വെടികൊണ്ട പന്നി കുതിച്ചു ചാടി, തോക്കിന്റെ പിടിവിട്ടു; പക്ഷേ, 67ലും തെറ്റില്ല ബാലന്റെ ഉന്നം
ഒന്നര വർഷത്തിനിടെ 63 കാട്ടുപന്നികളെ കൊന്ന ബാലൻ അങ്ങനെ തിരിച്ചുപോകാൻ ഒരുക്കമല്ലായിരുന്നു. കാത്തിരുന്ന് ഉന്നം പിടിച്ച് 3 തവണ കൂടി കാഞ്ചി വലിച്ചു. അവസാനത്തെ വെടികൊണ്ടത് പന്നിയുടെ തലയിൽ. അതോടെ ബാലന്റെ പട്ടികയിൽ പന്നികളുടെ എണ്ണം 64. ..Wild Boar, Balan, Wild Boar in Kozhikode, Wild Boar News Calicut
ഒന്നര വർഷത്തിനിടെ 63 കാട്ടുപന്നികളെ കൊന്ന ബാലൻ അങ്ങനെ തിരിച്ചുപോകാൻ ഒരുക്കമല്ലായിരുന്നു. കാത്തിരുന്ന് ഉന്നം പിടിച്ച് 3 തവണ കൂടി കാഞ്ചി വലിച്ചു. അവസാനത്തെ വെടികൊണ്ടത് പന്നിയുടെ തലയിൽ. അതോടെ ബാലന്റെ പട്ടികയിൽ പന്നികളുടെ എണ്ണം 64. ..Wild Boar, Balan, Wild Boar in Kozhikode, Wild Boar News Calicut
ഒന്നര വർഷത്തിനിടെ 63 കാട്ടുപന്നികളെ കൊന്ന ബാലൻ അങ്ങനെ തിരിച്ചുപോകാൻ ഒരുക്കമല്ലായിരുന്നു. കാത്തിരുന്ന് ഉന്നം പിടിച്ച് 3 തവണ കൂടി കാഞ്ചി വലിച്ചു. അവസാനത്തെ വെടികൊണ്ടത് പന്നിയുടെ തലയിൽ. അതോടെ ബാലന്റെ പട്ടികയിൽ പന്നികളുടെ എണ്ണം 64. ..Wild Boar, Balan, Wild Boar in Kozhikode, Wild Boar News Calicut
കോഴിക്കോട്∙ ജനുവരി 14ന് രാവിലെ തൊണ്ടയാട് പാലാട്ടുകാവിൽ എൻഎച്ച് ബൈപാസിനു സമീപമുള്ള കുറ്റിക്കാടുകൾക്കിടയിൽ കാട്ടുപന്നിയെ നാട്ടുകാർ കാണുന്നു. തലേന്ന് അതേ സ്ഥലത്താണു കാട്ടുപന്നി കാരണമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചത്. അപകടമുണ്ടാക്കിയ കാട്ടുപന്നിയാണിതെന്ന വാർത്ത പരന്നതോടെ ആളുകൾ കൂട്ടമായെത്തി. ഒപ്പം പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും. അധികം വൈകാതെ എംപാനൽഡ് ഷൂട്ടർ സി.എം.ബാലനെയും സ്ഥലത്തേക്കു വനംവകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി.
റോഡരികിൽ അൽപം താഴ്ന്ന സ്ഥലത്താണ് പന്നിയെ കണ്ടത്. അവിടേക്കു 12 ബോർ സിംഗിൾബാരൽ തോക്കുമായി ബാലനും വനംവകുപ്പ് ദ്രുതകർമസേനയും ഇറങ്ങി. കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചു ചെല്ലുന്നതിനിടെ പന്നിയുടെ പിൻഭാഗം കണ്ടു. പന്നി തന്നെയാണെന്ന് ഉറപ്പിച്ച ശേഷം ബാലൻ കാഞ്ചിവലിച്ചു. വെടികൊണ്ടതും പന്നി ബാലന്റെ നേർക്കു കുതിച്ചുചാടിയതും ഒരുമിച്ചായിരുന്നു. അപ്രതീക്ഷിതമായ ആ ചാട്ടത്തിൽ തോക്കും കയ്യിലിരുന്ന മൊബൈലുമൊക്കെ തെറിച്ചുപോയി. ബാലനെ പന്നി ഇടിച്ചിട്ടു. കാലിലും മറ്റും പരുക്കേറ്റെങ്കിലും എങ്ങനെയൊക്കെയോ പന്നിയോടു മൽപിടുത്തം നടത്തി ബാലൻ തിരികെ റോഡിലേക്ക് ഓടിക്കയറി. ഭാഗ്യത്തിനു പന്നി തിരികെ കുറ്റിക്കാട്ടിലേക്കു പോവുകയും ചെയ്തു. എന്നാൽ, ഒന്നര വർഷത്തിനിടെ 63 കാട്ടുപന്നികളെ കൊന്ന ബാലൻ അങ്ങനെ തിരിച്ചുപോകാൻ ഒരുക്കമല്ലായിരുന്നു. കാത്തിരുന്ന് ഉന്നം പിടിച്ച് 3 തവണ കൂടി കാഞ്ചി വലിച്ചു. അവസാനത്തെ വെടികൊണ്ടത് പന്നിയുടെ തലയിൽ. അതോടെ ബാലന്റെ പട്ടികയിൽ പന്നികളുടെ എണ്ണം 64.
