എസ്പിയെന്ന് മോദി; കോടികളുടെ സ്വർണവും നോട്ടും പീയൂഷിന്റെ അലമാരയിൽ 'നിറച്ചതാര്?'
പല വ്യവസായികളെയും പോലെ ജെയ്നിന് സുരക്ഷ ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വീട്ടിൽ രണ്ടു വാച്ച്മാൻമാർ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് വീടിനുളളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. കൂടാതെ അവരെ ഇടയ്ക്കിടെ മാറ്റുന്നതും പതിവായിരുന്നുവത്രെ. തങ്ങൾ ഇത്രയും നാൾ നിധി കാക്കുന്ന ഭൂതങ്ങളായിരുന്നുവെന്ന കാര്യം റെയ്ഡ് കഴിഞ്ഞപ്പോഴാണ് വാച്ച്മാൻമാരും അറിയുന്നത്. ജെയ്നിന് രാഷ്ട്രീയ.. Piyush Jain
പല വ്യവസായികളെയും പോലെ ജെയ്നിന് സുരക്ഷ ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വീട്ടിൽ രണ്ടു വാച്ച്മാൻമാർ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് വീടിനുളളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. കൂടാതെ അവരെ ഇടയ്ക്കിടെ മാറ്റുന്നതും പതിവായിരുന്നുവത്രെ. തങ്ങൾ ഇത്രയും നാൾ നിധി കാക്കുന്ന ഭൂതങ്ങളായിരുന്നുവെന്ന കാര്യം റെയ്ഡ് കഴിഞ്ഞപ്പോഴാണ് വാച്ച്മാൻമാരും അറിയുന്നത്. ജെയ്നിന് രാഷ്ട്രീയ.. Piyush Jain
പല വ്യവസായികളെയും പോലെ ജെയ്നിന് സുരക്ഷ ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വീട്ടിൽ രണ്ടു വാച്ച്മാൻമാർ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് വീടിനുളളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. കൂടാതെ അവരെ ഇടയ്ക്കിടെ മാറ്റുന്നതും പതിവായിരുന്നുവത്രെ. തങ്ങൾ ഇത്രയും നാൾ നിധി കാക്കുന്ന ഭൂതങ്ങളായിരുന്നുവെന്ന കാര്യം റെയ്ഡ് കഴിഞ്ഞപ്പോഴാണ് വാച്ച്മാൻമാരും അറിയുന്നത്. ജെയ്നിന് രാഷ്ട്രീയ.. Piyush Jain
കോടിപതിയായ പീയൂഷ് ജെയ്നിനെ ചൊല്ലിയാണ് ഇപ്പോൾ ഉത്തർപ്രദേശ് രാഷ്ടീയത്തിൽ വാക്പോര് മുറുകുന്നത്. യുപിയിൽ പോലും അധികമാരും കേൾക്കാത്ത ഈ പേര് ഇപ്പോൾ ഇന്ത്യൻ അതിർത്തി വിട്ട് പുറംനാടുകളിലും പ്രസിദ്ധി നേടിയെങ്കിൽ അതിനു കാരണക്കാർ പീയൂഷ് ജെയ്ൻ എന്ന വ്യവസായിയും വോട്ട് ലക്ഷ്യമിട്ട് പോരിന് ഇറങ്ങിയിരിക്കുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമാണ്. കാൻപൂരിലെ സുഗന്ധദ്രവ്യ വ്യവസായിയായ പീയൂഷ് ജെയിനിന്റെ വീട്ടിൽ നിന്നും ഫാക്ടറിയിൽ നിന്നുമായി ആദായനികുതി വകുപ്പും ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും ചേർന്ന് 200 കോടി രൂപയുടെ കള്ളപ്പണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഇതു കൂടാതെ 23 കിലോഗ്രാം സ്വർണവും 250 കിലോഗ്രാം വെള്ളിയും ഇന്ത്യയിലും വിദേശത്തുമുള്ള കോടികൾ വിലമതിക്കുന്ന സ്വത്തുസംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നിൽക്കെ പിടിച്ചെടുത്ത ഈ കോടികളാണ് യുപി രാഷ്ടീയത്തെ ഇപ്പോൾ ഇളക്കിമറിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമെല്ലാം ജെയ്നിന്റെ രാഷ്ടീയ ബന്ധം അന്വേഷിച്ച് രംഗത്തെത്തിയതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപു തന്നെ യുപി രാഷ്ടീയം ചൂടുപിടിച്ചിരിക്കുന്നു. പിയൂഷ് ജെയ്നിന് സമാജ്‌വാദി പാർട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് യോഗിയാണ്. കാൻപൂർ മെട്രോയുടെ ഉദ്ഘാടനത്തിനെത്തിയ നരേന്ദ്ര മോദിയും ഈ ആരോപണം ഏറ്റുപിടിച്ചതോടെ മറുപടിയുമായി അഖിലേഷ് യാദവ് രംഗത്തെത്തി.
