‘നോ’ പറഞ്ഞ് കോടതി; ഉറപ്പില്ലാതെ നേതാക്കൾ; ‘എന്താകും സിപിഎം സംസ്ഥാന സമ്മേളനം?'
സംസ്ഥാന സമ്മേളനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുന്നതിനെക്കുറിച്ചു പാർട്ടിയുടെ ഒരു കമ്മിറ്റിയും ഇതുവരെ ആലോചിച്ചിട്ടില്ല. അതിനാൽത്തന്നെ സമ്മേളന നടത്തിപ്പുമായി സംഘാടക സമിതി മുന്നോട്ടു പോകുകയാണ്...CPM State Conference, CPM Conference News.
സംസ്ഥാന സമ്മേളനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുന്നതിനെക്കുറിച്ചു പാർട്ടിയുടെ ഒരു കമ്മിറ്റിയും ഇതുവരെ ആലോചിച്ചിട്ടില്ല. അതിനാൽത്തന്നെ സമ്മേളന നടത്തിപ്പുമായി സംഘാടക സമിതി മുന്നോട്ടു പോകുകയാണ്...CPM State Conference, CPM Conference News.
സംസ്ഥാന സമ്മേളനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുന്നതിനെക്കുറിച്ചു പാർട്ടിയുടെ ഒരു കമ്മിറ്റിയും ഇതുവരെ ആലോചിച്ചിട്ടില്ല. അതിനാൽത്തന്നെ സമ്മേളന നടത്തിപ്പുമായി സംഘാടക സമിതി മുന്നോട്ടു പോകുകയാണ്...CPM State Conference, CPM Conference News.
കൊച്ചി ∙ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോൾ ഒരു മാസത്തിനപ്പുറം നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ. മാർച്ച് ഒന്നു മുതൽ നാലുവരെ തീയതികളിൽ ബോൾഗാട്ടി കൺവൻഷൻ സെന്ററിലാണു സംസ്ഥാന സമ്മേളനം.
കോവിഡ് അല്ല, യുദ്ധം വന്നാലും സമ്മേളനം മാറ്റിവയ്ക്കുന്ന പ്രശ്നമില്ലെന്നു പറഞ്ഞ നേതാക്കൾ ഇപ്പോൾ അത്ര ഉറപ്പോടെ അതു പറയുന്നില്ല. കാസർകോട് സമ്മേളന നടത്തിപ്പിനു കോടതി ‘നോ’ പറഞ്ഞ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ഇപ്പോൾ നടന്നു വരുന്ന തൃശൂർ ജില്ലാ സമ്മേളനം ശനിയാഴ്ച തന്നെ അവസാനിപ്പിക്കും.
കാസർകോട് ജില്ലാ സമ്മേളനം ഒറ്റ ദിവസത്തിലൊതുക്കാൻ നിർബന്ധിതമായ സിപിഎം, തൃശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു. ആലപ്പുഴ സമ്മേളനം മാത്രമാണ് ഇനി നടക്കാനുള്ളത്. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനവും മാറ്റിവച്ചു. ഇതാണ് ആശങ്കയ്ക്കു വഴി വയ്ക്കുന്നത്.
∙ മാറ്റുന്നത് ആലോചിച്ചിട്ടില്ല
സംസ്ഥാന സമ്മേളനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുന്നതിനെക്കുറിച്ചു പാർട്ടിയുടെ ഒരു കമ്മിറ്റിയും ഇതുവരെ ആലോചിച്ചിട്ടില്ല. അതിനാൽത്തന്നെ സമ്മേളന നടത്തിപ്പുമായി സംഘാടക സമിതി മുന്നോട്ടു പോകുകയാണ്. കോവിഡും തുടർച്ചയായി വന്ന തിരഞ്ഞെടുപ്പുകളും മൂലം നിലവിൽ ഒരു വർഷം വൈകിയാണു സമ്മേളനം നടക്കുന്നത്. സിപിഎമ്മിൽ മൂന്നു വർഷത്തിലൊരിക്കലാണു സമ്മേളനം. കഴിഞ്ഞ പാർട്ടി കോൺഗ്രസ് 2018 ഏപ്രിലിൽ നടന്നു. കണക്കുപ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിൽ നടക്കണമായിരുന്നു.
