‘സ്വപ്നങ്ങള്ക്കു മേൽ തിരുവാതിര കളിക്കരുത്; നിവരാൻ ശ്രമിക്കുമ്പോൾ ഫ്യൂസ് ഊരരുത്’
ആകെ രണ്ടോ മൂന്നോ മണിക്കൂർ ഉറങ്ങി ചത്തു ചത്തു സെറ്റ് ആക്കിയതാണ് ഈ സംരംഭം. ശരിക്കും മടുത്തു. ഇവിടെ പാർട്ടി സമ്മേളനങ്ങളിൽ മെഗാ തിരുവാതിര നടത്തും. അപ്പോൾ ടിപിആർ നിരക്കു പുറത്ത് വിടില്ല. സമീപത്തെ ഒരു മാളിൽ പത്തു മണിക്ക് ആളുകൾ കൂടിനിൽക്കുന്നുണ്ടോന്നു ഒരു പൊലീസുകാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല. പക്ഷേ ഞങ്ങളുടെ കുഞ്ഞിക്കടയിൽ വന്നു നോക്കും. ...Chayakkappal
ആകെ രണ്ടോ മൂന്നോ മണിക്കൂർ ഉറങ്ങി ചത്തു ചത്തു സെറ്റ് ആക്കിയതാണ് ഈ സംരംഭം. ശരിക്കും മടുത്തു. ഇവിടെ പാർട്ടി സമ്മേളനങ്ങളിൽ മെഗാ തിരുവാതിര നടത്തും. അപ്പോൾ ടിപിആർ നിരക്കു പുറത്ത് വിടില്ല. സമീപത്തെ ഒരു മാളിൽ പത്തു മണിക്ക് ആളുകൾ കൂടിനിൽക്കുന്നുണ്ടോന്നു ഒരു പൊലീസുകാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല. പക്ഷേ ഞങ്ങളുടെ കുഞ്ഞിക്കടയിൽ വന്നു നോക്കും. ...Chayakkappal
ആകെ രണ്ടോ മൂന്നോ മണിക്കൂർ ഉറങ്ങി ചത്തു ചത്തു സെറ്റ് ആക്കിയതാണ് ഈ സംരംഭം. ശരിക്കും മടുത്തു. ഇവിടെ പാർട്ടി സമ്മേളനങ്ങളിൽ മെഗാ തിരുവാതിര നടത്തും. അപ്പോൾ ടിപിആർ നിരക്കു പുറത്ത് വിടില്ല. സമീപത്തെ ഒരു മാളിൽ പത്തു മണിക്ക് ആളുകൾ കൂടിനിൽക്കുന്നുണ്ടോന്നു ഒരു പൊലീസുകാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല. പക്ഷേ ഞങ്ങളുടെ കുഞ്ഞിക്കടയിൽ വന്നു നോക്കും. ...Chayakkappal
നാടാകെ വീണ്ടും കോവിഡ് ചുഴലിയിലാണ്ട കാഴ്ചയാണ്. മറ്റൊരു പൂർണ ലോക്‌ഡൗണിലേക്കാണോ നാടെന്ന ആശങ്കയിലാണു ജനം. ഇതിനിടെ സങ്കടങ്ങൾ ആരോടുപറയും എന്ന വിഷമവൃത്തത്തിലാണ് സംസ്ഥാനത്തെ ഹോട്ടലുടമകളും വ്യാപാരികളും.
