനോഹരമായ ദ്വീപിലെ അന്തരീക്ഷത്തിൽ പുതുവർഷാഘോഷം. പരിധിയില്ലാത്ത ഭക്ഷണം, പാനീയങ്ങൾ, തത്സമയ സംഗീതം, ഡിജെ എന്നിവയുണ്ട്.
സമയം: ഡിസംബർ 31ന് രാത്രി 9.00 മണി മുതൽ.
സ്ഥലം: പാരഡൈസ് ബീച്ച്, പോണ്ടിച്ചേരി.
3. റോക്ക് എൻ റോൾ
പുതുച്ചേരിയിലെ ഏറ്റവും മികച്ച പുതുവർഷ പാർട്ടികളിൽ ഒന്നാണ് റോക്ക് എൻ റോൾ. സമ്മാനങ്ങൾ, ഗംഭീരമായ നൃത്ത പ്രകടനങ്ങൾ, ഫയർ ആക്റ്റ്, ഡിജെ സെറ്റുകൾ, അൺലിമിറ്റഡ് ഫുഡ് ആൻഡ് ഡ്രിങ്ക്‌സ്, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയുള്ള ആവേശകരമായ ഗെയിമുകളാണ് ഇവന്റിന്റെ ഹൈലൈറ്റ്.
സമയം: വൈകിട്ട് 7.30 മുതൽ.
സ്ഥലം: അശോക് ബീച്ച് റിസോർട്ട്, പോണ്ടിച്ചേരി.
4. ബീച്ച് ബാഷ് NYE
സ്വകാര്യ ബീച്ചിനൊപ്പം തുറന്ന പുൽത്തകിടി പ്രദേശത്ത് നൃത്തം ചെയ്തുകൊണ്ട് പുതുവർഷത്തെ സ്വാഗതം ചെയ്യാം. തത്സമയ സംഗീതം, എൽഇഡി ലൈറ്റുകൾ, വെടിക്കെട്ട് എന്നിവ ആസ്വദിക്കാം.
സമയം: വൈകുന്നേരം 7.00 മണി മുതൽ.
സ്ഥലം: നല്ല ഇക്കോ ബീച്ച് റിസോർട്ട്, കാലപ്പേട്ട്.
5. കാറ്റമരൻ ബീച്ച് ഫെസ്റ്റിവൽ
മറ്റൊരു പുതുവർഷ ബീച്ച് പാർട്ടിയാണ് കാറ്റമരൻ ബീച്ച് ഫെസ്റ്റിവൽ. കഴിഞ്ഞ വർഷം 2 ദിവസങ്ങളിലായി ആകെ 18 കലാകാരന്മാർ അണിനിരന്നു. സംഗീത പ്രേമികൾക്കും കൂടാതെ സമുദ്രവിഭവങ്ങൾ, കാറ്റമരൻ റൈഡുകൾ, ടെന്റ് സ്‌പെയ്‌സുകളുള്ള ഹോംസ്റ്റേകൾ തുടങ്ങിയ പ്രാദേശിക വിനോദങ്ങൾ ആസ്വദിക്കുന്നവർക്കും ഇവിടം ഇഷ്ടമാകും. 30നും 31നുമാണിത്.
സമയം: ഉച്ചയ്ക്ക് 2.00 മുതൽ.
സ്ഥലം: ചിന്ന വീരംപട്ടിണം ബീച്ച്.
പ്രവേശന ഫീസ്: രണ്ട് ദിവസത്തേക്ക് ഒരാൾക്ക് 2800 രൂപ മുതൽ.
6. അതിഥി ടിജിഐ ഗ്രാൻഡ്
ആഡംബരം നിറഞ്ഞ വിശാലവുമായ മുറികൾ മുതൽ കടൽത്തീരത്തോട് ചേർന്നുള്ള മനോഹരമായ അവന്യൂ വരെ, അതിഥി ടിജിഐ ഗ്രാൻഡ് ഏറ്റവും ആകർഷകമായ പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. 30, 31 തീയതികളിൽ 24 മണിക്കൂർ തുറന്നിരിക്കുന്ന വേദി.
സ്ഥലം: 126, സർദാർ വല്ലഭായി പട്ടേൽ സലായ്, ഹെറിറ്റേജ് ടൗൺ, പുതുച്ചേരി,
പ്രവേശന ഫീസ്: ഒരു രാത്രിക്ക് 3300 രൂപ മുതൽ ആരംഭിക്കുന്നു
7. അരോമ ഗാർഡൻസ് ഓറവിൽ
ഗംഭീരമായ നീന്തൽക്കുളങ്ങളും ദൃശ്യ-ശ്രാവ്യ സജ്ജീകരണങ്ങളും നിറഞ്ഞ പുൽത്തകിടി ഇവിടെയുണ്ട്. വെടിക്കെട്ടും ലൈറ്റ്ഷോയും ആഘോഷത്തിനു മാറ്റു കൂട്ടും. സ്വാദിഷ്ടമായ സമുദ്രവിഭവങ്ങളും കോക്ക്ടെയിലുകളും ഉൾപ്പെടെയുള്ള അൺലിമിറ്റഡ് ബുഫേയും കാത്തിരിക്കുന്നു.
