കേരളത്തിനുള്ളത് ചോദിച്ചുവാങ്ങുമോ അതോ തമ്മിലടിച്ചു തീരുമോ എംപിമാരുടെ യോഗം?
തമിഴ്നാട്ടിലെ വിവിധ ഡിവിഷനുകളിലെ എംപിമാരുടെ യോഗം നേരത്തേ കഴിഞ്ഞിരുന്നു. തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പദ്ധതിയെ (സിൽവർ ലൈൻ) ചൊല്ലി എംപിമാർ ചേരിതിരിഞ്ഞു തമ്മിലടിച്ചാൽ യോഗം അലസിപ്പിരിയാനാണു സാധ്യത. മാസങ്ങൾക്കു മുൻപു നൽകിയ സിൽവർലൈൻ ഡിപിആർ സംബന്ധിച്ചു റെയിൽവേ ബോർഡ് ഇതുവരെ കൃത്യമായ.. Southern Railway . K Rail . Silver Line Latest News
തമിഴ്നാട്ടിലെ വിവിധ ഡിവിഷനുകളിലെ എംപിമാരുടെ യോഗം നേരത്തേ കഴിഞ്ഞിരുന്നു. തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പദ്ധതിയെ (സിൽവർ ലൈൻ) ചൊല്ലി എംപിമാർ ചേരിതിരിഞ്ഞു തമ്മിലടിച്ചാൽ യോഗം അലസിപ്പിരിയാനാണു സാധ്യത. മാസങ്ങൾക്കു മുൻപു നൽകിയ സിൽവർലൈൻ ഡിപിആർ സംബന്ധിച്ചു റെയിൽവേ ബോർഡ് ഇതുവരെ കൃത്യമായ.. Southern Railway . K Rail . Silver Line Latest News
തമിഴ്നാട്ടിലെ വിവിധ ഡിവിഷനുകളിലെ എംപിമാരുടെ യോഗം നേരത്തേ കഴിഞ്ഞിരുന്നു. തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പദ്ധതിയെ (സിൽവർ ലൈൻ) ചൊല്ലി എംപിമാർ ചേരിതിരിഞ്ഞു തമ്മിലടിച്ചാൽ യോഗം അലസിപ്പിരിയാനാണു സാധ്യത. മാസങ്ങൾക്കു മുൻപു നൽകിയ സിൽവർലൈൻ ഡിപിആർ സംബന്ധിച്ചു റെയിൽവേ ബോർഡ് ഇതുവരെ കൃത്യമായ.. Southern Railway . K Rail . Silver Line Latest News
കൊച്ചി∙ റെയിൽവേ പദ്ധതികളെ കുറിച്ചു വിലയിരുത്താൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർക്കുന്ന എംപിമാരുടെ യോഗം 12ന് നടക്കാനിരിക്കേ കേരളം ഉറ്റുനോക്കുന്നതു നിലവിൽ പ്രഖ്യാപിച്ച പദ്ധതികളിൽ ചിലതെങ്കിലും മുന്നോട്ടു കൊണ്ടു പോകാൻ വേണ്ട സഹായം റെയിൽവേയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമോയെന്നാണ്. യോഗത്തിൽ രാജ്യസഭയിലും ലോക്സഭയിലുമുള്ള കേരളത്തിൽനിന്നുള്ള എംപിമാർക്കു ക്ഷണമുണ്ട്. ചർച്ച ചെയ്യേണ്ട വിഷയങ്ങൾ മുൻകൂട്ടി അറിയിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ എംപിമാർക്കു കത്തു നൽകിയിട്ടുണ്ട്. മുൻ യോഗങ്ങളിലെ അനുഭവം വച്ചു എത്ര എംപിമാർ ഈ യോഗത്തിൽ പങ്കെടുക്കുമെന്നു കാത്തിരുന്നുതന്നെ കാണണം.