അതു തിരഞ്ഞെടുപ്പു കാലമായതിനാൽ പാർട്ടി കോൺഗ്രസ് ഈ വർഷത്തേക്കു മാറ്റി. പാർട്ടി കോൺഗ്രസ് ഇക്കുറി കണ്ണൂരിലാണ്. അതിനു തീയതി നിശ്ചയിച്ചതിനാൽ അതിനു മുൻപേ സംസ്ഥാന സമ്മേളനം പൂർത്തിയാക്കണം. നിലവിൽ സിപിഎമ്മിന്റെ ഏറ്റവും വലിയ ഘടകമായ കേരളത്തിൽ ഓൺലൈൻ സമ്മേളനത്തെക്കുറിച്ച് പാർട്ടി ആലോചിക്കുന്നില്ല. കാര്യമായ അസ്വാരസ്യങ്ങളൊന്നുമില്ലാത്തതിനാൽ, ദിവസങ്ങൾ വെട്ടിക്കുറച്ചും പ്രതിനിധികളുടെ എണ്ണം കുറച്ചും സമ്മേളനം നടത്താവുന്നതേയുള്ളു. നിവൃത്തിയില്ലാതെ വന്നാൽ അങ്ങനെ സംസ്ഥാന സമ്മേളനം നടത്തുന്നതിനോടാണു പാർട്ടിക്കു താൽപര്യം.
∙ ചങ്കിൽ തീയാണേ
സംസ്ഥാന നേതൃത്വത്തിന്റെ മനസിൽ ഇതൊക്കെയാണെങ്കിലും സമ്മേളനം നടത്തേണ്ട എറണാകുളം ജില്ലാ ഘടകത്തിന്റെ ചങ്കിൽ തീയാണ്. പാർട്ടി സംസ്ഥാന സമ്മേളന നടത്തിപ്പെന്നതു ചെറിയ കാര്യമല്ല. ജില്ലയുടെ മുക്കും മൂലയുംവരെ ചെങ്കൊടി പൊതിയണം. ഭക്ഷണത്തിൽ മുതൽ പ്രതിനിധികളുടെ താമസത്തിൽ വരെ കുറവു പാടില്ലെന്നു മാത്രമല്ല, മികവു വേണം താനും. കോടിക്കണക്കിനു രൂപ ചെലവുവരുന്ന പരിപാടിയാണിത്.
തിരഞ്ഞെടുപ്പു വിജയങ്ങളുടെ കാര്യത്തിൽ കാര്യമായ സംഭാവന ചെയ്യാറില്ലെങ്കിലും ഫണ്ടിന്റെ കാര്യത്തിൽ ജില്ലാ പാർട്ടി പുറകിലല്ല. മേൽ ഘടകം നിശ്ചയിക്കുന്ന തുക കൃത്യമായി പിരിക്കുന്നതിനും നൽകുന്നതിനുമുള്ള സംഘടനാ സംവിധാനവും സ്വാധീനവും ജില്ലാ പാർട്ടിക്കുണ്ട്. സംസ്ഥാന സമ്മേളന നടത്തിപ്പ് കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കണമെന്നു തീരുമാനിച്ചു പ്രവർത്തിച്ചു വരുന്നതിനിടയിലാണു ഒമിക്രോൺ അതിവേഗം വ്യാപിക്കുന്നത്. കോവിഡ് ആദ്യം ബാധിച്ചതു സംഘാടക സമിതിയെത്തന്നെയാണ്.
ഇക്കാലമത്രയും കോവിഡിൽ നിന്ന് അകലം പാലിച്ച ജില്ലാ സെക്രട്ടറി സി. എൻ. മോഹനനെത്തന്നെ കോവിഡ് പിടികൂടി. വിശ്രമം കഴിഞ്ഞു വെള്ളിയാഴ്ച മാത്രമാണ് അദ്ദേഹം ഓഫിസിലെത്തിയത്. സംഘാടക സമിതിയിലെ പ്രധാനിയായ സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജും കോവിഡ് ബാധിച്ചു വിശ്രമത്തിലാണ്.
∙ ഒന്നിൽത്തന്നെ പിഴച്ചു
സംസ്ഥാന സമ്മേളന നടത്തിപ്പു പാർട്ടിയുടെ ശക്തിയും സ്വാധീനവും വിളിച്ചോതുന്നതാവണമെന്ന കാര്യത്തിൽ പാർട്ടിക്കു നിർബന്ധമാണ്. പക്ഷേ, അഞ്ചുപൈസ സമ്മേളന നടത്തിപ്പിനു സംസ്ഥാന കമ്മിറ്റി നൽകില്ല. ജനത്തിൽ നിന്നു പിരിച്ചെടുക്കുന്ന പണം കൊണ്ടാണു സമ്മേളനം നടത്തുന്നത്.
