റഷ്യൻ ഭീഷണിയെന്ന് ബൈഡൻ; സൈന്യത്തെ ഒരുക്കി നാറ്റോ; യുദ്ധഭീതിയിലോ യുക്രെയ്ൻ?
4.4 കോടി ജനങ്ങളുള്ള യുക്രെയ്ൻ റഷ്യയുമായി 1200 മൈൽ അതിർത്തി പങ്കിടുന്നു. സാമൂഹികമായും സാംസ്കാരികവുമായി റഷ്യയുമായി അടുത്ത ബന്ധമാണ് യുക്രെയ്നുള്ളത്. യുക്രെയ്നും റഷ്യയും ഒറ്റ ദേശമാണ് എന്നു വരെ ഈയിടെ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിക്കുകയുണ്ടായി. സോവിയറ്റുകാലത്തെ മഹത്വത്തിലേക്ക് റഷ്യയെ തിരിച്ചുകൊണ്ടുപോകുകയാണു പുടിന്റെ സ്വപ്നം...Russia Ukraine
4.4 കോടി ജനങ്ങളുള്ള യുക്രെയ്ൻ റഷ്യയുമായി 1200 മൈൽ അതിർത്തി പങ്കിടുന്നു. സാമൂഹികമായും സാംസ്കാരികവുമായി റഷ്യയുമായി അടുത്ത ബന്ധമാണ് യുക്രെയ്നുള്ളത്. യുക്രെയ്നും റഷ്യയും ഒറ്റ ദേശമാണ് എന്നു വരെ ഈയിടെ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിക്കുകയുണ്ടായി. സോവിയറ്റുകാലത്തെ മഹത്വത്തിലേക്ക് റഷ്യയെ തിരിച്ചുകൊണ്ടുപോകുകയാണു പുടിന്റെ സ്വപ്നം...Russia Ukraine
4.4 കോടി ജനങ്ങളുള്ള യുക്രെയ്ൻ റഷ്യയുമായി 1200 മൈൽ അതിർത്തി പങ്കിടുന്നു. സാമൂഹികമായും സാംസ്കാരികവുമായി റഷ്യയുമായി അടുത്ത ബന്ധമാണ് യുക്രെയ്നുള്ളത്. യുക്രെയ്നും റഷ്യയും ഒറ്റ ദേശമാണ് എന്നു വരെ ഈയിടെ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിക്കുകയുണ്ടായി. സോവിയറ്റുകാലത്തെ മഹത്വത്തിലേക്ക് റഷ്യയെ തിരിച്ചുകൊണ്ടുപോകുകയാണു പുടിന്റെ സ്വപ്നം...Russia Ukraine
റഷ്യ യുക്രെയ്ൻ ആക്രമിക്കുമോ? യുക്രെയ്ൻ അതിർത്തികളിലെ റഷ്യയുടെ സൈനികസന്നാഹം യൂറോപ്പിൽ യുദ്ധഭീതി ഉണ്ടാക്കിയിട്ടുണ്ട്. ഈ മാസം തന്നെ റഷ്യ ആക്രമണം നടത്തിയേക്കുമെന്ന് യുഎസ് കരുതുന്നു. ഇതു സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് യുഎസ് നാറ്റോ രാജ്യങ്ങൾക്കു കൈമാറിയിരുന്നു.
റഷ്യ യുക്രെയ്ൻ ആക്രമിച്ചേക്കുമെന്നാണു താൻ കരുതുന്നതെന്നു കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ജോ ൈബഡൻ മാധ്യമസമ്മേളനത്തിലും പറഞ്ഞു. യുക്രെയ്നിലെ തങ്ങളുടെ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് രാജ്യം വിടാൻ ഞായറാഴ്ച യുഎസ് ഉത്തരവിട്ടു. പിന്നാലെ യുകെയും സമാനമായ നിർദേശം എംബസി അധികൃതർക്കു നൽകി. കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ സജ്ജമാക്കി നിർത്തുന്നതായി പാശ്ചാത്യ സൈനിക സഖ്യമായ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) തിങ്കളാഴ്ച പ്രഖ്യാപിച്ചതോടെ യുദ്ധം ആസന്നമായെന്ന സൂചനകളാണു രാജ്യാന്തര സമൂഹത്തിനു ലഭിക്കുന്നത്. നാറ്റോയുടെ സൈനികവിന്യാസമാണു പ്രശ്നമെന്നും യുക്രെയ്നിന്റെ പേരിൽ സ്ഥിതി മോശമാക്കുന്നതു നാറ്റോ ആണെന്നും റഷ്യ പ്രതികരിക്കുകയും ചെയ്തു.
