‘മോദി പഞ്ചാബിനു വേണ്ടി കുറേ ചെയ്തിട്ടുണ്ട്’; ധിൻസയുടെയും മുഖ്യമന്ത്രിയാകുമോ അമരീന്ദർ?
പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിനു വേണ്ടി കുറേ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കർതാർപുർ ഇടനാഴി തുറന്നത്, വിവിധ വികസന പദ്ധതികൾക്കു പണം നൽകിയത്, ലംഗാറുകൾക്ക്(സമൂഹ അടുക്കള) ജിഎസ്ടി ഒഴിവാക്കിയത് തുടങ്ങിയവയൊക്കെ. ഇതൊക്കെ എല്ലാവർക്കുമറിയാം...Punjab Polls 2022, Punjab Assembly Elections 2022
പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിനു വേണ്ടി കുറേ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കർതാർപുർ ഇടനാഴി തുറന്നത്, വിവിധ വികസന പദ്ധതികൾക്കു പണം നൽകിയത്, ലംഗാറുകൾക്ക്(സമൂഹ അടുക്കള) ജിഎസ്ടി ഒഴിവാക്കിയത് തുടങ്ങിയവയൊക്കെ. ഇതൊക്കെ എല്ലാവർക്കുമറിയാം...Punjab Polls 2022, Punjab Assembly Elections 2022
പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിനു വേണ്ടി കുറേ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കർതാർപുർ ഇടനാഴി തുറന്നത്, വിവിധ വികസന പദ്ധതികൾക്കു പണം നൽകിയത്, ലംഗാറുകൾക്ക്(സമൂഹ അടുക്കള) ജിഎസ്ടി ഒഴിവാക്കിയത് തുടങ്ങിയവയൊക്കെ. ഇതൊക്കെ എല്ലാവർക്കുമറിയാം...Punjab Polls 2022, Punjab Assembly Elections 2022
ന്യൂഡൽഹി∙ പഞ്ചാബിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാരാകും? സമയമാകുമ്പോൾ പറയാമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അടക്കമുള്ള നേതാക്കൾ പറയുന്നതെങ്കിലും കോൺഗ്രസ് വിട്ടുവന്ന മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദറല്ലാതെ മറ്റാര് എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കൾ പറയുന്നത്. എൻഡിഎ മുന്നണിയിലെ അകാലിദൾ ധിൻസ (സംയുക്ത) വിഭാഗത്തിനും അമരീന്ദറിനോട് എതിർപ്പില്ല.
ബിജെപി ആസ്ഥാനത്തേക്ക് മുന്നണി പ്രഖ്യാപനത്തിനായി കടന്നു വന്ന അമരീന്ദർ സിങ്ങിനോട് മാധ്യമങ്ങൾ ഇക്കാര്യം വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹത്തിന് ചിലതൊക്കെ പറയണമെന്നുണ്ടായിരുന്നു. എന്നാൽ അതൊക്കെ പിന്നീട് എന്നു പറഞ്ഞ് ബിജെപി നേതൃത്വം അദ്ദേഹത്തെ തിരക്കിട്ടു കൊണ്ടുപോവുകയായിരുന്നു. എന്നാൽ അമരീന്ദറിനൊപ്പമുണ്ടായിരുന്ന ചില നേതാക്കൾ ക്യാപ്റ്റനല്ലാതെ ബിജെപിക്ക് അത്തരമൊരു മുഖം എടുത്തുകാണിക്കാനില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു.
കൃഷി നിയമങ്ങൾ പിൻവലിച്ചതും ദേശ സുരക്ഷാ വിഷയത്തിൽ എടുക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് ക്യാപ്റ്റൻ അമരീന്ദറിനെ ബിജെപിയോട് അടുപ്പിച്ചത്. പിന്നെ ബദ്ധശത്രുവായ നവ്ജ്യോത് സിങ് സിദ്ദു അപ്പുറത്തുള്ളതും. ബിജെപി മുന്നണി പ്രഖ്യാപനത്തിൽ, അമരീന്ദറിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിന് 37 സീറ്റുകളാണ് നീക്കിവച്ചിരിക്കുന്നതെങ്കിലും മുന്നണിയിലെ വലിയ കക്ഷിയേക്കാൾ സീറ്റ് തങ്ങൾ നേടുമെന്നാണ് അദ്ദേഹത്തോട് അടുത്തവർ പറയുന്നത്. കൃഷി നിയമങ്ങൾ പിൻവലിച്ചെങ്കിലും മിനിമം താങ്ങുവില നിയമപ്രകാരം ഉറപ്പാക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഇപ്പോഴും തീരുമാനമില്ലാത്തത് പഞ്ചാബിലെ ജനങ്ങൾക്കിടയിൽ ബിജെപിയോടുള്ള അതൃപ്തി മാറ്റിയിട്ടില്ലെന്നും അവർ പറയുന്നുണ്ട്.
