വരുന്നു ആർബിഐയുടെ ഡിജിറ്റൽ കറൻസി; ഇന്ത്യക്കാർ കൊയ്യുമോ വന്ലാഭം? ഇനി എന്ത്?
ആളൊരുങ്ങി അരങ്ങൊരുങ്ങിയപ്പോഴാണ് ബ്ളോക്ക് ചെയിൻ സാങ്കേതികവിദ്യ രംഗപ്രവേശം ചെയ്തത്, 2009ൽ. ബിറ്റ് കോയിൻ ഇറക്കിയപ്പോൾ വില വെറും 20 സെന്റ് മാത്രമായിരുന്നു. ഒരു ഡോളർ പോലുമില്ല. പിൽക്കാലത്ത് വില 60,000 ഡോളർ വരെ ഉയരുന്നതു കണ്ടു. പലരും അതിൽ കളിച്ച് കോടീശ്വരൻമാരായി. സ്മാർട്ട് ഫോണുകളും ടാബുകളും ഇന്റർനെറ്റുമായി നിറഞ്ഞാടിയ..Digital Currency, Digital Curency Malayalam News
ആളൊരുങ്ങി അരങ്ങൊരുങ്ങിയപ്പോഴാണ് ബ്ളോക്ക് ചെയിൻ സാങ്കേതികവിദ്യ രംഗപ്രവേശം ചെയ്തത്, 2009ൽ. ബിറ്റ് കോയിൻ ഇറക്കിയപ്പോൾ വില വെറും 20 സെന്റ് മാത്രമായിരുന്നു. ഒരു ഡോളർ പോലുമില്ല. പിൽക്കാലത്ത് വില 60,000 ഡോളർ വരെ ഉയരുന്നതു കണ്ടു. പലരും അതിൽ കളിച്ച് കോടീശ്വരൻമാരായി. സ്മാർട്ട് ഫോണുകളും ടാബുകളും ഇന്റർനെറ്റുമായി നിറഞ്ഞാടിയ..Digital Currency, Digital Curency Malayalam News
ആളൊരുങ്ങി അരങ്ങൊരുങ്ങിയപ്പോഴാണ് ബ്ളോക്ക് ചെയിൻ സാങ്കേതികവിദ്യ രംഗപ്രവേശം ചെയ്തത്, 2009ൽ. ബിറ്റ് കോയിൻ ഇറക്കിയപ്പോൾ വില വെറും 20 സെന്റ് മാത്രമായിരുന്നു. ഒരു ഡോളർ പോലുമില്ല. പിൽക്കാലത്ത് വില 60,000 ഡോളർ വരെ ഉയരുന്നതു കണ്ടു. പലരും അതിൽ കളിച്ച് കോടീശ്വരൻമാരായി. സ്മാർട്ട് ഫോണുകളും ടാബുകളും ഇന്റർനെറ്റുമായി നിറഞ്ഞാടിയ..Digital Currency, Digital Curency Malayalam News
ധനമന്ത്രി നിർമല സീതാരാമൻ തന്റെ നാലാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു പറയുന്നു– റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ പോകുന്നു. അടിസ്ഥാനം ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ. ലക്ഷ്യം സെഫിയിൽ നിന്നു ഡെഫിയിലേക്കുള്ള പ്രയാണം. എന്താണിതിന്റെയൊക്കെ അർഥം?
