‘നിലവിലേതിന്റെ പത്തിരട്ടി പേർക്കെങ്കിലും ഒമിക്രോൺ; മൂന്നാംതരംഗ നിഴലിൽ കേരളവും’
ചൊവ്വാഴ്ച കേരളത്തിൽ 3640 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരാഴ്ച മുൻപു 2000ത്തിൽ താഴെ കേസുകളാണ് ഉണ്ടായിരുന്നത്. ഈ കേസുകളിൽ ഒമിക്രോണും ഉണ്ടാകും. കേരളത്തിൽ വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ സാംപിളുകൾ ശേഖരിച്ചു ജനിതക ശ്രേണീകരണം നടത്തിയാണ്... Omicron News
ചൊവ്വാഴ്ച കേരളത്തിൽ 3640 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരാഴ്ച മുൻപു 2000ത്തിൽ താഴെ കേസുകളാണ് ഉണ്ടായിരുന്നത്. ഈ കേസുകളിൽ ഒമിക്രോണും ഉണ്ടാകും. കേരളത്തിൽ വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ സാംപിളുകൾ ശേഖരിച്ചു ജനിതക ശ്രേണീകരണം നടത്തിയാണ്... Omicron News
ചൊവ്വാഴ്ച കേരളത്തിൽ 3640 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരാഴ്ച മുൻപു 2000ത്തിൽ താഴെ കേസുകളാണ് ഉണ്ടായിരുന്നത്. ഈ കേസുകളിൽ ഒമിക്രോണും ഉണ്ടാകും. കേരളത്തിൽ വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ സാംപിളുകൾ ശേഖരിച്ചു ജനിതക ശ്രേണീകരണം നടത്തിയാണ്... Omicron News
കേരളത്തിൽ കോവിഡ് ബാധിച്ചുള്ള മരണം അര ലക്ഷത്തിലേക്ക് അടുക്കുമ്പോൾ ഒമിക്രോണിന്റെ വെല്ലുവിളി കൂടി എത്തിയിരിക്കുന്നു. ഒമിക്രോൺ ലോകമാകെ സൂനാമി പോലെ വീശിയടിക്കുമെന്നാണു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇതിന്റെ ലക്ഷണങ്ങൾ പല രാജ്യങ്ങളിലും കണ്ടു കഴിഞ്ഞു. ഒമിക്രോണുമായി വരുന്ന കോവിഡ് മൂന്നാം തരംഗത്തിന്റെ അലയൊലികൾ കേരളത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
കോവിഡ് തരംഗങ്ങൾ സംഭവിക്കുമ്പോൾ ആദ്യം കേരളത്തിൽ കേസുകൾ കുറവായിരിക്കുന്നതാണു പതിവ്. മറ്റു രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കേസുകൾ കുറയുമ്പോൾ കേരളത്തിൽ വർധിക്കാൻ തുടങ്ങും. ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ കേരളം രാജ്യത്തു മൂന്നാമതാണ് ഇപ്പോൾ. ആശുപത്രികൾ നിറയുന്നതു മുതൽ സംസ്ഥാനം സ്തംഭിക്കുന്നതു വരെയുള്ള ഒട്ടേറെ ആശങ്കകൾക്കു നടുവിലാണു നമ്മൾ. ഒമിക്രോണിന്റെ വരവ് കേരളത്തെ വീണ്ടും രോഗക്കിടക്കയിലാക്കുമോ? അടഞ്ഞുകിടക്കുന്ന കടകളും ആളില്ലാത്ത പാതകളും ഇനിയും കാണേണ്ടിവരുമോ? ഇതേക്കുറിച്ചു ‘മനോരമ ഓൺലൈനി’നോടു സംസാരിക്കുകയാണ് ഇന്റേണൽ മെഡിസിൻ സീനിയർ കൻസൽറ്റന്റ് ഡോ.എൻ.എം.അരുൺ.
ഒമിക്രോൺ വീശിയടിക്കുമോ കേരളത്തിൽ?