തന്റെ പ്രസംഗത്തിൽ സമാജ് വാദി പാർട്ടിയേയും അഖിലേഷ് യാദവിനേയും കടന്നാക്രമിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ‘സമാജ് വാദി പാർട്ടി നടപ്പാക്കിയ പദ്ധതികൾ തങ്ങളുടെ ഭരണനേട്ടമായി ബിജെപി തട്ടിയെടുക്കുന്നുവെന്നാണ് അവരുടെ പരാതി. നോട്ടുകെട്ടുകൾ നിറച്ച പെട്ടികൾ ഇപ്പോൾ പുറത്തു വന്നു കഴിഞ്ഞു. ഇതും തങ്ങളുടെ നേട്ടമാണെന്ന് അവർ അവകാശപ്പെടുമോ?’ എന്നായിരുന്നു റെയ്ഡിനെ പരാമർശിച്ച് മോദി ചോദിച്ചത്. 2017നു മുൻപ് അഖിലേഷിന്റെ ഭരണകാലത്തു നടന്ന അഴിമതിയുടെ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നായിരുന്നു മോദിയുടെ ആരോപണം.
ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയ അഖിലേഷ് യാദവ് പിയൂഷ് ജെയിനിന് എസ്പിയുമായി ഒരു ബന്ധവുമില്ലെന്നും യഥാർത്ഥത്തിൽ ബിജെപിയുമായാണ് ഇയാൾക്ക് ബന്ധമുള്ളതെന്നും തിരിച്ചടിച്ചു. പിയൂഷ് ജെയ്നിന്റെ ഫോൺ പരിശോധിക്കട്ടെ. അപ്പോൾ ഏതൊക്കെ ബിജെപി നേതാക്കൾക്കാണ് അയാളുമായി ബന്ധം ഉള്ളതെന്ന് വ്യക്തമാവുമെന്നും അഖിലേഷ് പറയുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി ജെപി രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതായി അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സമാജ് വാദി പാർട്ടി നേതാക്കളായ രാജീവ് റായ്, മനോജ് യാദവ്, ജൈനേന്ദ്ര യാദവ് എന്നിവരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡാണ് അഖിലേഷിനെ പ്രകോപിപ്പിച്ചത്.
ആളു മാറിയോ ബിജെപിക്ക്?
തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന പതിവ് രീതി കേന്ദ്ര സർക്കാർ വീണ്ടും പുറത്തെടുത്തു എന്നായിരുന്നു അഖിലേഷിന്റെ കുറ്റപ്പെടുത്തൽ. സമാജ് വാദി പാർട്ടി നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിനു പിന്നാലെയാണ് പിയൂഷ് ജെയ്നിന്റെ വീട്ടിൽ റെയ്ഡു നടന്നതും കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം കണ്ടെടുത്തതും. പിയൂഷ് ജെയ്ൻ ബിജെപിയുടെ സ്വന്തം ആളാണെന്നാണ് എസ്പി ആവർത്തിക്കുന്നു. കനൗജിൽനിന്നുള്ള സമാജ് വാദി എംഎൽസിയായ പുഷ്പരാജ് ജെയ്നിനെയാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നതെന്നും ആളുമാറി ‘സ്വന്തക്കാരനായ’ പിയൂഷ് ജെയിനിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുകയായിരുന്നു എന്നുമാണ് എസ്‌പി നേതാക്കൾ ആരോപിക്കുന്നത്.