ആക്രമണ നീക്കമില്ലെന്ന് റഷ്യ ആവർത്തിക്കുമ്പോഴും യുക്രെയ്നിന്റെ അതിർത്തികളിൽ വൻ സൈനികസന്നാഹമാണു റഷ്യ നടത്തിയിട്ടുള്ളത്. ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ യുക്രെയ്നിന്റെ മൂന്ന് അതിർത്തികളിലും സജ്ജരായിട്ടുണ്ട്. ടാങ്കുകളും മിസൈലുകളും യുദ്ധസാമഗ്രികളും വിന്യസിച്ചുകഴിഞ്ഞു.
അപ്രതീക്ഷിത സൈനികനടപടി
1917 ൽ സോവിയറ്റ് യൂണിയൻ രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായ ആദ്യ റിപ്പബ്ലിക്കുകളിലൊന്ന് യുക്രെയ്ൻ ആണ്. സോവിയറ്റ് റിപ്പബ്ലിക്കുകളിൽ വലുപ്പം കൊണ്ടു മൂന്നാമതും. 1991 ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രെയ്ൻ സ്വതന്ത്ര രാജ്യമായി. 2014ൽ റഷ്യാ അനുകൂലിയായ പ്രസിഡന്റ് സ്ഥാനഭ്രഷ്ടനായതു മുതൽ റഷ്യയുമായി ബന്ധം വഷളായി. കിഴക്കൻ യുക്രെയ്നിലെ റഷ്യാപക്ഷ വിമതർക്ക് മിസൈലുകളടക്കം ആയുധങ്ങളും പിന്തുണയും റഷ്യ നൽകി. പിന്നാലെ യുക്രെയ്ൻ ആക്രമിച്ച്, ക്രൈമിയ പിടിച്ചെടുത്തു റഷ്യയോടു കൂടിച്ചേർക്കുകയും ചെയ്തു. 2015 ൽ യുക്രെയ്നിൽ വെടിനിർത്തൽ കരാർ വന്നപ്പോഴേക്കും യുദ്ധത്തിൽ സൈനികർ അടക്കം 13,000 പേരാണു കൊല്ലപ്പെട്ടത്. 2014 ൽ അപ്രതീക്ഷിതമായിട്ടാണു റഷ്യയുടെ സൈനികനടപടിയുണ്ടായത്. സമാനമായ ഒരു കടന്നുകയറ്റം ഈ മാസം തന്നെ സംഭവിച്ചേക്കുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.
4.4 കോടി ജനങ്ങളുള്ള യുക്രെയ്ൻ റഷ്യയുമായി 1200 മൈൽ അതിർത്തി പങ്കിടുന്നു. സാമൂഹികമായും സാംസ്കാരികവുമായി റഷ്യയുമായി അടുത്ത ബന്ധമാണ് യുക്രെയ്നുള്ളത്. യുക്രെയ്നും റഷ്യയും ഒറ്റ ദേശമാണ് എന്നു വരെ ഈയിടെ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിക്കുകയുണ്ടായി. സോവിയറ്റുകാലത്തെ മഹത്വത്തിലേക്ക് റഷ്യയെ തിരിച്ചുകൊണ്ടുപോകുകയാണു പുടിന്റെ സ്വപ്നം.