പലയിടത്തും നിയന്ത്രണങ്ങൾക്ക് ഇളവു ലഭിക്കുമ്പോൾ എന്തുകൊണ്ടാണ് ഈ മേഖലയോടു മാത്രം വേർതിരിവെന്നാണ് ഹോട്ടൽ ഉടമകളുടെ ചോദ്യം. നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു ഹോട്ടൽ ദിവസങ്ങൾ അടച്ചിടേണ്ടി വന്നാൽ വീണ്ടും തുറക്കണമെങ്കിൽ കുറഞ്ഞതു രണ്ടു ലക്ഷം രൂപയുടെ പണിയെങ്കിലും നടത്തേണ്ടതായി വരും. നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനു മുൻപു തന്നെ തിരുവനന്തപുരത്തും മറ്റും നൈറ്റ് കർഫ്യൂ നിലവിൽ വന്നിരുന്നു. ഒരു ബിസിനസ്സ് സംരംഭം എന്നതിനപ്പുറം ഒരൽപ്പം രുചിക്കൂട്ടു കൂടി മനസ്സിൽ ഉള്ളതിനാലാണ് പലരും ഹോട്ടൽ രംഗത്തേക്കിറങ്ങുന്നത്. ആ ‘രുചിക്കൂട്ടി’നു മേൽ കൂടിയാണ് നിയന്ത്രണങ്ങളുടെ ചങ്ങല വീഴുന്നതും.
∙ ‘‘സ്വപ്നങ്ങളുടെ മേൽ തിരുവാതിര കളിക്കരുത്..’’
തിരുവനന്തപുരത്ത് ‘ചായക്കപ്പൽ’ എന്ന ഹോട്ടലിന്റെ ഉടമയായ നികിതയുടെ പോസ്റ്റ് വൈറലായിരുന്നു. വീണ്ടുമൊരു ലോക്ഡൗൺ ഭീഷണി വരുമ്പോൾ നികിത സംസാരിക്കുന്നു..
‘‘വളരെ പ്രതീക്ഷയോടെ, സ്വപ്നസാക്ഷാത്ക്കാരം പോലെ തുടങ്ങിയതാണ് ‘ചായക്കപ്പൽ’ എന്ന ചെറിയ സംരംഭം. തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്നോപാർക്കിനടുത്താണ് ഞങ്ങളുടെ കുഞ്ഞു ഹോട്ടൽ. മനസ്സിലിട്ടു പാകപ്പെടുത്തിയെടുത്ത ആർട്ട് കഫേ എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത് ഞാനും എന്റെ സുഹൃത്ത് തൽഹത്തും ചേർന്നാണ്. വായിക്കാൻ ഇഷ്ടം പോലെ പുസ്തകങ്ങൾ , സംഗീതമൊഴുകുന്ന, ശാന്തമായ അകം. അങ്ങനെ ഭംഗിയായി മുന്നോട്ടു പോകുമ്പോഴാണ് കോവിഡ് പിടിമുറുക്കുന്നത്.
ടെക്നോപാർക്കിലെ ജീവനക്കാരാണ് മെയിൻ കസ്റ്റമേഴ്സ്. പിന്നെ കാര്യവട്ടം ക്യാംപസ്, എസ്ഇടി കോളജ് ഇവിടെയൊക്കെയുള്ള കുട്ടികളും ജീവനക്കാരുമാണ് ‘ചായക്കപ്പൽ’ പോലുള്ള സംരംഭങ്ങളെ തിരുവനന്തപുരത്ത് താങ്ങി നിർത്തുന്നത്. ഇവരിൽ പലരും രാത്രി 7 മണിക്കും 11നും ഇടയിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരാണ്. ടെക്നോപാർക്കിലെ ജീവനക്കാർ രാത്രി രണ്ട് മണിക്ക് ഷിഫ്റ്റ് കഴിഞ്ഞിറങ്ങുമ്പോൾ ചായകുടിക്കാൻ വരും. നൈറ്റ് കർഫ്യൂവിന്റെ പേരിൽ ഇപ്പോൾ കസ്റ്റമേഴ്സ് കുറഞ്ഞു. ഞങ്ങളെപ്പോലെയുള്ളവർ ലോണടയ്ക്കാനും ദൈനംദിന കാര്യങ്ങൾക്കുള്ള പണം കണ്ടെത്താനും എന്തുചെയ്യും?
