കോവിഡിനെ ചികിത്സിക്കേണ്ടത് എങ്ങനെ? ഏതു മരുന്നു നൽകാം? ഔദ്യോഗിക മാർഗരേഖ ഇങ്ങനെ
ഇടത്തരം വൈറസ് ബാധയുള്ളവരും ഗുരുതര രോഗമുള്ളവരുമാണ് ആശുപത്രിയെ ആശ്രയിക്കേണ്ടത്. ഇവർ ഉറപ്പായും മെഡിക്കൽ ഓഫിസറെയോ ഡോക്ടറെയോ ബന്ധപ്പെട്ട് ആശുപത്രി ചികിത്സ തേടേണ്ടതാണ്. മറ്റ് സാധാരണ കോവിഡ് ലക്ഷണങ്ങൾക്കൊപ്പം പരിശോധനയിൽ വ്യക്തമാക്കുന്ന ചില പ്രശ്നങ്ങൾ ഇവർ കാട്ടും...Covid Treatment News, Manorama Online
ഇടത്തരം വൈറസ് ബാധയുള്ളവരും ഗുരുതര രോഗമുള്ളവരുമാണ് ആശുപത്രിയെ ആശ്രയിക്കേണ്ടത്. ഇവർ ഉറപ്പായും മെഡിക്കൽ ഓഫിസറെയോ ഡോക്ടറെയോ ബന്ധപ്പെട്ട് ആശുപത്രി ചികിത്സ തേടേണ്ടതാണ്. മറ്റ് സാധാരണ കോവിഡ് ലക്ഷണങ്ങൾക്കൊപ്പം പരിശോധനയിൽ വ്യക്തമാക്കുന്ന ചില പ്രശ്നങ്ങൾ ഇവർ കാട്ടും...Covid Treatment News, Manorama Online
ഇടത്തരം വൈറസ് ബാധയുള്ളവരും ഗുരുതര രോഗമുള്ളവരുമാണ് ആശുപത്രിയെ ആശ്രയിക്കേണ്ടത്. ഇവർ ഉറപ്പായും മെഡിക്കൽ ഓഫിസറെയോ ഡോക്ടറെയോ ബന്ധപ്പെട്ട് ആശുപത്രി ചികിത്സ തേടേണ്ടതാണ്. മറ്റ് സാധാരണ കോവിഡ് ലക്ഷണങ്ങൾക്കൊപ്പം പരിശോധനയിൽ വ്യക്തമാക്കുന്ന ചില പ്രശ്നങ്ങൾ ഇവർ കാട്ടും...Covid Treatment News, Manorama Online
ഒമിക്രോൺ വഴിയുള്ള കോവിഡ് ബാധയിൽ കാര്യമായ പ്രശ്നങ്ങളില്ലെങ്കിലും ജാഗ്രതയോടുള്ള സമീപനം ആവശ്യമാണെന്ന് ഓർമിപ്പിച്ചാണ് ആരോഗ്യമന്ത്രാലയം കോവിഡ് ചികിത്സയ്ക്കുള്ള മാർഗരേഖ പുതുക്കിയത്. ഇതുപ്രകാരം, കോവിഡിനെ തുടർന്നുള്ള ചുമ 2–3 ആഴ്ചയിൽ കൂടുതൽ നിലനിൽക്കുന്നുണ്ടെങ്കിൽ മുൻകരുതലിനായി ക്ഷയപരിശോധന കൂടി നടത്തണം. അതായത് കോവിഡ് ബാധയെ തുടർന്നും വിട്ടുമാറാത്ത ചുമയുണ്ടെങ്കിൽ ജാഗ്രത വേണമെന്നർഥം. ഇതുൾപ്പെടെ പുതിയ കോവിഡ് മാർഗരേഖയിൽ എന്തെല്ലാമാണ് നിർദേശിക്കുന്നതെന്നു പരിശോധിക്കാം:
∙ പുതിയ മരുന്നുകളില്ല
ഇപ്പോഴും കോവിഡ് രോഗികൾക്കു നൽകുന്ന ചികിത്സ പരീക്ഷണാടിസ്ഥാനത്തിലുള്ളവ മാത്രമാണ്. കോവിഡ് ചികിത്സയിൽ അതിപ്രധാനം മൂന്നു കാര്യങ്ങളാണ്. ഒന്ന്, വൈറൽ ലോഡ് കുറയ്ക്കുന്നതിനുള്ള ആന്റിവൈറൽ മരുന്നുകൾ, രണ്ട്, ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുന്ന സൈറ്റോകൈൻ സിൻഡ്രോം ഒഴിവാക്കാൻ സ്റ്റിറോയ്ഡുകളെ ഉപയോഗിക്കുക, മൂന്ന്, രക്തം കട്ടപിടിക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള മരുന്നുകൾ.