അതിന് അടുത്തമാസം 6, 7 തീയതികളിൽ ജില്ലയിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹുണ്ടിക പിരിവ് നടത്താനായിരുന്നു തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു നീട്ടിവയ്ക്കാതെ തരമില്ല. ട്രേഡ് യൂണിയൻ സംഘടനകളും സർവീസ് സംഘടനകളും തങ്ങളുടെ വിഹിതം നൽകും. കൊറോണ മൂലം ആകെ കഷ്ടകാലമായതിനാൽ പിരിവിന്റെ കാര്യത്തിൽ പാർട്ടിക്ക് ആശങ്കയുണ്ട്. എന്നാലും ഭരണം ഉണ്ടല്ലോ എന്നൊരാശ്വാസവുമുണ്ട്.
∙ 400 പ്രതിനിധികൾ
ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ നടത്താൻ നിശ്ചയിച്ച സമ്മേളനത്തിൽ 400 പ്രതിനിധികൾ പങ്കെടുക്കും. ഇവർക്കു താമസിക്കാനുള്ള ഹോട്ടൽ മുറികൾ ബുക്ക് ചെയ്തു. പരമാവധി പ്രതിനിധികൾക്കും ഓരോ മുറി വീതം നൽകാനാണ് നോക്കുന്നത്. നിവൃത്തിയില്ലെങ്കിൽ മാത്രമേ മുറികൾ പങ്കുവയ്ക്കൂ. ഫെബ്രുവരി പകുതിയാവുമ്പോഴേക്കും കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ മാറ്റങ്ങളില്ലാതെ സമ്മേളനം നടത്തും. അതല്ലെങ്കിൽ പ്രതിനിധി സമ്മേളന വേദി ഹാളിൽ നിന്നു മുറത്ത് പന്തലിട്ട് അതിലേക്കു മാറ്റും.
സമ്മേളന നഗരിയിൽത്തന്നെ പ്രതിനിധികൾക്കും വോളന്റിയർമാർക്കും ഭക്ഷണം പാചകം ചെയ്യുകയാണ്. കായൽക്കരയായതിനാൽ തുറന്ന സ്ഥലത്താണു ഭക്ഷണ വിതരണം. പ്രായമായവർക്കു മാത്രം ഇരുന്നു ഭക്ഷണം കഴിക്കാൻ സംവിധാനമുണ്ടാകും.
∙ എല്ലാ ദിവസവും പരിശോധന
സമ്മേളന നഗരിയിലേക്ക് പ്രവേശനം എല്ലാ ദിവസവും കോവിഡ് പരിശോധനയുടെ അടിസ്ഥാനത്തിലാവും. ആന്റിജൻ കിറ്റ് വച്ചുള്ള പരിശോധന വേണോ, ആർടിപിസിആർ തന്നെ വേണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല. ഏതായാലും വിപുലമായ ലബോറട്ടറി സംവിധാനം സമ്മേളനത്തിന്റെ ഭാഗമായുണ്ടാവും.
∙ പരേഡ് ഇല്ല, പൊതു സമ്മേളനം തീരുമാനമായില്ല
സിപിഎം സമ്മേളനങ്ങളുടെ മുഖമുദ്രയായ ചുവപ്പുസേനാ പരേഡും പൊതു സമ്മേളനവും ഇക്കുറി സംസ്ഥാന സമ്മേളനത്തിന്റെ കൂടെ ഉണ്ടാവുമോ എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ചുവപ്പുസേനാ പരേഡ് വേണ്ടെന്നാണു ഇപ്പോഴത്തെ തീരുമാനം. സമ്മേളനത്തിനൊടുവിൽ , സംസ്ഥാന നേതാക്കൾ അണിനിരക്കുന്ന പൊതു സമ്മേളനം പാർട്ടിയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്.
പാർട്ടിയുടെ ശക്തി പ്രകടനം കൂടിയാണത്. മറൈൻ ഡ്രൈവിൽ പൊതു സമ്മേളനം നടത്താനാണ് നിലവിൽ ആലോചന. എന്നാൽ അത് എത്ര സാധ്യമാവുമെന്ന് ഉറപ്പില്ല. സംസ്ഥാന സമ്മേളനങ്ങൾക്കു ശേഷമുള്ള പൊതു സമ്മേളനങ്ങളും അതിലെ പ്രസംഗങ്ങളും എന്നും ചരിത്ര രേഖകളാണ്.
