ആവേശമാണ് ആകാശക്കാഴ്ചകൾ; അതികഠിനം പരിശീലനം; നൽകാം സല്യൂട്ട്
പരേഡിനു തന്നെ പ്രതീകാത്മക അർഥമുണ്ട്. തങ്ങൾ പടയ്‌ക്ക് സജ്‌ജരാണെന്ന് സർവസൈന്യാധിപനു മുന്നിൽ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്. പണ്ടുകാലത്ത് ഇത് മിക്കവാറും രാജാവിന്റെ ജന്മദിനത്തിലാവും. തങ്ങൾക്കു ലഭിച്ച പുതിയ ആയുധങ്ങളെല്ലാം രാജാവിനു മുന്നിൽ അവർ പ്രദർശിപ്പിക്കും. ഇന്നും സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇതിന്റെ തുടർച്ചയാണ്....Republic Day Parade, Manorama Online
പരേഡിനു തന്നെ പ്രതീകാത്മക അർഥമുണ്ട്. തങ്ങൾ പടയ്‌ക്ക് സജ്‌ജരാണെന്ന് സർവസൈന്യാധിപനു മുന്നിൽ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്. പണ്ടുകാലത്ത് ഇത് മിക്കവാറും രാജാവിന്റെ ജന്മദിനത്തിലാവും. തങ്ങൾക്കു ലഭിച്ച പുതിയ ആയുധങ്ങളെല്ലാം രാജാവിനു മുന്നിൽ അവർ പ്രദർശിപ്പിക്കും. ഇന്നും സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇതിന്റെ തുടർച്ചയാണ്....Republic Day Parade, Manorama Online
പരേഡിനു തന്നെ പ്രതീകാത്മക അർഥമുണ്ട്. തങ്ങൾ പടയ്‌ക്ക് സജ്‌ജരാണെന്ന് സർവസൈന്യാധിപനു മുന്നിൽ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്. പണ്ടുകാലത്ത് ഇത് മിക്കവാറും രാജാവിന്റെ ജന്മദിനത്തിലാവും. തങ്ങൾക്കു ലഭിച്ച പുതിയ ആയുധങ്ങളെല്ലാം രാജാവിനു മുന്നിൽ അവർ പ്രദർശിപ്പിക്കും. ഇന്നും സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇതിന്റെ തുടർച്ചയാണ്....Republic Day Parade, Manorama Online
ന്യൂഡൽഹി ∙ ഇന്ത്യ ഒരാവേശമായി മാറുന്ന ദിവസമാണ് റിപ്പബ്ലിക് ദിനം. വിജയ് ചൗക്കും പടക്കോപ്പുകളും ചിട്ടയൊപ്പിച്ചു മുന്നേറുന്ന സൈനികരും ആകാശക്കാഴ്ചകളും. നൽകുന്ന ആവേശം ചെറുതല്ല. ഓർക്കണം അതികഠിനമാണ് ഈ ദിവസങ്ങളിൽ ഡൽഹിയിലെ തണുപ്പ്. നഗരം മൂടിപ്പുറച്ചുറങ്ങുന്ന പുലർച്ചെകളിൽ വിജയ് ചൗക്കിൽ പരിശീലനത്തിനെത്തുന്ന നൂറുകണക്കിനു സൈനികർ. ഒരു മാസത്തോളമായി പരേഡിന്റെയും മറ്റും പരിശീലനം ഡൽഹിയിൽ ആരംഭിച്ചിട്ട്.