കോവിഡിന്റെ മൂന്നാം തരംഗം ഒമിക്രോൺ ആണെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. പുണെ, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ ജനിതക ശ്രേണീകരണ (ജീൻ സീക്വൻസിങ്) പഠനം ഇതു തെളിയിക്കുന്നുണ്ട്. ഈ പഠനത്തിൽ പകുതി കേസുകളും ഒമിക്രോൺ ബാധിച്ചാണെന്നു കണ്ടെത്തിക്കഴിഞ്ഞു. ഒമിക്രോണിനെ സംബന്ധിച്ചു സർക്കാരുകൾ പറയുന്നതിനേക്കാൾ ഉയർന്ന തോതിൽ വ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ 280 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുവെന്നാണു സർക്കാരിന്റെ കണക്ക്. ഇതിന്റെ 10 ഇരട്ടി പേർക്കെങ്കിലും ഈ വകഭേദം ബാധിച്ചിട്ടുണ്ടാകാം.
ചൊവ്വാഴ്ച കേരളത്തിൽ 3640 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരാഴ്ച മുൻപു 2000ത്തിൽ താഴെ കേസുകളാണ് ഉണ്ടായിരുന്നത്. ഇതിനർഥം തരംഗത്തിന്റെ അലയൊലി കേരളത്തിൽ തുടങ്ങിയെന്നു തന്നെ. ഈ കേസുകളിൽ ഒമിക്രോണും ഉണ്ടാകും. കേരളത്തിൽ വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ സാംപിളുകൾ ശേഖരിച്ചു ജനിതക ശ്രേണീകരണം നടത്തിയാണ് ഒമിക്രോൺ കണ്ടെത്തുന്നത്. മറ്റുള്ളവരിൽ ആർടിപിസിആർ, ആന്റിജൻ പരിശോധനയേ നടക്കുന്നുള്ളൂ. കോവിഡ് ബാധിച്ചിട്ടുണ്ടോയെന്നു മാത്രമാണ് ഇതിലൂടെ അറിയാൻ സാധിക്കുന്നത്. ഒമിക്രോൺ വകഭേദം ഉണ്ടോയെന്ന് അറിയാൻ ജനിതക ശ്രേണീകരണം നടത്തണം.
ജനിതക ശ്രേണികരണ പഠനം ചെലവേറിയതല്ലേ? കേരളത്തിൽ അതിനുള്ള സൗകര്യങ്ങൾ പരിമിതമാണല്ലോ?
ജനിതക ശ്രേണീകരണത്തിനു 2500 രൂപവരെ ചെലവാക്കും. സംസ്ഥാനത്ത് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോൺ ബയോടെക്നോളജിയിൽ മാത്രമാണ് ഈ പഠനം നടക്കുന്നത്. എല്ലാവരുടെയും സാംപിളുകൾ ഈ പഠനത്തിനു വിധേയമാക്കാനാകില്ല. പക്ഷേ, ആദ്യമേ തന്നെ പരമാവധി സാംപിളുകൾ പഠിക്കണം. അപ്പോൾ ഒമിക്രോൺ ഏതു വിധമാണു ബാധിക്കുന്നത്, എത്ര നാൾ ശരീരത്തിൽ ഉണ്ടാകും, ആക്രമണശേഷി മാരകമാണോ എന്നൊക്കെ തിരിച്ചറിയാം. ചികിത്സാസൗകര്യങ്ങളും മറ്റും ആസൂത്രണം ചെയ്യാൻ ഇത് അത്യന്താപേക്ഷിതമാണ്. അതിനാൽ ഇനിയുള്ള 15 ദിവസത്തിനകം ജനിതകശ്രേണീകരണ പഠനം ഊർജിതമാക്കണം.
ഒരാളിൽനിന്നു പരമാവധി എത്ര പേർക്കുവരെ ഒമിക്രോൺ ബാധിക്കാമെന്നാണു കണ്ടെത്തൽ?