മൂറിന്റെ നിയമം
ഗോർഡൻ മൂർ ഇതു പണ്ടേ മാനത്തു കണ്ട ആളാണ്. ഇന്റലിന്റെ മുൻ മേധാവിയാണ് ഗോർഡൻ മൂർ. 1965ൽ അദ്ദേഹം ഒരു പ്രവചനം നടത്തി. ഓരോ 2 വർഷം കൂടുമ്പോഴും ഒരു ഇന്റഗ്രേറ്റഡ് സർക്യൂട്ടിലെ സെമികണ്ടക്ടറുകളുടെ എണ്ണം ഇരട്ടിയാവും. ഇതുവരെ അതനുസരിച്ചുതന്നെ ലോകം മുന്നോട്ടു പോയി. അതായത് ഈ നൂറ്റാണ്ടിന്റെ ആദ്യ 2 പതിറ്റാണ്ടുകളിൽ സാങ്കേതികവിദ്യയിൽ വൻ കുതിച്ചു ചാട്ടം തന്നെ ഉണ്ടായി. വൻ തോതിൽ ഇന്റഗ്രേറ്റഡ് ചിപ്പുകൾ ഫാക്ടറികളിൽ നിർമിക്കാമെന്ന സ്ഥിതി വന്നു. ലോകമാകെ ഡിജിറ്റൽ മയമായി. അതാണ് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമായി മാറിയിരിക്കുന്നത്.
ഇനി കാര്യത്തിലേക്കു വരാം
നമുക്ക് പരിചയമുള്ള സമ്പദ്‌വ്യവസ്ഥയും ബാങ്കിങ്ങുമെല്ലാം കേന്ദ്രീകൃതമാണ്. റിസർവ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും എല്ലാം നിയന്ത്രിക്കുന്നു, എല്ലാം കണ്ടറിയുന്നു. എല്ലാ രാജ്യങ്ങളിലും ഇങ്ങനെ തന്നെയാണ്. ഇതിനെ ഇപ്പോൾ ‘സെഫി’ എന്നാണു വിളിക്കുന്നത്. സെൻട്രലൈസ്ഡ് ഫിനാൻഷ്യൽ സിസ്റ്റം എന്നതിന്റെ ചുരുക്കമാണ് സെഫി. ഇനി വരാൻ പോകുന്നത് ഡെഫി. ഡീസെൻട്രലൈസ്ഡ് ഫിനാൻഷ്യൽ സിസ്റ്റം. കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയിൽ നിന്നു വികേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയിലേക്ക് എന്നു മലയാളം. പക്ഷേ അങ്ങനെ മലയാളത്തിൽ പറയുന്നതിന്റെ തന്നെ അർഥം എന്താവാം?
ബിറ്റ്കോയിൻ
ഇങ്ങനെയൊരു ഡിജിറ്റൽ കറൻസിയെക്കുറിച്ചു കേട്ടു കാണുമല്ലോ. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാണത്. കാശ് ചെലവാക്കിയാലും വെറുതെ കിട്ടില്ല. ബിറ്റ്കോയിനുകളുടെ എണ്ണം പരിമിതം. അത് ‘ഖനനം’ ചെയ്തെടുക്കാൻ സാങ്കേതിക കഴിവു വേണം. അനേകം ബിറ്റ്കോയിൻ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നത് അതിനാണ്. നിങ്ങൾ പണം മുടക്കിയാൽ അവിടെയുള്ള സാങ്കേതിക വിദഗ്ധർ ഖനനം ചെയ്ത് ബിറ്റ്കോയിൻ വാങ്ങിത്തരും. അതിന്റെ വില കുതിച്ചുയരുമ്പോൾ വിറ്റാൽ ലാഭം കൊയ്യാം. അങ്ങനെ വൻ ലാഭം നേടിയവർ അനേകം നമുക്കിടയിലുണ്ട്.