ടെലിവിഷനിലും മറ്റും കണ്ടു ശീലിച്ച ചില കാഴ്ചകൾ നേരിൽ കാണുന്നതിന്റെ ആവേശമായിരുന്നു ഡൽഹിയിൽ വന്ന് റിപ്പബ്ലിക് ദിന പരേഡ് ആദ്യം കാണുമ്പോൾ. ഇന്നും ആ ആവേശത്തിനു കുറവു വന്നിട്ടില്ലെന്നതാണ് ഇതു നൽകുന്ന ഊർജം. പരേഡിനു മുൻപുള്ള പരിശീലനം കാണാൻ ദിവസവും വിജയ് ചൗക്കിലേക്കു ഞാനുൾപ്പെടെയുള്ളവരെത്തുന്നതിനു കാരണവും ഇതൊക്കെ തന്നെയാകാം. കഥകളേറെയുണ്ട് പരേഡുകൾക്കു പിന്നിൽ. കഥകളെല്ലാമൊരു ചരിത്രമാണെന്നുമോർക്കുക. റിപ്പബ്ലിക് ദിന പരേഡും 29നു നടക്കുന്ന ബീറ്റിങ് റിട്രീറ്റുമെല്ലാം ഒരിക്കലെങ്കിലും നേരിൽ കണ്ടിരിക്കണമെന്നു പറയാൻ ആഗ്രഹിക്കുന്നതും അതുകൊണ്ടു തന്നെയാണ്.
പരേഡിനു തന്നെ പ്രതീകാത്മക അർഥമുണ്ട്. തങ്ങൾ പടയ്‌ക്ക് സജ്‌ജരാണെന്ന് സർവസൈന്യാധിപനു മുന്നിൽ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്. പണ്ടുകാലത്ത് ഇത് മിക്കവാറും രാജാവിന്റെ ജന്മദിനത്തിലാവും. തങ്ങൾക്കു ലഭിച്ച പുതിയ ആയുധങ്ങളെല്ലാം രാജാവിനു മുന്നിൽ അവർ പ്രദർശിപ്പിക്കും. ഇന്നും സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇതിന്റെ തുടർച്ചയാണ്. പ്രദർശനത്തിനു ശേഷം ഇവയെല്ലാം സമ്മാനിച്ച സർവസൈന്യാധിപന് തങ്ങളുടെ വാദ്യങ്ങളും മറ്റുമുപയോഗിച്ച് നന്ദിപ്രകടനം കാഴ്‌ചവച്ചശേഷം അവർ ബാരക്കുകളിലേക്കു മടങ്ങും. ജനുവരി 29നു വൈകിട്ട് വിജയ് ചൗക്കിൽ സൈന്യം നടത്തുന്ന ബീറ്റിങ് റിട്രീറ്റ് എന്ന ചടങ്ങാണ് സംഗീതസാന്ദ്രമായ നന്ദിപ്രകടനവും മടക്കയാത്രയും. ഇക്കുറി പരേഡും ബീറ്റിങ് റിട്രീറ്റും ആസ്വദിക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കുക
30 മിനിറ്റ് വൈകി ചടങ്ങുകൾ ആരംഭിക്കും
∙സാധാരണ 10 മണിക്കാണ് പരേഡ് ആരംഭിക്കുന്നതെങ്കിൽ ഇക്കുറി 30 മിനിറ്റ് വൈകിയാണു ചടങ്ങുകൾ ആരംഭിക്കുക. അതായതു 10.30ന്. ഡൽഹിയിലെ ശക്തമായ മൂടൽമഞ്ഞ് ഉൾപ്പെടെയുള്ള കാരണങ്ങളുണ്ട് പരേഡ് വൈകാൻ. 90 മിനിറ്റ് ദൈർഘ്യമാണു പരേഡിന് ഇക്കുറിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിലെത്തി ആദരമർപ്പിക്കും. തുടർന്നു സേനാംഗങ്ങളുടെ മാർച്ച്. നിശ്ചലദൃശ്യങ്ങളും ഫ്ലോട്ടുകളും പിന്നാലെയെത്തും. ടാബ്ലോകൾ ചെങ്കോട്ട വരെയെത്തി പൊതുജനങ്ങൾക്കു കാണാൻ അവസരമൊരുക്കും. സേനാംഗങ്ങളുടെ പരേഡ് നാഷനൽ സ്റ്റേഡിയത്തിൽ അവസാനിക്കും.
