അപർണയിൽ നിന്നേറ്റ ‘അടി’, അഖിലേഷിന് വേണം കുടുംബത്തിന്റെ കടിഞ്ഞാണ്; പിന്നെ..?
വോട്ടെടുപ്പിന്റെ മൂന്നു ഘട്ടം പിന്നിട്ടെങ്കിലും മുലായം കഴിഞ്ഞ ദിവസം മാത്രമാണു പൊതുവേദിയിൽ പ്രചാരണത്തിനെത്തിയത്. കർഹാലിൽ ബിജെപി സ്ഥാനാർഥി എസ്.പി.സിങ് ഭാഗേലുമായി തീപ്പൊരിപ്പോരാട്ടം നടത്തുന്ന അഖിലേഷിനു വേണ്ടിയായിരുന്നു മുലായത്തിന്റെ മാസ് എൻട്രി. വെട്ടൊന്ന് മുറി രണ്ട് എന്ന തന്റെ പഴയ ശൈലി അഖിലേഷും മാറ്റിയിട്ടുണ്ട്. കുടുംബാംഗങ്ങളെ വെറുപ്പിച്ചു നീങ്ങുന്നതു സ്വന്തം കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകാനേ ഇടയാക്കൂ
വോട്ടെടുപ്പിന്റെ മൂന്നു ഘട്ടം പിന്നിട്ടെങ്കിലും മുലായം കഴിഞ്ഞ ദിവസം മാത്രമാണു പൊതുവേദിയിൽ പ്രചാരണത്തിനെത്തിയത്. കർഹാലിൽ ബിജെപി സ്ഥാനാർഥി എസ്.പി.സിങ് ഭാഗേലുമായി തീപ്പൊരിപ്പോരാട്ടം നടത്തുന്ന അഖിലേഷിനു വേണ്ടിയായിരുന്നു മുലായത്തിന്റെ മാസ് എൻട്രി. വെട്ടൊന്ന് മുറി രണ്ട് എന്ന തന്റെ പഴയ ശൈലി അഖിലേഷും മാറ്റിയിട്ടുണ്ട്. കുടുംബാംഗങ്ങളെ വെറുപ്പിച്ചു നീങ്ങുന്നതു സ്വന്തം കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകാനേ ഇടയാക്കൂ
വോട്ടെടുപ്പിന്റെ മൂന്നു ഘട്ടം പിന്നിട്ടെങ്കിലും മുലായം കഴിഞ്ഞ ദിവസം മാത്രമാണു പൊതുവേദിയിൽ പ്രചാരണത്തിനെത്തിയത്. കർഹാലിൽ ബിജെപി സ്ഥാനാർഥി എസ്.പി.സിങ് ഭാഗേലുമായി തീപ്പൊരിപ്പോരാട്ടം നടത്തുന്ന അഖിലേഷിനു വേണ്ടിയായിരുന്നു മുലായത്തിന്റെ മാസ് എൻട്രി. വെട്ടൊന്ന് മുറി രണ്ട് എന്ന തന്റെ പഴയ ശൈലി അഖിലേഷും മാറ്റിയിട്ടുണ്ട്. കുടുംബാംഗങ്ങളെ വെറുപ്പിച്ചു നീങ്ങുന്നതു സ്വന്തം കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകാനേ ഇടയാക്കൂ
‘കഴിഞ്ഞ 5 വർഷം ചാച്ചായും ഭതീജയും എവിടെയായിരുന്നു? ജനത്തിന് ആവശ്യമുള്ളപ്പോഴൊന്നും ഇരുവരെയും ഇവിടെയെങ്ങും കണ്ടതേയില്ല’– ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പു പ്രചാരണവേദിയിൽ കത്തിക്കയറുകയാണ്. സമാജ്‌വാദി പാർട്ടി (എസ്പി) ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്, ചെറിയച്ഛനും പ്രഗതിശീൽ സമാജ്‍വാദി പാർട്ടി– ലോഹ്യ (പിഎസ്പിഎൽ) തലവനുമായ ശിവ്പാൽ സിങ് യാദവുമായി വീണ്ടും കൂട്ടുകൂടിയതിനെതിരെയാണു യോഗിയുടെ പരിഹാസം. യോഗി മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമെല്ലാം യുപിയിൽ പ്രധാനമായി ഉന്നമിടുന്നത് അഖിലേഷിനെത്തന്നെ. കാരണം വ്യക്തം– ബിജെപി പ്രതീക്ഷിച്ചതിനേക്കാൾ വലിയ വെല്ലുവിളിയാണ് അഖിലേഷ് ഉയർത്തുന്നത്.
യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ജീവന്മരണ പോരാട്ടം നടത്തുന്ന അഖിലേഷിന്റെ ലക്ഷ്യം രണ്ടാണ്: സംസ്ഥാനത്ത് അധികാരം തിരികെ പിടിക്കുക; മുലായം കുടുംബത്തിന്റെ കടിഞ്ഞാൺ സ്വന്തം കയ്യിൽ ഭദ്രമാക്കുക. 5 വർഷം മുൻപ്, അച്ഛൻ മുലായം സിങ് യാദവിൽനിന്ന് എസ്പിയുടെ ‘സൈക്കിളി’ന്റെ ‘ഹാൻഡിൽ’ വഴക്കിട്ടു പിടിച്ചെടുത്ത അഖിലേഷ് ഇപ്പോൾ കുടുംബത്തിൽനിന്നു കാര്യമായ വെല്ലുവിളി നേരിടുന്നില്ല. പരിഭവം മറന്ന് ശിവ്പാൽ കൂടിയെത്തിയതോടെ അഖിലേഷ് കൂടുതൽ കരുത്തനായി. സംസ്ഥാനഭരണം കൂടി പിടിച്ച് നാട്ടിലും വീട്ടിലും സർവശക്തനാകാൻ കരുക്കൾ നീക്കുകയാണ് അഖിലേഷ്.
പാഠം പഠിച്ചു
തമ്മിൽത്തല്ലി 2017ൽ ബിജെപിയോട് അടിയറവു പറഞ്ഞ മുലായം കുടുംബത്തിന് ആ പരാജയം വലിയ പാഠമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രമല്ല ദേശീയതലത്തിലും എസ്പിക്കും മുലായം കുടുംബത്തിനും പ്രാഭവം നഷ്ടമായി. അധികാരത്തിനു പുറത്തുനിന്ന 5 വർഷംകൊണ്ട് അഖിലേഷ് മാത്രമല്ല, മുലായവും ശിവ്പാലുമൊക്കെ ഏറെ മാറി. എസ്പിയിലെ പ്രശ്നങ്ങളിൽ ഒരു പങ്കുണ്ടായിരുന്ന അമർ സിങ്ങിന്റെ 2020ലെ മരണവും അഖിലേഷ് – മുലായം അകൽച്ച മാറാൻ കാരണമായി. എസ്പിയെ ഒട്ടേറെ വിവാദങ്ങളിൽ ചാടിച്ച അപർണ ബിഷ്ട് യാദവ് ജനുവരിയിൽ ബിജെപിയിൽ ചേർന്നതും മുലായം കുടുംബത്തെ കൂടുതൽ ഒന്നിപ്പിച്ചു. അഖിലേഷിന്റെ അർധസഹോദരൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ.
പ്രതീകിന്റെ അമ്മാവൻ പ്രമോദ് ഗുപ്തയും പിന്നാലെ ബിജെപി പാളയത്തിലെത്തി. എസ്പിയെയും മുലായം കുടുംബത്തെയും ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതായുള്ള അഖിലേഷിന്റെ വാദങ്ങളെ ശരിവയ്ക്കുന്നതായി ഈ കൂടുമാറ്റങ്ങൾ. കൂടുതൽ കെട്ടുറപ്പോടെയാണു മുലായം കുടുംബം ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കുടുംബകാര്യങ്ങളൊന്നും ഇപ്പോൾ പൊതുവേദികളിൽ ചർച്ചയാകുന്നില്ല. മാധ്യമങ്ങളോട് അഖിലേഷ് മാത്രമാണു പ്രതികരിക്കുന്നത്. മറ്റുള്ളവരെല്ലാം അദ്ദേഹത്തിനു പിന്തുണ നൽകി അണിയറയിലേക്കു ചുവടുമാറ്റിയിരിക്കുന്നു.