തമിഴ്നാട്ടിലെ വിവിധ ഡിവിഷനുകളിലെ എംപിമാരുടെ യോഗം നേരത്തേ കഴിഞ്ഞിരുന്നു. തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പദ്ധതിയെ (സിൽവർ ലൈൻ) ചൊല്ലി എംപിമാർ ചേരിതിരിഞ്ഞു തമ്മിലടിച്ചാൽ യോഗം അലസിപ്പിരിയാനാണു സാധ്യത. മാസങ്ങൾക്കു മുൻപു നൽകിയ സിൽവർലൈൻ ഡിപിആർ (Detailed Project Report) സംബന്ധിച്ചു റെയിൽവേ ബോർഡ് ഇതുവരെ കൃത്യമായ മറുപടി സംസ്ഥാനത്തിനു നൽകിയിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ടു റെയിൽവേയോട് സംശയങ്ങൾ ചോദിക്കാനുള്ള വേദി കൂടിയാകും എംപിമാരുടെ യോഗം.
വിവിധ ജില്ലകളിലെ റെയിൽവേ പദ്ധതികളിലൂടെ:
∙ തിരുവനന്തപുരം
1.നേമം ടെർമിനൽ
2019ൽ കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ തറക്കല്ലിട്ടു– 117 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഇതുവരെ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയില്ല. ഈ പദ്ധതി യാഥാർത്ഥ്യമാകാതെ തിരുവനന്തപുരത്തെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ കഴിയില്ല. ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള വിപുലമായ സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമായി നിർദേശിച്ചിട്ടുണ്ട്.
എന്താണ് ഗുണം?
നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നും കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ നേമത്തു നിന്നു പുറപ്പെടുന്നതോടെ തിരുവനന്തപുരം സ്റ്റേഷനിലെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിയും.
2.കൊച്ചുവേളി പ്ലാറ്റ്ഫോം വികസനം
പണമില്ലാത്തതിനാൽ ഇടയ്ക്കു നിർത്തിയ പദ്ധതി. 38 കോടി രൂപ വേണ്ടിടത്ത് 2 കൊല്ലമായി നൽകിയത് 13 കോടി രൂപ. അവസാനമായി ലഭിച്ച 9 കോടി രൂപ കൊണ്ടു പണി വീണ്ടും തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും. പദ്ധതി പൂർത്തിയാക്കാൻ ഇനിയും 25 കോടി രൂപ കൂടി വേണം. 2022 മാർച്ച് എന്ന ഡെഡ്‌ലൈൻ പാലിക്കാൻ കഴിയില്ലെന്നു വ്യക്തം.
എന്താണ് ഗുണം?
പദ്ധതി പൂർത്തിയാക്കിയാൽ 6 പ്ലാറ്റ്ഫോമുകളിൽ നിന്നു ട്രെയിനുകൾക്കു പുറപ്പെടാനും യാത്ര അവസാനിപ്പിക്കാനും കഴിയും. ഇപ്പോൾ ഉപയോഗത്തിലുള്ളതു 2 പ്ലാറ്റ്ഫോമുകൾ മാത്രം.
3.തിരുവനന്തപുരം സ്റ്റേഷൻ വികസനം
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതി തയാറാക്കുമെന്നു പറയുന്നതല്ലാതെ മറ്റു നടപടികൾ വൈകുകയാണ്. ഡിപിആർ തയാറാക്കുന്ന ഘട്ടത്തിലാണു പദ്ധതി ഇപ്പോഴും. സ്റ്റേഷൻ വികസന പദ്ധതികളിൽ കൊല്ലം, എറണാകുളം സ്റ്റേഷനുകളുടെ വികസനം രാജ്യത്തെ 26 സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും മറ്റു പല സ്റ്റേഷനുകളുടെയും ഡിപിആർ തയാറാകാതിരുന്നതിനാൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണു റെയിൽവേ വിശദീകരണം.
∙ കൊല്ലം ജില്ല
1.കൊല്ലം–പുനലൂർ വൈദ്യുതീകരണം
പദ്ധതി അവസാന ഘട്ടത്തിൽ. ഈ വർഷം മാർച്ചിൽ തന്നെ പദ്ധതി കമ്മിഷൻ ചെയ്യുന്നുവെന്നു ഉറപ്പാക്കാൻ നടപടി വേണം. പുനലൂർ മുതൽ ചെങ്കോട്ട വരെ പാത വൈദ്യുതീകരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് 2023 മാർച്ചിൽ തീരുമെന്നാണു പ്രതീക്ഷിക്കുന്നത്.