കഴിഞ്ഞ ലോക്ഡൗണിൽ നിന്ന് പയ്യെ പച്ചപിടിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. രാത്രി പുറത്തിറങ്ങിയാൽ ഫൈനാണ്. പൊലീസ് പറയും 10 നു ശേഷം ആളെ അനുവദിക്കില്ലെന്ന്. ആദ്യ ലോക്ഡൗണിൽ 7 മണിക്ക് അടയ്ക്കണമായിരുന്നു. ആളുകൾ രാത്രി ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നത് 7 മണിക്ക് ശേഷമാണ്. അതിനു മുൻപു തന്നെ പാഴ്‌സൽ നൽകണമെന്നു പറയുമ്പോൾ അതിൽ എന്ത് യുക്തിയാണുള്ളത്. ഏഴു മണിക്കെന്ന നിബന്ധന വയ്ക്കുമ്പോൾ തന്നെ തിരക്കു കൂടുകയല്ലേ ചെയ്യുന്നത്.
മറ്റ് കച്ചവടസ്ഥാപനങ്ങൾക്കെല്ലാം പകൽ വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ അതുപോലെയല്ല ഹോട്ടലുകൾ. പല ഹോട്ടലുകളിലും രാത്രിയാണ് ഒരുദിവസത്തെ പ്രധാന കച്ചവടം നടക്കുക. ഹോട്ടലുകൾ നടത്തുന്നവരെല്ലാം കയ്യിൽ കാശുമായി നടക്കുന്നവരല്ല. അന്നന്നത്തെ വരുമാനത്തിൽ നിന്നു പിറ്റേ ദിവസത്തേക്കുള്ള സാധനങ്ങളും മറ്റും വാങ്ങുന്നവരാണ്. കച്ചവടമില്ലെങ്കിൽ കാശുമില്ല. ഒരു പ്രതീക്ഷയുടെ പുറത്താണു ജീവിതം.
നമ്മുടെ പ്രശ്നങ്ങളെല്ലാം ആരോടുപറയാനാണെന്നു ചിന്തിക്കാറുണ്ട്. എന്റെ ഹോട്ടലിൽ 10 മണിക്ക് പൊലീസ് വന്നു പറയുന്നു പത്തു പേരിൽ കൂടിയാൽ ഫൈൻ അടയ്ക്കണമെന്ന്. അപ്പുറത്തെ ബേക്കറിയിൽ ആളുകൾ ചായകുടിക്കാനെത്തിയതിന് ലൈസൻസ് ഹാജരാക്കിയിട്ട് നാളെ തുറന്നാൽ മതിയെന്ന് പറയുന്നു. അതേദിവസം തന്നെയാണ് തിരുവനന്തപുരത്ത് മെഗാതിരുവാതിരകളി അരങ്ങേറിയത്!
ഓരോരുത്തരുടേയും ജീവിതമാർഗമാണ് അടയുന്നത്. ഒരു നിയന്ത്രണവുമില്ലാതെ എല്ലാം തുറന്നിട്ടിട്ട് ഹോട്ടലുകാരെ മാത്രം ഇങ്ങനെ കഷ്ടത്തിലാക്കുന്നതിലാണ് സങ്കടം. ജനുവരിയോടെ ടെക്നോപാർക്ക് പഴയനിലയിൽ സജീവമാകുമെന്നു കരുതിയിരുന്നപ്പോഴാണ് മൂന്നാംതരംഗത്തിന്റെ വരവ്. ഇവിടെ നിയന്ത്രണങ്ങൾ വച്ചപ്പോൾ എല്ലാരും മറ്റ് സംസ്ഥാനങ്ങളിൽ പോയി ആഘോഷിച്ച് തിരിച്ചെത്തി. കോവിഡ് പടർന്നു.