ഇതിൽ ഏറ്റവും പുതുതായി ഇന്ത്യയിൽ അനുമതി കിട്ടിയ, ആന്റിവൈറൽ മരുന്നായ മോൽനുപിരാവിർ, ഗുരുതര കോവിഡ് ബാധയുള്ള രോഗികളിൽ നൽകാവുന്ന ബാരസിറ്റിനിബ്, നേരിയ ഇടത്തരം കോവിഡ് ബാധയുള്ളവർക്കു നൽകാവുന്ന മോണോക്ലോണൽ ആന്റിബോഡി മരുന്നായ സ്ട്രോവിമാബ് എന്നിവ കോവിഡ് രോഗികൾക്കു നൽകേണ്ടതില്ലെന്നാണ് നിർേദശം. ഇതുണ്ടാക്കാവുന്ന പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് പ്രശ്നം.
∙ ഒമിക്രോണിലെ മാറ്റം
ശ്വാസകോശത്തെ കാര്യമായി ബാധിക്കാത്ത തരം കോവിഡ് ബാധയാണ് ഒമിക്രോൺ വ്യാപനത്തിനിടെ ഏറ്റവും അധികമുള്ളത്. അതുകൊണ്ടു തന്നെ ഈ വിഭാഗക്കാരെയാണ് നേരിയ, ഇടത്തരം രോഗബാധയുള്ളവരായി കാണുന്നത്. ഇവർക്ക് ശ്വാസതടസ്സം ഉൾപ്പെടെ പ്രശ്നങ്ങൾ ഇല്ലായെന്നും പനി 5 ദിവസത്തിൽ കൂടുതൽ നിലനിൽക്കുന്നില്ലെന്നും ഉറപ്പാക്കണം. രക്തത്തിലെ ഓക്സിജൻ അളവ് 90നു താഴേക്ക് വരിക, ശ്വാസമിടിപ്പ് മിനിട്ടിൽ 30ൽ കൂടുതലാകുക തുടങ്ങിയ സാഹചര്യങ്ങളിൽ ഗുരുതര രോഗമായി കണ്ട്, രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റണം.
∙ ഹൈ റിസ്ക് വിഭാഗം
കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ള ‘ഹൈ റിസ്ക്’ വിഭാഗത്തെക്കുറിച്ചുള്ള കൃത്യമായ നിർവചനവും പുതിയ ചികിത്സാ മാർഗരേഖയിലുണ്ട്. ഇതുപ്രകാരം 60 വയസ്സിനു മുകളിലുള്ളവർ, അമിത വണ്ണമുള്ളവർ, ഹൃദയസംബന്ധമായ പ്രശ്നം, പ്രമേഹം, എച്ച്ഐവി ഉൾപ്പെടെ രോഗങ്ങൾ മൂലം പ്രതിരോധശേഷിയിൽ കുറവുള്ളവർ, ക്ഷയരോഗബാധിതർ, ശ്വാസകോശം, കരൾ, വൃക്ക തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവർ, മസ്തിഷ്ക പ്രശ്നമുള്ളവർ എന്നിവരെയാണ് കോവിഡ് ഗുരുതരമാകാനോ മരണം സംഭവിക്കാനോ ഇടയുള്ള വിഭാഗത്തിൽപെടുത്തിയിരിക്കുന്നത്. ഇവർക്കു നേരിയ രോഗബാധയാണെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഹോം ഐസലേഷനിൽ തുടരാനാകൂ. ക്ഷയരോഗബാധയുള്ളവരെ ഹൈറിസ്ക് വിഭാഗത്തിൽപെടുത്തിയെന്നതും പുതിയ മാറ്റമാണ്.