രാഷ്ട്രപതി ഭവന്റെ പ്രധാന ഗേറ്റും അതിനു മുന്നിലായി ഇരുവശത്തുമായി നിലകൊള്ളുന്ന നോർത്ത്, സൗത്ത് ബ്ലോക്കും കടന്നുള്ള ഭാഗമാണ് വിജയ് ചൗക്ക്. അവിടെ നിന്നുള്ള പരേഡ് ചെങ്കോട്ട വരെയെന്നതായിരുന്നു പഴയ രീതി; ഏകദേശം 6 കിലോമീറ്ററോളം. എന്നാൽ കഴിഞ്ഞ വർഷം മുതൽ പരേഡ് ഇന്ത്യാഗേറ്റ് ഭാഗത്തെ നാഷനൽ സ്റ്റേഡിയത്തിലെത്തി അവസാനിക്കുന്നതാണ് രീതി. ഫ്ലോട്ടുകൾ മാത്രം ചെങ്കോട്ട വരെയെത്തും. വിജയ് ചൗക്കിൽ നിന്നു രാജ്പഥും അമർ ജവാൻ ജ്യോതിയും ഇന്ത്യാഗേറ്റ് പ്രിൻസസ് പാർക്കും കടന്നു തിലക് മാർഗിലൂടെ ഇന്ത്യാഗേറ്റ് സി–ഹെക്സൺ ഭാഗത്തെ സ്റ്റേഡിയത്തിലെത്തി സേനകളുടെ പരേഡ് അവസാനിക്കും.
∙ പരേഡിൽ തന്റെ അംഗരക്ഷകസൈന്യത്തിന്റെ അകമ്പടിയോടെയാണു രാഷ്‌ട്രപതി എത്തുന്നത്. ഈ സൈന്യത്തിലെ കുതിരകളെയും സൈന്യത്തിലെ മറ്റു കുതിരകളെയും ശ്രദ്ധിച്ചാൽ ചില വ്യത്യാസങ്ങൾ അറിയാം. അംഗരക്ഷകസൈന്യത്തിലെ കുതിരകൾക്കു മാത്രമേ കുഞ്ചിരോമമുള്ളൂ. സൈനികക്കുതിരകൾക്കു കുഞ്ചിരോമം പാടില്ലെന്നാണു ലോകനിയമം. എന്നാൽ 1760കളിൽ വാറൻ ഹേസ്‌റ്റിങ്‌സ് രൂപീകരിച്ച അംഗരക്ഷകപ്പടയ്‌ക്ക് ഈ നിയമം ബാധകമല്ല. തവിട്ടുനിറമുള്ള കുതിരകൾ മാത്രമേ ഈ യൂണിറ്റിലെ പടയാളികൾക്കുള്ളു. എന്നാൽ പടയുടെ കാഹളം വഹിക്കുന്ന സൈനികനു മാത്രം ചാരനിറക്കുതിരയെ അനുവദിച്ചിട്ടുണ്ട്.
പരേഡിൽ സൈനികർ സല്യൂട്ട് ചെയ്യുന്നതിനുമുണ്ട് പ്രത്യേകത. കരസേനക്കാരും വ്യോമസേനക്കാരും കൈത്തലം വിടർത്തി സല്യൂട്ട് ചെയ്യുമ്പോൾ നാവികർ മാത്രം കൈത്തലം താഴെയാക്കി സല്യൂട്ട് ചെയ്യുന്നു. പണ്ടത്തെ പായ്‌ക്കപ്പലുകളിൽ ജോലിചെയ്യുമ്പോൾ ഓയിലും ഗ്രീസും മൂലം വൃത്തികേടായ കൈകൊണ്ടു സല്യൂട്ട് ചെയ്യുന്നതു മോശമായതിനാൽ അവർ കണ്ടുപിടിച്ച രീതിയാണിത്.