മുൻപ് 20,000 ഡോളറിന് ഒരു ബിറ്റ്കോയിൻ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 38,501 ഡോളർ. അതു കൂടിയും കുറഞ്ഞും ഇരിക്കും. ഭാഗ്യമുണ്ടെങ്കിൽ ലാഭം ഇല്ലെങ്കിൽ നഷ്ടം. എക്സ്ചേഞ്ചുകാർ വഞ്ചിച്ചാൽ മുടക്കിയ കാശു പോയി. അങ്ങനെയൊക്കെയാണ് അതിന്റെ കളി. അപകടം പിടിച്ച ചൂതാട്ടമായതിനാൽ ദുർബല മാനസർ മാറി നിൽക്കുക. ബിറ്റ്കോയിൻ പോലെ മറ്റ് അനേകം ഡിജിറ്റൽ കറൻസികളുമുണ്ട്. എന്നാൽ നമ്മൾ പുറത്തിറക്കുമെന്നു കേന്ദ്ര ബജറ്റിൽ പറയുന്ന ഡിജിറ്റൽ കറൻസി റിസർവ് ബാങ്കിന്റേതായതിനാൽ വിശ്വാസ്യത കൂടും. സകലരും അതിൽ മുടക്കാൻ ഇടിക്കും. അതിനു മുൻപ് പാർലമെന്റിൽ നിയമം പാസാക്കണം. ഡിജിറ്റൽ രൂപ വച്ച് ഊഹക്കച്ചവടം നടത്താൻ കഴിയുമോ എന്നൊക്കെ അതിനു ശേഷമേ പറയാൻ പറ്റൂ.
ഐടിയുടെ സന്തതികൾ
ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളും കംപ്യൂട്ടറുകളും എഴുപതുകളിലും എൺപതുകളിലും വളർച്ച പ്രാപിക്കുകയും ഇന്ത്യയിലും എത്തുകയും ചെയ്തെങ്കിലും തൊണ്ണൂറുകളിലാണ് ഇൻഫർമേഷൻ ടെക്നോളജി ഉദയംകൊണ്ടതും ഇന്ത്യ അതിന്റെ സൂപ്പർ പവർ ആകാനുളള ചുവടുവയ്പുകൾ നടത്തിയതും. ഇന്നു കാണുന്ന ടിസിഎസും ഇൻഫോസിസുമെല്ലാം അതിന്റെ തുടക്കക്കാരാണ്. അങ്ങനെ പുരോഗമിക്കെ 1993ൽ ഇന്റർനെറ്റ് വന്നു. പ്രോഗ്രാമിങ് ഭാഷകളായ ജാവയും സിയും സി പ്ലസ് പ്ലസുമെല്ലാം വന്നു. സർവ ഓഫിസ് പ്രവർത്തനവും കംപ്യൂട്ടർവൽക്കരിക്കാമെന്നായി.
അതോടെ വൻ ഡേറ്റാബേസുകൾ ഉണ്ടായി. ഫെയ്സ്ബുക്കിന്റെ ഡേറ്റാബേസ് സങ്കൽപ്പിച്ചു നോക്കുക. നൂറു കോടിയിലേറെ മനുഷ്യരുടെ വിവരങ്ങളും അവർ ദിവസവും ഇടുന്ന പോസ്റ്റുകളും പടങ്ങളും സ്റ്റാറ്റസും അവരുടെ ശീലങ്ങളും ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം അടങ്ങിയ അത്തരം ഡേറ്റാബേസുകൾ ലക്ഷക്കണക്കിനുണ്ട്. നിങ്ങളൊരു ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ വലിയൊരു ഡേറ്റാബേസിന്റെ ഭാഗമാകുന്നു. ഇത്തരം ഡേറ്റാബേസുകൾ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ, പിന്നെ യന്ത്രത്തിനു തന്നെ ബുദ്ധിയുദിക്കുന്ന മെഷീൻ ലേണിങ്, സർവ ഡേറ്റയും വേറെങ്ങോ ഉള്ള സെർവറുകളിൽ സ്ഥാപിക്കുന്ന ക്ളൗഡ് കംപ്യൂട്ടിങ് തുടങ്ങിയ സാങ്കേതിക വിദ്യകൾ വന്നു. ഓറക്കിളും മൈക്രോസോഫ്റ്റും ഐബിഎമ്മുമെല്ലാം അതിന്റെയൊക്കെ തലതൊട്ടപ്പൻമാരാണ്. അതോടെ മഹാകവി ഉള്ളൂർ പാടിയത് അച്ചട്ടായി– വിത്തമെന്തിനു മർത്യന്ന് വിദ്യ കൈവശമാവുകിൽ...!!!!