ഇതിനകം വോട്ടെടുപ്പിന്റെ മൂന്നു ഘട്ടം പിന്നിട്ടെങ്കിലും മുലായം കഴിഞ്ഞ ദിവസം മാത്രമാണു പൊതുവേദിയിൽ പ്രചാരണത്തിനെത്തിയത്. കർഹാലിൽ ബിജെപി സ്ഥാനാർഥി എസ്.പി.സിങ് ഭാഗേലുമായി തീപ്പൊരിപ്പോരാട്ടം നടത്തുന്ന അഖിലേഷിനു വേണ്ടിയായിരുന്നു മുലായത്തിന്റെ മാസ് എൻട്രി. വെട്ടൊന്ന് മുറി രണ്ട് എന്ന തന്റെ പഴയ ശൈലി അഖിലേഷും മാറ്റിയിട്ടുണ്ട്. കുടുംബാംഗങ്ങളെ വെറുപ്പിച്ചു നീങ്ങുന്നതു സ്വന്തം കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകാനേ ഇടയാക്കൂവെന്ന് അഖിലേഷ് തിരിച്ചറിഞ്ഞിരിക്കുന്നു. യുപിയിൽ ഇത്തവണ ഭരണം പിടിച്ചാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും എസ്പിക്കു മുന്നേറ്റമുണ്ടാക്കാനാകും എന്ന് അഖിലേഷിനറിയാം. കളമൊഴിഞ്ഞ മുലായത്തിനും കാലിത്തീറ്റ അഴിമതിക്കേസിൽപെട്ടു മുഖം നഷ്ടമായ ആർജെഡി തലവൻ ലാലുപ്രസാദിനും പകരമായി ദേശീയ രാഷ്ട്രീയത്തിൽ യാദവമുഖമാകാനും അഖിലേഷ് ആഗ്രഹിക്കുന്നു.
രാഷ്ട്രീയത്തറവാട്
ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ നിറസാന്നിധ്യമാണ് മുലായം കുടുംബം. കേന്ദ്ര പ്രതിരോധമന്ത്രിയും മൂന്നു തവണ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവാണ് ഈ രാഷ്ട്രീയത്തറവാട്ടിലെ കാരണവർ. നിലവിൽ മെയിൻപുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. മകൻ അഖിലേഷ് യാദവ് 38–ാം വയസ്സിൽ മുഖ്യമന്ത്രിയായി. നിലവിൽ അസംഗഡ് എംപിയായ അഖിലേഷ് ഇത്തവണ ആദ്യമായാണു നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നേരത്തേ, നിയമനിർമാണ കൗൺസിൽ അംഗമായാണു മുഖ്യമന്ത്രിപദവി വഹിച്ചത്. അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് 2 തവണ കനൗജിൽനിന്ന് എംപിയായി. 2019ൽ ബിജെപിയുടെ സുബ്രത് പഥക്കിനോടു പരാജയം ഏറ്റുവാങ്ങിയെങ്കിലും നിലവിൽ പൊതുരംഗത്തു സജീവമാണ്.
അഖിലേഷിന്റെ അർധസഹോദരൻ പ്രതീക് യാദവിന്റെ ഭാര്യയായ അപർണ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലക്നൗ കന്റോൺമെന്റിൽ എസ്പി സ്ഥാനാർഥിയായിരുന്നു. പക്ഷേ, ബിജെപിയുടെ റീത്ത ബഹുഗുണ ജോഷിയോട് 33,706 വോട്ടുകൾക്കു പരാജയപ്പെട്ടു. മുലായത്തിന്റെ സഹോദരൻ ശിവ്പാൽ സിങ് യാദവ് ഉത്തർപ്രദേശിൽ മന്ത്രിയും പ്രതിപക്ഷനേതാവും എസ്പി സംസ്ഥാന അധ്യക്ഷനുമായിരുന്നു. നിലവിൽ ജസ്വന്ത്നഗർ എംഎൽഎയായ ശിവ്പാൽ രാഷ്ട്രീയചാണക്യനാണ്.
മുലായത്തിന്റെ സഹോദരൻ അഭയ് റാം സിങ് യാദവിന്റെ മകൻ ധർമേന്ദ്ര യാദവ് ബദൗണിൽനിന്ന് എംപിയായിട്ടുണ്ട്. മുലായത്തിന്റെ സഹോദരൻ രത്തൻ സിങ് യാദവിന്റെ കൊച്ചുമകൻ തേജ് പ്രതാപ് സിങ് യാദവ് മെയിൻപുരി എംപിയായിരുന്നു. മുലായത്തിന്റെ അടുത്ത ബന്ധുവായ റാംഗോപാൽ യാദവ് 3 പതിറ്റാണ്ടായി രാജ്യസഭാംഗമാണ്. റാംഗോപാലിന്റെ മകൻ അക്ഷയ് യാദവ് ഫിറോസാബാദ് എംപിയായിരുന്നു; അനന്തരവൻ അരവിന്ദ് പ്രതാപ് നിയമനിർമാണ കൗൺസിൽ അംഗവും. പഞ്ചായത്തുതലത്തിൽ തുടങ്ങി കോർപറേഷനുകളുടെയും ഫെഡറേഷനുകളുടെയും വരെ അധ്യക്ഷപദവി വഹിച്ചവരും മുലായം കുടുംബത്തിലുണ്ട്. ഒട്ടേറെ പുലികളുള്ള രാഷ്ട്രീയകുടുംബത്തെ മുലായത്തിന്റെ പ്രതാപകാലത്തെന്നപോലെ നയിക്കണമെങ്കിൽ അധികാരമുള്ള സിംഹമാകണമെന്ന് അഖിലേഷ് തിരിച്ചറിയുന്നു.