2.കൊല്ലം മെമു ഷെഡ് വികസനം
മെമു ഷെഡ് വികസനത്തിനു 42 കോടി രൂപയുടെ പദ്ധതിക്കു റെയിൽവേ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും തുക അനുവദിച്ചിട്ടില്ല. 16 കാർ മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണി സൗകര്യമാണു ഒരുക്കേണ്ടത്.
3.പിറ്റ്‌ലൈൻ
മീറ്റർഗേജ് ട്രെയിനുകളുണ്ടായിരുന്നപ്പോൾ കൊല്ലത്തു ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈൻ സൗകര്യം ഉണ്ടായിരുന്നു. കൊല്ലം– ചെങ്കോട്ട പാത ബ്രോഡ്ഗേജാക്കി മാറ്റിയിട്ടും അറ്റകുറ്റപ്പണി സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.
എന്താണ് ഗുണം?
പിറ്റ്‌ലൈൻ നിർമിച്ചാൽ കൊല്ലത്തു നിന്നു കൂടുതൽ സർവീസ് ആരംഭിക്കാൻ കഴിയും.
4.കൊല്ലം–ചെങ്കോട്ട പാതയിൽ കോച്ചുകളുടെ എണ്ണം കൂട്ടുക
ഗാട്ട് സെക്‌ഷനായ ഈ പാതയിൽ 14 കോച്ചുകളുള്ള ട്രെയിനുകൾ മാത്രം ഒാടിക്കാനാണ് അനുമതി. ഇതു വലിയ യാത്രാദുരിതത്തിനും 14 കൂടുതൽ കോച്ചുകളുള്ള ട്രെയിനുകൾ കൊല്ലത്തേക്കും ചെങ്കോട്ടയിലേക്കും ഈ റൂട്ടിലൂടെ ദീർഘിപ്പിക്കാനും കഴിയാത്ത സ്ഥിതിയുണ്ടാക്കുന്നുണ്ട്. പാതയിലെ െചക്ക് റെയിലുകൾ സ്ഥാപിക്കുന്ന രീതി പരിഷ്കരിച്ചാൽ ഗുഡ്സ് ട്രെയിനുകളുൾപ്പെടെ ഈ പാതയിൽ ഒാടിക്കാൻ കഴിയുമെന്നു റെയിൽവേ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും റെയിൽവേ നടപടി വൈകുകയാണ്.
∙ആലപ്പുഴ
1.തീരദേശ പാത ഇരട്ടിപ്പിക്കൽ
എറണാകുളം–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി വൈകുന്നതാണു പ്രതിസന്ധിയുണ്ടാക്കുന്നത്. കായംകുളം മുതൽ എറണാകുളം വരെ 100 കിലോമീറ്റർ പാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെ 31 കിലോമീറ്ററാണ് ഇരട്ടപ്പാതയുടെ പണി കഴിഞ്ഞത്. ബാക്കിയുള്ള 69 കിലോമീറ്റർ പാതയുടെ എസ്റ്റിമേറ്റിന് അനുമതി നൽകാതെയാണു റെയിൽവേ ഭൂമിയേറ്റെടുക്കാൻ പണം അനുവദിച്ചിരിക്കുന്നത്.
അമ്പലപ്പുഴ–തുറവൂർ, തുറവൂർ–കുമ്പളം, കുമ്പളം–എറണാകുളം എന്നിങ്ങനെ 3 സെക്‌ഷനുകളാണു ബാക്കിയുള്ളത്. ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും അന്തിമ എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കാതെ നഷ്ടപരിഹാരം വിതരണം ചെയ്യാൻ കഴിയില്ല.
∙കോട്ടയം
1.പാത ഇരട്ടിപ്പിക്കൽ
കായംകുളം മുതൽ ചിങ്ങവനം വരെയും ഏറ്റുമാനൂർ മുതൽ എറണാകുളം വരെയുമാണു പാത ഇരട്ടിപ്പിക്കൽ പൂർത്തിയായത്. ഏറ്റുമാനൂർ–ചിങ്ങവനം 16.5 കിലോമീറ്ററാണു ബാക്കിയുള്ളത്. പല തവണ ഡെഡ്‌ലൈൻ മാറ്റിയ പദ്ധതിയുടെ പുതുക്കിയ ഡെഡ്‌ലൈൻ ഫെബ്രുവരി 28 ആണ്. ഇപ്പോൾ 24 മണിക്കൂറും പണി നടക്കുന്നതിനാൽ മാർച്ചില്ലെങ്കിലും പദ്ധതി പൂർത്തിയായി കണ്ടാൽ മതിയെന്ന നിലയിലാണു യാത്രക്കാർ. 2021 ഡിസംബറിൽ തീർക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം.