അതെ, പണി അറിയാവുന്നവന് പണം എന്തിന്? വേണമെന്നു തോന്നുമ്പോൾ പണം വരുമല്ലോ. വെണ്ണയുണ്ടെങ്കിൽ നറുനെയ്യ് വേറിട്ടു കരുതേണമോ എന്നും ഉള്ളൂർ ചോദിച്ചിട്ടുണ്ട്. നെയ്യ് വേണമെന്നു തോന്നുമ്പോൾ വെണ്ണ ശകലം എടുത്ത് ഉരുക്കുക. അതാണ് ക്രിപ്റ്റോ കറൻസിക്കാർ ചെയ്യുന്നത്.
അവൻ വരുന്നു...ബ്ലോക്ക് ചെയിൻ
ആളൊരുങ്ങി അരങ്ങൊരുങ്ങിയപ്പോഴാണ് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ രംഗപ്രവേശം ചെയ്തത്, 2009ൽ. ബിറ്റ്കോയിൻ ഇറക്കിയപ്പോൾ വില വെറും 20 സെന്റ് മാത്രമായിരുന്നു. ഒരു ഡോളർ പോലുമില്ല. പിൽക്കാലത്ത് വില 60,000 ഡോളർ വരെ ഉയരുന്നതു കണ്ടു. പലരും അതിൽ കളിച്ച് കോടീശ്വരൻമാരായി. സ്മാർട്ട് ഫോണുകളും ടാബുകളും ഇന്റർനെറ്റുമായി നിറഞ്ഞാടിയ കാലം കൂടിയാണിത്. പുതിയ ഇന്റർനെറ്റ് പ്രോട്ടോക്കോളുകൾ വന്നു. വിഡിയോ സ്ട്രീമിങ് വന്നു. നെറ്റ്ഫ്ളിക്സ് വന്നു. സിനിമ വീട്ടിലിരുന്നു കാണാമെന്നായി. ഇതിനൊക്കെ കേന്ദ്രീകൃത സെർവറുകളും മറ്റുമുണ്ട്.
ബ്ലോക്ക് ചെയിൻ ആകെ വികേന്ദ്രീകൃതമാണ്. മാത്രമല്ല ഡേറ്റ കോഡ് ഭാഷയിലാണ്–എൻക്രിപ്റ്റഡ്. ക്രിപ്റ്റോഗ്രഫി ഉപയോഗിച്ച് ഡേറ്റയെ മാറ്റുകയാണ് ഹാക്കർമാർ കേറി തുരക്കാതിരിക്കാൻ. ഒരിക്കൽ ഡേറ്റ ബ്ലോക്ക് ചെയിനിൽ സ്റ്റോർ ചെയ്താൽ പിന്നെ മാറ്റാനൊക്കില്ല. ബ്ലോക്ക് ചെയിൻ നെറ്റ്‌വർക്കിൽ കയറാൻ 2 താക്കോലുകളുണ്ട്. പബ്ളിക് കീ ഇൻഫ്രസ്ട്രക്ചറാണ് (പികെഐ) താക്കോലുകൾ ഉണ്ടാക്കുന്നത്. ഈ സിസ്റ്റം ആരും നിയന്ത്രിക്കുന്നതല്ല. ബാങ്ക് ലോക്കർ തുറക്കാൻ 2 താക്കോൽ വേണമെന്നതു പോലെയാണിത്.