ഒറ്റയാൻകരുത്ത്
2012ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അച്ഛന്റെ തണലിൽ പ്രവർത്തിച്ച, 2017ൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ, 2019ൽ മായാവതിക്കൊപ്പം ചേർന്ന അഖിലേഷ് ഇത്തവണ ഒറ്റയ്ക്കാണു പോരാട്ടം നയിക്കുന്നത്. സ്വാധീനം കുറഞ്ഞ ചെറുകക്ഷികളുമായി വരെ എസ്പി സഖ്യമുണ്ടാക്കിയതിന് ഒറ്റക്കാരണമേയുള്ളൂ– ബിജെപിവിരുദ്ധ വോട്ടുകൾ ചിതറുന്നതു തടയുക.
ജാട്ട്, കുർമി, ചൗഹാൻ, മൗര്യ-കുശ്വാഹ, രാജ്ഭർ സമുദായങ്ങളിൽ സ്വാധീനമുള്ള 5 പാർട്ടികളുമായി ചേർന്നാണ് അഖിലേഷിന്റെ പോരാട്ടം. സാധാരണക്കാർക്കൊപ്പം നിൽക്കാത്തവൻ എന്ന ‘ചീത്തപ്പേര്’ മായ്ച്ചുകളയാനുള്ള ശ്രമത്തിലുമാണ് അഖിലേഷ്. പിന്നാക്ക സമുദായങ്ങളും ദലിതരുമുൾപ്പെട്ട വിശാല സാമൂഹിക സഖ്യത്തിൽ ‘ബഹുജൻ’ ധാരയിൽനിന്നുള്ള ഒട്ടേറെ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ പോരാട്ടം.
പിന്നാക്ക ജാതിക്കാർക്ക് അവരുടെ ജനസംഖ്യയ്‌ക്കനുസൃതമായി അധികാരത്തിൽ പങ്ക് ഉറപ്പാക്കുമെന്നാണ് അഖിലേഷിന്റെ വാഗ്ദാനം. ഓരോ സമുദായത്തിനും ജനസംഖ്യയിലെ അവരുടെ വിഹിതത്തിനനുസരിച്ചു പ്രാതിനിധ്യം വേണമെന്ന ബിഎസ്പി സ്ഥാപകൻ കാൻഷി റാമിന്റെ മുദ്രാവാക്യമാണ് അഖിലേഷ് ഏറ്റുപിടിച്ചിരിക്കുന്നത്. ബ്രാഹ്മണർ ഉൾപ്പെടെ മുന്നാക്കവിഭാഗക്കാരുടെ വോട്ടു ലക്ഷ്യമിട്ട് മായാവതിയുടെ ബിഎസ്പി നീങ്ങിയപ്പോൾ ബിജെപിയിലേക്കു ചാഞ്ഞ പിന്നാക്ക വിഭാഗങ്ങളെ ഇത്തവണ എസ്പിയിലേക്ക് അടുപ്പിക്കാനാണ് അഖിലേഷിന്റെ ശ്രമം.
ചിതറിക്കിടക്കുന്ന ഒബിസി വിഭാഗങ്ങളെ ഒപ്പം നിർത്തുന്നതിനു പുറമേ ദലിത് വോട്ടുകളിലേക്കു കടന്നുകയറാനും അഖിലേഷ് ശ്രമിക്കുന്നു. മായാവതിയുടെ പാളയത്തിലെ ഒട്ടേറെ ദലിത് നേതാക്കളെ എസ്പിയിലെത്തിക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധി നേതൃത്വം നൽകുന്ന കോൺഗ്രസോ മായാവതിയുടെ ബിഎസ്പിയോ അല്ല, എസ്പിയാണ് ബിജെപിയെ നേരിടാൻ കരുത്തുള്ള ഏക കക്ഷി എന്നാണ് അഖിലേഷ് വോട്ടർമാരെ ഓർമിപ്പിക്കുന്നത്. അഖിലേഷിന്റെ ശ്രമങ്ങൾ എത്ര ഫലം കണ്ടെന്ന് അറിയാൻ മാർച്ച് 10നു വോട്ടെണ്ണൽ വരെ കാത്തിരിക്കണം.
English Summary: What is in Akhilesh Yadav's Mind Ahead of UP Polls? A Political Analysis