∙ഇടുക്കി
1.ശബരി പാത
അങ്കമാലി–എരുമേലി ശബരി റെയിൽ പാതയുടെ എസ്റ്റിമേറ്റ് പുതുക്കുന്ന പണികൾ കെ–റെയിൽ തുടങ്ങിയിട്ടുണ്ട്. ഒന്നര മാസത്തിനുള്ളിൽ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിനു കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. കിഫ്ബി വഴി കേരളം പദ്ധതിയുടെ പകുതി ചെലവു വഹിക്കാമെന്ന് സമ്മതിച്ചതോടെ പദ്ധതിക്കു കൂടുതൽ തടസ്സങ്ങൾ ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാം. എന്നാൽ ഈ നടപടികൾ വേഗത്തിലാക്കി എസ്റ്റിമേറ്റ് അനുമതി ലഭ്യമാക്കാൻ ജനപ്രതിനിധികളുടെ ഇടപെടൽ ആവശ്യമാണ്.
∙എറണാകുളം
1.പൊന്നുരുന്നി മാർഷലിങ് യാഡ് ടെർമിനൽ
110 ഏക്കർ ഭൂമി റെയിൽവേയ്ക്കു സ്വന്തമായുള്ള വൈറ്റില പൊന്നുരുന്നി മാർഷലിങ് യാഡിൽ പുതിയ റെയിൽവേ ടെർമിനലിനു സാധ്യത പഠനം കെ–റെയിൽ നടത്തിയെങ്കിലും ഡിപിആർ പഠനത്തിനുള്ള അനുമതി ഇതുവരെ റെയിൽവേ നൽകിയിട്ടില്ല. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരം തുടങ്ങിയിട്ടും പദ്ധതി മുന്നോട്ടു പോകുന്ന ലക്ഷണം കാണുന്നില്ല.
2.എറണാകുളം ജംക്‌ഷൻ സ്റ്റേഷൻ നവീകരണം
എറണാകുളം സൗത്ത് സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും 4 പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാൻ നടപടിയായിട്ടില്ല. ഇത് ഡിവിഷനിലെ ട്രാഫിക് വിഭാഗം പ്രത്യേക പദ്ധതിയായി സമർപ്പിച്ചു അനുമതി വാങ്ങാതെ നടപ്പാവില്ല. ഈ വിഷയം പലകുറി റെയിൽവേയുടെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും തുടർനടപടി വൈകുകയാണ്. മുൻപ് അനുമതി ലഭിച്ച ഒാട്ടമാറ്റിക് കോച്ച് വാഷിങ് പ്ലാന്റ് പദ്ധതിക്കു സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും പിന്നീട് നടപടിയുണ്ടായിട്ടില്ല.
3.ഒാൾഡ് റെയിൽവേ സ്റ്റേഷനിൽ മെമു ഹബ്
ഹൈക്കോടതിക്കു പുറകിലുള്ള സ്റ്റേഷനിൽ മെമു സർവീസുകൾക്കായി പ്രത്യേക സ്റ്റേഷൻ എന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. പല പദ്ധതികളും ആലോചിച്ചെങ്കിലും അതെല്ലാം ഉപേക്ഷിച്ച നിലയിലാണ്. 42 ഏക്കർ ഭൂമിയാണു ഇവിടെയുള്ളത്.