ക്യൂബൻ മിസൈൽ പ്രതിസന്ധിക്കു തുല്യമായ സംഘർഷാവസ്ഥ
നിലവിൽ യുക്രെയ്ൻ നാറ്റോയിൽ അംഗമല്ല. യുക്രെയ്നിനെ ഒരിക്കലും നാറ്റോയിൽ ചേർക്കരുതെന്നാണ് റഷ്യയുടെ ആവശ്യം. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ പാശ്ചാത്യശക്തികളുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണു കിഴക്കൻ യൂറോപ്പിലെ നാറ്റോയുടെ സൈനിക സാന്നിധ്യമെന്നും റഷ്യ ആരോപിക്കുന്നു. ഇപ്രകാരം തങ്ങളുടെ അതിർത്തി രാജ്യങ്ങളിലെ നാറ്റോ സാന്നിധ്യം റഷ്യക്കു കടുത്ത ഭീഷണിയാണെന്നാണു പ്രസിഡന്റ് പുടിന്റെ വാദം.
യുക്രെയ്നിനെ നാറ്റോയിൽ ചേർക്കില്ലെന്ന ഉറപ്പാണു റഷ്യ ആവശ്യപ്പെടുന്നത്. ഒപ്പം കിഴക്കൻ യൂറോപ്പിലെയും ബാൾട്ടിക് മേഖലയിലെയും മുൻ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽനിന്നും നാറ്റോ പിന്മാറണം. വിഷയത്തിൽ റഷ്യയും യുഎസും തമ്മിൽ ഈ മാസം മാത്രം നാലുവട്ടം ഉദ്യോഗസ്ഥതല ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. യുക്രെയ്ൻ അതിർത്തിയിലെ സൈനിക സന്നാഹത്തിൽ നിന്ന് റഷ്യ പിന്നാക്കം പോയിട്ടുമില്ല. നാറ്റോ സെക്രട്ടറി ജനറൽ നൽകിയ മുന്നറിയിപ്പ് താമസിയാതെ പുടിൻ ആക്രമണം ആരംഭിക്കുമെന്നാണ്. ഈ സാധ്യത യുഎസ് ശരിവയ്ക്കുകയും ചെയ്യുന്നു. യുക്രെയ്നോടു ചേർന്നു കിടക്കുന്ന മറ്റൊരു മുൻ സോവിയറ്റ് റിപ്പബ്ലിക് ആയ ബെലാറൂസ് റഷ്യയുടെ അടുത്ത സഖ്യകക്ഷിയാണ്. അവരുടെ അതിർത്തിയിൽ റഷ്യയുടെ സൈനിക അഭ്യാസം നടന്നുവരികയാണ്.
1962 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കു തുല്യമായ ഒരു സംഘർഷാവസ്ഥ യുക്രെയ്ൻ പ്രശ്നത്തിൽ ഉണ്ടെന്നാണ് റഷ്യയുടെ ഉപ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. 1962 ൽ ശീതയുദ്ധകാലത്ത് യുഎസും സോവിയറ്റ് യൂണിയനും തമ്മിൽ ആണവയുദ്ധത്തിന്റെ വക്കിലെത്തിയതാണ്. ക്യൂബൻ തീരത്ത് യുഎസ് മിസൈൽത്താവളം സ്ഥാപിച്ചതാണ് ആ പ്രതിസന്ധിക്കു കാരണമായത്. ഇപ്പോൾ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ വർധിച്ചുവരുന്ന നാറ്റോ-യുഎസ് സേനാ സാന്നിധ്യമാണ് റഷ്യയുടെ അപ്രീതിക്കു കാരണം. യുക്രെയ്ൻ നാറ്റോ അംഗമായിട്ടില്ലെങ്കിലും മറ്റു നാറ്റോ രാജ്യങ്ങൾ അവിടേക്കു ആയുധങ്ങൾ നൽകുന്നുവെന്നാണു റഷ്യയുടെ മറ്റൊരു പ്രധാന പരാതി. അതിർത്തിരാജ്യമായ യുക്രെയ്നിലേക്ക് ആയുധങ്ങൾ ഒഴുകുന്നതു കണ്ടു കൈ കെട്ടി നോക്കി നിൽക്കണോ എന്നാണു പുടിന്റെ ചോദ്യം.