സമയം: ഡിസംബർ 30, 31 തീയതികൾ: 24 മണിക്കൂർ.
സ്ഥലം: അരോമ ഗാർഡൻസ്, ഓറവിൽ.
8. പാരഡൈസ് ബീച്ച്
പോണ്ടിച്ചേരിക്കും ബംഗാൾ ഉൾക്കടലിനും ഇടയിലുള്ള ഒരു വിദൂര ദ്വീപിൽ 2022 ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പാരഡൈസ് ബീച്ച് പാർട്ടി തിരഞ്ഞെടുക്കാം അൺലിമിറ്റഡ് ഡൈനിങ്, ഡ്രിങ്ക്‌സ്, ഡിജെ, കൂടാതെ ലൈവ് മ്യൂസിക് എന്നിവയും ആഘോഷത്തിനു മാറ്റേകും.
30, 31 തീയതികൾ: രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെ.
സ്ഥലം: മണവേലി റോഡ്, ചിന്ന വീരംപട്ടണം.
റെയിൽവേയും റെഡി
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) 4 രാത്രികൾ/5 പകലുകൾക്കായി ‘തിരുപ്പതി ബാലാജി ദർശനത്തോടുകൂടിയ പുതുവർഷ പോണ്ടിച്ചേരി പാക്കേജ്’ പ്രഖ്യാപിച്ചു. 29 മുതൽ 2022 ജനുവരി 2 വരെയാണു യാത്ര. 20 പേർക്കു മാത്രമേ ഈ പാക്കേജിന്റെ ഭാഗമാകാൻ കഴിയൂ.
കൊൽക്കത്തയിൽ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്കുള്ള താരിഫ് ആളൊന്നിന് 45,180 രൂപയാണ്. കൊൽക്കത്ത, തിരുപ്പതി, ചെന്നൈ, കാഞ്ചീപുരം, പോണ്ടിച്ചേരി, മഹാബലിപുരം എന്നിങ്ങനെയാണു റൂട്ട്. തിരുപ്പതി ബാലാജി ദർശൻ പാക്കേജിൽ കൊൽക്കത്ത-ചെന്നൈ, ചെന്നൈ-കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റ്, എസി വാഹനയാത്ര, ഡീലക്സ് പ്രഭാതഭക്ഷണവും അത്താഴവും, താമസസൗകര്യം, യാത്രാ ഇൻഷുറൻസ്, തിരുപ്പതിയിലെ വിഐപി ദർശൻ ടിക്കറ്റ് എന്നിവ ഉൾപ്പെടുന്നു.
എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം.യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പിസിആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കൈവശം വയ്ക്കണം. ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ടില്ലാതെ കണ്ടെത്തിയാൽ തിരിച്ചയക്കും. കൈയെഴുത്ത് റിപ്പോർട്ടുകൾ സ്വീകരിക്കില്ല.
മദ്യവിലയിൽ നേരിയ വർധന
പുതുച്ചേരി സർക്കാർ മദ്യത്തിന് 20% സ്‌പെഷ്യൽ എക്‌സൈസ് തീരുവ ചുമത്തുന്നതോടെ പുതുച്ചേരിയിൽ മദ്യത്തിന് വില കൂടിയെങ്കിലും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വില ഇപ്പോഴും കുറവാണ്. പുതുച്ചേരിയിൽ 920 ബ്രാൻഡുകളുടെ മദ്യം വിൽക്കുന്നു, അതിൽ 154 ബ്രാൻഡുകൾ പുതുച്ചേരിയിലും തമിഴ്‌നാട്ടിലുമായി വിൽക്കുന്നുണ്ട്. ഏകദേശം 250 കോടി മുതൽ 300 കോടി രൂപ വരെ അധിക വരുമാനം സമാഹരിക്കാനാണു സർക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം അധിക നികുതി ചുമത്തിയതിലൂടെ സർക്കാരിന് ഏകദേശം 750 കോടി രൂപ എക്സൈസ് വരുമാനം ലഭിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം വരുമാനം പിന്നീട് ഇടിഞ്ഞിരുന്നു.
English Summary: How Puducherry is Gearing Up for the New Year Celebrations Amid Omicron Fear