‘യുഎസിൽ വില്ലനാണ് 5ജി; പക്ഷേ ഇന്ത്യയിലും യൂറോപ്പിലും പ്രശ്നക്കാരനല്ല’
5ജി നടപ്പാക്കിയ മറ്റ് രാജ്യങ്ങളിൽ ഫ്രീക്വൻസിയുടെ വ്യത്യാസം മൂലം കാര്യമായ പ്രശ്നങ്ങളില്ല. യുഎസിനെ അപേക്ഷിച്ച് കുറഞ്ഞ ഫ്രീക്വൻസിയിലാണ് യൂറോപ്യൻ യൂണിയനിൽ 5ജി പ്രവർത്തിക്കുന്നത്. ഫ്രീക്വൻസിക്കു പുറമേ ഫ്രാൻസ് പോലെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് രണ്ടര മടങ്ങ് ഉയർന്ന പവറിലാണ് യുഎസിലെ 5ജി ടവറുകൾ പ്രവർത്തിക്കുന്നത്...5G in India
5ജി നടപ്പാക്കിയ മറ്റ് രാജ്യങ്ങളിൽ ഫ്രീക്വൻസിയുടെ വ്യത്യാസം മൂലം കാര്യമായ പ്രശ്നങ്ങളില്ല. യുഎസിനെ അപേക്ഷിച്ച് കുറഞ്ഞ ഫ്രീക്വൻസിയിലാണ് യൂറോപ്യൻ യൂണിയനിൽ 5ജി പ്രവർത്തിക്കുന്നത്. ഫ്രീക്വൻസിക്കു പുറമേ ഫ്രാൻസ് പോലെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് രണ്ടര മടങ്ങ് ഉയർന്ന പവറിലാണ് യുഎസിലെ 5ജി ടവറുകൾ പ്രവർത്തിക്കുന്നത്...5G in India
5ജി നടപ്പാക്കിയ മറ്റ് രാജ്യങ്ങളിൽ ഫ്രീക്വൻസിയുടെ വ്യത്യാസം മൂലം കാര്യമായ പ്രശ്നങ്ങളില്ല. യുഎസിനെ അപേക്ഷിച്ച് കുറഞ്ഞ ഫ്രീക്വൻസിയിലാണ് യൂറോപ്യൻ യൂണിയനിൽ 5ജി പ്രവർത്തിക്കുന്നത്. ഫ്രീക്വൻസിക്കു പുറമേ ഫ്രാൻസ് പോലെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് രണ്ടര മടങ്ങ് ഉയർന്ന പവറിലാണ് യുഎസിലെ 5ജി ടവറുകൾ പ്രവർത്തിക്കുന്നത്...5G in India
ന്യൂഡൽഹി∙ 5ജിയിൽ തട്ടി വിമാനം വീഴുമോ? ഒരാഴ്ചയായി എല്ലാവരുടെയും മനസ്സിലുള്ള ചോദ്യമാണിത്. യുഎസിലെ ചില പ്രശ്നങ്ങൾക്കു ശേഷം 5ജി എന്നു പറഞ്ഞാൽ തന്നെ എന്തോ കുഴപ്പം പിടിച്ച സംഗതിയാണെന്ന ഒരു തോന്നലാകെ വന്നിട്ടുണ്ട്. നിലവിലുള്ള 4ജിയേക്കാൾ അതിവേഗം പ്രവർത്തിക്കുന്നതാണ് ഫിഫ്ത് ജനറേഷൻ സെല്ലുലർ സർവീസ് എന്നറിയപ്പെടുന്ന 5ജി. വിമാനത്തിലെ ചില ഉപകരണങ്ങളിലെ ഫ്രീക്വൻസിയും 5ജി സിഗ്നലിന്റെ ഫ്രീക്വൻസിയും കൂടിക്കലരുമെന്നാണ് പേടി. കൂടിക്കലർന്നാൽ വിമാനങ്ങളിലെ സുരക്ഷാസംവിധാനങ്ങൾ അപകടത്തിലാകുമെന്നും ആശങ്കയുണ്ട്.