ഇത്രയും വായിക്കുമ്പോൾ ബാലന്റെ പ്രായം പരമാവധി 40 എന്നു തോന്നിയേക്കാം. എന്നാൽ, 67 വയസ്സിന്റെ ചെറുപ്പമുണ്ട് ബാലന്. കർഷകർക്കു വിനയാകുന്ന പന്നികളെ വെടിവയ്ക്കാൻ ലൈസൻസ് കൊടുത്ത ശേഷം കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ പന്നികളെ കൊന്നത് ബാലനാണ്. ഒരുപക്ഷേ, സംസ്ഥാനത്തു തന്നെ ഇതൊരു റെക്കോർഡ് ആയിരിക്കാം. കർഷകർ ഏതു പാതിരാത്രിയിൽ വിളിച്ചാലും 1985 മോഡൽ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ ബാലൻ തോക്കുമായെത്തും. ഓരോ പന്നിയെ കൊല്ലുന്നതിനും സർക്കാർ നൽകുന്ന 1000 രൂപയല്ല, കർഷകരുടെ സമാധാനമാണ് ഈ പ്രായത്തിലും തോക്കെടുത്ത് മുന്നിട്ടിറങ്ങാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നു ഈ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ പറയുന്നു.
തോക്കിനൊപ്പം ബാല്യം
മുക്കം സ്വദേശിയായ ബാലൻ ഇന്നും ഇന്നലെയും കണ്ടുതുടങ്ങിയതല്ല തോക്ക്. മുത്തച്ഛന്റെ കാലം മുതൽ വീട്ടിൽ തോക്കുണ്ടായിരുന്നു. മലയോരത്ത് വന്യമൃഗങ്ങളോടു പൊരുതി ജീവിതമാർഗം കണ്ടെത്തുന്നതിനായാണ് മുത്തച്ഛനു തോക്ക് ലൈസൻസുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തെ വിദേശനിർമിത തോക്ക് ആയിരുന്നു അതെന്നു ബാലൻ ഓർക്കുന്നു. എട്ടാം ക്ലാസിൽ അച്ഛനൊപ്പം നായാട്ടിനു പോയ സംഭവവും ബാലന്റെ ഓർമയിലുണ്ട്. അതുകൊണ്ടുതന്നെ തോക്കും വെടിയൊച്ചകളുമൊന്നും ബാലനു പുതുമയല്ല.
പിന്നീട് എക്സൈസ് വകുപ്പിൽ ജോലി ലഭിച്ചു. ട്രെയിനിങ്ങിന്റെ ഭാഗമായി ഷൂട്ടിങ് പരിശീലനവും ഉണ്ടായിരുന്നു. അന്നു സ്വയരക്ഷയ്ക്കായി ബാലൻ അപേക്ഷ നൽകി ഒരു തോക്ക് വാങ്ങിയെടുത്തിരുന്നു. അതേ തോക്കാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ജോലിയിലിരിക്കെ തോക്ക് ഉപയോഗിക്കേണ്ടി വന്നിട്ടില്ല. എക്സൈസ് വകുപ്പിൽ നിന്ന് പ്രിവന്റീവ് ഓഫിസറായാണു ബാലൻ വിരമിച്ചത്.