മാർച്ചിങ് വിഭാഗങ്ങളിൽ പുലിത്തോൽ പുതച്ച ബാഗ്‌പൈപ്പർമാരെ ശ്രദ്ധിക്കുക. ബാഗ്‌പൈപ്പുകൾ സ്‌കോട്ടിഷ് ഉപകരണങ്ങളാണെങ്കിലും അവയെ സൈനികസംഗീതത്തിന് ഉപയോഗിച്ചത് ഇന്ത്യയിലാണ്. 1781ലാണ് ഇതെന്നാണ് ചരിത്രം. മൈസൂർ ഭരണാധികാരി ഹൈദരലിക്കെതിരെയുള്ള, പോർട്ടോ നോവോ യുദ്ധം ശക്തിപ്പെട്ടു നിൽക്കുന്നതിനിടെ 71-ാം റജിമെന്റിലെ മേളക്കാരൻ പോരാളികൾക്ക് ഉത്തേജനം നൽകാൻ ഉച്ചത്തിൽ ബാഗ്‌പൈപ്പ് വായിക്കാൻ തുടങ്ങി. ആവേശം കേറിയ കമാൻഡറായിരുന്ന സർ ആയർ കൂട്ട് വിളിച്ചുപറഞ്ഞു-‘ഈ യുദ്ധം ജയിച്ചാൽ നിനക്കു ഞാൻ വെള്ളിപ്പൈപ്പുകൾ തരും.’ ഇന്നും വെള്ളിപ്പൈപ്പുകൾ 71-ാം റജിമെന്റിനു മാത്രമേയുള്ളു.
∙ ഇക്കുറി കരസേനയിൽ നിന്നു പരേഡിൽ ഭാഗമാകുന്ന സംഘങ്ങളുടെ യൂണിഫോമുകളും ആയുധവും ശ്രദ്ധിക്കുക. 1950 മുതലുള്ള മറ്റൊരു ചരിത്രം കാണാം.
രാജ്പുത് റജിമന്റ്: 1950കളിലെ യൂണിഫോമാകും അവർ ധരിച്ചിട്ടുണ്ടാകുക. കയ്യിൽ കരുതുക .303 റൈഫിൾ.
അസം റൈഫിൾസ്: 1960കളിലെ യൂണിഫോം.303 റൈഫിൾ.
ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫന്ററി: 1970ലെ യൂണിഫോം ധരിച്ചെത്തുന്ന ഇവരുടെ കൈവശം 7.62 എസ്എൽആർ(സെൽഫ് ലോഡിങ് റൈഫിൾ) ആകും ഉണ്ടാകുക.
സിഖ് ലൈറ്റ് ഇൻഫന്ററിയും ആർമി ഓർഡനൻസ് കോറും ഇപ്പോൾ ഉപയോഗിക്കുന്ന യൂണിഫോം ധരിച്ചെത്തും. കയ്യിൽ കരുതുക 5.56 മില്ലീമീറ്റർ ഇൻസാസ് തോക്ക്.
പാരച്യൂട്ട് റെജിമെന്റ് അവരുടെ പുതിയ കോംപാക്ട് യൂണിഫോമും താവോർ റൈഫിളുമായാകും എത്തുക.
ഇക്കുറി കാണാൻ സാധിക്കുന്ന പടക്കോപ്പുകൾ ഇവയാണ്:
ടാങ്കുകൾ: പിടി–76, സെഞ്ചുറിയൻ, അർജുൻ
ആംഡ് പഴ്സനൽ കാരിയർ: ഒടി–62 തോപാസ്, ബിഎംപി–1, ഐസിവി ബിഎംപി–2
ആർട്ടിലറി ഗൺ: 75/24 ടൗഡ് ഗൺ, 155 എംഎം ധനുഷ് ഗൺ
ബ്രിഡ്ജ്: പിഎംഎസ്/പിഎംപി ബ്രിഡ്ജ്, സർവത്ര ബ്രിഡ്ജ്
ഇഡബ്യൂ സിസ്റ്റംസ്: എച്ച്ടി–16, തരംഗ് ശക്തി
എയർ ഡിഫൻസ്: ടൈഗർ ക്യാറ്റ്, ആകാശ് എസ്എഎം
∙ ഫ്ലൈപാസ്‌റ്റോടെയാവും പരേഡ് അവസാനിക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്തെ ബാറ്റിൽ ഓഫ് ബ്രിട്ടൻ എന്ന നീണ്ടുനിന്ന ആകാശയുദ്ധത്തിൽ ജർമൻ പോർവിമാനങ്ങളുമായി പടപൊരുതി മടങ്ങിയെത്തുന്ന റോയൽ എയർഫോഴ്‌സ് വിമാനങ്ങൾ സ്വന്തം താവളത്തിനു മുകളിലൂടെ ഒന്നു ചുറ്റിപ്പറന്നശേഷം ലാൻഡ് ചെയ്‌തിരുന്ന സമ്പ്രദായത്തിൽ ആരംഭിച്ചതാണിത്. അപകടകരമായ ദൗത്യങ്ങളിൽനിന്ന് എത്രയെണ്ണം തിരിച്ചെത്തിയെന്ന് താവളത്തിലെ കമാൻഡർമാർക്ക് വേഗത്തിൽ എണ്ണിത്തിട്ടപ്പെടുത്തി അടുത്ത ദൗത്യത്തിനു തയാറെടുപ്പു നടത്താൻ ആരംഭിച്ചതാണ് ഈ ചുറ്റിപ്പറക്കൽ.