∙ ഓർമയിൽ വയ്ക്കാം
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നുവെന്ന പ്രശ്നത്തെക്കാൾ ജീവനു ഭീഷണിയാകുംവിധം അതു ഗുരുതരമാകാതെ നോക്കാനാണ് ആരോഗ്യവിദഗ്ധരെല്ലാം നിർദേശിക്കുന്നത്. ഈ സാഹചര്യത്തിൽ കോവിഡ് ചികിത്സയും കൃത്യമായ ഇടപെടലുകളും പ്രധാനമാണ്. കോവിഡ് വന്നയുടനെ മരുന്നുകളുടെ കോക്ടെയിൽ (കുറേ മരുന്നുകൾ ഒന്നിച്ചു നൽകുന്നത്) ചികിത്സയിലേക്കു കടക്കുന്ന രീതിയുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയുടെ മുന്നറിയിപ്പുണ്ട്. പൂർണഫലപ്രാപ്തി തെളിയാത്ത മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം ഗുണത്തെക്കാൾ ദോഷം ചെയ്യും. ഏതു മരുന്നു നൽകുന്നുവെന്നതു മാത്രമല്ല, ഏതു സമയത്തു നൽകുന്നുവെന്നതും പ്രധാനമാണ്. നേരത്തെ നൽകിയാലും വൈകിയാലും അപകടമുണ്ടാകാമെന്നും അദ്ദേഹം പറയുന്നു.
∙ ആർക്കാണ് ആശുപത്രി?
ഇടത്തരം വൈറസ് ബാധയുള്ളവരും ഗുരുതര രോഗമുള്ളവരുമാണ് ആശുപത്രിയെ ആശ്രയിക്കേണ്ടത്. ഇവർ ഉറപ്പായും മെഡിക്കൽ ഓഫിസറെയോ ഡോക്ടറെയോ ബന്ധപ്പെട്ട് ആശുപത്രി ചികിത്സ തേടേണ്ടതാണ്. മറ്റ് സാധാരണ കോവിഡ് ലക്ഷണങ്ങൾക്കൊപ്പം പരിശോധനയിൽ വ്യക്തമാക്കുന്ന ചില പ്രശ്നങ്ങൾ ഇവർ കാട്ടും.
ഇടത്തരം രോഗബാധയുള്ളവർ– ശ്വസനനിരക്ക് മിനിട്ടിൽ 24ൽ കൂടുക, ഓക്സിജൻ സാച്ചുറേഷൻ 94നു താഴേക്കാകുക (പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ഇതു വീട്ടിൽ തന്നെ പരിശോധിക്കാം) ഈ സാഹചര്യങ്ങളിൽ രോഗിയെ ആശുപത്രിയിലെത്തിക്കണം. ഓക്സിജൻ സഹായി, ആന്റിവൈറൽ തെറപ്പി, പ്ലാസ്മ തെറപ്പി, ആന്റി ഇൻഫ്ലമേറ്ററി, ഇമ്യൂണോമോഡുലേറ്ററി തെറപ്പി എന്നിവയാണ് നിർദേശിക്കുന്നത്. രക്തം കട്ടപിടിക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള ചികിത്സയും വേണ്ടിവരും.
കടുത്ത രോഗബാധയുള്ളവർ– ശ്വസനനിരക്ക് മിനിട്ടിൽ 30 ൽ കൂടുക, ഓക്സിജൻ സാച്ചുറേഷൻ 90 നു താഴേക്കാകുക. ഈ സാഹചര്യത്തിൽ രോഗിയെ ആശുപത്രിയിലാക്കുക എന്നു മാത്രമല്ല ഐസിയു ചികിത്സ പോലും വേണ്ടിവരാം. രോഗിയുടെ സ്ഥിതി കൂടി പരിഗണിച്ചു ഡോക്ടർ വെന്റിലേറ്റർ സഹായം ആവശ്യമാണോയെന്നതു തീരുമാനിക്കും. പ്ലാസ്മ തെറപ്പി പാടില്ല. 10–14 ദിവസത്തിനിടയിലാണ് രോഗമെങ്കിൽ ആന്റിവൈറൽ ചികിത്സ, ആന്റി ഇൻഫ്ലമേറ്ററി, ഇമ്യൂണോ മോഡുലേറ്ററി ചികിത്സ എന്നിവയും നൽകാം.
∙ ഏതു മരുന്നു നൽകാം?
അടിയന്തര സാഹചര്യത്തിൽ കോവിഡ് ചികിത്സയിൽ ഉപയോഗിക്കാൻ രാജ്യത്ത് അടിയന്തര ഉപയോഗാനുമതിയുള്ളത് ആന്റിവൈറൽ മരുന്നായ റെംഡെസിവിറും മോണോക്ലോണൽ ആന്റിബോഡി മരുന്നായ ടോസിലിസുമാബും മാത്രമാണെന്നും ഡൽഹി എയിംസിന്റെ നേതൃത്വത്തിൽ തയാറാക്കിയ മാർഗരേഖയിലുണ്ട്. ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയെങ്കിലും വിപരീതഫലം ഉണ്ടാകുമെന്ന ആശങ്ക മൂലം ആന്റിവൈറൽ മരുന്നായ മോൽനുപിരാവിർ ചികിത്സാ മാർഗരേഖയിൽ ഉൾപ്പെടുത്തിയില്ല.