എന്നാൽ എന്തുകൊണ്ടാണ് യുഎസിൽ മാത്രം ഇത് പ്രശ്നമാകുന്നത്? 5ജി നടപ്പാക്കിയ യൂറോപ്യൻ രാജ്യങ്ങളിലും നടപ്പാക്കാനിരിക്കുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലും ഇത് പ്രശ്നമാണോ? ഇനി പ്രശ്നമല്ലെങ്കിൽ എന്താണതിനു കാരണം? നമുക്കൊന്നു പരിശോധിക്കാം.
യുഎസിൽ 5ജി വില്ലനായതെങ്ങനെ?
മറ്റ് രാജ്യങ്ങളിലെ അവസ്ഥ മനസ്സിലാക്കുന്നതിനു മുൻപ് യുഎസിലെ 5ജി പ്രശ്നം എന്തെന്ന് ആദ്യമൊന്നു നോക്കാം. വിമാനത്താവളങ്ങൾക്ക് സമീപമുള്ള 5ജി ടവറുകളിൽ നിന്നുള്ള തരംഗങ്ങളും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ തരംഗങ്ങളും തമ്മിൽ കൂടിക്കലരുന്നത് ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്ക് സുരക്ഷാഭീഷണിയുണ്ടാക്കാമെന്നാണ് യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) അടക്കം മുന്നറിയിപ്പ്. ഇക്കാരണത്താൽ എയർ ഇന്ത്യ അടക്കം മിക്ക രാജ്യാന്തര വിമാനക്കമ്പനികളും യുഎസിലെ പല വിമാനത്താവളങ്ങളിലേക്കുമുള്ള സർവീസുകൾ ഒരുഘട്ടത്തിൽ നിർത്തിവച്ചു. പ്രശ്നം ഗുരുതരമായതോടെ 5ജി നടപ്പാക്കുന്നത് ഭാഗികമായി വൈകിപ്പിക്കാൻ യുഎസ് ടെലികോം കമ്പനികളായ എ.ടി ആൻഡ് ടി, വെറൈസൺ എന്നിവ തീരുമാനിച്ചിരിക്കുകയാണ്.
യുഎസിൽ 5ജി സാങ്കേതിവിദ്യ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. വിമാനങ്ങൾ പറക്കുന്ന ഉയരം കണ്ടെത്താനുള്ള റേഡിയോ ഓൾട്ടിമീറ്ററിലെ തരംഗങ്ങളും വിമാനത്താവളങ്ങളുടെ സമീപത്തുള്ള 5ജി ടവറുകളിൽ നിന്നുള്ള തരംഗങ്ങളും കൂടിക്കലരുമെന്ന ആശങ്ക എഫ്എഎ അടക്കം പങ്കുവച്ചതോടെയാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവച്ചത്. 3.7 മുതൽ 3.8 ഗിഗാഹെർട്സ് ഫ്രീക്വൻസിയിലാണ് യുഎസിലെ സി–ബാൻഡ് 5ജി ശൃംഖല വരുന്നത്. പല ഓൾട്ടിമീറ്ററുകളുടെയും ഫ്രീക്വൻസി 4.2 മുതൽ 4.4 ഗിഗാഹെർട്സ് വരെയാണ്. അടുത്തടുത്ത ഫ്രീക്വൻസിയായതിനാൽ ലാൻഡ് ചെയ്യുന്ന സമയത്ത് ഇവ കൂടിക്കലരാമെന്നായിരുന്നു ആശങ്ക. ഇങ്ങനെ വന്നാൽ ഉയരം കണക്കാക്കുന്നതിൽ പിഴവ് വരികയും അനുബന്ധ സുരക്ഷാ സംവിധാനങ്ങൾ അപകടത്തിലാകാനും ഇടയുണ്ട്.
വിമാനത്തിൽ നിന്ന് ഭൂമിയിലേക്ക് അയയ്ക്കുന്ന തരംഗങ്ങൾ തിരികെ വരാനുള്ള സമയം വിലയിരുത്തിയാണ് ഓൾട്ടിമീറ്റർ ഉയരം കണ്ടെത്തുന്നത്. വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങളിലും ഓൾട്ടിമീറ്റർ ഡേറ്റ നിർണായകമാണ്. മോശം കാലാവസ്ഥയിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനും ഈ ഡേറ്റ ആവശ്യമാണ്.