സംസ്ഥാന സമ്മേളനത്തിന്റെ വികാരങ്ങളും അതിനു ശേഷമുള്ള അഭിപ്രായങ്ങളും വെല്ലുവിളികളുമാണു പലപ്പോഴും പ്രസംഗങ്ങളിൽ മുഴങ്ങാറുള്ളത്. നേതാക്കളുടെ വിജയ പ്രഖ്യാപനങ്ങളാണ്. ബക്കറ്റിൽ കോരിയെടുത്ത കടൽവെള്ളത്തിന്റെ ഉപമയും, നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന പ്രഖ്യാപനവും ഇത്തരം വേദികളിലുണ്ടായതാണ്. അത് കൊച്ചിക്കു ‘മിസ് ’ചെയ്യാനാണു സാധ്യത.
∙ ജാഥകൾ
സംസ്ഥാന സമ്മേളനം വന്നാൽ സംഘാടക സമിതിക്ക് തിരക്കോടു തിരക്കാണ്. നാടോട്ടുക്കും പ്രചാരണങ്ങൾ, ജാഥകൾ, ചുവരെഴുത്തുകൾ, സെമിനാറുകൾ എന്നിങ്ങനെ. സാധാരണ പ്രവർത്തകൻ മുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കുവരെ നിൽക്കക്കളിയില്ലാത്ത തിരക്ക്. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പ് സംഘാടക സമിതി നേതാക്കൾക്കു നാളേക്കുള്ള ചവിട്ടുപടി കൂടിയാണ്.
പാർട്ടിയുടെ ജില്ലയിലെ 3940 ബ്രാഞ്ചുകളിലും കുടുംബ സമ്മേളനങ്ങൾ നടന്നുവരികയാണ്. 50 മുതൽ 100 വരെ ആളുകൾ പങ്കെടുക്കുന്ന കുടുംബ സമ്മേളനങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ 15– 20 ആക്കി കുറച്ചു. 2,000 പേരെ വീതം പങ്കെടുപ്പിച്ച് വിവിധ വിഷയങ്ങളെ അധികരിച്ച് 16 ഏരിയാ സെന്ററുകളിൽ നടത്താൻ തീരുമാനിച്ചിരുന്ന 20 ദേശീയ സെമിനാറുകളുടെ കാര്യത്തിലും വീണ്ടു വിചാരമുണ്ട്.
ദേശീയതലത്തിൽ അറിയപ്പെടുന്ന നേതാക്കളാണു സെമിനാറുകളിൽ പങ്കെടുക്കുന്നത് എന്നതിനാൽ ചുരുങ്ങിയത് 2000 പേരെയെങ്കിലും പങ്കെടുപ്പിച്ചു സെമിനാർ നടത്താനായിരുന്നു ആലോചന. ഇപ്പോഴത്തെ സാഹചര്യത്തിൽ സെമിനാറുകൾ അപ്പാടെ ഉപേക്ഷിക്കാനാണു സാധ്യത. കേരളത്തിന്റെ രണ്ടറ്റത്തുനിന്നും പുറപ്പെടുന്ന കൊടിമര, പതാകാ ജാഥകളും ഇക്കുറിയുണ്ടാവില്ല.
കലാപരിപാടികൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിങ്ങനെ ഒട്ടേറെ കലാസാംസ്കാരിക പ്രവർത്തനങ്ങളും സിപിഎം സമ്മേളനത്തിന്റെ ഭാഗമായി നടക്കാറുണ്ട്. അതിൽ പ്രദർശനങ്ങൾക്കും കലാപരിപാടികൾക്കും ഇക്കുറി സാധ്യത കുറവാണ്. സംഘാടക സമിതി ഇതിനകം ചില മത്സരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതെല്ലാം ആൾക്കൂട്ടമില്ലാതെ നടത്താവുന്നവയാണ്.
സെമിനാർ, റാലി, പബ്ലിസിറ്റി, പ്രതിനിധി, കലാപരിപാടികൾ, എക്സിബിഷൻ, ഭക്ഷണം, അക്കോമഡേഷൻ, മെഡിക്കൽ കമ്മിറ്റി, ട്രാൻസ്പോർട്ട്, പബ്ലിസിറ്റി, മീഡിയ, വോളന്റീയർ, സൊവനീർ എന്നിങ്ങനെ വൈവിധ്യമാർന്ന കമ്മിറ്റികൾ സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.അതിൽ നിന്നു തന്നെ വ്യക്തമാണ് സമ്മേളനത്തിന്റെ വേണ്ടിവരുന്ന തയാറെടുപ്പും സാമ്പത്തിക ചെലവും. അതുകൊണ്ടാണ് പിടിവിട്ട കോവിഡ് വ്യാപനം എറണാകുളത്തെ സിപിഎം പാർട്ടിയുടെ ചങ്കിടിപ്പു കൂട്ടുന്നത്.
English Summary: Uncertainty continues on CPM State Conference at Kochi