നാറ്റോ അംഗമായ പോളണ്ടിലും ബാൾട്ടിക് റിപ്പബ്ലിക്കുകളായ എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നിവങ്ങളിലുമുള്ള നാറ്റോ സൈനിക സാന്നിധ്യം അവസാനിപ്പിക്കണമെന്നും പുടിൻ ആവശ്യപ്പെടുന്നു. 1990 കളിൽ സോവിയറ്റ് യൂണിയൻ ശിഥിലമായതിനു പിന്നാലെ സംഭവിച്ചതാണ് കിഴക്കൻ യൂറോപ്പിലെ സ്ഥിതിമാറ്റം. സോവിയറ്റ് ചേരിയിലുണ്ടായിരുന്ന കിഴക്കൻ യൂറോപ്പിലെ 14 രാജ്യങ്ങളാണു 1997 നു ശേഷം നാറ്റോയിൽ ചേർന്നത്. റഷ്യൻ അതിർത്തിയോടു ചേർന്ന ഈ രാജ്യങ്ങളിലെ നാറ്റോയുടെ മിസൈൽത്താവളങ്ങൾ തങ്ങൾക്ക് വലിയ ഭീഷണിയാണെന്ന് റഷ്യ പറയുന്നു. 2014 ൽ യുക്രെയ്നിൽ നിന്ന് ക്രൈമിയ പിടിച്ചെടുത്തത് ആ പ്രദേശം റഷ്യക്ക് ചരിത്രപരമായി അവകാശപ്പെട്ടതാണെന്നു വാദിച്ചാണ്. നിലവിൽ യുക്രെയ്നിലെ ഭരണ നേതാക്കൾ റഷ്യാവിരുദ്ധ പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്നും പുടിൻ കുറ്റപ്പെടുത്തുന്നു.
എന്താണ് യുഎസ് നിലപാട്?
20 വർഷത്തെ അധിനിവേശത്തിനു വെറുംകയ്യോടെ അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങിയ യുഎസിന്, ഇനിയൊരു സൈനിക നടപടിക്കു തീരെ താൽപര്യമില്ല. നാറ്റോയിൽ യുഎസിന്റെ റോൾ സംബന്ധിച്ചും വ്യക്തതയില്ല. നാറ്റോ കാലഹരണപ്പെട്ടുവെന്നായിരുന്നു മുൻ പ്രസിഡന്റ് ട്രംപിന്റെ നയം. അദ്ദേഹം യൂറോപ്പിൽ യുഎസ് സൈനികസഹായമെത്തിക്കുന്നതിനെ ശക്തിയായി എതിർത്തിരുന്നു. എങ്കിലും ബൈഡൻ ഭരണകൂടം കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ യുഎസ് സൈനികരെ അയക്കാനും ആയുധങ്ങൾ എത്തിക്കാനും ആലോചിക്കുന്നുണ്ട്.