പുഷ്പരാജ് ജെയിൻ അടുത്തയിടെ കനൗജിൽ ‘സമാജ് വാദി അത്തർ’ എന്ന പേരിൽ സുഗന്ധ ദ്രവ്യം ഇറക്കിയിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്കു കാരണമെന്നും അവർ പറയുന്നു. എന്തായാലും പിയൂഷ് ജെയിൻ ആരുടെ സ്വന്തക്കാരൻ എന്നതിനെ ചൊല്ലിയുള്ള വിവാദവും ആരോപണ പ്രത്യാരോപണങ്ങളും തുടങ്ങിയിട്ടേയുള്ളൂ എന്നു വ്യക്തം. ആദ്യം യോഗിയും പിന്നാലെ പ്രധാനമന്ത്രിയും ഏറ്റെടുത്ത് രാഷ്ടീയ വിവാദമാക്കിയ നോട്ടു കൊട്ടാരം, തിരഞ്ഞെടുപ്പ് അവസാനിക്കും വരെ പ്രചാരണ വിഷയമായി ഉണ്ടാകുമെന്ന് ഉറപ്പാണ്. യുപിയിൽ തങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന അഖിലേഷിനെതിരെ പ്രയോഗിക്കാൻ പറ്റിയ നല്ലൊരു ആയുധമാക്കി ഇതിനെ ഉപയോഗിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
കണ്ടെയ്നർ നിറയെ നോട്ടുകെട്ടുകൾ
ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസി ആദ്യമായിട്ടാണ് ഒറ്റയടിക്ക് ഇത്രയും കള്ളപ്പണം കണ്ടെത്തുന്നത്. വീട്ടിലെ അറയിൽ 18 ലോക്കറുകളിലാണ് ഈ പണം മുഴുവൻ സൂക്ഷിച്ചിരുന്നത്. അഞ്ഞൂറിലധികം താക്കോലുകളും റെയ്ഡിനിടയിൽ കണ്ടെത്തിയിരുന്നു. അവ ഉപയോഗിച്ച് ലോക്കറുകളുടെ യഥാർത്ഥ താക്കോൽ കണ്ടെത്തിയതും ശ്രമകരമായ പണിയായിരുന്നു. കെട്ടുകളാക്കി കടലാസിൽ പൊതിഞ്ഞ് അടുക്കി വച്ചിരിക്കുകയായിരുന്ന കോടികൾ കണ്ട് അന്വേഷണ ഉദ്യോഗസ്ഥർ പോലും ഞെട്ടി. ഇതു കൂടാതെ കിലോക്കണക്കിന് സ്വർണവും വെള്ളിയും.
നോട്ട് എണ്ണി തിട്ടപ്പെടുത്തൽ ഉദ്യോഗസ്ഥ സംഘത്തിനു കനത്ത വെല്ലുവിളിയായിരുന്നു. കൈ കൊണ്ട് എണ്ണിത്തീർക്കുക അസാധ്യം. നോട്ടെണ്ണുന്ന യന്ത്രം കൊണ്ടുവന്നിട്ടു പോലും ദിവസങ്ങളെടുത്തു കണക്കെടുപ്പ് പൂർത്തിയാക്കാൻ. 120 മണിക്കൂർ നീണ്ട റെയ്ഡ് പൂർത്തിയാക്കി ആദായ നികുതി വകുപ്പ് അധികൃതർ നോട്ടുകെട്ടുകൾ കണ്ടെയ്നർ ലോറിയിൽ കയറ്റി പൊലീസ് അകമ്പടിയോടെയാണ് കൊണ്ടുപോയത്. പിടിച്ചെടുത്ത 25 കിലോഗ്രാം സ്വർണം വിദേശ മുദ്രയുള്ള സ്വർണക്കട്ടികളാണ്. അബുദാബി ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ മുദ്രയാണ് സ്വർണക്കട്ടിയിലുള്ളത്. അതോടെ സ്വർണത്തിന്റെ ഉറവിടം തേടി ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) രംഗത്തെത്തി. ഇവയുടെ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കള്ളക്കടത്ത് സ്വർണമായി കണക്കാക്കി നിയമ നടപടികൾ സ്വീകരിക്കാനാണ് ഡിആർ ഐ നീക്കം.
ജെയ്ൻ 31.50 കോടി രൂപയുടെ ചരക്ക്-സേവന നികുതി വെട്ടിപ്പ് നടത്തിയതായാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. വ്യാജ ഇൻ വോയ്സ് ഉപയോഗിച്ചും ഇ-വേ ബിൽ ഇല്ലാതെയും ചരക്കു കടത്തി വൻ വെട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്ന് റെയ്ഡിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നു. അങ്ങനെ നേടിയ പണമാണ് പിടിച്ചെടുത്തതെന്ന് അവർ പറയുന്നു. ഇതിനു പുറമെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന വസ്തുവകകളുടെ രേഖകളും റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ട്. കാൻപൂർ (4), കനോജ് (7), മുംബൈ (2), ന്യൂഡൽഹി (1) , ദുബായ് (2) എന്നിവിടങ്ങളാണ് പീയൂഷിന് സ്വത്തുക്കൾ ഉള്ളത്.