4.എറണാകുളം–പൂങ്കുന്നം സെക്‌ഷനിൽ ഒാട്ടമാറ്റിക് സിഗ്‌നലിങ്
2018ൽ പ്രഖ്യാപിച്ച എറണാകുളം–ഷൊർണൂർ മൂന്നാം പാതയ്ക്കു നാളിതു വരെ 2000 രൂപയാണു റെയിൽവേ അനുവദിച്ചത്. ആദ്യം 80 കിലോമീറ്റർ വേഗത്തിൽ ഡിസൈൻ തയാറാക്കാൻ നിർദേശിച്ച പാതയിൽ പിന്നീട് വേഗം 130 ആക്കണമെന്നു റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വേഗം കൂട്ടുമ്പോൾ ഇപ്പോഴുള്ള പാതയിൽ നിന്നു മാറി സഞ്ചരിക്കേണ്ടി വരുമെന്ന കാരണത്താൽ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ റെയിൽവേ താൽപര്യം കാണിച്ചില്ല. അന്തിമ ലൊക്കേഷൻ സർവേ 3 വർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. പാതയുടെ 50 ശതമാനം ദൂരം പുതിയ റൂട്ടിലാകുമെന്നാണു കണ്ടെത്തിയിരിക്കുന്നത്.
ഇപ്പോഴുള്ള സ്റ്റേഷനുകളിൽ തൃശൂർ, ചാലക്കുടി സ്റ്റേഷനുകൾ മാത്രമായിരിക്കും പുതിയ പാതയിൽ വരിക. എറണാകുളം മുതൽ ആലുവ വരെ വേഗം കൂട്ടാൻ കഴിയാത്തതു കൊണ്ടു പാത ആലുവയിൽ നിന്നു തുടങ്ങാനായിരുന്നു ആലോചന. എന്നാൽ 1518 കോടി എസ്റ്റിമേറ്റ് കണക്കാക്കിയ പദ്ധതിയ്ക്കു പകരം എറണാകുളം–പൂങ്കുന്നം സെക്‌ഷനിൽ 316 കോടി രൂപ ചെലവിൽ ഒാട്ടമാറ്റിക് സിഗ്നലിങ് പദ്ധതി നടപ്പാക്കാനാണു ദക്ഷിണ റെയിൽവേ ഇപ്പോൾ റെയിൽവേ ബോർഡിനു ശുപാർശ ചെയ്തിരിക്കുന്നത്. കൂടുതൽ ട്രെയിനുകളോടിക്കാൻ ഒാട്ടമാറ്റിക് സിഗ്‌നലിങ് മതിയാകുമെന്ന നിഗമനത്തിലാണു ശുപാർശ. എന്നാൽ ഇതുവരെയും എസ്റ്റിമേറ്റിന് അനുമതി ലഭിച്ചിട്ടില്ല. രണ്ടാം ഘട്ടത്തിൽ പൂങ്കുന്നം മുതൽ ഷൊർണൂർ വരെ ഒാട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം നടപ്പാക്കാൻ എംപിമാർ സമർദം ചെലുത്തേണ്ടതുണ്ട്.
∙ തൃശൂർ
1.ഗുരുവായൂർ യാഡ് വികസനം
പ്ലാറ്റ്ഫോം ലൈനുകൾക്കു ആവശ്യത്തിനു നീളമില്ലാത്തതു മൂലം ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ ട്രെയിനുകൾ കൈകാര്യം ചെയ്യുന്നത്. മൂന്നാം പ്ലാറ്റ്ഫോമിലെ ട്രാക്ക് വടക്കോട്ട് നീട്ടി രണ്ടാം പാതയുമായി ബന്ധിപ്പിക്കണമെന്നാണ് ആവശ്യം. ക്ഷേത്ര നഗരയിലെ റെയിൽവേ സ്റ്റേഷൻ വികസിക്കണമെങ്കിൽ ഇത് അത്യാവശമാണ്.
2. തൃശൂർ സ്റ്റേഷൻ നവീകരണം
പ്രധാന സ്റ്റേഷനുകളുടെ പട്ടികയിലുള്ള തൃശൂരിൽ സ്റ്റേഷൻ വികസന പദ്ധതി എങ്ങുമെത്തിയിട്ടില്ല. എൻഎസ്ജി 2 കാറ്റഗറിയിലുള്ള സ്റ്റേഷനിൽ നിന്നു മികച്ച വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അതിന് ആനുപാതികമായ സൗകര്യങ്ങൾ ലഭ്യമല്ല. മറ്റു സ്റ്റേഷനുകൾക്കൊപ്പം തൃശൂരിലും സ്റ്റേഷൻ നവീകരണ പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം.