യുക്രെയ്ൻ (നാറ്റോ അംഗമല്ലാത്തതിനാൽ) അവിടെ തങ്ങൾക്കു പ്രത്യേകിച്ചു ബാധ്യതയില്ലെന്ന് യുഎസ് സമീപകാലം വരെ സ്വീകരിച്ച നിലപാടാണ്. റഷ്യ അവിടെ ചെറിയ ആക്രമണമാണു നടത്തുന്നതെങ്കിൽ യുഎസ് ഇടപെടില്ലെന്നു വരെ ഡിസംബറിൽ ജോ ബൈഡൻ പറഞ്ഞു. സൈനിക നടപടിയെക്കാൾ സാമ്പത്തിക ഉപരോധം കൊണ്ടു റഷ്യയെ വരുതിയിലാക്കാമെന്നതാണു യുഎസ് നയം . യൂറോപ്യൻ യൂണിയനിലെയും നാറ്റോയിലെയും എല്ലാ അംഗങ്ങളും പിന്തുണയ്ക്കാതെ സൈനികമായി ഇടപെടില്ലെന്നും ബൈഡൻ വ്യക്തമാക്കുകയുണ്ടായി. ഫ്രാൻസ് അടക്കം യൂറോപ്യൻ യൂണിയൻ നേതൃത്വം കരുതുന്നത്, പ്രശ്നം തീർക്കേണ്ടതു റഷ്യയും യുഎസും തമ്മിലല്ല എന്നാണ്. യൂറോപ്പിലെ സുരക്ഷ ചർച്ച ചെയ്യുമ്പോൾ അവിടെ യൂറോപ്യന്മാർ കൂടി ഉണ്ടാവണം, അതിന്റെ അജൻഡ തീരുമാനിക്കേണ്ടതു റഷ്യയുമല്ല എന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ പറയുകയും ചെയ്തു. ഇതിനർഥം യൂറോപ്യൻ യൂണിയൻ വിഷയം നേരിട്ടു കൈകാര്യം ചെയ്യാൻ താൽപര്യപ്പെടുന്നുവെന്നാണ്.
നിലവിൽ 27 അംഗ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പ്രകൃത വാതക ഇറക്കുമതിയുടെ 40 ശതമാനത്തോളം റഷ്യയിൽനിന്നാണ്. കഴിഞ്ഞ വർഷം ഇറക്കുമതിയിൽ കുറവു വന്നതോടെ യൂറോപ്പിൽ ഇന്ധന വില കുതിച്ചുയരുകയും ചെയ്തു. റഷ്യയിൽനിന്നുള്ള വാതക പൈപ്പ് ലൈനുകളിലേറെയും യുക്രെയ്ൻ വഴിയാണു യൂറോപ്പിലേക്ക് എത്തുന്നത്. അവിടം യുദ്ധമേഖലയാകുന്നത് യൂറോപ്പിന് ഹിതകരമല്ല. മറ്റൊന്ന് ജർമനിയുടെ നിലപാടാണ്. റഷ്യയുമായി പിണങ്ങാൻ ജർമനിക്കു തീരെ താൽപര്യമില്ല. സമീപകാലത്താണു റഷ്യയിൽനിന്നുള്ള വാതക പൈപ്പ് ലൈൻ പൂർത്തിയായത്. വാതകവിതരണം ആരംഭിച്ചിട്ടുമില്ല. യുക്രെയ്നോടു ചേർന്നു കിടക്കുന്ന നാറ്റോ അംഗ രാജ്യമായ ഹംഗറിയുടെ പ്രധാനമന്ത്രി ആണവ നിലയത്തിന്റെ വികസനവുമായി ബന്ധപ്പെട്ടു പുടിനുമായി അടുത്തയാഴ്ച കൂടിക്കാഴ്ച വച്ചിട്ടുണ്ട്. നല്ല റഷ്യാബന്ധം യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തിക താൽപര്യമാണ്. ശീതയുദ്ധം ഒരു ദുരന്തമായിരുന്നു. അക്കാലം അവസാനിച്ചുവെന്ന് ഹംഗറിയുടെ പ്രധാനമന്ത്രി പറഞ്ഞത് ഇതു മനസ്സിൽ കണ്ടാണ്.
കിഴക്കൻ യൂറോപ്പിലെ നാറ്റോയുടെ സ്വാധീനം ഇല്ലാതാക്കുക എന്ന തന്ത്രപരമായ ആവശ്യം നേടിയെടുക്കാനുള്ള റഷ്യയുടെ താൽപര്യമാണ് യുക്രെയ്നിലെ പടയൊരുക്കത്തിനു പിന്നിൽ. ഈ വിഷയത്തിൽ റഷ്യയുടെ താൽപര്യം പൂർണമായി അവഗണിച്ചു മുന്നോട്ടു പോകാൻ നാറ്റോയോ യുഎസോ തയാറാകുമെന്നും തോന്നുന്നില്ല.
English Summary: Is Russia Heading towards a War Against Ukraine? What is US Strategy?