റെയ്ഡ് നടക്കുമ്പോൾ ജെയിനിന്റെ രണ്ടു മക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്റെ ചികിത്സയ്ക്കായി ജെയിനും കുടുംബവും ന്യൂഡൽഹിയിലായിരുന്നു. പിന്നീട് കാൻപൂരിലേക്ക് വിളിച്ചു വരുത്തി 50 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്ത ഇയാൾ ഇപ്പോൾ കാൻപൂരിൽ ജയിലിലാണ്.
കണ്ണിൽ പൊടിയിടാൻ എളിയ ജീവിതം
നാട്ടുകാരെയും ആദായ നികുതി വകുപ്പിനെയും പറ്റിക്കാൻ ജെയിൽ കണ്ടെത്തിയ എളുപ്പ വഴിയായിരുന്നു ലളിത ജീവിതം. പണക്കൊഴുപ്പു കാട്ടുന്ന ആഡംബര ജീവിതം തീരെ ഉപക്ഷിച്ച ജെയിൻ തന്റെ പഴഞ്ചൻ സ്കൂട്ടറിലായിരുന്നു പലപ്പോഴും യാത്ര ചെയ്തിരുന്നത്. വീട്ടിലുണ്ടായിരുന്നതും രണ്ടു പഴയ കാറുകൾ. അതിൽ ഒന്ന് 15 വയസ്സുള്ള ഇളയമകന്റെ പേരിലായിരുന്നു. വസ്‌ത്രധാരണം പോലും ലളിതം. ഒതുങ്ങി ജീവിക്കുന്ന വ്യക്തി, മറ്റുള്ളവരുടെ കാര്യത്തിൽ ഒരിക്കലും ഇടപെടാത്ത ആൾ - നാട്ടുകാർക്ക് ജെയിനിനെക്കുറിച്ചുള്ള അഭിപ്രായം ഇങ്ങനെയൊക്കെയായിരുന്നു. ഇങ്ങനെയൊരു മനുഷ്യന്റെ വീട്ടിൽനിന്നു കോടികൾ കണ്ടെടുത്തെന്ന വാർത്ത ഞെട്ടലോടെയും അതിലേറെ അദ്ഭുതത്തോടെയുമാണ് നാട്ടുകാർ കേട്ടത്. ഈ എളിയ ജീവിതം തട്ടിപ്പിനുള്ള മറയായിരുന്നുവെന്ന് അവർ ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.
രസതന്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദമുള്ള ജെയിൻ മുംബൈയിലെ ഒരു കമ്പനിയിൽ സെയിൽസ്മാൻ ആയിട്ടാണ് ജീവിതം തുടങ്ങിയത്. അച്ഛൻ അവിടെ ഒരു സോപ്പു കമ്പനി ജീവനക്കാരനായിരുന്നു. അച്ഛന്റെ വഴി പിന്തുടർന്ന് പിന്നെ സ്വന്തമായി സോപ്പു നിർമാണ സാമഗ്രികളുടെ ഉൽപാദനം തുടങ്ങി. അതിനു ശേഷമാണ് സുഗന്ധദ്രവ്യ നിർമാണ രംഗത്തേക്കു കടക്കുന്നത്. ബിസിനസിൽ വൻ വളർച്ച നേടിയതോടെ സ്വന്തം നാടായ കനോജിനു പുറമെ കാൻപൂരിലും നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചു. മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും വ്യവസായം പടർന്നു പന്തലിച്ചതോടെ സമ്പത്തും കുമിഞ്ഞുകൂടി.
പല വ്യവസായികളെയും പോലെ ജെയ്നിന് സുരക്ഷ ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വീട്ടിൽ രണ്ടു വാച്ച്മാൻമാർ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് വീടിനുളളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. കൂടാതെ അവരെ ഇടയ്ക്കിടെ മാറ്റുന്നതും പതിവായിരുന്നുവത്രെ. തങ്ങൾ ഇത്രയും നാൾ നിധി കാക്കുന്ന ഭൂതങ്ങളായിരുന്നുവെന്ന കാര്യം റെയ്ഡ് കഴിഞ്ഞപ്പോഴാണ് വാച്ച്മാൻമാരും അറിയുന്നത്. എന്നാൽ ജെയ്നിന് ഏതെങ്കിലും രാഷ്ട്രീയ ആഭിമുഖ്യം ഉള്ളതായി അറിയില്ലെന്നാണ് അദ്ദേഹത്തെ പരിചയമുള്ള ചിലർ പറയുന്നത്. രണ്ടു ജൈന ക്ഷേത്രങ്ങളുടെ നിർമാണത്തിന് അദ്ദേഹം കയ്യയച്ച് സംഭാവന നൽകിയതാണ് പലരുടെയും അറിവിലുള്ള കാര്യം.