ഒമിക്രോണിനു മുൻപ് ഡെൽറ്റ വകഭേദമായിരുന്നല്ലോ വ്യാപിച്ചുകൊണ്ടിരുന്നത്. ഒരാളിൽനിന്നു സമ്പർക്കത്തിലൂടെ 3 മുതൽ 7 പേർക്കുവരെ ഈ വകഭേദം ബാധിച്ചിരുന്നു. എന്നാൽ ഒമിക്രോൺ 12 മുതൽ 18 പേരിലേക്കുവരെ വ്യാപിക്കാമന്നാണ് ആദ്യഘട്ട പഠനങ്ങൾ വ്യക്തമാക്കുന്നത്. 18 പേരിൽവരെ എന്നു പറയുമ്പോൾ വാക്സീൻ എടുക്കാത്തവരാണെന്നു കൂടി മനസ്സിലാക്കണം. വാക്സീൻ എടുത്തവരിലേക്ക് ഇത്രയും പകർച്ച ഉണ്ടാകില്ല. വ്യാപനശേഷി കൂടുതലാണെന്ന് ലാബ് റിപ്പോർട്ടുകൾ പറയുന്നതു ശരിയാണെങ്കിലും വാക്സീൻ തീർക്കുന്ന പ്രതിരോധത്തെ ഭേദിക്കാൻ വൈറസിനു സാധിക്കില്ല. അതിനാൽ വാക്സീൻ സുരക്ഷ ഒരുക്കിയ സമൂഹങ്ങളിൽ ഇതിന്റെ വ്യാപനശേഷി കുറവായിരിക്കും.
ഒമിക്രോൺ ബാധിക്കുന്നവർക്ക് അപകടകരമായ സാഹചര്യം ഉണ്ടാകുമോ?
ഒമിക്രോൺ റിപ്പോർട്ട് ചെയ്തശേഷം 6 തരം പഠനങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ഈ വകഭേദത്തിനു ശ്വാസകോശത്തെ തകരാറിലാക്കാനുള്ള കാര്യമായ ശേഷി ഇല്ലെന്നാണു പ്രധാന കണ്ടെത്തൽ. ഡെൽറ്റ വരെയുള്ള വകഭേദങ്ങൾ ശ്വാസകോശത്തെ തളർത്തുകയും ന്യുമോണിയ വളർത്തുകയും ചെയ്യുന്നവയായിരുന്നു. ഒമിക്രോണിന് ആ പ്രഹരശേഷി ഇല്ലെന്നു പറയുമ്പോൾ അത്രമേൽ ഭയക്കേണ്ടതില്ലെന്നാണ് അർഥം.
വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ വേഗത്തിൽ വ്യാപിക്കുന്നു. എന്താണ് അവിടെനിന്നുള്ള നിരീക്ഷണങ്ങൾ?
യുകെയിൽ ഒമിക്രോണിന്റെ അതിവ്യാപനമാണു നടക്കുന്നത്. കേസുകൾ വർധിക്കുന്നെങ്കിലും ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം ഉയരുന്നില്ല. അതിനാൽ ഐസിയു, വെന്റിലേറ്ററുകളുടെ ഉപയോഗം സാധാരണനിലയിൽ തുടരുന്നു. മറ്റു രാജ്യങ്ങളിലെയും സ്ഥിതിയും ഇതുതന്നെ. ഒമിക്രോൺ ശ്വാസകോശത്തെ മാരകമായി ആക്രമിക്കുന്നില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.
ഒമിക്രോണിനൊപ്പം സാധാരണ ജീവിതവും സാധ്യമാണെന്നാണോ ഇതിലൂടെ തിരിച്ചറിയുന്നത്?