ജീവിക്കാൻ സാധിക്കുമെന്നേ തോന്നുന്നില്ല. ശരിക്കും ഒന്നു നിവർന്നു നിൽക്കാൻ തുടങ്ങിയതായിരുന്നു. ആകെ രണ്ടോ മൂന്നോ മണിക്കൂർ ഉറങ്ങി ചത്തു ചത്തു സെറ്റ് ആക്കിയതാണ് ഈ സംരംഭം. ശരിക്കും മടുത്തു. ഇവിടെ പാർട്ടി സമ്മേളനങ്ങളിൽ മെഗാ തിരുവാതിര നടത്തും. അപ്പോൾ ടിപിആർ നിരക്കു പുറത്ത് വിടില്ല. പകൽ ബസിൽ തിക്കിതിരക്കി പോവും. സമീപത്തെ ഒരു മാളിൽ പത്തു മണിക്ക് ആളുകൾ കൂടിനിൽക്കുന്നുണ്ടോന്നു ഒരു പൊലീസുകാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല. പക്ഷേ ഞങ്ങളുടെ കുഞ്ഞിക്കടയിൽ വന്നു നോക്കും. ഈ കഴക്കൂട്ടത്തിന്റെ ഒരു രീതി അനുസരിച്ചു ആളുകൾ ഇറങ്ങുക 9-10 മണിക്ക് ശേഷമാണ്. അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്ന് അനൗൺസ്മെന്റ് പോയി. അത്യാവശ്യത്തിന് ഇറങ്ങാനും ഇപ്പോൾ ഇവിടെ ആളുകൾ ഇല്ല.
കോവിഡിനെ പ്രതിരോധിക്കാൻ അല്ല. ആരെയൊക്കെയോ ബോധിപ്പിക്കാൻ എന്തൊക്കെയോ തരം വികലമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ന്യൂ ഇയർ തന്നെ എടുത്തു നോക്കൂ.. ഇവിടെ 10 മണിക്ക് ക്ലോസ്‌ഡ് ആക്കി. ആളുകൾ ഗോവയിലും മറ്റു സ്റ്റേറ്റ്സിലും പോയി മാക്സിമം ഇടപഴകി ഈസിയായിതിരിച്ചു വന്നു. വേണ്ടയിടത്ത് വേണ്ട പോലെ ഒന്നും ചെയ്യാതെ സൂപ്പർ സ്പ്രെഡ് ഉണ്ടാക്കും എന്നിട്ട് പൂട്ടും. ഫൈനൽ എന്താ.. ഞങ്ങളെ പോലെയുള്ള കച്ചവടക്കാരുടെ ജീവിതം ആത്മഹത്യാമുനമ്പിലേക്ക് എത്തും. ഇതിനൊക്കെ എതിരെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നതാണ്. പെട്രോളും ചികിത്സാ ചെലവും താമസവും ഭക്ഷണവും ഒക്കെ ഫ്രീ ആയിട്ട് കിട്ടുന്നവർക്ക് മനസ്സിലാവില്ലായിരിക്കും.’’
∙ ‘‘നിവരാൻ ശ്രമിക്കുമ്പോൾ ഫ്യൂസ് ഊരരുത്’’
ടെക്നോപാർക്കിന്റെ അടുത്ത് ‘ആലിമോ’ ഹോട്ടൽ നടത്തുന്ന വിഷ്ണു പറയുന്നത്...
‘‘ഇപ്പോൾ വിദേശത്താണ് ഞാൻ. ഹോട്ടൽ നടത്താൻ പണമില്ലാതെ വരുമ്പോൾ വിദേശത്തുപോയി ജോലി ചെയ്തു രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിലാണ്. രണ്ടാം ലോക്ഡൗൺ ഒക്കെ കഴിഞ്ഞ് ഒന്ന് നിവർന്നു വരുമ്പോൾ ആണ് വീണ്ടും കോവിഡ് തരംഗം എത്തിയത്. ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ കഴിയില്ല എന്ന തീരുമാനം എപ്പോൾ വേണമെങ്കിലും വരാം. പാഴ്‌സൽ കൊടുക്കുന്നത് വൈകിട്ടു 7 വരെ മാത്രം ആക്കുമോ എന്നും കണ്ടറിയണം. നൈറ്റ് കർഫ്യൂ ഉണ്ട്, ആർക്കും രാത്രിയിൽ പുറത്ത് ഇറങ്ങാൻ പാടില്ല ഞായറാഴ്ചകളിൽ ലോക്‌ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ വരുന്നു. ജോലിക്കാരെ വീട്ടിൽ നിന്ന് വിളിച്ചു ജോലിക്കു കൊണ്ടുപോകുമ്പോൾ ഐഡി കാർഡ് കാണിച്ചാൽ പോലും ഫൈൻ.