അഖിലേഷിന്റെ അനുഭവം ‘ഗുരു’
രാഷ്ട്രീയ പ്രതിയോഗികളെ മെരുക്കാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന അഖിലേഷിന്റെ ആരോപണം മുൻ അനുഭവം വച്ചാണ് അദ്ദേഹം പറയുന്നത്. 2007ൽ മുലായം സിങ് യാദവിനും അഖിലേഷിനും ഭാര്യ ഡിംപിളിനുമെതിര അനധികൃത സ്വത്ത് സമ്പാദനത്തിന് സിബിഐ കേസെടുത്തിരുന്നു. യുപിഎ സർക്കാരായിരുന്നു അന്ന് കേന്ദ്രം ഭരിച്ചിരുന്നത്.
ഇന്ത്യ- അമേരിക്ക ആണവകരാറിന്റെ പേരിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എതിർത്ത് പാർലമെന്റിൽ വോട്ടുചെയ്യാൻ വേണ്ടി എസ്പിയെ മെരുക്കാനാണ് ഈ കേസ് ഫയൽ ചെയ്തതെന്ന് അന്ന് ആരോപണമുയർന്നിരുന്നു. 2013ൽ കേസ് സിബിഐ അവസാനിപ്പിച്ചു. ആരോപണങ്ങൾ തെളിയിക്കാനുള്ള വസ്തുതകൾ ലഭ്യമല്ലെന്നായിരുന്നു കേസ് അവസാനിപ്പിക്കാൻ സിബിഐ ചൂണ്ടിക്കാട്ടിയ കാരണം. എസ്പി നേതാക്കളുടെ വീടുകളിൽ ഇപ്പോൾ നടക്കുന്ന റെയ്ഡുകൾക്കു പിന്നിലെ ലക്ഷ്യം തിരഞ്ഞെടുപ്പാണെന്ന് അഖിലേഷ് പറയാനുള്ള കാരണം ഈ മുൻ അനുഭവമായിരിക്കണം.
പ്രസക്തി നഷ്ടപ്പെട്ട മായാവതി
യുപി രാഷ്ട്രീയം തിരഞ്ഞടുപ്പു ചൂടിൽ തിളച്ചുമറിയുമ്പോഴും പ്രസക്തി നഷ്ടപ്പെട്ട നിലയിലാണ് ബിഎസ്പിയും മായാവതിയും. നിയമസഭ തിരഞ്ഞെടുപ്പിൽ മായാവതി എന്തെങ്കിലും നേട്ടം കൊയ്യുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ആരെയെങ്കിലും വീഴ്ത്താൻ മായാവതിക്ക് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭരണകക്ഷിയായ ബിജെപിയുടെ മുഖ്യ എതിരാളിയായി അഖിലേഷ് യാദവ് മാറുമെന്നാണ് രാഷ്ടീയ നിരീക്ഷികരുടെ കണക്കു കൂട്ടൽ. പ്രചാരണ രംഗത്തും അഖിലേഷ് വൻ മുന്നേറ്റമാണ് നടത്തുന്നത്. അഖിലേഷിന്റെ യോഗങ്ങളിലെ ജനക്കൂട്ടം ഇതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.
2017ൽ 19 എംഎൽഎ മാരാണ് ബിഎസ്പി ടിക്കറ്റിൽ യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ അഞ്ചു വർഷം പിന്നിടുമ്പോൾ സജീവമായി രംഗത്തുള്ളത് മൂന്ന് പേർ മാത്രം. ഏറ്റവും ഒടുവിൽ ഒരു എംഎൽഎ പാർട്ടി വിട്ട് എസ്‌പിയിൽ ചേക്കേറിയത് ഈ മാസം. പാർട്ടിയിൽനിന്നു പുറത്താക്കിയവരാണ് മറ്റു പാർട്ടികളിൽ ചേരുന്നതെന്ന് പറഞ്ഞ് മായാവതി സ്വയം ആശ്വസിക്കുന്നുണ്ടെങ്കിലും കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്ന് അവർക്ക് അറിയാം. മാറ്റത്തിന് യുപി തയാറാവുമോ എന്നറിയാൻ തിരഞ്ഞെടുപ്പ് വരെ കാത്തിരുന്നേ പറ്റൂ.
English Summary: Who Is Piyush Jain, The Perfume Industrialist and Why there is a Political Debate in UP?