78 ശതമാനം ക്ലിയർ
വിമാനങ്ങൾക്ക് വിലക്ക് വന്നെങ്കിലും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഓരോ വിമാനമോഡലുകളിലെയും ഓൾട്ടിമീറ്റർ പരിശോധിക്കുന്ന നടപടിയിലാണ്. 5ജി പരിതസ്ഥിതിയിൽ ഇവ പ്രവർത്തിക്കുമോയെന്നാണ് കണ്ടെത്തുന്നത്. ഒടുവിലെ കണക്കനുസരിച്ച് ബോയിങ് 717, 737, 747, 757, 767, 777, എംഡി-10/-11, എയർബസ് എ300, എ310, എ319, എ320, എ330, എ340, എ350, എ380 എന്നീ മോഡൽ വിമാനങ്ങളിലെ ഓൾട്ടിമീറ്ററുകളാണ് എഫ്എഎ പരിശോധിച്ച് അനുമതി നൽകിയത്. ഇങ്ങനെയാണ് എയർ ഇന്ത്യ അടക്കമുള്ള കമ്പനികൾ അവരുടെ സർവീസുകൾ പുനരാരംഭിച്ചത്.
ഇന്ത്യയിൽ 5ജി വില്ലനാകുമോ?
ഇന്ത്യയിൽ 5ജി വില്ലനാകില്ലെന്നു തന്നെയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയടക്കം വ്യക്തമാക്കുന്നത്. സ്പെക്ട്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുഎൻ അംഗീകൃത ഏജൻസിയായ ഐടിയു എപിടി ഫൗണ്ടേഷനും ഇത് ശരിവയ്ക്കുന്നു. ഇതു പരിശോധിക്കാൻ ഇന്ത്യയിലെ 5ജി ഫ്രീക്വൻസി എത്രയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയിൽ 3.3 ഗിഗാഹെർട്സ് മുതൽ 3.67 ഗിഗാഹെർട്സ് വരെയുള്ള ബാൻഡിലാണ് ഇന്ത്യയിൽ 5ജി വരികയെന്നാണ് ട്രായ് അറിയിച്ചിരിക്കുന്നത്. 3.6 ഗിഗാഹെർട്സിലാണ് വിവിധ കമ്പനികൾ നിലവിൽ 5ജി പരീക്ഷണവും നടത്തുന്നത്. ഓൾട്ടിമീറ്റർ ഫ്രീക്വൻസി 4.2 മുതൽ 4.4 ഗിഗാഹെർട്സ് വരെയാണ്. അതായത് ഇവ തമ്മിൽ 530 മെഗാഹെർട്സിന്റെ വ്യത്യാസമെങ്കിലുമുണ്ടെന്നു ചുരുക്കം. യുഎസിൽ ഇത് 220 മെഗാഹെർട്സ് മാത്രമാണ്.
യൂറോപ്പും ഫ്രാൻസും 5ജിയെ നേരിട്ടതെങ്ങനെ?
5ജി നടപ്പാക്കിയ മറ്റ് രാജ്യങ്ങളിൽ ഫ്രീക്വൻസിയുടെ വ്യത്യാസം മൂലം കാര്യമായ പ്രശ്നങ്ങളില്ല. യുഎസിനെ അപേക്ഷിച്ച് കുറഞ്ഞ ഫ്രീക്വൻസിയിലാണ് യൂറോപ്യൻ യൂണിയനിൽ 5ജി പ്രവർത്തിക്കുന്നത്. ഫ്രീക്വൻസിക്കു പുറമേ ഫ്രാൻസ് പോലെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് രണ്ടര മടങ്ങ് ഉയർന്ന പവറിലാണ് യുഎസിലെ 5ജി ടവറുകൾ പ്രവർത്തിക്കുന്നത്. ഫ്രാൻസിൽ ഇത് 631 വാട്സ് ആണെങ്കിൽ യുഎസിൽ ഇത് 1585 വാട്സ് ആണ്. ഫ്രാൻസിൽ വിമാനത്താവളങ്ങൾക്കു സമീപമുള്ള 5ജി ടവറുകളിലെ ആന്റിന താഴേക്കു ചെരിച്ചുവയ്ക്കണമെന്നും നിബന്ധനയുണ്ട്. ഇത് യുഎസിൽ ഇല്ല.