ഒരു ഡിജിറ്റൽ കറൻസി ലഭിക്കാൻ ബ്ലോക്ക് ചെയിൻ സിസ്റ്റത്തിൽ ഖനനം നടത്തണം. മൈനിങ് എന്നാണു പറയുക. ഗണിതശാസ്ത്ര അൽഗോരിതങ്ങൾ ഉപയോഗിച്ചാണു ഖനനം. ഈ ശൃംഖലയിലുള്ള അനേകം കംപ്യൂട്ടറുകൾ ഒരുമിച്ചു ശ്രമിച്ചാണ് അതുണ്ടാക്കുന്നത്. ഈ കംപ്യൂട്ടറുകൾക്ക് സങ്കീർണമായ കണക്ക് നൽകുന്നു. ഏത് കംപ്യൂട്ടർ ആദ്യം ഉത്തരം കണ്ടെത്തുന്നു ആ കംപ്യൂട്ടറിനാണ് ആ ഡേറ്റ റെക്കോർഡ് ചെയ്യാൻ അവകാശം. അതിനെയാണു മൈനിങ് എന്നു വിളിക്കുന്നത്. ഇത്രയും ബുദ്ധിമുട്ടും മനസ്സിലാക്കാൻ പ്രയാസവുമുള്ള ക്രിപ്റ്റോ കറൻസികൾ ഇപ്പോൾ ലോകമാകെ പതിനായിരം എണ്ണം ഉണ്ടെന്നാണു പറയുന്നത്. അതിലേക്കാണ് നമ്മുടെ റിസർവ് ബാങ്കും കൊണ്ടു വരുന്നത്.
ക്രിപ്റ്റോകറൻസികൾ ഉണ്ടാക്കാൻ നിരവധി ബ്ലോക്ക്ചെയിൻ പ്ലാറ്റ്ഫോമുകൾ രംഗത്തു വരുന്നുണ്ട്. ഐബിഎം ഉണ്ടാക്കിയിട്ടുണ്ട്. എംഐടി ലാബ് അത്തരം പ്ലാറ്റ്ഫോം ഉണ്ടാക്കുന്നുണ്ട്. ബിറ്റ്കോയിൻ കഴിഞ്ഞാൽ ഏറ്റവുംപ്രശസ്തമായ എതിറിയം എന്ന ഡിജിറ്റൽ കറൻസിക്കും ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമുണ്ട്. രൂപയ്ക്കും ഡോളറിനും റൂബിളിനും പകരം ഇത്തരം ഡിജിറ്റൽ കറൻസികൾ വച്ച് ഉണ്ടാക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഡെഫി. വികേന്ദ്രീകൃതം. എവിടെ എങ്ങനെ എന്നൊന്നും ആർക്കും അറിയില്ല. നിയന്ത്രണങ്ങൾക്ക് അതീതം.
ഇതു വേണോ?
ലോകം ഈ ഗതിയിലാണ്. നമ്മൾ ഐടിയിൽ ചാംപ്യന്മാരാണെന്നു ലോകം തന്നെ കരുതുന്നു. അപ്പോൾ നമുക്ക് മാറി നിൽക്കാൻ കഴിയില്ല. ജനം സർവ ക്രിപ്റ്റോയിലും പണം മുടക്കുന്നുമുണ്ട്. അതാണ് ബജറ്റിൽ അതിന്റെ ലാഭത്തിൻമേൽ 30% നികുതി ഏർപ്പെടുത്തിയത്. നിരോധിക്കുമെന്നു പറഞ്ഞു പേടിപ്പിക്കാൻ നോക്കിയിട്ടൊന്നും നടന്നില്ല. ലോകമാകെ എല്ലാ രാജ്യങ്ങളിലും ഇതുണ്ട്. ഇതുവരെ ആരും അടിച്ച വഴിയേ പോകുന്നില്ല. കാര്യങ്ങൾ കൈവിടും മുൻപ് പോയ വഴിയേ അടിക്കുക തന്നെ. അതുകൊണ്ടാണ് നിർമല സീതാരാമനും റിസർവ് ബാങ്കും ഈ അനന്ത, അജ്ഞാത, അവർണനീയ സാങ്കേതിക വിദ്യയിലേക്ക് എടുത്തുചാടുന്നതും..!
English Summary: Why India is Going on Behind Digital Currency and Block Chain Tech?