ഇക്കുറി 75 വിമാനങ്ങളാണ് ഫ്ലൈപാസ്റ്റിൽ ഭാഗമാകുന്നത്. . സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണു 75 വിമാനങ്ങൾ അണിനിരക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ലൈപാസ്റ്റാകും ഇക്കുറി അരങ്ങേറുകയെന്നു സാരം. 4 എംഐ–17 കോപ്റ്ററുകൾ അണിനിരക്കുന്ന ദ്വജ് ഫോർമേഷനോടെയാണു ഫ്ലൈപാസ്റ്റ് ആരംഭിക്കുക. രുദ്ര, രാഹത്ത് ഫോർമേഷനുകളും പിന്നാലെയെത്തും.
കര, നാവിക സേനകളുടെ വ്യോമ വിഭാഗത്തിലെ വിമാനങ്ങളും ഭാഗമാകുന്ന ഫ്ലൈപാസ്റ്റ് 7 ജാഗ്വാർ വിമാനങ്ങൾ അമൃത് ഫോർമേഷനിൽ അണിനിരക്കുന്നതോടെയാണു പൂർത്തിയാകുക. 1971ലെ യുദ്ധത്തിൽ നിർണായകമായിരുന്ന താംഗെൽ എയർഡ്രോപ്പിന് ആദരമായും വിമാനങ്ങൾ പറക്കും.റഫാൽ യുദ്ധവിമാനം, നാവികസേനയുടെ മിഗ് 29കെ, പി–81 നിരീക്ഷണ വിമാനം എന്നിവയെല്ലാം ഫ്ലൈപാസ്റ്റിൽ ഭാഗാകും.
കാഴ്ചയുടെ വിസ്മയം
∙ സമയപരിമിതി കാരണം വളരെക്കുറച്ച് ഫ്ലോട്ടുകൾക്കും നിശ്ചലദൃശ്യങ്ങൾക്കാണ് പരേഡിൽ അവസരം ലഭിക്കുക. സംസ്ഥാനങ്ങളിൽ നിന്നും വിവിധ കേന്ദ്രമന്ത്രാലയങ്ങളിൽ നിന്നുമായി ഇക്കുറി ലഭിച്ച 56 അപേക്ഷകളിൽ 21 എണ്ണമാണ് അന്തിമ പട്ടികയിലുള്ളത്. കേരളത്തിന്റെ ഫ്ലോട്ടിന് അനുമതി ലഭിക്കാത്തതു കൊണ്ടുള്ള വിവാദങ്ങൾ തൽക്കാലം മാറ്റിവയ്ക്കാം. പക്ഷേ, കേരളത്തിന്റെ സാന്നിധ്യം സജീവമായുണ്ട് പരേഡിൽ.