നിലവിൽ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ കോൺഗ്രസ് വിട്ടുവന്ന ചിലരൊഴിച്ചാൽ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ഇക്ബാൽ സിങ് ലാൽപുര (രൂപ്നഗർ മണ്ഡലം) മാത്രമാണ് തലയെടുപ്പുളള സ്ഥാനാർഥി. അരുൺ നാരംഗിനെപ്പോലെ ബിജെപിയുടെ മുതിർന്ന നേതാക്കളും രംഗത്തുണ്ടെങ്കിലും ക്യാപ്റ്റനോളം തലപ്പൊക്കമുള്ളവർ ഇല്ല. കഴിഞ്ഞ തവണ 3 സീറ്റുകളിലാണ് പഞ്ചാബിൽ ബിജെപിക്ക് ജയിക്കാനായത്. അന്ന് കൂടെയുണ്ടായിരുന്ന അകാലിദൾ ഇപ്പോൾ ഒറ്റയ്ക്കു മത്സരിക്കുകയാണ്. അകാലിദളിലെ സുഖ്‌ദേവ് സിങ് ധിൻസയുടെ വിഭാഗമാണ് ബിജെപിക്കൊപ്പമുള്ളത്. അവർക്ക് 15 സീറ്റുകളാണ് നീക്കിവച്ചിരിക്കുന്നത്.
മുന്നണിക്കൊപ്പമാണ് മത്സരിക്കുന്നതെങ്കിലും ഇനിയും ചില കാര്യങ്ങളിൽ തീരുമാനമാകേണ്ടതുണ്ടെന്ന് സുഖ്‌ദേവ് സിങ് ധിൻസ ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു. ജയിലിൽ കിടക്കുന്ന ചില സിഖ് യുവാക്കളെ വിട്ടയയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഉറപ്പു കിട്ടേണ്ടതുണ്ട്. സർക്കാർ രൂപവൽക്കരിക്കുകയാണെങ്കിൽ അത്തരം കാര്യങ്ങളിൽക്കൂടി തീരുമാനമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരു മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നത് ചർച്ചകളിലൂടെ തീരുമാനിക്കേണ്ടതാണ്. ക്യാപ്റ്റൻ അമരീന്ദർസിങ് മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്. തങ്ങൾക്കു പറയാനുള്ളത് ജനങ്ങളെ ബോധ്യപ്പെടുത്തും. കൃഷി നിയമം സംബന്ധിച്ച തീരുമാനമെടുക്കുന്നതിൽ അൽപം വൈകിയെങ്കിലും എൻഡിഎ മുന്നണിയിൽ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ധിൻസ പറഞ്ഞു. അഭിമുഖത്തിൽ നിന്ന്:
∙ കർഷക സമരത്തിന്റെ അലയൊലികൾ ഇപ്പോഴും പഞ്ചാബിൽ അടങ്ങിയിട്ടില്ല. അത് ബാധിക്കുമോ?
കർഷക സമരം ഒരു വർഷത്തോളം നീണ്ടശേഷമാണ് നടപടിയുണ്ടായതെന്നതു ശരിയാണ്. വൈകിയാലും നിയമങ്ങൾ പിൻവലിച്ചല്ലോ. മറ്റു നടപടികളും പിന്നാലെയുണ്ടാകും.
∙ തിരഞ്ഞെടുപ്പിൽ പൊതുധാരണയുടെ അടിസ്ഥാനത്തിലാണോ മത്സരിക്കുന്നത്?
അതേക്കുറിച്ചെല്ലാം ചർച്ചകൾ നടക്കുകയാണ്. യുക്തമായ സമയത്ത് അറിയിക്കും. തിരഞ്ഞെടുപ്പു കഴിഞ്ഞ് അധികാരത്തിലെത്തിയാൽ തീരുമാനിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. പല കേസുകളിൽപ്പെട്ട് ശിക്ഷാ കാലാവധി കഴിഞ്ഞും ജയിലിൽ കിടക്കുന്ന പഞ്ചാബികൾ ഏറെയുണ്ട്. അവരെ വെറുതെ വിടുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു വിട്ടയയ്ക്കണം.
∙ എന്താണ് ഇത്തവണ ജനങ്ങൾക്കു നൽകുന്ന വാഗ്ദാനം?
പഞ്ചാബിന്റെ പഴയ സമൃദ്ധി തിരിച്ചു കൊണ്ടുവരും. വ്യവസായങ്ങൾ മുഴുവൻ തകർന്നു. കാർഷിക മേഖല മുഴുവൻ കടത്തിലാണ്. പഞ്ചാബിന്റെ പൊതുകടം 3 ലക്ഷം കോടിക്കു മുകളിലാണ്. പല വ്യവസായങ്ങളും സംസ്ഥാനം വിട്ടു പോകുന്നു. ഇതിനെല്ലാം പരിഹാരമുണ്ടാക്കും. അതിർത്തി കടന്നുള്ള ആയുധ വിതരണത്തിനും മാഫിയകളുടെ വളർച്ചയ്ക്കും തടയിടണം. സമൃദ്ധിയും സുരക്ഷയുമാണ് ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നത്.
∙ പ്രധാനമന്ത്രി മോദിക്ക് പഞ്ചാബിലെ പ്രതിഛായ വിഷയമാകുമോ?
പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിനു വേണ്ടി കുറേ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കർതാർപുർ ഇടനാഴി തുറന്നത്, വിവിധ വികസന പദ്ധതികൾക്കു പണം നൽകിയത്, ലംഗാറുകൾക്ക്(സമൂഹ അടുക്കള) ജിഎസ്ടി ഒഴിവാക്കിയത് തുടങ്ങിയവയൊക്കെ. ഇതൊക്കെ എല്ലാവർക്കുമറിയാം.
English Summary: President of Shiromani Akali Dal (Sanyukt) Sukhdev Singh Dhindsa Speaks About Punjab Assembly Election 2021