3.ഗുരുവായൂർ–തിരുനാവായ പാത
പാതയുടെ അലൈൻമെന്റ് തൃശൂർ ജില്ലയിൽ നിശ്ചയിച്ചെങ്കിലും എതിർപ്പു മൂലം മലപ്പുറം ജില്ലയിലെ സർവേ നടന്നിട്ടില്ല. പ്രാദേശിക എതിർപ്പു ശക്തമായതിനാൽ പദ്ധതി ഉപേക്ഷിച്ച മട്ടാണ്. പദ്ധതി റെയിൽവേ മരവിപ്പിച്ചിരിക്കുകയാണെങ്കിലും സംസ്ഥാനം ഭൂമിയേറ്റെടുക്കാൻ തയാറായാൽ പദ്ധതി പുനരുജീവിപ്പിക്കാനുള്ള സാധ്യതയുണ്ട്. അന്തിമ ലൊക്കേഷൻ സർവ്വേ നടത്താൻ 2 തവണ ശ്രമിച്ചെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
∙ പാലക്കാട്
1.പാലക്കാട് ടൗൺ പിറ്റ്‌ലൈൻ
19 കോടിയുടെ പദ്ധതിക്ക് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും റെയിൽവേയുടെ പക്കൽ പണമില്ലെന്നു പറഞ്ഞു പദ്ധതി 2023 വരെ മരവിപ്പിച്ചിരിക്കയാണ്. പാലക്കാട് ടൗൺ സ്റ്റേഷനിൽ ഒരു പിറ്റ്‌ലൈനും 2 സ്റ്റേബിളിങ് ലൈനും നിർമിക്കേണ്ട പദ്ധതിയാണ്. ടൗൺ സ്റ്റേഷനിൽ ഇതിനാവശ്യമായ ഭൂമിയും ലഭ്യമാണ്. ഡിവിഷൻ ആസ്ഥാനത്തു കോച്ചിങ് ഡിപ്പോ ഇല്ലാത്ത ഡിവിഷനാണ് പാലക്കാട്.
2.ഷൊർണൂർ യാഡ് വികസനം
ഷൊർണൂരിൽ നിന്നു തൃശൂരിലേക്കും പാലക്കാടേക്കുമുള്ള പാതകളിൽ ഒരു കിലോമീറ്ററോളം ഇപ്പോഴും ഒറ്റവരി പാതയാണ്. യാഡ് റീമോഡലിങ്ങിന്റെ ഭാഗമായി ഇരട്ടപ്പാത നിർമിക്കാൻ പദ്ധതിയുണ്ടെങ്കിലും എസ്റ്റിമേറ്റിന് അനുമതിയില്ല. ഭാരതപുഴയ്ക്കു കുറുകേ പുതിയ പാലം നിർമിക്കാനുൾപ്പെടെ ഏറെ പണം ആവശ്യമാണ്.
∙ മലപ്പുറം
1.നിലമ്പൂർ–ഷൊർണൂർ പാത വൈദ്യുതീകരണം
പാലക്കാട്–പൊള്ളാച്ചി, കൊല്ലം–പുനലൂർ പാത വൈദ്യൂതീകരണം വേഗത്തിലായെങ്കിലും നിലമ്പൂർ–ഷൊർണൂർ പാതയിലെ വൈദ്യുതീകരണ പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. 2023 മാർച്ചിൽ തീർക്കുമെന്നു പറയുന്നുണ്ടെങ്കിലും പദ്ധതി കഴിയുന്നത്ര വേഗം പൂർത്തിയാക്കാൻ നടപടി വേണം. പാസഞ്ചർ ട്രെയിനുകൾക്കു പകരം മെമു സർവീസുകൾ ലഭിക്കുന്നതോടെ പാത കൂടുതൽ ലാഭകരമാക്കാൻ കഴിയും.