നാട്ടിലിറങ്ങുന്ന കാട്ടുപന്നി
കാട്ടുപന്നിശല്യം വർധിച്ചതിനാൽ 2020ലാണ് സർക്കാർ അവയെ വെടിവയ്ക്കാമെന്നു ഉത്തരവിറക്കുന്നത്. ആദ്യം 6 മാസമായിരുന്ന അനുവാദം പിന്നീട് ഒരു വർഷത്തേക്കു കൂടി നീട്ടി. തോക്ക് ലൈസൻസുള്ള ബാലനെ വനംവകുപ്പ് എംപാനൽഡ് ഷൂട്ടറായി തിരഞ്ഞെടുത്തു. കർഷക പാരമ്പര്യമുള്ള ബാലന് കർഷകരുടെ വൈഷമ്യം മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു. കൃഷി വിളവെടുക്കാറാകുമ്പോഴാണ് കാട്ടുപന്നികളെത്തി അവ ഉഴുതുമറിക്കുന്നത്. ഒന്നാമതേ കടത്തിൽ മുങ്ങിയ കർഷകന് പന്നിശല്യം ഇരുട്ടടിയാണ്. കാട്ടിൽ പന്നികളുടെ എണ്ണം വർധിച്ചതോടെ അവ കൂട്ടമായി നാട്ടിലിറങ്ങുകയാണ്.
കൂടാതെ റോഡരികിലും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ പെരുകുന്നതോടെ പന്നികൾക്കു സുഭിക്ഷമായി ജീവിക്കാനുള്ള വക ഇവിടെനിന്നു കിട്ടുമെന്നായി. ഇതോടെ പന്നികൾ നാട്ടിൽതന്നെ തമ്പടിക്കുന്നു. ഇതിനൊരു പ്രതിവിധിയായാണ് പന്നികളെ വെടിവച്ചുകൊല്ലാമെന്നു സർക്കാർ ഉത്തരവിറക്കുന്നത്. പല തദ്ദേശസ്ഥാപനങ്ങളും ഈ ഉത്തരവ് നടപ്പാക്കാൻ വൈകി.
തുടക്കം സ്വന്തം നാട്ടിൽ
2020 അവസാനമായിരുന്നു ബാലന്റെ ആദ്യ പന്നിവേട്ട. മുക്കത്ത് ഒരു കോളജിന്റെ വളപ്പിൽ പന്നിയെ കണ്ടതായി നാട്ടുകാർ ബാലനെ അറിയിച്ചു. അവിടേക്കു പാഞ്ഞെത്തിയ ബാലൻ ഒറ്റവെടിക്കു തന്നെ പന്നിയുടെ കഥകഴിച്ചു. തുടർന്ന് ഒട്ടേറെ പന്നിവേട്ടകൾ. അതിനുശേഷം വല്ലപ്പോഴും മാത്രമാണ് ഒഴിവുദിവസങ്ങൾ കിട്ടുന്നതെന്നു ബാലൻ പറയുന്നു. മിക്കപ്പോഴും പുലർച്ചെയാണു വീട്ടിലെത്തുന്നത്.
ഒട്ടേറെത്തവണ പന്നിയുടെ ആക്രമണത്തിനു വിധേയനായിട്ടുണ്ട്. കാരശ്ശേരിയിൽ ഒരു പന്നിയെ കൊല്ലാൻ പോയത് രാത്രിയിലാണ്. വെടികൊണ്ട പന്നി ബാലന്റെ നേർക്കു പാഞ്ഞടുത്തു. ഓർക്കാപ്പുറത്തായതിനാൽ എന്തുചെയ്യണമെന്ന് അറിയാതെ നിന്ന ബാലൻ തൊട്ടടുത്തു കണ്ട ഒരു മതിലിലേക്കു വലിഞ്ഞുകയറി. പന്നി മതിൽ ഇടിച്ചിടാൻ പരമാവധി ശ്രമിച്ചു. എന്നാൽ, മതിൽ പൊളിയുമെന്ന ഘട്ടമെത്തിയപ്പോഴേക്കും പന്നി തളർന്നു വീണു. അന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നു ബാലൻ പറയുന്നു. ഏറ്റവുമൊടുവിൽ തൊണ്ടയാട് ബൈപാസിനു സമീപവും ആക്രമണത്തിന് ഇരയായി. എന്നാൽ, മിക്കപ്പോഴും ഇതു പന്നിയെ കൊല്ലണമെന്ന ആവേശത്തിലെത്തിക്കും. അതു പലപ്പോഴും ധൈര്യം നൽകും.
ഒട്ടും എളുപ്പമല്ല
പന്നിയെ വെടിവയ്ക്കുന്നത് ഒട്ടും എളുപ്പമല്ലെന്നു ബാലൻ പറയുന്നു. നാലും അഞ്ചും ദിവസം പിന്നാലെ നടന്ന ശേഷമാകാം ഒരു പന്നിയെ കൊല്ലുന്നത്. ജനവാസമേഖലയിലാണ് മിക്കപ്പോഴും പന്നി കാണപ്പെടുന്നത്. പന്നിയാണെന്ന് ഉറപ്പിക്കാതെ വെടിവയ്ക്കാനാകില്ല. രാത്രിയാണെങ്കിൽ ഈ ജോലി വളരെ ശ്രമകരമാണ്. അടുത്തൂകൂടി മനുഷ്യരോ വളർത്തുമൃഗങ്ങളോ നടന്നുപോയേക്കാം. പന്നിയാണെന്നു തെറ്റിദ്ധരിച്ചു വെടിവച്ചാൽ ഉത്തരവാദിത്തം നമുക്ക് മാത്രമാണെന്നു ബാലൻ പറയുന്നു.