വേഗത്തിൽ വ്യാപിക്കുന്നതിനാൽ സ്ഥാപനങ്ങളുടെയും ആൾക്കൂട്ടമുള്ള സ്ഥലങ്ങളുടെയും അടച്ചിടലും മറ്റും പ്രതീക്ഷിക്കാം. വിദേശത്തു പല രാജ്യങ്ങളിലും ഇതു സംഭവിക്കുന്നുണ്ട്. സ്ഥാപനങ്ങളിൽ എല്ലാവർക്കും വൈറസ് ബാധിക്കുന്നു. അതിനാൽ 10 ദിവസം വരെ അടച്ചിടേണ്ട അവസ്ഥ. തിരമാലപോലെ വീശുന്നതിനാലാണ് ഇതു സംഭവിക്കുന്നത്. ആശുപത്രികൾപോലും അടച്ചിടേണ്ടിവരുന്നുണ്ട്.
കേരളത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ലോക്ഡൗണിനു സാധ്യത ഉണ്ടോ?
കേരളത്തിലെ പശ്ചാത്തല സൗകര്യങ്ങൾ ഇപ്പോൾ തന്നെ പരമാവധി സജ്ജമാക്കണം. വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ വരരുത്. നമ്മുടെ ആശുപത്രികളിൽ 70%വരെ വൈറസ് ബാധിതർ എത്തുന്നതുവരെ ലോക്ഡൗൺ പോലുള്ള കടുത്ത നടപടികളെക്കുറിച്ചു ചിന്തിക്കേണ്ടതില്ല. ഇപ്പോഴത്തെ നിലയിൽ അങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലെന്നാണു വിലയിരുത്തൽ.
കേരളത്തിൽ ഇപ്പോൾ പരിശോധന കുറവല്ലേ?
പരിശോധന വർധിപ്പിക്കണം. മാത്രമല്ല, സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധന നടത്തരുതെന്ന നിർദേശം സർക്കാർ പിൻവലിക്കണം. ഇപ്പോൾ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവർക്കു മാത്രമേ ആന്റിജൻ പരിശോധനയ്ക്ക് അനുവാദമുള്ളൂ. ആർടിപിസിആർ പരിശോധനയാണു സ്വകാര്യ ലാബുകളിൽ നടക്കുന്നത്. ആന്റിജൻ പരിശോധനയിലൂടെ അര മണിക്കൂറിനുള്ളിൽ ഫലം അറിയാനാകും. അതിന് അനുമതി നൽകിയാൽ വേഗത്തിൽ വൈറസ് ബാധ കണ്ടെത്താം.
ഇപ്പോൾ കോവിഡ് പരിശോധനാ കിറ്റുകൾ മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കുന്നുണ്ട്. അതിൽ ക്യുആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്താൽ മാത്രമേ ഉപയോഗിക്കുന്നവർ പോസിറ്റീവാണോ നെഗറ്റീവാണോയെന്ന് സർക്കാർ സംവിധാനങ്ങൾക്ക് അറിയാൻ സാധിക്കുകയുള്ളൂ. എന്നാൽ ഭൂരിഭാഗം പേരും ഇതു ചെയ്യുന്നില്ല.
അതിനാൽ കണക്കിൽപ്പെടാത്ത കോവിഡ് ബാധിതർ വർധിച്ചുകൊണ്ടിരിക്കുന്നു. വൈറസ് ബാധിതരുടെ കണക്ക് അനുസരിച്ചാണു ചികിത്സാ സംവിധാനങ്ങളിൽ മാറ്റം വരുത്തേണ്ടത്. കണക്കിൽപ്പെടാത്ത വൈറസ് ബാധിതർ ഉണ്ടാകുന്നത് ആസൂത്രണത്തെ ബാധിക്കും. ഇക്കാര്യത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇടപെട്ടു കിറ്റുകൾ വഴിയുള്ള പരിശോധനയുടെ ഫലം ഔദ്യോഗിക സംവിധാനങ്ങൾക്കു ലഭിക്കുന്നതിനുള്ള വഴിയൊരുക്കണം.
എന്തുകൊണ്ട് കേരളം കരുതൽ ഡോസെടുക്കണം. കാണാം എക്സ്പ്ലെയിനർ വിഡിയോ ചുവടെ:
English Summary: Interview with Internal Medicine Senior Consultant Dr. Dr.NM Arun on Omicron and Third Wave in Kerala