∙ വയനാട്
1.നിലമ്പൂർ–നഞ്ചൻഗുഡ് പാത
സംയുക്ത സംരംഭ പദ്ധതികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി കെ–റെയിൽ സർവേ തുടങ്ങിയെങ്കിലും കർണാടകയുടെ എതിർപ്പു കാരണം സർവേ കേരളത്തിൽ മാത്രമാണ് നടന്നത്. തലശേരി മൈസൂരു പാതയ്ക്കു സർക്കാർ പ്രാമുഖ്യം കൊടുത്തതോടെ രണ്ടു പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. വയനാട് ജില്ലയിലെ കൽപറ്റ വരെ രണ്ടായി പോകുന്ന പാതകൾ അവിടെ നിന്നു മീനങ്ങാടി–ബത്തേരി വഴി മൈസൂരുവിലേയ്ക്കു പൊതുവായ ഒരു പാതയിലൂടെ സഞ്ചരിക്കുന്ന തരത്തിലുള്ള പദ്ധതിയാണു കെ–റെയിൽ നിർദേശിച്ചിരുന്നത്. എന്നാൽ ഇതിനോടും കർണാടക അനുകൂലമായി പ്രതികരിച്ചിട്ടില്ല. കൊങ്കൺ റെയിൽവേ തലശേരി മൈസൂരു പാതയ്ക്കായി കേരളത്തിനുള്ളിൽ ഹെലികോപ്ടർ സർവേ നടത്തിയതു മാത്രമാണു ആകെയുണ്ടായ പുരോഗതി.
∙ കോഴിക്കോട്
1.കോഴിക്കോട് സ്റ്റേഷൻ വികസനം
വർഷങ്ങളായി കോഴിക്കോട് നിവാസികൾ ആവശ്യപ്പെടുന്നതു ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈൻ സൗകര്യവും കൂടുതൽ പ്ലാറ്റ്ഫോമുകളുമാണ്. പ്ലാറ്റ്ഫോമില്ലെന്ന കാരണത്താൽ യശ്വന്തപുര–കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്കു നീട്ടാനുള്ള സാധ്യതയും വിരളമാണ്. വെസ്റ്റ് ഹില്ലിൽ പുതിയ പ്ലാറ്റ്ഫോമുകളും പിറ്റ്‌ലൈനും നിർമിക്കാമെങ്കിലും അതിനുള്ള ശ്രമങ്ങൾ ഫലവത്തായിട്ടില്ല. സ്റ്റേഷൻ നവീകരണ പദ്ധതിയിൽ കേരളത്തിൽ നിന്ന് ആദ്യം തിരഞ്ഞെടുക്കപ്പെട്ട റെയിൽവേ സ്റ്റേഷനാണ് കോഴിക്കോട്. ട്രേഡ് യൂണിയൻ എതിർപ്പു മൂലം പദ്ധതി മുന്നോട്ടു പോയില്ല. ഈ പദ്ധതിക്കു ശേഷം അനുമതി ലഭിച്ച പല സ്റ്റേഷനുകളുടെയും ഡിപിആർ പൂർത്തിയായി കഴിഞ്ഞു.
കല്ലായി, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിൽ ഗുഡ്സ് ഷെഡുകളും ഫറോക്കിൽ എണ്ണ കമ്പിനികളുടെ സൈഡിങ്ങുമാണു സ്റ്റേഷൻ വികസനത്തിന് തടസം. ഗുഡ്സ് ഷെഡ് ഏതെങ്കിലും ഒരിടത്തേക്കു മാറ്റുകയോ ഫറോക്കിൽ കൂടുതൽ സ്ഥലം കണ്ടെത്തുകയോ ചെയ്യാതെ കൂടുതൽ പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനോ അറ്റകുറ്റപ്പണിക്കുള്ള സൗകര്യമോ ഒരുക്കാൻ കഴിയില്ല. ഇതു സംബന്ധിച്ചു പ്രാദേശികമായി രാഷ്ട്രീയ കക്ഷികൾ യോജിപ്പിലെത്താതെ പുതിയ പദ്ധതി ലഭിക്കാനുള്ള സാധ്യത കുറവാണ്.
∙ കണ്ണൂർ
1. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമും പിറ്റ്‌ലൈനും
ഈ രണ്ടു പദ്ധതികളെ കുറിച്ചു കേൾക്കാൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി. എന്നാൽ ഇന്നു വരെ നടപ്പായിട്ടില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപം ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോകളുടെ സാമിപ്യമാണു പദ്ധതികൾ വൈകിപ്പിക്കുന്നത്. കോഴിക്കോട് പിറ്റ്‌ലൈൻ ചോദിച്ചാൽ കണ്ണൂർ അനുയോജ്യമാണെന്നു പറയുന്നതല്ലാതെ പദ്ധതി നടപ്പാക്കാൻ കഴിയുന്നില്ല. എണ്ണ കമ്പനികളുടെ പൈപ്പ് ലൈനുകൾ മറ്റൊരു സ്ഥലത്തേക്കു മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും അവിടെ എതിർപ്പുയർന്നതോടെ നടക്കാതെ പോവുകയായിരുന്നു. കണ്ണൂരിലെ പദ്ധതികൾ അനിശ്ചിതമായി നീളുകയാണ്. 4–ാം പ്ലാറ്റ്ഫോം ഇന്നും സ്വപ്നമായി അവേശിഷിക്കുന്നു.