‘വെടിവയ്ക്കുന്നതിനു മുൻപ് അതിന്റെ അങ്ങേത്തലയ്ക്കൽ എന്തു സംഭവിക്കുമെന്നും കണക്കുകൂട്ടണം. നമുക്ക് ഓടി രക്ഷപ്പെടാൻ സാധിക്കാത്ത ഒരു സ്ഥലത്തിരുന്ന് വെടിവയ്ക്കാൻ പാടില്ല. ചെവിയുടെ വശം, കഴുത്ത്, തോൾ; ഇതലേതെങ്കിലും ഭാഗത്തു വെടികൊണ്ടാലേ പന്നി ചാകൂ. ഇല്ലങ്കിൽ അതു കിലോമീറ്ററുകളോളം സഞ്ചരിക്കും. ആളുകൾക്കിടയിലേക്ക് ഓടിക്കയറി നാശം വരുത്തും. അതുകൊണ്ടുതന്നെ വളരെ സൂക്ഷ്മതയോടെ മാത്രമേ വെടിവയ്ക്കാൻ സാധിക്കൂ’– ബാലൻ പറയുന്നു.
ഉത്തരവാദിത്തം വലുത്, പ്രതിഫലം തുച്ഛം
മരത്തിനു മുകളിലും പാറക്കൂട്ടങ്ങൾക്കു മുകളിലും കയറിയിരുന്നാകും പലപ്പോഴും പന്നിയെ വെടിവയ്ക്കുക. മഴപെയ്താൽ ഒന്നും നടക്കില്ല. പന്നിയെ കൊന്നാൽ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതു വരെ മറ്റാരും പന്നിയെ കൊണ്ടുപോകാതെയുള്ള ഉത്തരവാദിത്തം വെടിവയ്ക്കുന്നയാൾക്കാണ്. മൊബൈലിനു റേഞ്ച് ഇല്ലാത്ത സ്ഥലത്താണ് ചെന്നുപെടുന്നതെങ്കിൽ താൻ തന്നെ പന്നിയെ കെട്ടിവലിച്ചു പുറത്തെത്തിക്കണമെന്നു ബാലൻ പറയുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും 1000 രൂപ മാത്രമാണ് ഒരുതവണ പന്നിയെ കൊല്ലുന്നതിനു ലഭിക്കുന്നത്. 3 ദിവസത്തെ അധ്വാനത്തിനു ശേഷമാകും പന്നിയെ കൊല്ലാൻ സാധിക്കുക. ഈ തുക തന്നെ ഒരുപാട് നടപടിക്രമങ്ങൾക്കു ശേഷമാണ് ലഭിക്കുക. എങ്കിലും കർഷകർ വിളിക്കുമ്പോൾ ബാലനു പോകാതിരിക്കാനാകില്ല.
കൊല്ലുന്ന പന്നിയെ മറവ് ചെയ്യുന്നതിനോടു ബാലനു യോജിപ്പില്ല. ലേലം വിളിച്ചു ഇറച്ചി വിറ്റാൽ സർക്കാരിനു നല്ലൊരു തുക ലഭിക്കും. അല്ലെങ്കിൽ മൃഗശാലയിൽ കൊടുത്താൽ മൃഗങ്ങൾക്കു ഭക്ഷണമാക്കാമെന്നും ബാലൻ പറയുന്നു. കെആർഎ 6654 എന്ന നമ്പറുള്ള ബുള്ളറ്റാണ് കാടും മേടും കടന്ന് പന്നികൾക്കടുത്തേക്ക് ബാലനെ നയിക്കുന്നത്. വീട്ടിലുള്ള മറ്റു വാഹനങ്ങൾക്കെല്ലാം 6654 എന്ന നമ്പറാണ്. ജ്യോതിലക്ഷ്മിയാണ് ബാലന്റെ ഭാര്യ. സായ് നാരായണൻ, സായ് ദുർഗ, സായ് ആദിത്യ എന്നിവർ മക്കൾ.
English Summary: Meet 67-Year-old Sharp Shooter CM Balan, who deals with Wild Boars in Kozhikode