5ജി തരംഗങ്ങളില്ലാത്ത ബഫർ സോണുകൾ യുഎസിലെ പല വിമാനത്താവളങ്ങളിൽ നടപ്പാക്കിയെങ്കിലും യാത്രയുടെ അവസാന 20 സെക്കൻഡിൽ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ എന്ന് എഫ്എഎ ചൂണ്ടിക്കാട്ടുന്നു. ഫ്രാൻസിൽ ബഫർ സോണുകൾ വലുതായതിനാൽ അവസാന 96 സെക്കൻഡിലും ഇതിന്റെ ഗുണം ലഭിക്കും.
5ജിയുടെ കരുത്ത്: സ്മോൾ സെൽ
നിലവിലെ മൊബൈൽ ടവറുകൾ ഒരു വലിയ മേഖലയിൽ കവറേജ് നൽകുന്നവയാണെങ്കിൽ 5ജി ടവറുകൾ ഒരു ചെറിയ പ്രദേശം മാത്രം കവർ (സ്മോൾ സെൽ) ചെയ്യുന്നതായിരിക്കും. 4ജി അപേക്ഷിച്ച് കുറഞ്ഞ തരംഗദൈർഘ്യവും ഉയർന്ന ഫ്രീക്വൻസിയുമുള്ള തരംഗങ്ങളാണു 5ജിയിൽ ഉപയോഗിക്കുന്നത്. ഇക്കാരണത്താൽ വലിയ ടവറുകൾക്കു പകരം ഒരു നിശ്ചിത പ്രദേശത്ത് ഒട്ടേറെ കുഞ്ഞൻ ടവറുകൾ ആവശ്യമായി വരും. നഗരങ്ങളിലും മറ്റും പുതിയ കുഞ്ഞൻ ടവറുകൾ സ്ഥാപിക്കുന്നതിനു പകരം നിലവിലുള്ള ഇല്ക്ട്രിക് പോസ്റ്റുകളിലും ട്രാഫിക് സിഗ്നൽ പോസ്റ്റുകളിലും പ്രസാരണത്തിനുള്ള ഉപകരണം ഘടിപ്പിച്ചാൽ അവ ടവറായി പ്രവർത്തിക്കും. വലിയ ടവറുകളെ അപേക്ഷിച്ച് നിർമാണ–പരിപാലന ചെലവുകൾ കുറവാണ്.
ഏകദേശം 250 മീറ്റർ പരിധിയുള്ള മിനി ടവറുകളാണ് 'സ്മോൾ സെല്ലുകൾ'. പ്രവർത്തിക്കാൻ കുറച്ച് വൈദ്യുതി മാത്രം മതിയാകും. നഗരത്തിൽ അടുപ്പിച്ചുള്ള പോസ്റ്റുകളിൽ സ്ഥാപിക്കുന്ന സ്മോൾ സെല്ലുകൾ വഴി വളരെ ശക്തമായ ശൃംഖല രൂപീകരിക്കാം. ഇവ ഒരു വല പോലെ പ്രവർത്തിക്കും. ദൂരപരിധി കുറവായതിനാലും അടുത്തടുത്ത് ടവറുകളുള്ളതിനാലും എല്ലായിടത്തും സിഗ്നൽ ശക്തി ഏകദേശം ഒരുപോലെയായിരിക്കും. ഇവ വലിയ ടവറുകളുമായി (മാക്രോ ബേസ് സ്റ്റേഷൻ) ബന്ധിപ്പിച്ചിരിക്കും. 5ജിയുടെ മുന്നോടിയായി ഇലക്ട്രിക് പോസ്റ്റുകൾ, മെട്രോ പില്ലറുകൾ, ട്രാഫിക് ലൈറ്റുകൾ, വഴിവിളക്കുകൾ എന്നിവയെ മിനി ടെലികോം ടവറുകളാക്കുന്ന (സ്മോൾ സെൽ) പ്രക്രിയയുടെ ഭാഗമാകാൻ കേരളത്തിൽ കെഎസ്ഇബി ട്രായിയുടെ മുന്നിൽ താൽപര്യം അറിയിച്ചിട്ടുണ്ട്.
English Summary: The facts on 5G and Air Safety in US; How is India Affected?