വിവിധ സൈനിക സംഘങ്ങൾക്കും എൻസിസി, എൻഎസ്എസ് പരേഡ് സംഘത്തിനൊപ്പവും മലയാളികൾ പലരുമുണ്ട്. പരേഡിന്റെ അവസാന ഭാഗത്തായി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്ന ബിഎസ്എഫിലെ ‘സീമ ഭവാനി’ എന്ന സൂപ്പർ ബൈക്കർ സംഘത്തിൽ കൊല്ലംകാരി പി.ജയന്തിയുണ്ട്. പിരമിഡ് രീതിയിൽ ബൈക്കോടിച്ചും അഭ്യാസമുറകൾ കാട്ടിയും വിസ്മയം തീർക്കുന്ന 110 അംഗ സംഘത്തിലെ ഏകമലയാളി.
പരേഡിന്റെ താളത്തിനൊപ്പം ബുള്ളറ്റ് ബൈക്ക് നീങ്ങുമ്പോൾ എഴുന്നേറ്റു നിന്നോടിച്ചും എഴു പേർ ചേർന്നോടിച്ചുമെല്ലാം കാഴ്ചയുടെ വിസ്മയം പിറക്കും. പരേഡിൽ സീമാഭവാനി സംഘത്തിന് ഇതു രണ്ടാം അവസരമാണ്. 2016 ൽ രൂപംകൊണ്ട സംഘം 2018ലാണ് ആദ്യമായി പരേഡിലെത്തിയത്. കഴിഞ്ഞ നാലരവർഷമായി ബിഎസ്എഫിൽ ജോലി ചെയ്യുന്ന ജയന്തി കോൺസ്റ്റബിളാണ്.
പരേഡിന്റെ ഭാഗമായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന വന്ദേഭാരതം സംഗീത–നൃത്ത വിരുന്നിൽ ഭാഗമായി വലിയൊരു മലയാളി സംഘമുണ്ട്. 600 പേർ അരങ്ങേറുന്ന 11 മിനിറ്റ് ദൈർഘ്യമുള്ള ‘വന്ദേഭാരതം’ അവതരണത്തിൽ ഏകദേശം അൻപതിലേറെപ്പേരുണ്ട് മലയാളികളായി. കോട്ടയം ബസേലിയോസ് കോളജിലെ 10 പേർ അടങ്ങുന്ന സംഘം ദേശീയ മൽസരം ജയിച്ചാണു സംഘത്തിൽ ഭാഗമായത്. ദേശീയ മൽസരം ജയിച്ചെത്തിയ പ്രശസ്ത നർത്തകി ജയപ്രഭ മേനോന്റെ ഇന്റർനാഷനൽ അക്കാദമി ഓഫ് മോഹിനിയാട്ടത്തിലെ 19 പേരും സംഗീത നാടക അക്കാദമിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 11 പേരും നൃത്ത വിരുന്നിലുണ്ട്. മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നർത്തകരുടെ കൂട്ടത്തിലുമുണ്ട് മലയാളികൾ.
ക്ലാസിക്കൽ, ഫോക്ക്, കണ്ടംപററി–കഥക് എന്നീ നൃത്തരൂപങ്ങളെല്ലാം ചേരുന്ന 11 മിനിറ്റ് ദൈർഘ്യമുള്ള വന്ദേഭാരതത്തിനു നൃത്തം ചിട്ടപ്പെടുത്തിയവരിലുമുണ്ട് മലയാളി. ക്ലാസിക്കലിനു റാണി ഖാനം ചുവടൊരുക്കിയപ്പോൾ ഫോക്ക് ചിട്ടപ്പെടുത്തിയതു മൈത്രി പഹാരിയാണ്. സന്തോഷ് നായരാണു കണ്ടംപററിയും കഥക്കും ക്രമീകരിച്ചത്. നൃത്തവിരുന്നിന്റെ സംഗീതം ഗ്രാമി അവാർഡ് ജേതാവ് റിക്കി തേജും ലോകപ്രശസ്ത തബല വാദകൻ ബിക്രം ഘോഷും ചേർന്നാണ്.
English Summary: Salient Features of Indian Republic Day Parade; Why it is a Special Experience