ഏഴുമണിക്കു ശേഷം പാഴ്‌സൽ കൊടുത്താൽ എന്ത് സംഭവിക്കും എന്ന് കഴിഞ്ഞ ലോക്ഡൗൺമുതൽ ഇതുവരെ മനസിലായിട്ടില്ല. കെഎസ്ഇബി എന്തായാലും ഈ സമയം കറന്റ് കട്ട് ചെയ്യില്ല. ബില്ലാണെങ്കിൽ പുറകേ തരും. ലക്ഷങ്ങൾ കറന്റു ബില്ലടയ്ക്കണം. ഇൻസ്റ്റാൾമെന്റാക്കിയാൽ മാക്സിമം നാലു തവണയാണ് അതിന് അനുവദിക്കുക. എന്നിട്ടും അതിന്റെ കൂടെ ആ മാസത്തിൽ വരുന്ന ബില്ലും കൂടി ചേർത്ത് അടക്കേണ്ടി വരും. അടച്ചില്ലെങ്കിൽ ഇൻസ്റ്റാൾമെന്റാക്കിയ മൊത്തം സംഖ്യയും അതാത് മാസത്തിലെ ബില്ലും ചേർത്ത് അടക്കേണ്ടി വരും. ഫ്യൂസ് ഊരികൊണ്ട് പോയിട്ട് ഞങ്ങൾ ദിവസങ്ങളോളം കട അടച്ചിട്ടുണ്ട്. കെഎസ്ഇബി ഓഫിസിൽ പോയാൽ മുകളിലുള്ളവർ വിളിക്കണം എന്ന് പറയും. ഇതുപറയാൻ മന്ത്രിയെ വിളിച്ചാൽ കേൾക്കുക പോലുമില്ല. എന്നിട്ടും ഞങ്ങൾ ബിസിനസ് നടത്തികൊണ്ട് പോകുന്നത് ഒരു പ്രതീക്ഷയുടെ വെളിച്ചം ഉള്ളത് കൊണ്ടു മാത്രമാണ്.
പിന്നെ കടയുടെ വാടകയും അടയ്ക്കണം. സ്റ്റാഫ് താമസിക്കുന്ന വീടിന്റെ ഉടമസ്ഥർ കുറച്ചു മനുഷ്യപ്പറ്റ് ഉള്ളവർ ആയതുകൊണ്ടാണു പിടിച്ചു നിന്നു പോകുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും കാശ് ഇല്ലാത്തപ്പോൾ സാധനങ്ങള്‍ തരാന്‍ മനസ്സു കാണിക്കുന്നവരും ഉള്ളത് കൊണ്ട് ഇതുവരെ ആത്മഹത്യയെ കുറിച്ചു ചിന്തിച്ചിട്ടില്ല. കുറച്ചു പേരുടെ കുടുംബം ഇത് കൊണ്ട് കഴിയുന്നുണ്ട്. ഒരു അപേക്ഷ ഉള്ളത് പാഴ്‌സൽ കൊടുക്കുന്നതിന്റെ സമയപരിധി ദയവു ചെയ്തു ഏഴു മണി ആക്കരുതെന്നാണ്. ആ സമയത്തൊന്നും ഓർഡർ ചെയ്യാനും ഭക്ഷണം വാങ്ങാനുമൊന്നും ആരും വരില്ല.
പാർട്ടി സമ്മേളനങ്ങളോ തിരുവാതിരയോ ഒക്കെ നടത്തുന്നതിൽ ഞങ്ങൾക്ക് ആർക്കും ഒരു എതിർപ്പും ഇല്ല. പക്ഷേ, ഞങ്ങളെ പോലെ ഉള്ള ആള്‍ക്കാരെ കൂടി ഒന്ന് ഓർക്കണം.’’
English Summary: Covid night curfew and restrictions badly affect hotels and restaurants