∙ കാസർകോട്
1.കാഞ്ഞങ്ങാട്–പാണത്തൂർ–കാണിയൂർ പാത
2008ലെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി. കർണാടകയിൽ വനഭൂമിയിലൂടെയുള്ള സർവേയ്ക്കുള്ള തടസം മൂലം പദ്ധതി മുന്നോട്ടു പോയില്ല. കേരളം പദ്ധതിയുടെ പകുതി ചെലവു വഹിക്കാമെന്ന് 2018ൽ അറിയിച്ചെങ്കിലും റെയിൽവേ ബോർഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പകുതി ദൂരം കർണാടകയിലൂടെ കടന്നു പോകുന്നതിനാൽ ആ ഭാഗത്തെ പദ്ധതി ചെലവിന്റെ പകുതി വഹിക്കാൻ കർണാടക തയാറാകണം. റെയിൽവേ കത്തു നൽകിയെങ്കിലും കർണാടക അനൂകൂലമായി പ്രതികരിച്ചിട്ടില്ല. കേരളം മുൻകൈ എടുത്തു കർണാടകയുമായി ചർച്ച ചെയ്താൽ തീർക്കാവുന്ന പ്രശ്നങ്ങളേ നിലവിലുള്ളൂവെന്നു സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
2.നീലേശ്വരം സാറ്റലൈറ്റ് ടെർമിനൽ
പാലക്കാട് ഡിവിഷന് മംഗളൂരു മേഖലയിൽ പ്ലാറ്റ്ഫോം വികസനത്തിനും യാഡ് വികസനത്തിനും സ്ഥല പരിമിതിയുണ്ട്. പ്ലാറ്റ്ഫോം സൗകര്യമില്ലാത്തതിനാൽ കൊച്ചുവേളി–മംഗളൂരു അന്ത്യോദയ ട്രെയിൻ ആഴ്ചയിൽ 3 ദിവസമാക്കാനുള്ള ശുപാർശ പാലക്കാട് ഡിവിഷൻ നിരാകരിച്ചിരുന്നു. എറണാകുളം–മംഗളൂരു രാത്രികാല സർവീസിനും മംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണു വില്ലനായത്. പകരം സംവിധാനം ഒരുക്കാതെ മലബാറിലെ യാത്രാക്ലേശം പരിഹരിക്കാൻ കഴിയില്ല.
കണ്ണൂരിൽ ഇന്ധന പൈപ്പ് ലൈൻ മൂലം സ്റ്റേഷൻ വികസനത്തിന് ഏറെ തടസ്സം നേരിടുന്ന സാഹചര്യത്തിൽ 30 ഏക്കറോളം ഭൂമിയുള്ള നീലേശ്വരം സ്റ്റേഷൻ സാറ്റലൈറ്റ് ടെർമിനലായി വികസിപ്പിച്ചാൽ കാസർകോടിനും കണ്ണൂരിനും അത് ഏറെ ഗുണം ചെയ്യും. ആദ്യ ഘട്ടത്തിൽ 4 സ്റ്റേബിളിങ് ലൈനുകൾ സ്ഥാപിച്ചാൽ മംഗളൂരുവിലെ തിരക്കിന് ആശ്വാസമാകും. ഇപ്പോൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ നീലേശ്വരത്തേക്കു നീട്ടാനും കഴിയും. കണ്ണൂരിൽ ഇതു കൂടുതൽ പ്ലാറ്റ്ഫോം സ്ലോട്ടുകൾ തുറന്നു നൽകുമെന്നും യാത്രക്കാർ പറയുന്നു.
English Summary: What are the Railway Projects awaiting to get Approval from Railway board?