റെംഡെസിവിർ, ടോസിലിസുമാബ് എന്നിവയുടെ ഉപയോഗത്തിനു കർശന നിർദേശങ്ങളും മാർഗരേഖയിലുണ്ട്. ഇതനുസരിച്ച്, ഓക്സിജൻ സഹായി ആവശ്യമുള്ളവർക്കും ഇടത്തരം, ഗുരുതര കോവിഡ് ബാധയെ തുടർന്നു ചികിത്സ തേടുന്നവർക്കും മാത്രമാണ് റെംഡിസിവിർ മരുന്ന് നൽകേണ്ടത്. വൃക്ക രോഗം, കരൾവീക്കം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നം നേരിടുന്നവരും റെംഡിസിവിർ കഴിക്കരുത്. കോവിഡ് ലക്ഷണങ്ങൾ തുടങ്ങി 10 ദിവസത്തിനുള്ളിൽ തന്നെ മരുന്ന് കഴിക്കണം.
ഓക്സിജൻ സഹായി ആവശ്യമില്ലാത്തവരും വീട്ടിൽ കഴിയുന്നവരും റെംഡിസിവിർ ഉപയോഗിക്കരുത്. അതീവഗുരുതരാവസ്ഥയിലുള്ള രോഗികൾക്കാണ് ടോസിലിസുമാബ് നൽകേണ്ടത്. അതും രോഗബാധ കടുത്ത് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് 24 മുതൽ 48 മണിക്കൂറിനുള്ളിൽ. ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുന്ന സൈറ്റോകൈൻ സിൻഡ്രോം പോലുള്ള അവസ്ഥയിലാണ് ഇതുപയോഗിക്കേണ്ടത്. അതുപോലെ, ചികിത്സയുടെ അവസാനഘട്ടത്തിൽ ഇൻഫ്ലമേഷൻ കുറയ്ക്കാനും. അതും മറ്റു മരുന്നുകൾ ഫലപ്രദമാകാത്ത സാഹചര്യത്തിൽ മാത്രം.
∙ ഒഴിവാക്കപ്പെട്ട ചികിത്സകൾ
തുടക്കത്തിൽ പ്രതിരോധ മരുന്നായി നിർദേശിക്കപ്പെട്ടിരിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വീൻ ഇടയ്ക്കു ചികിത്സാ മാർഗരേഖയിൽ ഉൾപ്പെട്ടിരുന്നു. ഡേറ്റ പര്യാപ്തമല്ലാത്തതു കൊണ്ട് ഒഴിവാക്കി. വിപരീതഫലം കുറവായതു കൊണ്ടു ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ട്. ഇതു ശരിയല്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ചികിത്സാമാർഗരേഖയിൽ നിർദേശിക്കാതെ തന്നെ ഐവർമെക്ടിൻ ഗുളിക വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും മന്ത്രാലയം വിലക്കുന്നു. നേരത്തെ കാര്യമായി പ്രോത്സോഹിപ്പിക്കപ്പെട്ട പ്ലാസ്മ തെറാപ്പിയും ഒഴിവാക്കി. ചില മോണോക്ലോണൽ ആന്റിബോഡി മരുന്നുകൾ ഉപയോഗിച്ചുള്ള ചില ആശുപത്രികളിൽ നടക്കുന്നുണ്ടെങ്കിലും ഇതു കേന്ദ്ര സർക്കാരിന്റെ ചികിത്സാ മാർഗരേഖയിൽ ഇല്ല.
∙ പരിചരണം
വെന്റിലേറ്ററിൽ കഴിയുന്ന രോഗികളിലും ഓക്സിജൻ നില സാധാരണനിലയിൽ അല്ലാത്ത രോഗികളിലും ആവശ്യമെങ്കിൽ അവരുടെ ശാരീരിക സ്ഥിതി കൂടി പരിഗണിച്ച് ഭക്ഷണത്തിനും ശ്വസനത്തിനും മറ്റു വഴികൾ(ഇൻവേസിവ് ഇന്റുബേഷൻ) പ്രയോജനപ്പെടുത്താമെന്നും മാർഗരേഖയിലുണ്ട്.
English Summary: Check out The Official Guidelines of Covid Treatment in India